ADVERTISEMENT

സിനിമയുടേതായി പ്രചരിക്കുന്ന കഥകൾ കൂടുതലും താരങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. കഥകൾക്കും ഉപകഥകൾക്കും ഒരിക്കലും ഒരു കുറവുമില്ലതാനും. ഗോസിപ്പ്, സത്യം മറച്ചുവച്ചുള്ള കപടനാട്യങ്ങൾ, പൊള്ളയായ അവകാശവാദങ്ങൾ ഏറെയുണ്ടെങ്കിലും  അപൂർവമായി ആത്മാർഥതയുമുള്ള കഥകളും അനുഭവങ്ങളും ജീവിതചിത്രങ്ങളും പുറത്തുവരാറുണ്ട്. വിശ്വസിക്കണ്ടതേത്, യാഥാർഥ്യമേത് എന്നുള്ള ആശയക്കുഴപ്പം സൃഷ്ടിച്ച്, സിനിമാ ലോകവുമായി ബന്ധപ്പെട്ട് പൊള്ളയായ കഥകൾ ഒട്ടേറെ പ്രചരിക്കുന്നുണ്ടു താനും. ഈ ബഹളത്തിനിടെയാണ്, നല്ല സിനിമകൾക്കു വേണ്ടി നിലകൊള്ളുകയും സിനിമയിൽ നിന്നു സമ്പാദിച്ച സൗഹൃദങ്ങളുടെ പേരിൽ അഭിമാനിക്കുകയും ചെയ്യുന്ന ഒരാളു‌ടെ ജീവിതകഥ പുറത്തുവന്നിരിക്കുന്നത്. നിർമാതാവ് വി.വി.ബാബുവിന്റെ ജീവിതകഥ. മലയാള സിനിമയുടെ സുവർണ കാലത്തിന്റെ കഥയാണിത്. ഒപ്പം ഏതു കാലത്തും ഭാവനയും ദൃഡനിശ്ചയവും ഇഛാശക്തിയുമുണ്ടെങ്കിൽ മികച്ച സൃഷ്ടികൾ ഉണ്ടാകുമെന്ന ഓർമപ്പെടുത്തൽ.  സിനിമയുടെ വെള്ളിവെളിച്ചത്തിനു പിന്നിൽ സ്നേഹം കിട്ടാതെയും ആത്മാർഥതയെപ്പോലും അവഗണിക്കുകയും ചെയ്തപ്പോൾ കരഞ്ഞുതളർന്നുപോയവരുടെ കദനങ്ങളും.

പ്രേം നസീറോ സത്യനോ ഇല്ലെങ്കിൽ സിനിമ ഓടില്ലെന്നു വിചാരിച്ച ഒരു കാലമുണ്ടായിരുന്നു. ഭാസി–ബഹദൂർ കൂട്ടുകെട്ടിന്റെ കോമഡി, കാർ ചെയ്സ്, നൃത്തം... കൂട്ടുകളെക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നു. ഒരേ അച്ചിലിട്ടതുപോലുള്ള സിനിമകൾ അരങ്ങുതകർത്ത കാലത്താണ് മാറ്റത്തിന്റെ നാന്ദി കുറിച്ച് തകര എന്ന ചിത്രം എത്തുന്നത്. പദ്മരാജന്റെ സൃഷ്ടിയിൽ നിന്നു ഭരതൻ ഒരുക്കിയ ചലച്ചിത്രഭാഷ്യം. കേരളത്തിലെ നാട്ടിൻപുറത്തു ചിത്രീകരിച്ച്, പുതുമുഖങ്ങൾ മാത്രം അഭിനേതാക്കളായി ചെറിയ ബജറ്റിൽ ഒരുക്കിയ കൊച്ചുവലിയ ചിത്രം. ആ ചിത്രത്തോട് മലയാളം ക‌ടപ്പെട്ടിരിക്കുന്നെങ്കിൽ അതിന്റെ കാരണക്കാരനെക്കൂടി ഓർമിക്കണം. നിർമാതാവ് വി.വി.ബാബു. സിനിമയിൽ നിന്നു ലാഭമുണ്ടാക്കാൻ നോക്കാതെ മികച്ച കലാസൃഷ്ടി സാക്ഷാത്കരിക്കാനും സ്നേഹവും സൗഹൃദവും നിലനിർത്താനും ശ്രമിച്ച മനുഷ്യന്റെ ദീർഘദൃഷ്ടി. തകര ബാബു എന്നായിരുന്നു ഒരിക്കൽ അദ്ദേഹം അറിയപ്പെട്ടതുപോലും. വെങ്കലം , ചകോരം, അഗ്നിസാക്ഷി എന്നീ മൂന്നു ചിത്രങ്ങൾ കൂടി അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. അൻപുള്ള മലർ, ആവാരം പൂ എന്നീ തമിഴ് ചിത്രങ്ങളും. ഈ ചിത്രങ്ങളെല്ലാം ഒന്നോ രണ്ടോ പേരുടെ മാത്രം അധ്വാനത്തിന്റെ ഫലമല്ല. ക്യാമറയ്ക്കു മുന്നിലും പിന്നിലും നിന്നു സഹകരിച്ച മുഴുവൻ പേരുടെയും ഒരേ മനസ്സോടെയുള്ള സമർപ്പണത്തിന്റെ സദ്ഫലം. പരാജയങ്ങളിൽ നിന്നു കരകയറാതെ സംശയിച്ചുനിന്ന ഭരതനെ ധൈര്യപ്പെടുത്തി തകരയിലേക്കു നയിച്ചത് ബാബുവാണ്. മികച്ച കൃതിയെങ്കിലും പലവിധ ഭയങ്ങളാൽ മ‌ടിച്ചുനിന്നവരെ ഒരു കുടക്കീഴിലാക്കിയാണ് അഗ്നിസാക്ഷിയും അദ്ദേഹം സാക്ഷാത്കരിച്ചത്. എന്നാൽ തിയറ്റർ നിറഞ്ഞ് ഓടിയ ചിത്രങ്ങളിൽനിന്നുപോലും കാശ് വാരാൻ പോയിട്ട് മുടക്കിയ മുതൽപോലും അദ്ദേഹത്തിനു ലഭിച്ചില്ലെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. തനിക്കു ലഭിച്ച സൗഹൃദങ്ങളെ, അനുഭവങ്ങളെ അമൂല്യനിധിയായി കരുതി ആരോടും പകയും വിദ്വേഷവുമില്ലാതെ ലോകത്തെ നോക്കി ചിരിക്കുകയാണ് ബാബു.

