ADVERTISEMENT

ഒരു ദിവസം ‘ദൈവമേ, എന്നെ എടുത്താലും’ എന്ന് ആശുപത്രിയിൽ വച്ച് ബോബ് പറയുന്നതു ഞാൻ കേട്ടു. ബോബ് തന്റെ യാത്രയ്ക്ക് തയാറാവുകയായിരുന്നു. ഞാനവനെ എന്റെ കൈകളിലേക്കു ചേർത്തുപിടിച്ചു. എന്നിട്ട്, അവനായി പാട്ടു പാടാൻ തുടങ്ങി. എന്നാൽ എനിക്കതിനായില്ല. ഞാൻ കരയാൻ തുടങ്ങി. കരയരുത്... ബോബ് എന്നെ നോക്കി പതുക്കെ പറഞ്ഞു. പാടിക്കൊണ്ടേയിരിക്കുക. 

- ബോബ് മർലിയുടെ ഭാര്യ റീത്ത മർലിയുടെ ഓർമക്കുറിപ്പ്. 

ഒരു പുസ്തകപ്പുഴുവിന്റെ ജീവചരിത്രം വായിച്ച പുസ്തകങ്ങളുടേതു മാത്രമല്ല. വാങ്ങിയ പുസ്തകങ്ങളുടേതു മാത്രമല്ല. സൂക്ഷിച്ചുവച്ചവയുടേതു മാത്രമല്ല. പല വഴി ലഭിച്ച പുസ്തകങ്ങൾ. നഷ്ടപ്പെട്ടവ. വേണ്ടപ്പെട്ടവർ കൊണ്ടുപോയി തിരിച്ചുതരാത്തവ. ഇനി വായിക്കാനിരിക്കുന്നുവയുടേത്. ചിലരുടെയെങ്കിൽ കാര്യത്തിൽ അവർ എഴുതിയ പുസ്തകങ്ങളുടെയും.  

ഉണ്ണി ആർ എന്ന പുസ്തകപ്പുഴുവിന്റെ ജീവിതവും വ്യത്യസ്തമല്ല. പല കാലത്ത് വായിച്ച പുസ്തകങ്ങളുടെ ചരിത്രം കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം. കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്ത എഴുത്തുകാർ. എഴുതിയ പുസ്തകങ്ങൾ. ഇനി എഴുതാനിരിക്കുന്നവ. അവ സമാഹരിച്ചപ്പോഴാണ് പുസ്തകപ്പുഴു എന്ന പുസ്തകം പിറന്നത്. സക്കറിയ സാറിന് സ്നേഹപൂർവം സമർപ്പിച്ച ഈ പുസ്തകത്തിൽ ലേഖനങ്ങൾ, കുറിപ്പുകൾ, പരിഭാഷകൾ, വിവർത്തന കവിതകൾ  എന്നിങ്ങനെ മലയാള, ലോക സാഹിത്യത്തിന്റെ ഏറ്റവും ഉജ്വലമായ ചില അധ്യായങ്ങൾ ചിതറിക്കിടക്കുന്നു. 

1980 ലാണ് ബീറ്റിൽസിന്റെ ജീവാത്മാവും പരമാത്മാവുമായ ജോൺ ലെനൻ വെടിയേറ്റു മരിക്കുന്നത്. ലെനന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വളരെ ദൂരെ നിന്നെത്തിയ ഒരു ചെറുപ്പക്കാരനോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു: ഇത്ര ദൂരെ നിന്ന് താങ്കളെന്തിനാണ് ഇവിടെ വന്നത് ? 

അയാൾ പറഞ്ഞു: ഓരോ തവണയും മരിക്കാനുള്ള എന്റെ തീരുമാനത്തെ തിരുത്തിക്കൊണ്ട് ജീവിതത്തിലേക്കു തിരിച്ചുവരാൻ പ്രേരിപ്പിച്ചത് ലെനന്റെ സംഗീതമാണ്. പിന്നെ എങ്ങനെ ഞാനിവിടെ വരാതിരിക്കും. 

