ADVERTISEMENT

1964 ഏപ്രിൽ 11. ജണ്ടെവാലയിലുള്ള എഐടിയുസിയുടെ ഓഫിസ് ഓഡിറ്റോറിയത്തിൽ സിപിഐയുടെ നാഷനൽ കൗൺസിൽ യോഗം ചേരുന്നു. യോഗത്തിൽ അധ്യക്ഷൻ എസ്. എ. ഡാങ്കേ. ബ്രിട്ടിഷ് ഗവൺമെന്റിന്റെ ഏജന്റായി പ്രവർത്തിക്കാമെന്ന് സമ്മതിച്ച് കത്തയച്ചെന്നാരോപിച്ച് വിവാദം. താൻ കുറ്റക്കാരനാണെന്ന് തെളിയിക്കാതെ രാജിവയ്ക്കില്ലെന്ന നിലപാടിൽ ഡാങ്കേ ഉറച്ചുനിന്നു. ഡാങ്കേ പാർട്ടി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉന്നയിച്ചത് ഇഎംഎസ്. ഡാങ്കേയുടെ പ്രതികരണം വന്നപ്പോൾ നിശ്ശബ്ദത. ഇഎംഎസ് ആവശ്യം ആവർത്തിച്ച് എഴുന്നേറ്റു. ഇരുന്നു. വീണ്ടും എഴുന്നേറ്റു. വേറേ ആരും ഇല്ലേ എന്ന് ഡാങ്കേയുടെ ചോദ്യം. ഇഎംഎസ് പുറത്തേക്കു നടന്നു. പിന്നാലെ 31 പേർ. 

ഈ ഇറങ്ങിപ്പോക്ക് എഐടിയുസി ഹാളിനു വെളിയിൽ നിന്നു കണ്ടവരിൽ ഒരാളാണ് ഒ. എസ്. ശ്രീനാഥ്. പീപ്പിൾസ് പബ്ലിഷിങ് ഹൗസിന്റെ ടെറസിൽ എഐടിയുസി ഓഫിസിനു മുൻവശം തുറന്ന ടെറസാണ്. ചുറ്റും ഗ്ലാസിട്ട അലുമിനിയം പാനൽ കൊണ്ടുണ്ടാക്കിയത്. അകത്തു നടക്കുന്നതെല്ലാം പുറത്തുനിന്നു കാണാം. ഒരു നിമിത്തമായിരുന്നു ആ കാഴ്ച എന്ന് ശ്രീനാഥ് പറയുന്നു. തന്റെയും റെയിൽവേ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും ആത്മകഥയും ജീവചരിത്രവുമായ പാളങ്ങൾ ചുവന്ന കാലം എന്ന പുസ്തകത്തിൽ. പിളർപ്പിനെക്കുറിച്ചു ചിന്തിച്ചുകൊണ്ട് ശ്രീനാഥ് പറയുന്നു: ശരിയായ രാഷ്ട്രീയ നയം ആവിഷ്കരിക്കുന്നതിലും അനുവർത്തിക്കുന്നതിലും വർഷങ്ങൾ നീണ്ടുനിന്ന ചാഞ്ചാട്ടങ്ങളുടെ ഫലമായി പാർട്ടി നൽകിയ വമ്പിച്ച വില, നൂറു കണക്കിനു പ്രവർത്തകർക്കുണ്ടായ ജീവനാശം, സാമ്പത്തിക നഷ്ടം.

ഇവയെല്ലാം ഒരുപരിധി വരെ പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ബഹുജന സംഘടനകളിലും ട്രേഡ് യൂണിയനുകളിലും പ്രതിഫലിച്ചു. ട്രേഡ് യൂണിയൻ ഐക്യം, തൊഴിലാളി ഐക്യം എന്നെല്ലാം മുദ്രാവാക്യങ്ങൾ മാത്രമുണ്ടായാൽ പോരാ, വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുന്ന തൊഴിലാളികളെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന, പൊതുവേ സ്വീകാര്യമായ നയങ്ങൾ മാത്രം ആവിഷ്കരിച്ചു നടപ്പാക്കുന്ന ജനാധിപത്യ സ്ഥാപനങ്ങളായി മാറണം. തീരുമാനമെടുക്കുമ്പോൾ മുൻതൂക്കം വ്യവസായത്തിന്റെയും തൊഴിലാളികളുടെയും താൽപര്യത്തിനാവണം. അതിലുണ്ടായ വീഴ്ചയുടെ ഫലമായി റെയിൽവേ ട്രേഡ് യൂണിയൻ രംഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്ന മേൽക്കോയ്മ പടിപടിയായി ക്ഷയിച്ചുവന്നു. ഇന്ന് സിഐടിയുവുമായി അഫിലിയേറ്റ് ചെയ്ത ഒന്നു രണ്ടു റെയിൽവേ യൂണിയനുകൾ മാത്രമുണ്ട്. പക്ഷേ എന്തു കാര്യം. റെയിൽവേ തൊഴിലാളി രംഗത്ത് അഖിലേന്ത്യാ തലത്തിൽ നിഷ്പ്രഭമാണ്. 

സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യ വാർത്താ വിനിമയ സംവിധാനത്തിൽ സജീവമായിരുന്നു ശ്രീനാഥ്. വിദ്യാഭ്യാസത്തിനു ശേഷം റെയിൽവേയിൽ ചേർന്നു. സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കി അച്ച‌ടക്കത്തോടെ ജോലി ചെയ്ത് ഉയർന്ന പദവിയിൽ വിരമിക്കാമായിരുന്നു. എന്നാൽ, തൊഴിലാളികൾക്കു വേണ്ടി, നാടിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അതിനിടയിലെ ദുഃഖകരമായ ഓർമയാണ് പാർട്ടിയിലെ പിളർപ്പ്. എന്നാൽ, അതിനു ശേഷവും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു. അച്ഛനുൾപ്പെടെ കുടുംബത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ജോലിയിൽ നിന്നു പിരിച്ചുവിടപ്പെട്ടു. സുപ്രീം കോടതി ഉത്തരവിന്റെ ബലത്തിൽ തിരിച്ചുകയറി. അനീതിക്കെതിരെയുള്ള പോരാട്ടമായിരുന്നു ജീവിതം. സ്വാതന്ത്ര്യ ലബ്ധിക്കും ഒന്നര പതിറ്റാണ്ട് മുമ്പ് ജനിച്ച് രാജ്യത്തിന്റെ കലുഷമായ കാലഘട്ടത്തിനു സാക്ഷിയായും സമരചരിത്രത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചും മുന്നോട്ടുപോയ ജീവിതം. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം സ്വന്തം ജീവിതചിത്രങ്ങളും അദ്ദേഹം ചേർത്തുവയ്ക്കുന്നുണ്ട്. സമാന്തരമായ പാളങ്ങൾ തന്നെയാണവ. പരസ്പരം ഇഴുകിച്ചേർന്നും വേർപിരിഞ്ഞും മുന്നോട്ടുപോയവ. സഹോദരിമാരുടെ വിവാഹം നടത്താൻ ഉൾപ്പെടെ കഷ്ടപ്പെട്ടതിന്റെ കഥകൾ നിസ്വാർഥരായ തൊഴിലാളികളുടെ അവസാന തലമുറയുടെ കൂടി കഥയാണ്. കഷ്ടപ്പെട്ടു ജീവിക്കുമ്പോഴും കൂടെയുള്ള പ്രവർത്തകന് അപ്രതീക്ഷിതമായി കയ്യിൽക്കിട്ടിയ തുക രണ്ടാമതൊന്നാലോചിക്കാതെ കൊടുക്കാൻ കഴിയുന്ന എത്ര പേർ ഇന്നുണ്ട്. അതേ പ്രവർത്തകൻ പിന്നീട് ജീവിക്കാവുന്ന അവസ്ഥയിലെത്തിയപ്പോൾ പോലും വാങ്ങിയ പണം തിരിച്ചുകൊടുക്കാതിരുന്നിട്ടും പുഞ്ചിരിയോടെ നടന്നുനീങ്ങിയ മനുഷ്യൻ. എന്നാൽ അതേ പ്രവർത്തകൻ മകന് ശ്രീനാഥ് എന്നാണ് പേരിട്ടതെന്നു കൂടി അറിയുക. അതൊരു പൈതൃകമാണ്. കണ്ണി തെറ്റാതെ കാക്കുന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യം. സമരചരിത്രത്തെക്കുറിച്ചുള്ള ഈ ജീവിതകഥ ആവേശം കൊള്ളിച്ചില്ലെങ്കിലും നിരാശപ്പെടേണ്ട. കണ്ണീരിലൂടെ ഒരു പുതിയ മനുഷ്യനാകാൻ പ്രേരിപ്പിച്ചേക്കും. അതുമൊരു വിപ്ലവമാണ്. മാർക്സും എംഗൽസും വിഭാവനം ചെയ്തതിനേക്കാൾ കരുത്തുള്ള വിപ്ലവം. ഒരു മുതലാളിത്തത്തിനും തോൽപ്പിക്കാനാവാത്തത്. ആർക്കും ജീവിതത്തിൽ പകർത്താവുന്നത്. 

പാളങ്ങൾ ചുവന്ന കാലം വായിക്കാൻ മറന്നുപോയ ചരിത്രമാണ്. സ്വന്തം ജീവരക്തം കൊണ്ട് പാളങ്ങളെ ചുവപ്പിച്ച പാവപ്പെട്ട തൊഴിലാളികളുടെ വിപ്ലവത്തിന്റെ വീര്യമാണ്. ആ വീര്യത്തെപ്പോലും നിസ്സാരമായ തർക്കങ്ങളാൽ അവഗണിച്ച് ഉന്നതങ്ങളിലെത്തിയ അതികായരുടെ പിന്നോട്ടുനോക്കാത്ത യാത്രയാണ്. മാറണം. മാറിയേ തീരൂ.. ജാഗ്രത.. അതു മാത്രമാണ് പോംവഴി എന്നു ശ്രീനാഥ് പറയുമ്പോൾ ലാൽസലാം സഖാവേ എന്നു പറയാൻ മടിക്കരുത്. മാറാനല്ലെങ്കിൽ, മാറ്റാനല്ലെങ്കിൽ എന്തിനാണ് സഖാവേ, ഈ ജീവിതം.

Content Summary: Malayalam Book ' Palangal Chuvanna Kaalam ' Written by O. S. Sreenath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com