ADVERTISEMENT

കോവിഡ് കാലത്തു കുതിച്ചു കയറുകയും കോവിഡ് കടന്നതോടെ കുത്തനെ ഇടിയുകയും ചെയ്ത ആടുവിപണിയിൽ വീണ്ടും ആളനക്കം. കോവിഡ് സമയത്തു കൃഷിയിലിറങ്ങിയവരിൽ നല്ല പങ്ക് ആടുവളർത്തലിലും കൈവച്ചിരുന്നു. അതോടെ ആടുവിപണി വൻവളർച്ച നേടുകയും രാജസ്ഥാനിൽനിന്നുൾപ്പെടെ ആടുലോറികൾ ഇടതടവില്ലാതെ ഇങ്ങോട്ടെത്തുകയും ചെയ്തു. ഫെയ്സ്ബുക്കിലും വാട്സാപ്പിലുമെല്ലാം ആടുചർച്ചകൾ പൊടിപൊടിച്ചു. ജംനാപ്യാരിയാണോ ഹൈദരാബാദിയാണോ ബീറ്റലാണോ മികച്ചത് എന്ന മട്ടിൽ വാദപ്രതിവാദങ്ങൾ മുറുകി. 

ആടും ആടലോടകവും തിരിച്ചറിയാത്തവരും ആടുവിപണിയിലേക്കു ചാടിയിറങ്ങി. പലരും ലക്ഷങ്ങൾ പൊടിച്ച് ഹൈടെക് ആട്ടിൻകൂടു പണിതു. കാലങ്ങളായി ആടിനെപ്പോറ്റുന്നവരും അന്നു സന്തുഷ്ടരായിരുന്നു. വൻ ഡിമാൻഡ് തന്നെ കാരണം. എന്നാൽ, കോവിഡ് ഭീഷണിയൊഴിഞ്ഞ് ജോലിയും ജീവിതവും പഴയ മട്ടിലായതോടെ പുതുക്കൃഷിക്കാരിൽ നല്ല പങ്കിനും ആടുകൾ അധികപ്പറ്റായി. നേരമ്പോക്കിന് തുടങ്ങിയവർ കിട്ടിയ കാശിന് ആടുകളെ വിൽക്കാൻ തുടങ്ങിയതോടെ വെള്ളത്തിലായത് യഥാർഥ കർഷകർ. വിലയും വിപണിയും നഷ്ടപ്പെട്ട സ്ഥിതി. കൃഷിയുപേക്ഷിച്ചവരുടെ അടുത്ത പടി, ലക്ഷങ്ങൾ മുടക്കിയ ആട്ടിൻകൂടു വിൽപനയായിരുന്നു. ‘ഹൈടെക് ആട്ടിൻകൂട് വിൽപനയ്ക്ക്’ എന്ന പരസ്യങ്ങൾ ഫെയ്സ്ബുക്കിലും വാട്സാപ്പിലും അടുത്ത നാൾ വരെയും സജീവമായിരുന്നല്ലോ. 

മേന്മകൾ

കുറഞ്ഞ മുതൽമുടക്ക്, ലളിതമായ പാർപ്പിടം, കുറഞ്ഞ തീറ്റച്ചെലവ്, പരിമിതമായ പരിപാലനം, താരതമ്യേന മികച്ച രോഗപ്രതിരോധശേഷി, ഒറ്റ പ്രസവത്തിൽ ഒന്നിലേറെ കുട്ടികൾ, ചുരുങ്ങിയ കൂലിച്ചെലവ്, പ്രാദേശിക വിപണി, മികച്ച വില.