I want to hold your hand എന്ന ഗാനം പാടാൻ നിങ്ങളൊരു കമ്മ്യൂണിസ്റ്റാകേണ്ട. മതവിശ്വാസിയാകേണ്ട. അതിനൊരു മനസ്സു മതി. ആ മനസ്സായിരുന്നു അറുപതുകൾ. ആ മനസ്സായിരുന്നു ബീറ്റിൽസ്. ആ മനസ്സായിരുന്നു ജോൺ ലെനൻ. 

ബോബ് മർലിയോടും ജോൺ ലെനനോടുമുള്ള ആരാധന തുറന്നുപറയുന്ന, സംഗീതത്തിന്റെ ദ്രുതതാളം സിരകളിൽ ഏറ്റുവാങ്ങിയ തലമുറയെ ആരാധനയോടെ കാണുന്ന ഉണ്ണിയുടെ എഴുത്തിൽ നിറഞ്ഞു നിൽക്കുന്നത് സാഹിത്യം തന്നെ ആവേശിച്ചതിന്റെ മോഹിപ്പിക്കുന്ന അനുഭവങ്ങളാണ്. എന്നാൽ യുക്തിവാദിയുടെ, ചിന്തകന്റെ മനസ്സ് കൈവിടുന്നുമില്ല. വിമർശിക്കേണ്ടിവരുമ്പോൾ, വിയോജിക്കേണ്ടിവരുമ്പോൾ, പ്രിയപ്പെട്ടവരാണെന്നതുപോലും മറന്ന് ഏറ്റവും രൂക്ഷമായ വാക്കുകളിൽ എതിർപ്പ് അദ്ദേഹം പ്രകടിപ്പിക്കുന്നു. സക്കറിയയ്ക്ക് സമർപ്പിച്ച ഈ പുസ്തകത്തിൽ തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള സ്നേഹവും ബഹുമാനവും കലർന്ന ഒന്നിലധികം കുറിപ്പുകൾക്കൊപ്പം നിശിതമായി വിമർശിക്കുന്ന ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ വിമർശനത്തിൽ പശ്ചാത്താപമോ കുറ്റബോധമോ ഇല്ലെന്ന ആത്മവിശ്വാസവും. 

പുസ്തകങ്ങളാണ് എന്റെ ദേവാലയം. ഞാൻ പുസ്തകങ്ങളുടെ ലോകത്തേക്ക് പണ്ടേ നാടുകടത്തപ്പെട്ടവളാണ്.  എന്റെ അസ്തിത്വം അവിടെയാണ്... ആൻഡ്രിയ ഡ്വാർക്കിന്റെ വാക്കുകളിൽ സത്യമുണ്ടെന്ന് ഏത് പുസ്തകപ്പുഴുവും സമ്മതിക്കും. 

‌നല്ല വായനക്കാർ നാടുകടത്തപ്പെട്ട വായനാർഥികളാണ്. അഭയാർഥികളായി ഇരിക്കുമ്പോഴും അവർ സോഷ്യലിസത്തിൽ വിശ്വസിക്കുന്നില്ല. മറ്റൊരാൾ ഒരു പുസ്തകം ചോദിച്ചാൽ മുഖം ചുളിച്ചേക്കാം. അല്ലെങ്കിൽ ഈ ചോദ്യത്തിൽ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടാൻ തങ്ങളുടെ സ്വകാര്യ ലൈബ്രറിയിലേക്ക് മറ്റൊരാൾക്ക് പ്രവേശനം നിഷേധിച്ചേക്കാം. 

നല്ല പുസ്തകങ്ങൾ ശേഖരിക്കുന്ന ആൻഡ്രിയയുടെ പുസ്തകശാലയുടെ ഉടമകളും പുസ്തകങ്ങളിൽ നിന്ന് മറ്റുള്ളവരെ അകറ്റിനിർത്തുന്ന ക്രൂരരായ ലൈബ്രേറിയൻമാരും ഒന്നുചേരുന്ന വിചിത്രമായ സങ്കലനത്തിലാണ് ഈ വായനക്കാർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ നാടുകടത്തപ്പെട്ട വായനക്കാർ ഒരേ സമയം അഭയാർഥികളും ക്യാപ്പിറ്റലിസ്റ്റുകളുമാണ്. 

Content Summary: Book 'Pusthakapuzhu' by Unni R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com