ADVERTISEMENT

കൊളോക്കേഷ്യ, അലോക്കേഷ്യ, കലാഡിയം, ഫിലോഡെൻഡ്രോൺ, അഗ്ലോനിമ-ചേമ്പ് വർഗ ത്തിൽപ്പെടുന്ന ഇവയുടെയെല്ലാം അലങ്കാരയിനങ്ങൾ നമ്മുടെ നാട്ടിലെ പൂന്തോട്ടത്തിൽ ഇലച്ചെടികളായി നട്ടുപരിപാലിച്ചുവരുന്നു. അലങ്കാരച്ചേമ്പുകളിൽ  കൊളോക്കേഷ്യയുടെ നൂതനയിനങ്ങൾ ഇന്നു മിന്നുംതാരങ്ങള്‍. അടുക്കളത്തോട്ടത്തിലെ കറിച്ചേമ്പിന്റെ അലങ്കാര വകഭേദങ്ങൾ നൂറിനു മേൽ പുത്തൻ ഇനങ്ങളുമായി നഴ്സറികളില്‍ ലഭ്യമാണ്. കൃത്രിമസങ്കരണം വഴി കൊളോക്കേഷ്യയുടെ പുതിയ തരം ചെടികൾ തയാറാക്കി വിപണിയിൽ എത്തിക്കുന്നവരും കേരളത്തിൽ സജീവം. പൂവിൽ കൃത്രിമ പരാഗണം നടത്തി അതിൽനിന്നു വിത്തുകൾ പാകപ്പെടുത്തി മുളപ്പിച്ചെടുത്താണ് പുതിയ തരം ചെടികൾ ഉൽപാദിപ്പിക്കുന്നത്. തായ്‌ലൻഡ്, ഹാവായ് രാജ്യങ്ങളിലെ കർഷകരാണ് ഇതിൽ മുൻപന്തിയിൽ. അവിടെനിന്നു പുതിയ ഇനങ്ങൾ ഇവിടെ വരുത്തി, വളർത്തി എണ്ണം വർധിപ്പിച്ച് വിപണിലെത്തിച്ചു നേട്ടം കൊയ്യുന്നവരും ഏറെയുണ്ട്. എന്നും പുതുമ ഇഷ്ടപ്പെടുന്ന മലയാളി പൂന്തോട്ട പ്രേമികള്‍  മുന്തിയ വില നൽകി ഇവ വാങ്ങാനും തയാർ. അലങ്കാരയിനങ്ങളിൽ റിഡംപ്ഷൻ, യെല്ലോ ലാവ എന്നിവയെല്ലാം നമ്മുടെ വിപണിയിൽ എത്തിയ കാലത്ത് 10,000 രൂപയ്ക്കുമേൽ വിലയുണ്ടായിരുന്നു. എന്നാൽ, ഇന്ന് സുലഭമായതോടെ വിലയും വളരെ കുറഞ്ഞു.

garden-chemb-3

ആകർഷകമായ ഇലകളുള്ള കാഴ്ചച്ചേമ്പ് അഥവാ കാലാഡിയത്തെപ്പോലെ  പ്രതികൂല സാഹചര്യത്തിൽ ഇലകൾ മുഴുവന്‍ പൊഴിക്കുന്ന സ്വഭാവം കൊളോക്കേഷ്യയ്ക്കില്ല. പലതും 4 അടിക്കു മേൽ വലുപ്പം വയ്ക്കുന്നവയാണ്. റിഡംഷൻ, റൊമാന്റിക് ലൈറ്റ്, ബ്ലാക്ക് ഒലിവ്, യെല്ലോ ബണ്ണി, യെ ല്ലോ സ്പ്ലാഷ്, ടീ പാർട്ടി, വൈറ്റ് ലാവ, മിൽക്കി വേ, ബ്ലാക്ക് മാജിക് എന്നിവ  നമ്മുടെ വിപണിയിൽ ലഭ്യമായ പുതിയ ഇനങ്ങളിൽ ചിലതു മാത്രം. പച്ചയിൽ മഞ്ഞയോ വെള്ളയോ വരയും പുള്ളികളുമുള്ളത്, കടും തവിട്ട്, ഇരുണ്ട പർപ്പിൾ, ഇരുണ്ട മെറൂൺ നിറങ്ങളുള്ളത് എന്നിങ്ങനെ  സങ്കരയിനങ്ങളിലെ ഇലകളുടെ നിറത്തിലുള്ള  വൈവിധ്യം ആരെയും ആകർഷിക്കും. 

