ADVERTISEMENT

യാഥാർഥ്യത്തിനപ്പുറമുള്ള, വിലക്കപ്പെട്ട പ്രണയത്തിന്റെ സാധ്യതകളെ ഉൾക്കൊള്ളാൻ വായനക്കാരെ ക്ഷണിക്കുന്ന നോവലാണ് 'ഊദ്'. ഉത്തര മലബാറിലെ മുസ്‌ലിം സമൂഹത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ, ഷമിന ഹിഷാമിന്റെ ആദ്യ പുസ്തകമാണ്. മാജിക്കൽ റിയലിസം, ഫാന്റസി, നാച്ചുറലിസം എന്നിവയുടെ മനോഹരമായ ഒരു ഒത്തുചേരലാണ് ഈ കൃതി.

നഗരത്തിന്റെ ഏകാന്തതയെ മറികടക്കുവാൻ ആത്തി എന്ന പെൺകുട്ടി തന്റെ മുത്തശ്ശിയായ ആച്ചുമ്മയുടെ തറവാട്ടിലേക്ക് വരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. വേദന നിറഞ്ഞ ഓർമകളുള്ള ആ ഇടത്തേക്ക് അവൾ പോകുന്നത് തന്നെ വർഷങ്ങളായി കാത്തിരിക്കുന്ന ആച്ചുമ്മയെ കാണാൻ കൂടിയാണ്. എന്നാൽ ആ വീട്ടുവളപ്പിനടുത്തുള്ള മുളങ്കാട് അവൾക്കായി കാത്തു വച്ചിരുന്നത് യാഥാർഥ്യമെന്നോ മിഥ്യയെന്നോ മനസ്സിലാക്കാനാവാത്ത ഒന്നാണ്. പ്രണയം ഒരു ജിന്നിന്റെ രൂപത്തിൽ എത്തുമ്പോൾ ആത്തിയുടെ ജീവിതം മാറിമറിയുന്നു.

പുസ്തകത്തിലുടനീളം പ്രകൃതിയുടെ ചിത്രീകരണം കേവലം അലങ്കാര പശ്ചാത്തലമല്ല; അതൊരു കഥാപാത്രമായിത്തന്നെ മാറുന്നു. ഓർമകളിൽനിന്നു മാഞ്ഞു തുടങ്ങിയ പല പൂച്ചെടികളുടെയും ഗ്രാമീണ ശബ്ദങ്ങളുടെയും വിവരണം രചനയ്ക്ക് അഭൗമമായ മനോഹാരിത നൽകുന്നുണ്ട്. വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ, നക്ഷത്രങ്ങൾ പ്രകാശിക്കുന്ന രാത്രികൾ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങൾ പ്രകൃതിയോടുള്ള ഭയവും ആദരവും വർധിപ്പിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെയും പരിപാലിക്കേണ്ടതിന്റെയും ആവശ്യകതയ്ക്ക് ശക്തമായ ഒരു രൂപകം സൃഷ്ടിക്കുക കൂടിയാണിവിടെ.

ജിന്നുകളുടെ ലോകത്തെ വിവരിക്കുമ്പോൾ രചയിതാവിന്റെ സൂക്ഷ്മമായ ശ്രദ്ധയാണ് ഈ പുസ്തകത്തെ മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമാക്കുന്നത്. നാടോടിക്കഥകളുടെ പാരമ്പര്യവും അറേബ്യൻ കഥകളിലെ കൗതുകഘടകവും ഇതിലുണ്ട്. മണ്ണടരുകളിലെ മഴമണം പോലെ പ്രണയവും ഏകാന്തതയും ഭ്രാന്തും ഒന്നിച്ചു ചേർന്ന് ഒരു മായികലോകം സൃഷ്ടിക്കുകയാണ് ഈ നോവൽ. രചിതാവിന്റെ ആദ്യ കൃതി എന്ന നിലയിൽ, തിരഞ്ഞെടുത്ത ഈ രചനാമണ്ഡലം മികച്ച നിലവാരം പുലർത്തിരിക്കുന്നു. വേരുകൾ തിരഞ്ഞു പോകുന്ന മനുഷ്യരെ ആദ്യമായല്ല മലയാള സാഹിത്യം കാണുന്നത്, എങ്കിലും ആത്തി എന്ന പെൺകുട്ടി മനസ്സിൽ ഇടം നേടുന്നുണ്ട്. വാർധക്യത്തിൽ നിന്നു കൊണ്ട് തന്റെ പിൻതലമുറക്കാരെ കാത്തിരിക്കുന്ന മറ്റു കഥാപാത്രങ്ങളും ഇന്ത്യൻ മണ്ണിലെ കുടുംബവ്യവസ്ഥയുടെ മാറിയ മുഖമാണ് വെളിപ്പെടുത്തുന്നത്. 