പലരെക്കുറിച്ചും പറയുകയും ഓർമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് ഭരതനാണ്. അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ മായാത്ത ഓർമകളും. മലയാള സിനിമയ്ക്ക് അവിസ്മരണീയ കാഴ്ചകൾ സമ്മാനിച്ച ഭരതനുള്ള ആദരാഞ്ജലി കൂടിയാണ് ബാബുവിന്റെ ആത്മകഥ.

ശ്രീവിദ്യയുടെ പ്രണയത്തിനും ജീവിതത്തകർച്ചയ്ക്കും സാക്ഷി നിന്ന ബാബു അവരുടെ അവസാനകാലത്തിന്റെ ദുരന്തവും തീക്ഷ്ണമായി ഈ പുസ്തകത്തിൽ പറയുന്നുണ്ട്. എന്നാൽ, തന്നെ വിശ്വസിച്ച് എല്ലാം തുറന്നുപറഞ്ഞവരെ വഞ്ചിക്കാൻ തയാറുമല്ല. അതുകൊണ്ടുതന്നെ പല അപ്രിയസത്യങ്ങളും തുറന്നുപറയാൻ തനിക്ക് കഴിയില്ലെന്ന് അന്തസ്സോടെ സമ്മതിക്കുന്നുമുണ്ട്.

അൻപുള്ള മലർ എന്ന ബാബുവിന്റെ തമിഴ് ചിത്രത്തിൽ അഭിനിയിച്ചവരിൽ ഒരാളായിരുന്നു സിൽക്ക് സ്മിത. ഒരു ദിവസം ഒരു പ്രത്യേക കാര്യം പറയാനുണ്ടെന്നു പറഞ്ഞ് സ്മിത ബാബുവിനെ വിളിച്ചു. വരാന്തയുടെ കോണിലെ തണലിൽ നിന്നുകൊണ്ട് ആരും കേൾക്കാതെ സ്മിത ബാബുവിനോട് ചോദിച്ചു: സാർ എനിക്കൊരു പട്ടിക്കുട്ടിയെ വാങ്ങിത്തരാമോ ?

വീട്ടിൽ ആർക്കും എന്നെ ഇഷ്ടമല്ല. അവർക്കൊക്കെ എന്റെ പണം മാത്രമാണ് വേണ്ടത്. എനിക്കു സ്നേഹം വേണം. ഒരു പട്ടിയുണ്ടെങ്കിൽ അതെങ്കിലും എന്നെ സ്നേഹിക്കുമല്ലോ. തെക്കേ ഇന്ത്യ മുഴുവൻ അറിയപ്പെട്ട ആ നടിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.

സ്മിതയ്ക്ക് ബാബു വാങ്ങിക്കൊടുത്ത നായ്ക്കുട്ടി സ്നേഹിച്ചെങ്കിലും അകാലത്തിൽ അവർക്കു ജീവിതം അവസാനിപ്പിക്കേണ്ടിവന്നു.
നീലിച്ച നിറമുള്ള ആശുപത്രിക്കിടക്കയിൽ കിടന്ന് ശ്രീവിദ്യ ആവർത്തിച്ചു: ആരും എന്റെ ഈ ക്ഷീണിച്ച ശരീരം കാണരുത്. അവസാനമായി കൈ ചേർത്തുപിടിച്ച് ബാബുവിനോട് അവർ പറഞ്ഞു: പാറക്കല്ല് കൊണ്ട് ഉരയ്ക്കുന്ന വേദനയാണ്...

ആഗ്രഹിച്ച സ്നേഹം തിരിച്ചുകിട്ടാതെ കടന്നുപോയവരുടെ വേദനയുടെ കഥ കൂടിയാണ് മലയാള സിനിമയുടെ ചരിത്രം. അതിലൊരധ്യായത്തിന്റെ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രമാണ് ബാബു അവതരിപ്പിക്കുന്നത്. അതിനു മിഴിവേറെയാണ്. തകര പോലെ വീണ്ടും വീണ്ടും മോഹിപ്പിക്കുന്ന, തിരിച്ചുവിളിക്കുന്ന ദൃശ്യങ്ങളുടെ കരുത്ത്.
Content Highlights: Book review of V.V. Babu's memoir |​​​ V.V. Babu book review | K.S. Ravikumar | Silk Smitha ​| Sreevidhya | Malayalam Book Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com