നേരമ്പോക്കു കൃഷിക്കാരൊക്കെ പിൻവാങ്ങി, ആടുവിപണി വീണ്ടും യഥാർഥ കർഷകന് അനുകൂലമായിട്ട് 8–9 മാസമേ ആകുന്നുള്ളൂ. നിലവിൽ, സംസ്ഥാനത്തെ ആടുകർഷകരെല്ലാം പ്രതീക്ഷയിലാണ്. ദൂരെ ദേശങ്ങളിൽനിന്നുപോലും ആളുകൾ അന്വേഷിച്ചു വരുന്നത് ആടിന്റെ ലഭ്യതക്കുറവു കാണിക്കുന്നുവെന്ന് ഇടുക്കി കൊച്ചു കാമാക്ഷിയിലെ കർഷകനായ ഷാജൻ. ആട്ടിറച്ചിവിലയും ഉയർന്നിട്ടുണ്ട്. കിലോയ്ക്ക് 700 രൂപ മുതൽ 900 രൂപയ്ക്കുവരെ ഇന്ന് ആട്ടിറച്ചി വിൽക്കുന്നുണ്ട്. പുറത്തുനിന്നു വരുന്ന സങ്കരയിനം ഇറച്ചിയാടുകളെക്കാൾ നാടൻ മലബാറിയുടെ മാംസം താൽപര്യപ്പെടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഏതായാലും കോവിഡ് കാലത്തെ അനുഭവം വച്ച് ഇനിയങ്ങോട്ട് ആടുവിപണിയിലേക്ക് അന്തംവിട്ട് എടുത്തു ചാടുന്നവരുടെ എണ്ണം കുറയുമെന്നു തീർച്ച. അതുകൊണ്ടുതന്നെ വിപണി മുൻകാലങ്ങളെക്കാൾ സുസ്ഥിരവും സുരക്ഷിതവുമായി മാറുമെന്നും കർഷകർ പ്രതീക്ഷിക്കുന്നു.

Read also: 30 ആടുകളും വർഷം 1.8 ലക്ഷം രൂപ ലാഭവും: അറിയാം ആടുകർഷകരായ വെറ്ററിനറി ഡോക്ടർ ദമ്പതിമാരുടെ വിജയരീതികൾ

വെറ്ററിനറി ഡോക്ടർ ദമ്പതിമാരായ ഡോ. സന്തോഷും ഡോ. മഞ്ജുവും
വെറ്ററിനറി ഡോക്ടർ ദമ്പതിമാരായ ഡോ. സന്തോഷും ഡോ. മഞ്ജുവും

കർഷകർ പറയുന്നു, ആദായത്തിലേക്കുള്ള ആടുവഴികൾ 

ആടുവളർത്തലിന് ഇറങ്ങുന്നവർ ഒറ്റയടിക്കു വൻ മുതൽമുടക്കിനു തുനിയാതെ 4–5 ആടുകളെ വളർത്തി കൃഷിയും വിപണിയും പഠിച്ച ശേഷം വിപുലമാക്കാനാണ് ഈ രംഗത്തുള്ളവരുടെ നിർദേശം. തുടക്കത്തിൽ പട്ടികകൊണ്ടുള്ള ലളിതമായ കൂടു മതി. മുട്ടന്മാർ, ചെനയുള്ളവ, പ്രസവിച്ചവ, കുഞ്ഞുങ്ങൾ എന്നിവയ്ക്കു പ്രത്യേകം കള്ളി തിരിക്കാം. മുട്ടന്മാരെ പരിപാലിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കൂട് നല്ല ബലമുള്ള പട്ടികയിൽ തീർക്കണം. അല്ലെങ്കിൽ മുട്ടന്റെ ആദ്യ ഇടിക്കുതന്നെ കൂടു നിലംപൊത്തും  മികച്ച രോഗപ്രതിരോധശേഷിയുള്ള മലബാറിയിൽ തുടങ്ങാം.  3 മാസം പ്രായമെത്തിയ ആരോഗ്യമുള്ള മലബാറിക്കുഞ്ഞുങ്ങളെ വാങ്ങുക. പണി പഠിച്ചിട്ടു മതി മറുനാടൻ ഇനങ്ങൾ. 

