ADVERTISEMENT

നിങ്ങളുടെ കത്തിൽ നിറയെ വേദനയായിരുന്നു. അതേ, ആനന്ദ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളനുഭവിച്ച വിഭാഗത്തിൽപ്പെടുന്നവരാണ് ഞാനും നിങ്ങളുമൊക്കെ. സ്വയം പ്രായശ്ചിത്തം ചെയ്യുക നമ്മുടെ കടമയായിത്തീർന്നിരിക്കുന്നു. അത് എഴുത്തിലൂടെത്തന്നെ ചെയ്യാം. എന്തുകൊണ്ടില്ല? നിങ്ങളെവിടെ നിൽക്കുന്നുവോ, അതാണു നിങ്ങളുടെ രണഭൂമി. എന്നെക്കാണുന്നില്ലേ. എന്നെപ്പോലും അവഗണിച്ച് ഒരുപാടു കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. എഴുത്ത് വട്ടപ്പൂജ്യം. പക്ഷേ, കാത്തിരിക്കൂ. ഞാൻ എഴുതും. എഴുതും. മനസ്സിൽ ആശയങ്ങൾ പൊട്ടിമുളയ്ക്കുന്നുണ്ട്. നിങ്ങളുടെ ദീദി

ഇന്ത്യയിൽ മാത്രമല്ല, പുറമ്പോക്കുകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ട മനുഷ്യർ എവിടെയൊക്കെയുണ്ടോ, അവരുടെയെല്ലാം സ്വന്തം ദീദിയായിരുന്നു മഹാശ്വേതാ ദേവി. എഴുത്തിലൂടെ ഉറപ്പിച്ച സിംഹാസനം അവർ ഉപയോഗിച്ചത് പോരാടാൻ വേണ്ടിയായിരുന്നു. ആദിവാസികൾക്കു വേണ്ടി. ഗോത്ര വിഭാഗങ്ങൾക്കുവേണ്ടി. മോഷ്ടിക്കാൻ മാത്രം അറിയാവുന്നവർ എന്ന ലേബലിൽ മുഖ്യധാരയിൽ നിന്നു പുറംതള്ളിയ ആർക്കും വേണ്ടാത്തവർക്കുവേണ്ടി. എവിടെനിന്നൊക്കെ സഹായത്തിനുവേണ്ടി വിളി വന്നോ അവിടെയെല്ലാം എത്തി. മുഖം നോക്കാതെ ഭരണാധികാരികളെ വിമർശിച്ചു. രാഷ്ട്രീയക്കൂട്ടത്തെ പരിഹസിച്ചു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി. നാവില്ലാത്തവരുടെ നാവായി. ഒറ്റയാൾപ്പട്ടാളമായിരുന്നു മഹാശ്വേതാ ദേവി. മഹാവ്യാധി വന്ന് എല്ലാ രാഷ്ട്രീയക്കാരെയും അവരുടെ ഗുണ്ടകളെയും കൊന്നൊടുക്കിയിരുന്നെങ്കിൽ എന്ന് ഒരിക്കൽ അവർ ആഗ്രഹിച്ചിട്ടുണ്ട്. പുറമ്പോക്കിലേക്കു തള്ളിയിടപ്പെട്ടവർക്കുവേണ്ടി വാതിലുകൾ ഓരോന്നായി മുട്ടി തളർന്നുപോകുന്ന ഏതൊരു മനുഷ്യന്റെയും ആത്മാർഥമായ ആഗ്രഹം തുടിക്കുന്ന വാക്കുകൾ. 

എന്റെ തടിച്ചുവീർത്ത പാദങ്ങൾ ആക്ടിവിസത്തിനുവേണ്ടി തുടിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്. എഴുത്ത് പോലും ബലികഴിച്ചിട്ടായിരുന്നു പ്രവർത്തനങ്ങൾ. യാത്രകൾ. രേഖകൾ സംഘടിപ്പിക്കൽ. എന്നാലും ഒരു നല്ല നാളെ പുലരണം എന്നാഗ്രഹിച്ചു. അതിനുവേണ്ടി വിശ്രമമില്ലാത്തെ പ്രവർത്തിച്ചു. ഇന്നും എന്നും ജ്വലിക്കുന്ന ഓർമയാണ് ബംഗാളിന്റെ ദീദി. സമരമുഖങ്ങളിലെ ആളുന്ന തീപ്പന്തം. ദീദിയുടെ ചില നോവലുകളും കഥകളുമൊക്കെ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ആനന്ദ് തയാറാക്കിയ ഈ ചെറിയ പുസ്തകം അവയെയൊക്കെ അതിശയിക്കുന്നതാണ്. ചെറിയ വലിയ കാര്യങ്ങൾ എന്ന അർഥവത്തായ പേരും. ദീദിക്കൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെക്കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം. ഒന്നിച്ചുനടത്തിയ യാത്രയെക്കുറിച്ചുള്ള ലഘുവിവരണം. ദീദി വഴി പരിചയപ്പെട്ടവരെക്കുറിച്ചുള്ള കുറിപ്പുകൾ. സ്നേഹത്തിൽ ചാലിച്ച് പല കാലത്തായി ദീദി എഴുതിയ കത്തുകൾ. എന്നാൽ ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ, രണ്ടു വ്യക്തികളെ നേരിൽ കണ്ട അനുഭവമുണ്ടാകും. സാക്ഷാൽ ദീദിയെയും മലയാളത്തിന്റെ ആനന്ദിനെയും. 

