ADVERTISEMENT

വർഷം 2004. പാക്കിസ്ഥാനെതിരെ റാവൽപിണ്ടിയിൽ ഇന്ത്യ ടെസ്റ്റ് പരമ്പര വിജയം ആഘോഷിക്കുന്നു. സൗരവ് ഗാംഗുലിയാണ് ക്യാപ്റ്റൻ. ഡ്രസിങ് റൂമിൽ ആഘോഷത്തിന്റെ ആരവം. വില കൂടിയ ഷാംപെയ്ൻ പതഞ്ഞു പൊങ്ങുന്നു. 

സൗരവ് സംസാരിക്കാൻ തുടങ്ങി. വിജയത്തിൽ പങ്കാളികളായ ഓരോരുത്തരെയും അദ്ദേഹം പേരെടുത്ത് അഭിനന്ദിച്ചു. നന്ദി പറഞ്ഞു. പതിവു വിജയ നിമിഷങ്ങളിൽ പറയുന്ന വാക്കുകൾ. എന്നാൽ അന്ന് ഗാംഗുലി പറഞ്ഞു നിർത്തിയത് അത്യപൂർവ വാക്കുകളായിരുന്നു. ദാദ എന്നു വിളിപ്പേരുള്ള അദ്ദേഹം ആകാഷ് ചോപ്രയ്ക്കും അജിത് അഗാർക്കറിനും നേരെ തിരിഞ്ഞു. രണ്ടു പേർക്കും പരമ്പരയിൽ ഒരു മത്സരത്തിൽ പോലും അവസരം കിട്ടിയിരുന്നില്ല. രണ്ടു പേരോടും അദ്ദേഹം ക്ഷമാപണം നടത്തി. 

ആഘോഷത്തിന്റെ നിമിഷത്തിൽ ഒരു ക്യാപ്റ്റനും ഇത്തരമൊരു ഖേദപ്രകടനം നടത്തില്ല. അങ്ങനെയൊരു കീഴ്‌വഴക്കവും ഇല്ല. വേണമെങ്കിൽ അദ്ദേഹത്തിന് ഇരുവരോടും വ്യക്തിപരമായി ക്ഷമാപണം നടത്താമായിരുന്നു. എന്നാൽ അന്ന്, പരസ്യമായി, എല്ലാവരും കേൾക്കെ ഖേദം പ്രകടിപ്പിക്കാൻ ഗാംഗുലി മടിച്ചില്ല. എങ്ങനെ അദ്ദേഹം ജനഹൃദയങ്ങൾ കീഴടക്കി എന്ന സംശയത്തിന്റെ ഉത്തരം ഇതിലുണ്ട്. 

ഗാംഗുലിയെക്കുറിച്ചുള്ള ഈ അപൂർവ വിവരം പങ്കുവയ്ക്കുന്നത് കേട്ടറിഞ്ഞ കഥയല്ല. ദൃക്സാക്ഷിയുടെ വാക്കുകളാണ്. വർഷങ്ങളോളം ഒട്ടേറെ പദവികളിൽ ഇന്ത്യൻ ക്രിക്കറ്റിനൊപ്പം സഞ്ചരിച്ച അമൃത് മാത്തൂർ എന്ന ഒഫിഷ്യലിന്റെ നേരറിവുകൾ. പിച്ച് സൈഡ് എന്ന പുസ്തകത്തിൽ. 

ചെറുപ്പത്തിൽ കളിക്കാരനായിരുന്ന മാത്തൂർ 1992 ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജരായിരുന്നു. 1996 ലോകകപ്പ് ക്രിക്കറ്റിന്റെ സംഘാടക സമിതിയിൽ ഉൾപ്പെടെ പ്രവർത്തിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് വന്നപ്പോൾ ഡൽഹി ഡെയർ ഡെവിൾസ് ടീം മാനേജരായിരുന്നു. ബിസിസിഐയിൽ ഉൾപ്പെടെ ഒട്ടേറെ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം പല ചുമതലകളിൽ ഇന്ത്യൻ ക്രിക്കറ്റിനൊപ്പം സഞ്ചരിച്ചു. ഉയർച്ചതാഴ്ചകളുടെ ഭാഗവും സാക്ഷിയുമായി. പിച്ച് സൈഡ് എന്ന പുസ്തകത്തിൽ പിച്ചിനു സമീപം കണ്ട കാഴ്ചകൾ ഒന്നൊന്നായി അദ്ദേഹം അവതരിപ്പിക്കുന്നു. ആവേശകരമായ ക്രിക്കറ്റ് മത്സരം കാണുന്ന അതേ ആവേശം വായനക്കാർക്കും സമ്മാനിക്കുന്ന കൃതി. 