garden-chemb-1

നല്ല ബലമുള്ള തണ്ടുകളിൽ ആനച്ചെവിപോലുള്ള വലിയ വർണ ഇലകൾ മണ്ണിനു തൊട്ടു താഴെയുള്ള,  വലുപ്പമില്ലാത്ത കിഴങ്ങിൽനിന്നുമാണ് ഉണ്ടായി വരിക. ഒരേ സമയം 8-10 ഇലകൾ ഉണ്ടാകും. ഇലയുടെ വശങ്ങൾ താഴേക്കു ചെറുതായി വളഞ്ഞ രീതിയിലാണു കാണുക. വേരുകൾ 2-3 ഇഞ്ച് ആഴത്തിലേ വളരൂ. നല്ല വളർച്ചയെത്തിയ  ചെടി ചുവട്ടിൽ തൈകൾ ഉല്‍പാദിപ്പിക്കും, അല്ലെ ങ്കിൽ വള്ളിപോലെ ഒരു ഭാഗം ക്രമേണ രൂപപ്പെടും. ഈ വള്ളിയുടെ അഗ്രം മണ്ണിൽ മുട്ടുന്നിടത്തും തൈകൾ ഉണ്ടാകാറുണ്ട്. തൈകൾക്ക് 3-4 ഇലകളും വേരുകളുമായാൽ അടർത്തിയെടുത്ത് നട്ടുവളർത്താൻ ഉപയോഗിക്കാം.

ചതുപ്പുപോലുള്ള മണ്ണ് അല്ലെങ്കിൽ 1-2 ഇഞ്ച് കനത്തിൽ വെള്ളം കെട്ടിനിൽക്കുന്നയിടത്താണ് ഈ  ഇലച്ചെടി നന്നായി വളരുകയും ചുവട്ടിൽ വള്ളിയും തൈകളും ഉല്‍പാദിപ്പിക്കുകയും ചെയ്യുക.  ഉച്ചയ്ക്കു ശേഷമുള്ള വെയിൽ തട്ടിയാൽ ഇലകൾ ഉണങ്ങും. തണൽ അധികമായാലാവട്ടെ,  ഇലയുടെ  ഭംഗി മങ്ങി പച്ചനിറം കയറിവരും. കരയും വെള്ളവും ഉൾപ്പെടുന്ന അക്വേറിയം രീതിയായ പാലുഡേറിയം തയാറാക്കുമ്പോൾ കരയുള്ള ഭാഗത്തു വളർത്താൻ പറ്റിയതാണ് ഈ ചെടി.  അലങ്കാരപ്പൊയ്കയുടെ അരികിൽ നടാൻ ഏറെ യോജിച്ച ഈ ചെടി ചട്ടിയിലെ ജലാര്‍ദ്രമായ മണ്ണിൽ വളർത്താൻ ശ്രദ്ധിക്കണം. 

garden-chemb-2

ഓൺലൈൻ ആയും വിപണിയിൽ തൈകൾ ലഭ്യമാണ്. ഇലകൾ മുറിച്ചു നീക്കി തണ്ടും ചുവടും മാത്രമായാണ് ചെടികൾ ലഭിക്കുക. ഇവ നട്ടാൽ ചെടി പുതിയ ഇലകൾ ഉല്‍പാദിപ്പിച്ച് വളരാൻ തുടങ്ങും. നിലത്തോ ചട്ടിയിലോ ആവട്ടെ പാടത്തെ എക്കൽ നിറഞ്ഞ ചെളി അല്ലെങ്കിൽ കളിമണ്ണ് ആണ് കൊളോക്കേഷ്യ നട്ടുവളർത്താന്‍ ഏറ്റവും പറ്റിയത്. വളക്കൂറില്ലാത്ത മണ്ണാണ് ഉപയോഗിക്കുന്നതെങ്കിൽ ഏറ്റവും അടിയിൽ മണ്ണിരക്കംപോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടി വളമായി നിരത്തണം. അതിനു മുകളിൽ മണ്ണോ ചെളിയോ നിറയ്ക്കാം. ചെടിയുടെ ചുവടു മാത്രം ഇറക്കിവച്ചുവേണം നടാൻ. അധികം താഴ്ത്തി നട്ടാൽ ചുവടുചീയൽ വന്നു നശിച്ചുപോകാനിടയുണ്ട്.  നിവർത്തി നിർത്താന്‍  ആവശ്യമെങ്കിൽ താങ്ങു നൽകാം. 