സാഹിത്യ അക്കാദമി സംഘടിപ്പിച്ച ബംഗ്ലാദേശ് യാത്രയിലാണ് ആനന്ദ് ദീദിയെ പരിചയപ്പെടുന്നത്. അതു വലിയ സൗഹൃദത്തിലേക്കും പരസ്പര സ്നേഹത്തിനും ബഹുമാനത്തിലും അടിസ്ഥാനമായ സർഗാത്മകമായ കൊടുക്കൽ വാങ്ങലുകളിലൂടെ മുന്നേറിയ ബന്ധമായി മാറി. ആ സ്നേഹ ബന്ധത്തിന്റെ ചരിത്രം കൂടിയാണ് ഈ പുസ്തകം. ബംഗ്ലദേശിലെത്തിയ ദീദി മുത്തച്ഛൻ ജീവിച്ചിരുന്ന വീട് കാണാൻ പോയി. ആ വീട് ഇന്നൊരു പൊലീസ് ഔട്ട്പോസ്റ്റാണ്. ആ ഗ്രാമത്തിൽ ആയിരത്തോളം പേർ ദീദി വരുന്നുണ്ടെന്നറിഞ്ഞ് കാത്തുനിന്നിരുന്നു. ഇത്രയും സ്നേഹിക്കാൻ ഞാൻ അവർക്കുവേണ്ടി എന്താണു ചെയ്തത്. ഒന്നുമില്ല. അവരെന്നെ കണ്ടിട്ടുപോലുമില്ല. പേരു മാത്രം മതിയായിരുന്നു. ഭയപ്പെടുത്തുന്നതാണ് അവരുടെ പ്രതീക്ഷകളുടെ ഭാരം. എനിക്കു താങ്ങാനാവുന്നതിലുമധികം. എന്തായാലും ഢാക്കയല്ല ബംഗ്ലദേശ് എന്നു മനസ്സിലായി. ഗ്രാമങ്ങളിൽ വൈദ്യുതിയില്ല. ഞാൻ പോയ ഗ്രാമത്തിൽ റോഡോ സ്കൂളോ ഇല്ല. വീടുകളെല്ലാം പൊഴിഞ്ഞുവീഴാറായിരിക്കുന്നു. ആ പ്രദേശത്ത് 10 കുഴൽക്കിണറുകൾ കൊടുക്കാമെന്ന് എന്റെ ഒരു കസിൻ ഏറ്റിട്ടുണ്ട്.

അനൗപചാരികമായ ഒരു കത്തിൽ ദീദി എഴുതിയ ഈ വാക്കുകളിൽ തുടിച്ചുനിൽക്കുന്ന ആത്മാർഥത നോക്കൂ. അവസാന കാലത്തും തനിക്ക് 17 വയസ്സ് ഒറ്റയടിക്ക് കുറഞ്ഞിരുന്നെങ്കിൽ എന്നവർ ആഗ്രഹിച്ചു. ഓടി നടക്കാൻ. പോരാടാൻ. ആർക്കും വേണ്ടാത്തവർക്ക് താനല്ലാതെ മറ്റാരുമില്ലെന്ന് അവർക്കുറപ്പുണ്ടായിരുന്നു. 

സ്നേഹത്തിന്റെ ശാദ്വല തീരങ്ങൾക്കു പകരം മരുഭൂമികൾ ഉണ്ടാകുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ആനന്ദ്. കഴുത്തിന്റെ ആകൃതി പ്രത്യേക രീതിയിലായതുകൊണ്ടു മാത്രം കൊലക്കയർ തേടി വന്ന ഗോവർധൻമാരെക്കുറിച്ചും. പുറമ്പോക്കുവാസികൾക്കുവേണ്ടിയാണ് ആനന്ദ് എഴുതിയതെന്ന ദീദിയെന്ന വിലയിരുത്തൽ അർഥപൂർണം. ആ അപൂർവ അഭിസംബോധനയും: പ്രിയപ്പെട്ട പുറമ്പോക്ക് മനുഷ്യാ.... 

Content Summary: Malayalam Book 'Mahaswethadeviyum Anandum Cheriya Valiya Kaaryangal' by Anand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com