വിപണി കയ്യിലൊതുങ്ങുകയും ആടുവളർത്തൽ മുഖ്യ ഉപജീവനമാർഗമാക്കാൻ തീരുമാനിക്കുകയും ചെയ്യുന്നപക്ഷം കൂടുതൽ ആടുകൾക്കു പാർക്കാവുന്ന ആധുനിക കൂടുനിർമാണത്തിലേക്കു കടക്കാം. ആട്ടിൻകാഷ്ഠവും മൂത്രവും കൂടിന്റെ അടിയിൽനിന്ന് അനായാസം ശേഖരിക്കാവുന്നവിധം 6 അടി ഉയർത്തി വേണം കൂടുണ്ടാക്കാന്‍. ഫൈബർ സ്ലാറ്റുകൾ കൊണ്ടുള്ള തറയെങ്കിൽ വൃത്തിയാക്കൽ എളുപ്പം, തീറ്റ നൽകാൻ ഫീഡിങ് ട്രേകളാകാം. ശുദ്ധമായ കുടിവെള്ളത്തിനും സൗകര്യം വേണം. രോഗപ്രതിരോധ കുത്തിവയ്പുകൾ, തീറ്റക്രമം, ബ്രീഡിങ് എന്നിവയിലെല്ലാം ചിട്ടയും സ്ഥിതിവിവരക്കണക്കുകളും ഉണ്ടാകണം. കാഷ്ഠം, മൂത്രം, തീറ്റയവശിഷ്ടങ്ങൾ എന്നിവയെല്ലാം യഥാസമയം ശാസ്ത്രിയമായി സംസ്കരിക്കാനുള്ള സൗകര്യങ്ങളുമുണ്ടാക്കണം. 

Read also: കര്‍ഷകര്‍ക്കു പിന്തുണയും മെച്ചപ്പെട്ട വരുമാനവും; രണ്ടു പതിറ്റാണ്ടിന്റെ നിറവിൽ മലബാറി ആടു പരിരക്ഷണ പദ്ധതി

ശ്രദ്ധിക്കാം

ശാസ്ത്രീയ കൂടുനിർമാണം, ഗുണമേന്മയുള്ള മാതൃശേഖരം, ഓരോ ആടിന്റെയും വിവരശേഖരം, യഥാസമയം പ്രതിരോധ കുത്തിവയ്പ്, തീറ്റച്ചെലവു നിയന്ത്രിക്കൽ, അന്തഃപ്രജനനം (inbreeding) ഒഴിവാക്കൽ, വരവുചെലവു കണക്കുസൂക്ഷിക്കൽ, വിപണിപഠനം. ജോലിക്കാരെ പരമാവധി ഒഴിവാക്കി സ്വന്തം നിലയ്ക്കുള്ള പരിപാലനം.

ഒരേ വംശാവലിയിലുള്ള ആടുകളെ തമ്മിൽ പ്രജനനത്തിന് ഉപയോഗിച്ചാൽ ഇൻബ്രീഡിങ് ഡിപ്രഷൻ എന്ന അവസ്ഥയും വളർച്ച മുരടിക്കുന്നതുൾപ്പെടെ ജനിതകപ്രശ്നങ്ങളുമുണ്ടാകും. അതുകൊണ്ട് ഫാമിലെ മുട്ടനാടുകളെ യഥാകാലം മാറ്റി പുതിയവയെ കണ്ടെത്തണം. പരിസരങ്ങളിൽനിന്നു പ്ലാവിലയും പച്ചപ്പുല്ലുമെല്ലാം കണ്ടെത്തി തീറ്റച്ചെലവു ഗണ്യമായി കുറയ്ക്കാം (പുല്ലിനു ക്ഷാമമുണ്ടെങ്കിൽ തീറ്റപ്പുൽകൃഷി ചെയ്ത ശേഷമേ ആടുവളർത്തൽ തുടങ്ങാവൂ). ഒപ്പം, കൈത്തീറ്റയും നൽകാം. പുളിയരി വേവിച്ചത്, അരിത്തവിട്, കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പെല്ലറ്റ്, ഗോതമ്പുതവിട് എന്നിങ്ങനെ ആടിന് ആരോഗ്യം പകരുന്ന പോഷകവിവഭവങ്ങൾ പലതുണ്ട്. ചെനയുള്ളവ, പ്രസവിച്ചവ എന്നിങ്ങനെ ആടുകളുടെ ആരോഗ്യസ്ഥിതിയും ആവശ്യകതയും നോക്കി തീറ്റയുടെ അളവു നിശ്ചയിക്കാം. 