പുതിയ ഇനങ്ങൾക്കു ചീയൽരോഗം വരുമെന്നതിനാല്‍ കൊഴിഞ്ഞ ഇലകളും തണ്ടുമെല്ലാം അപ്പപ്പോൾ നീക്കി ചുവടുഭാഗം വൃത്തിയായി നിലനിർത്തണം. ചീയൽരോഗം കണ്ടാല്‍ മണ്ണിൽ നിന്നു ചെടി പുറത്തെടുത്ത് കേടുവന്ന ഭാഗങ്ങൾ നീക്കം ചെയ്തശേഷം 'സാഫ്' കുമിൾനാശി നിയിൽ (ഒരു ഗ്രാം/ലീറ്റർ വെള്ളം) കഴുകി രോഗമുക്തമാക്കി പുതിയ സ്ഥലത്തേക്കു മാറ്റി നടണം.  വളമായി മണ്ണിരക്കംപോസ്റ്റ് ഉപയോഗിക്കാം. ചെടിയുടെ ചുവട്ടിൽനിന്ന്  അൽപം മാറി ചെറിയ കുഴി ഉണ്ടാക്കി അതിൽ വളം നിറച്ചശേഷം മണ്ണിട്ടുതന്നെ മൂടണം. ചെടിയുടെ ചുവട്ടിൽ വെള്ളം ഇല്ലാതെ മണ്ണ് ഉണങ്ങിയാൽ ഇലകൾ കേടുവന്ന് നശിക്കും. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് ഇത്തരം ഇലച്ചെടികൾക്ക് ഏറെ ശ്രദ്ധ നൽകണം. 

നമ്മുടെ നാട്ടിൽ മഴക്കാലത്താണ് കൊളോക്കേഷ്യ ഉൾപ്പെടെ എല്ലാ ചേമ്പിനങ്ങളും സമൃദ്ധമായി വളരുക. ഈ സമയത്ത് ചെടി പൂക്കൾ ഉല്‍പാദിപ്പിക്കാറുണ്ട്. ആന്തൂറിയം പൂവിനോട് സാമ്യമുള്ള, നല്ല നീളമുള്ള പൂവിന്റെ നടുവിലെ തിരിപോലുള്ള ഭാഗത്താണ് യഥാര്‍ഥ പൂക്കൾ ഉള്ളത്. തിരിയുടെ മുകൾവശത്ത് ആൺപൂക്കളും താഴെ വീർത്ത ഭാഗത്ത് പെൺപൂക്കളും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൂക്കൾ വിരിഞ്ഞാൽ 2-3 ദിവസത്തിനുള്ളിൽ ആൺപൂക്കൾ ധാരാളം പൂമ്പൊടി ഉല്‍പാദിപ്പിക്കും. ഈ പൂമ്പൊടി ശേഖരിച്ച് മറ്റൊരിനത്തിലെ പൂവിന്റെ തിരിയുടെ ചുവട്ടിലുള്ള പെൺപൂക്കളിൽ കൃത്രിമ പാരഗണം നടത്താം. പരാഗണം വിജയിച്ചതിന്റെ സൂചനയായി പെൺപൂക്കൾ വലുപ്പം വച്ച് പച്ചക്കുരുമുളകുപോലെയാകും. പിന്നീട് ഇനം അനുസരിച്ച് വിത്ത് വിളഞ്ഞ് മഞ്ഞയോ ചുവപ്പോ നിറമാകുമ്പോൾ പൂവിൽനിന്നു ശേഖരിക്കാം.  ചകിരിച്ചോറും പെർലൈറ്റും കലർത്തിയ മിശ്രിതത്തിൽ വിത്ത് നട്ടാൽ 2-3 ആഴ്ചയ്ക്കുള്ളിൽ വളർന്ന് തൈകളായി മാറും. ഈ വിധത്തിൽ കൃത്രിമ പാരഗണം വഴി വളർത്തിയെടുക്കുന്ന ചെടി ഇലയുടെ നിറം, വലുപ്പം എന്നിവയിൽ പുതുമയുള്ളതാവാനിടയുണ്ട്.  

ചിത്രങ്ങള്‍ക്കു കടപ്പാട്: വാബ്‌ വേൾഡ്, ഒല്ലൂർ, തൃശൂർ. ഫോൺ:9961572183

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com