ഗാംഗുലിയെക്കുറിച്ചോർക്കുമ്പോൾ മറ്റൊരു രംഗം കൂടി മാത്തൂർ പങ്കുവയ്ക്കുന്നുണ്ട്. 2003 ൽ ജൊഹാനസ്ബർഗിൽ ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിനു ശേഷമുള്ള ടീം മീറ്റിങ്. നിരാശയുടെ കാർമേഘത്തിനുള്ളിൽ അകപ്പെട്ടിരുന്നു അന്നു താരങ്ങൾ. മിക്കവരും തലതാഴ്ത്തിയിരുന്നു. ചിലരുടെ കണ്ണുകളിൽ നനവ്. നഷ്ടപ്പെടുത്തിയ അവസരങ്ങളോർത്ത് വിതുമ്പുന്നവർ. പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരം നേടിയത് സച്ചിൻ.  ആർക്കും ഒന്നും പറയാനാവുന്നില്ല. അവസാനം മൗനം ഭേദിച്ചത് ഗാഗുലി തന്നെയാണ്. മുന്നിൽ നിന്നു നയിച്ചിട്ടും പരാജയം നേരിടേണ്ടിവന്ന ജനറൽ വിരോചിതമായി പോരാടിയ സൈനികരെ അഭിനന്ദിക്കുന്ന ഭാവമായിരുന്നു അദ്ദേഹത്തിന്റെ മുഖത്തപ്പോൾ. ഹൃദയത്തിൽ നിന്നാണ് അന്നു ക്യാപ്റ്റൻ സംസാരിച്ചത്. ആരെയും കുറ്റപ്പെടുത്താതെ, നഷ്ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ച് ഓർമിപ്പിക്കാതെ 

എല്ലാവർക്കും നന്ദി പറഞ്ഞു. ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച ശ്രീനാഥിന്റെ പേരെടുത്തു പറയാനും മടിച്ചില്ല. ക്രിക്കറ്റിനെ അടിമുടി മാറ്റിയ പ്രധാനപ്പെട്ട താരങ്ങളെക്കുറിച്ച് ഇതുപോലുള്ള ഒട്ടേറെ ഓർമകൾ പറയാനുണ്ട് മാത്തൂറിന്. 

വീരേന്ദർ സേവാഗ് ഉൾപ്പെടെ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിനു ക്രിക്കറ്റ് പ്രണയികൾ വിശ്വസിക്കുന്നത് സച്ചിൻ ദൈവമാണെന്നാണ്. അങ്ങനെ വിശ്വസിക്കാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ, സച്ചിൻ ദൈവമല്ലെന്നു പറയുന്നു മാത്തൂർ. എന്നാൽ, ഇതിഹാസമായിരുന്നു. മാന്യമായ ക്രിക്കറ്റിന്റെ പ്രതീകമായിരുന്നു. തെറ്റുകൾ അപൂർവമായി മാത്രം സംഭവിച്ച പൂർണതയുടെ പര്യായമായിരുന്നു. 

ഒരിക്കൽ സംസാരത്തിനിടെ സച്ചിൻ പറഞ്ഞു. ഓരോ മത്സരത്തിലും എങ്ങനെ പുറത്തായെന്ന് താൻ ഓർത്തിരിക്കാറുണ്ടെന്ന്. മാത്തൂർ അതു പൂർണമായി വിശ്വസിച്ചില്ല. ഇംഗ്ലണ്ടിൽ ഒരു വർഷം മുമ്പു നടന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പുറത്തായത് ഓർമിക്കുന്നുണ്ടോ എന്നദ്ദേഹം ചോദിച്ചു. ഉടൻ വന്നു സച്ചിന്റെ മറുപടി. അന്നു താൻ ഏതു സ്കോറിൽ ആരുടെ ബോളിൽ പുറത്തായെന്ന് കൃത്യമായി ഓർത്തുപറഞ്ഞു. മാത്തൂർ പോലും ഓർത്തിരിക്കാത്ത ഒരു കാര്യം കൂടി പറഞ്ഞു. അന്ന് ഉച്ചഭക്ഷണത്തിനു ശേഷം ഇടംകയ്യൻ സ്പിന്നറുടെ പന്ത് കട് ചെയ്തപ്പോൾ പോയിന്റിൽ ക്യാച്ച് നൽകിയാണ് ഔട് ആയതെന്ന്. അന്ന് മാത്തൂറും സമ്മതിച്ചു: സച്ചിൻ ക്രിക്കറ്റിന്റെ ഗൂഗിൾ തന്നെയെന്ന്. 

വ്യക്തിവിവരങ്ങൾ മാത്രമല്ല ഈ പുസ്തകത്തിലുള്ളത്. മത്സരങ്ങളെക്കുറിച്ചുള്ള പുറത്തറിയാത്ത വിവരങ്ങൾ മാത്രമല്ല. ക്രിക്കറ്റ് എന്ന കളിയെ, ആ കളിയെ നിയന്ത്രിക്കുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്ന ഭരണ സംവിധാനത്തെ ഉൾപ്പെടെ അടുത്തറിയാൻ മാത്തൂർ സഹായിക്കുന്നു. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആർക്കും ഒഴിവാക്കാനാവില്ല പിച്ച്സൈഡ്. 

Content Highlights: Pitchside | Cricket | Books 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com