ADVERTISEMENT

ഭക്ഷ്യവിളയും നാണ്യവിളയുമായ കൊത്തമര ഉത്തരേന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നു. കൊത്തമര ഒരേസമയം ഭക്ഷ്യവിളയും നാണ്യവിളയുമാണ്. നമുക്ക് വെറും പച്ചക്കറിയാണെങ്കിലും ലോക വിപണിയിൽ ഏറെ ഡിമാൻഡുള്ള ഒരു പശ വേർതിരിക്കാന്‍  വ്യവസായ മേഖല ഉപയോഗിച്ചുവരുന്ന മൂല്യമേറിയ ഉല്‍പന്നമാണിത്. 2012ൽ വില കുത്തനെ ഉയർന്നതിൽപിന്നെ ഈ കൃഷി തീരെയില്ലാത്ത സംസ്ഥാനങ്ങൾക്കുപോലും കൊത്തമര ഒരു കൗതുകവിളയാണ്. രാജ്യാന്തരവിപണിയിൽ, വിശേഷിച്ച് അമേരിക്കയിൽ കൊത്തമരയ്ക്ക്  ഡിമാൻഡ് വർധിച്ചതും ഊഹക്കച്ചവടക്കാർ വൻതോതിൽ വില ഉയർത്തിയതുമൊക്കെ വാര്‍ത്തയായിരുന്നു. ഷെയിൽ ഗ്യാസ് എന്നറിയപ്പെടുന്ന പ്രക്യതിവാതകത്തിന്റെ പര്യവേഷണത്തിൽ കൊത്തമരയിൽനിന്നുള്ള തരം പശ അനിവാര്യ ഘടകമാണ്. ഈ പശ മറ്റൊരു സ്രോതസ്സിൽനിന്നും ലഭിക്കുകയില്ലതാനും. മറ്റ് വ്യാവസായികസാധ്യതകളും ഇതിനുണ്ട്. 

പോഷകസമൃദ്ധം

ഭക്ഷ്യനാരുകൾ, വൈറ്റമിൻ എ, സി, പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് കൊത്തമര. കുറഞ്ഞ കാലറിയും കൊഴുപ്പും ഇതിന്റെ സ്വീകാര്യതയേറ്റുന്നുണ്ട് അതേസമയം സസ്യജന്യ മാംസ്യം ഒട്ടേറെയുണ്ടുതാനും. കോളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിച്ചു നിര്‍ത്താനും  കൊത്തമര സഹായിക്കും. കാത്സ്യം, ഫോസ്ഫറസ് സമ്പന്നമായതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനു‌ത്തമം.

നീണ്ട സൂക്ഷിപ്പുകാലം

ഏറെ സൂക്ഷിപ്പുകാലമുള്ള വിളയാണിത്. സാധാരണ താപനിലയുള്ള മുറിക്കുള്ളിൽ കൊത്തമര  5–7 വർഷം സൂക്ഷിക്കാം.  വിപണിയിൽ അനുകൂല സാഹചര്യമുണ്ടായി മികച്ച വില ലഭിക്കുന്നതുവരെ ഇത് സൂക്ഷിച്ചുവയ്ക്കാൻ കൃഷിക്കാർക്കും കച്ചവടക്കാർക്കും സാധിക്കും.

‌വരള്‍ച്ചയെ അതിജീവിക്കും

വരണ്ട കാലാവസ്ഥയിലും ഭൂപ്രകൃതിയിലും വളരുന്ന വിളയാണ് ക്ലസ്റ്റർ ബീൻസ് അഥവാ കൊത്തമര (Cyamposis tetragonoloba).  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിശേഷിച്ച് രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ വരണ്ട പ്രദേശങ്ങളിലാണ് ഇത് കൂടുതലും കൃഷി ചെയ്യുന്നത്. രാജ്യത്തെ ആകെ ഉൽപാദനത്തിന്റെ 70 ശതമാനവും രാജസ്ഥാനിലാണ് 19 ശതമാനം വിഹിതമുള്ള ഗംഗാനഗറാണ് രാജസ്ഥാനിൽ ഏറ്റവുമധികം കൊത്തമര ഉൽപാദിപ്പിക്കുന്ന ജില്ല.

ഭൂപ്രകൃതി, കാലാവസ്ഥ 

വ്യത്യസ്ത തരം മണ്ണിൽ കൊത്തമര കൃഷി ചെയ്യാനാകും. എന്നാൽ  ഫലഭൂയിഷ്ഠവും നീർവാർച്ചയുള്ളതുമായ മണ്ണിലാണ് നന്നായി വളരുക. വെള്ളക്കെട്ടുണ്ടായാൽ ചുവട് ചീയാനിടയുണ്ട്. എന്നാല്‍  മണ്ണിലെ ലവണാംശം, ക്ഷാരത, ഉയർന്ന ചുട്, വരൾച്ച തുടങ്ങിയ പ്രതികൂല ഘടകങ്ങളെ അതിജീവിക്കാൻ  ശേഷിയുണ്ട്. മഴ കുറഞ്ഞതും മരുതുല്യവുമായ ഭൂപ്രകൃതികളോടും കാലാവസ്ഥയോടും പൊരുത്തപ്പെടും. വടക്കേ ഇന്ത്യയിൽ ജൂലൈ മാസം ലഭിക്കുന്ന ആദ്യമഴയ്ക്കു തൊട്ടുപിന്നാലെ വിതയ്ക്കുന്ന കൊത്തമര നവംബറിലാണ് വിളവെടുക്കുക. മഴയെ ആശ്രയിച്ചുള്ള കൃഷിയിൽ ലഭിച്ച മഴലഭ്യതയനുസരിച്ച് വിളവിൽ വ്യത്യാസമുണ്ടാകും. ഏകദേശം 25 ആഴ്ച നീളുന്ന ദൈർഘ്യമേറിയ വിളക്കാലമാണിതിനുള്ളത്.  മുളച്ചു വരുന്ന സമയത്തെ മഴ അഥവാ നന ഈ വിളയ്ക്ക് ഏറെ പ്രധാനമാണ്. അതു തെറ്റിയാൽ വിളവിനെ സാരമായി ബാധിക്കും. വിതയ്ക്കു മുൻപ് രണ്ടു മഴയും  മുള വരുമ്പോൾ ഒരുമഴയും പൂവിടുമ്പോൾ ഒരു മഴയും കൊത്തമരയ്ക്ക് ഏറെ നന്ന്. 

(ലേഖിക രാജസ്ഥാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾചർ മാർക്കറ്റിങ്ങിൽ കൊത്തമരയെക്കുറിച്ചു ബിരുദാനന്തര ബിരുദതലത്തിൽ ഗവേഷണം നടത്തിയിട്ടുണ്ട്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com