ADVERTISEMENT

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ചെടികൾക്കു പടർന്നു കയറാനുള്ള താങ്ങു കാലുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. കാരണം കള്ളിമുള്ള് ഇനത്തിൽപ്പെട്ട ചെടിക്കു തനിയെ ഉയർന്നു പടർന്നു വളരാനുള്ള കെൽപില്ല. കരിങ്കൽത്തൂണുകൾ പാകി അതിൽ ടയർ കൊണ്ടുള്ള വളയം ഉറപ്പിച്ച് ഡ്രാഗൺ ചെടി വളർത്തുന്നതാണു പരമ്പരാഗത രീതി. എന്നാൽ നിലമ്പൂരിലെ ചക്കാലക്കുത്ത് പുളിക്കത്തടത്തിൽ പയസ് തോമസ് എന്ന കർഷകൻ അൽപമൊന്നു മാറി ചിന്തിച്ചു. കരിങ്കൽത്തൂണിനു പകരം കോൺക്രീറ്റ് കാലുകൾ. അവയ്ക്ക് കോൺക്രീറ്റു കൊണ്ടു തന്നെ ടോപ് അകലം, ഉയരം, നിരപ്പ്, എല്ലാം ഒരേ ക്രമത്തിൽ.

സാധാരണ രണ്ടു മീറ്റർ ഉയരമുള്ള കരിങ്കൽത്തൂണുകൾ നാട്ടി അതിൽ ടയർ വളയങ്ങൾ ഉറപ്പിച്ചാണ് ഡ്രാഗൺ ചെടികൾ വളർത്തുന്നത്. ചിലർ കാലുകൾക്കു കോൺക്രീറ്റ് തൂണുകൾ ഉപയോഗിക്കും. അപ്പോഴും ചെടികൾക്കു പടരാൻ ഉപയോഗിക്കുന്ന വളയം ടയറിന്റേതു തന്നെ. പയസിന്റെ കൃഷിയിടത്തിൽ താങ്ങു കാലുകളും മുകളിലത്തെ സ്റ്റാൻഡും കോൺക്രീ റ്റ് തന്നെയാണ്. കർണാടകയിലെ ചില വൻകിട ഫാമുകളിലെ ആശയം ഉൾക്കൊണ്ടാണു പയസ് തന്റെ തോട്ടത്തിൽ ഈ രീതി ആവിഷ്കരിച്ചത്. ജോലിക്കാരെ വച്ച് ഇവ സ്വയം വാർത്തെടുക്കുകയാണു ചെയ്യുന്നത്. ഇതു ചെലവു കുറയ്ക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സഹായിക്കുന്നു. 1000 കാലുകളിൽ 4000 തൈകൾ നടാം.

കാലുകൾ കുഴിച്ചിടുന്നതും കോൺക്രീ റ്റ് ടോപ്പ് ഉറപ്പിക്കുന്നതും വിദഗ്ധരായ തൊഴിലാളികളുടെ സഹായത്തോടെയാണ്. ഓരോ ടോപ്പും വാട്ടർ ലവൽ പിടിച്ചാണ് ഉറപ്പിക്കുന്നത്. ടയർ ഉപയോഗിച്ചുള്ള ടോപ് കുറച്ചു കഴിയുമ്പോൾ ചെരിഞ്ഞു പോകും. കോൺക്രീറ്റാണെങ്കിൽ അങ്ങനെയൊരു പ്രശ്നമില്ല.

ജലസേചനവും വളപ്രയോഗവും ചെടികളുടെ ചുവട്ടിൽ ലഭിക്കത്തക്കവിധം ടൈമർ അടക്കം ക്രമീകരിച്ച വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പയസ് തോമസിനൊപ്പം ടോം തോമസ്, ക്രിസ്റ്റി തോമസ് എന്നീ സഹോദരങ്ങളും കൃഷിയിൽ ശ്രദ്ധ ചെലുത്തുന്നു. നിലമ്പൂരിൽ ചക്കാലക്കുത്ത്, അരുവാക്കോട്, വടപുറം, കാരാട് എന്നിവിടങ്ങളിലെല്ലാം ഡ്രാഗൺ ചെടികൾ വളരുന്നു.

ഫോൺ: 7994000492

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com