മലബാറി ആടുകൾ. ഫോട്ടോ∙ കർഷകശ്രീ
മലബാറി ആടുകൾ. ഫോട്ടോ∙ കർഷകശ്രീ

വരുമാന വഴികൾ 

മൂന്നു മാസം പ്രായമെത്തിയ കുഞ്ഞുങ്ങളുടെയും ഒന്നര–രണ്ടു വയസ്സെത്തുന്ന മുട്ടനാടുകളുടെയും വിൽപനയാണ് ആടുഫാമിന്റെ പ്രധാന വരുമാനം. പാലും ജൈവവളവും അനുബന്ധ വരുമാനങ്ങൾ. പാലിന് ലീറ്ററിന് 120 രൂപ വിലയുണ്ട്. കൃഷിമേഖലകളിൽ ആട്ടിൻകാഷ്ഠത്തിനും ആവശ്യക്കാരുണ്ട്. എല്ലായിടത്തും ഈ രണ്ടു വഴിക്കുള്ള വരുമാനം ലഭിക്കണമെന്നില്ല. ലഭിക്കുന്നപക്ഷം പരിപാലനച്ചെലവിനു പാലിന്റെയും ആട്ടിൻകാഷ്ഠത്തിന്റെയും വരുമാനം മതി. പരിപാലനം കൃത്യമെങ്കിൽ മലബാറിക്ക് ഒന്നരക്കൊല്ലത്തിൽ രണ്ടു പ്രസവം. ശരാശരി 2 കുഞ്ഞുങ്ങൾ. 3–4 മാസമെത്തുന്ന മലബാറി പെണ്ണാട്ടിൻക്കുട്ടിക്ക് ശരാശരി 5000 രൂപ പ്രതീക്ഷിക്കാം. പെണ്ണാട്ടിൻകുട്ടികൾ വളർത്താനായും മുട്ടൻകുട്ടികൾ ഇറച്ചി വിപണിയിലേക്കുമാണു പോകുന്നത്. മുട്ടൻമാരെ ഒന്നര– രണ്ടു വയസ്സുവരെ വളർത്തിയും വിൽക്കാം. വളർച്ചവേഗത്തിലും തൂക്കത്തിലും മലബാറിയെക്കാൾ മുന്നിലെത്തും എന്നതാണ് കര്‍ഷകര്‍ക്കു ബീറ്റലും സിരോഹിയും പോലുള്ള സങ്കരയിനങ്ങളോടു പ്രിയം വർധിക്കാൻ കാരണം. എന്നാൽ, ഈ ഇനങ്ങളെ വളർത്തി വിജയിപ്പിക്കാൻ എല്ലാ കർഷകർക്കും കഴിയണമെന്നില്ല.  ഇറച്ചിയാടുകളുടെ വില നിശ്ചയിക്കുന്നതിൽ ജീവനോടെയുള്ള തൂക്കമാണ് മാനദണ്ഡമെങ്കിലും അഴകും ആരോഗ്യവും കണ്ടുള്ള മോഹവിലയിലാണ് മിക്കവാറും കച്ചവടം നടക്കുന്നത്. ഏതായാലും, കുറഞ്ഞ മുതൽ മുടക്കിൽ, എളിയ തോതിൽ തുടങ്ങാൻ കഴിയുന്ന സംരംഭമാണ് ആടുവളർത്തൽ.   

നാളെ: ഓമനിക്കാൻ ജംനാപാരി; പക്ഷേ, പെട്ടെന്നു വരുമാനമുണ്ടാക്കാവുന്ന ഇനമല്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com