ADVERTISEMENT

എഴുത്തിൽ, വായനയിൽ, സൗഹൃദത്തിൽ, അഭിനയത്തിൽ, പരിചയത്തിൽ, ‌വേറിട്ട കാഴ്ചകളിൽ.. ഏതെങ്കിലും വിധത്തിൽ വി. കെ. ശ്രീരാമനെ അറിയുന്നവർ സുഹൃത്ത് ടി. വി. ചന്ദ്രൻ പറഞ്ഞത് ഏകകണ്ഠമായി അംഗീകരിക്കും: അവന് 70 വയസ്സായത് തീരെ ശരിയായില്ല. 70 ചീത്ത പ്രായമായതുകൊണ്ടല്ല. അപകട സൂചനയുള്ളതുകൊണ്ടുമല്ല. യൗവ്വനത്തിന്റെ പ്രതീകമായൊരാൾ, എന്തിലും ഏതിലും ആവേശം വിതറി അരങ്ങിനെ ചൂടു പിടിപ്പിക്കുന്നൊരാൾ എന്നും യുവാവായിരിക്കാനല്ലേ ആരും ആഗ്രഹിക്കൂ. 70–ാം വയസ്സിലും വാർധക്യം തൊട്ടുതീണ്ടാതെ ജീവിക്കുകയും കൂടെയുള്ളവരെയും ഊർജസ്വലരാക്കുകയും ചെയ്യുന്നൊരാൾക്ക് അത്ര പ്രായമെന്ന് വിശ്വസിക്കാനും പ്രയാസമാണ്. അംഗീകരിക്കാനും ഉൾക്കൊള്ളാനും ബുദ്ധിമുട്ടാണ്. വേണ്ട, ശ്രീരാമന് പ്രായമാകേണ്ട. അയാൾ യുവാവായിത്തന്നെ തുടരട്ടെ. എന്നാൽ 70–ാം വയസ്സ് എന്ന നാഴികക്കല്ല് ചൂണ്ടിക്കാട്ടി പുറത്തിറക്കിയ വേറിട്ട ശ്രീരാമൻ എന്ന പുസ്തകം പിൻവലിക്കരുത്. അത് ആ മനുഷ്യനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അതിഗംഭീരമായ കാലഘട്ടത്തെക്കുറിച്ചും സുവർണലിപികളിൽ എഴുതിയ മികച്ച ഉപഹാരമാണ്. അതു വായിക്കണം. ഇങ്ങനെയും ഒരു കാലം. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷം. എഴുത്തിന്റെ, അക്ഷരങ്ങളുടെ മഹോത്സവം. 

‌മുടി സ്റ്റെപ് കട് ചെയ്ത്, ബെൽ ബോട്ടം പാന്റ്സ് ഇട്ട്, ആട്ടിൻ ചെവി പോലെ തൂങ്ങിക്കിടക്കുന്ന കോളറുള്ള ചുവന്ന ഷർട്ടിട്ട് നാരായണി അമ്മായിയുടെ മുന്നിൽ നിന്നു. നെറം അത്ര ഇല്ല്യാന്നു മാത്രേള്ളൂ. പിന്നെ മൂക്ക്. എന്നാലും സിനിമേലൊക്കെ ഇന്റെ കുട്ടി ധാരാളം മതി. സുഹൃത്തിന്റെ ഉപദേശവും കിട്ടി: നീ കുറച്ചു ഡാൻസ് പഠിക്കണം. പിന്നെ ബോഡിയൊക്കെ ഒന്നു ഫിറ്റാക്കണം. നിന്റെ വോക്കിങ് ഒട്ടും ശരിയല്ല. സീൻ കോണറിയുടെ ഫിലിംസ് കണ്ടിട്ടില്ലേ നീ. അതാണ് വോക്കിങ്. പിന്നെ കവിളൊക്കെ ഒന്നുകൂടി ഫ്ലഷി ആവണം. അതിന് ഒരു മസാജുണ്ട്. സെൽഫായി ചെയ്യാവുന്നതേയുള്ളൂ. പെട്ടെന്ന് ഒരു ഡയറക്ടർ നിന്നെ നോക്കുമ്പോൾ ഇതൊക്കെയാണ് ശ്രദ്ധിക്കുക. 