ആർക്കും തങ്ങളുടെ ഏകാന്തത എങ്ങനെയാണെന്ന് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുവാൻ സാധിക്കുകയില്ല. ഈ ഏകാന്തത നിലനിൽക്കുക മാത്രമല്ല നമ്മുടെ ഏറ്റവും നല്ല വശങ്ങൾ കാർന്നു തിന്നുകയും ചെയ്യുന്നു. എന്തെന്നാൽ സന്തോഷമുള്ളവരാണെന്ന് തോന്നിപ്പിക്കുവാൻ നമ്മുടെ ഊർജത്തിന്റെ പരമാവധി ഉപയോഗിക്കേണ്ടി വരുന്നു. ശരിയായ ഒരു ശാപവാക്കാണ് ഏകാന്തത.

ഈ ഏകാന്തതയാണ് ഔഷധങ്ങളുടെയും പൂക്കളുടെയും പഴങ്ങളുടെയുമൊക്കെ ഗന്ധങ്ങൾ അലിഞ്ഞു ചേർന്ന ആ സ്ഥലം ആത്തിക്ക് ഇഷ്ടമാകാൻ കാരണം. ഒരിക്കലും കടന്നു വരാതെ പോയ പ്രണയവും സഹോദരന്റെ മരണവും കുടുംബപ്രശ്നങ്ങളും കൊണ്ട് അസ്വസ്ഥയായിരുന്ന അവളിലേക്ക് ഒരു ഉപ്പന്റെ രൂപത്തിൽ ഇടയ്ക്കിടെ വരുന്ന ജിന്ന് പുതിയ ലോകങ്ങൾ കാട്ടുന്നു. അവർക്കിടയിലെ വിലക്കപ്പെട്ട അഭിനിവേശം വികസിക്കുമ്പോൾ, എഴുത്തുകാരി പ്രണയത്തിന്റെ മനഃശാസ്ത്രത്തിലേക്ക് ആഴത്തിൽ കടന്നുചെല്ലുന്നു. സാമൂഹിക മുൻവിധികളും സങ്കീർണതകളും നിറഞ്ഞ അവരുടെ അമാനുഷികബന്ധം, അതിരുകൾക്കപ്പുറത്തുള്ളതും പ്രതീക്ഷകളെ ധിക്കരിക്കുന്നതുമാണ്. ആരുമില്ലാത്തവരെ തേടി വരുന്ന ആത്മപീഡയും രോദനവും ആനന്ദലഹരിയും എഴുതി ചേർക്കുന്നതിൽ ഷമിന വിജയിച്ചിട്ടുണ്ട്. ഒറ്റപ്പെടൽ ഒരു വ്യക്തിയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രതിഫലനങ്ങൾ ആത്തി എന്ന കഥാപാത്രത്തിലൂടെ വ്യക്തമാണ്. മനഃശാസ്ത്രപരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ മടിക്കുന്ന സമൂഹത്തെയും അതിൽ വരേണ്ട മാറ്റത്തെയും നോവൽ തുറന്നു കാട്ടുന്നു. കഥകളിൽ അഭിരമിക്കാൻ ആഗ്രഹമുള്ള ആർക്കും ഇഷ്ടപ്പെടുന്നൊരു നോവലാകും 'ഊദ്'.

Content Highlights: Oodhu | Shamina Hashim | Malayalam novel | Malayalam literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com