അഭിനന്ദനവും ഉപദേശവും കേട്ട് കോടമ്പാക്കത്ത് സൂപ്പർ സ്റ്റാറാകാൻ ഒരുങ്ങിയിറങ്ങിയതാണ്. എല്ലാം നശിപ്പിച്ചത് ഒരു കത്താണ്. നാട്ടിൽ നിന്ന് ബാലേട്ടന്റെ. സി.വി. ശ്രീരാമൻ എന്ന പ്രശസ്ത ചെറുകഥാകൃത്താണ് ബാലേട്ടൻ. അരവിന്ദൻ നിന്നെ വീണ്ടും അന്വേഷിക്കുന്നു. കാഞ്ചനസീതയ്ക്കു ശേഷം കുറ്റിപ്പുറത്ത് തിരുനാവായയിൽ വച്ച് തമ്പ് എന്നൊരു സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നു. നീ അതിൽ അഭിനയിക്കണമെന്നാവശ്യപ്പെട്ട് എനിക്കെഴുതിയിട്ടുണ്ട്. അതൊരു വരവായിരുന്നു. ആ വരവിന്റെ പരിണത ഫലമാണ് ഇന്നത്തെ ശ്രീരാമൻ. നടനായെങ്കിലും നഷ്ടം സിനിമയ്ക്കു തന്നെയാണ്. നായകനായില്ലല്ലോ. സൂപ്പർ സ്റ്റാറായില്ലല്ലോ. പകരം വീക്കെ ശ്രീരാമൻ മാത്രമല്ലേ ആയുള്ളൂ. പക്ഷേ, നേട്ടം മലയാളത്തിനാണ്. സാഹിത്യ, സാംസ്കാരിക, സാമൂഹിക കേരളത്തിന്. 

അതിനും മുന്നേ പ്രവാസിയായിരുന്നു ശ്രീരാമൻ. മസ്കത്തിൽ. അതിനു കാരണമായത് ഭാര്യ ഏട്ടന് എഴുതിയ ഒരു കത്താണ്. ‌എങ്ങനെയെങ്കിലും ഒന്നു കൊണ്ടുപോകണം. ഇവിടെ ഒരു ജോലിയുമില്ലാതെ പവിത്രൻ, ജോൺ ഏബ്രഹാം, സിനിമ, കള്ളുകുടി... ഒരു പെൺകുട്ടിയും ജനിച്ചിട്ടുണ്ട്. അതിന്റെ കാര്യം ഓർത്തിട്ടെങ്കിലും.... 

രണ്ടു വർഷത്തെ കരാറായിരുന്നു. പണിയെടുപ്പിക്കുന്ന ടൈം കീപ്പറുടെ ജോലി. എന്നാൽ നാട്ടിൽ പുണർതം ഞാറ്റുവേല പിറക്കുന്നു. ഒരു ചാറ്റൽമഴ മാത്രം പെയ്ത് ഇടവപ്പാതി കടന്നുപോയി. ഇനി പ്രതീക്ഷ ഞാറ്റുവേലയിലാണ്. ഇപ്പോൾ പുത്തൻതോടിന്റെ വരമ്പത്തെ കൈതകൾ പൂത്തിട്ടുണ്ടാകും.... ഓർമകൾ പെയ്യാൻ തുടങ്ങി. ശ്രീരാമന് മസ്കത്തിൽ ഇരിക്കപ്പൊറുതിയില്ലാതായി. നാട്ടിൽ മഴക്കാലമാണ്. എനിക്കും മഴയും കാറ്റും കൊള്ളാതെ വയ്യ. ഈ രാജിക്കത്ത് സ്വീകരിച്ച് എന്നെ വിടണം. ശ്രീരാമൻ ഒരുങ്ങി. അതിന്റെ പേരിൽ മെന്റൽ ഹോസ്പിറ്റലിലുമായി. എന്നാലും ഒടുവിൽ രാജി അംഗീകരിച്ചു. നന്നാവാനും പണമുണ്ടാക്കാനും പോയ ശ്രീരാമൻ, കൂടുതൽ ചീത്തയായും പണമുണ്ടാക്കാതെയും വീണ്ടും നാട്ടിൽ.  

വാക്കിനുള്ളിൽ പൊരുളുണ്ട്

പൊരുളിനുള്ളിൽ പൊയ്യുണ്ട്

മനുഷ്യനുള്ളിൽ മരമുണ്ട്

അവനു മണ്ണിൽ വേരുമുണ്ട്. 

വായിക്കാം ശ്രീ രാമ ജയം ... 

Content Summary: Malayalam Book 'Veritta Sreeraman' by K. N. Shaji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com