ADVERTISEMENT

വാളിനു മുന്നിൽ നിന്നാണ് ഷഹറാസാദ് കഥ പറഞ്ഞത്. ഒന്നല്ല. ആയിരത്തൊന്നെണ്ണം. അതും ഒന്നിനൊന്നു മികച്ചത്. കഥകൾക്കു മുന്നിൽ വാളിന്റെ മൂർച്ച ഇല്ലാതായി പകരം വരണമാല്യം വന്നു. ജനിച്ചുവളർന്ന നാട്ടിൽ ജീവിക്കാനാവില്ലെന്ന അവസ്ഥയിൽ നിന്നാണ് കുടിയേറ്റം തുടങ്ങുന്നത്. സ്വന്തം പ്രവൃത്തി കൊണ്ടായാലും മറ്റുള്ളവരുടെ പ്രവൃത്തി കൊണ്ടായാലും. പുതിയൊരു നാട്. ഇല്ലാത്തതെല്ലാം ഉണ്ടാക്കാൻ, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ, പുതിയ പേരും പെരുമയ്ക്കും വേണ്ടിയുള്ള നെട്ടോട്ടം. എഴുത്തിൽ ഇത്തരത്തിലൊരു നെട്ടോട്ടത്തിന്റെ വീറും വീര്യവും മറച്ചുവയ്ക്കാതെ കാണിച്ചിട്ടുണ്ട് വിനോയ് തോമസ്. പച്ചയ്ക്കു പറയുന്ന കഥാകാരൻ എന്ന വിശേഷണവും നേടിയിട്ടുണ്ട്. ഇതുവരെ കഥകളിലും നോവലുകളിലും സിനിമയിലും ആവിഷ്കരിച്ച ലോകത്തിന്റെ പശ്ചാത്തലം പച്ചയ്ക്ക് അവതരിപ്പിക്കുന്ന കൃതിയാണ് പച്ചയ്ക്കുള്ളവർ. വിനോയ് തോമസിന്റെ ആദ്യത്തെ ലേഖന സമാഹാരം. 

കരിക്കോട്ടക്കരിയുടെയും പുറ്റിന്റെയും പശ്ചാത്തലം മുതൽ മലയോരത്തും കാടകത്തും നാട്ടിലും വീട്ടിലും സ്കൂളിലും കണ്ടതും കേട്ടതും സ്വാധീനിച്ചതും ഓർമയിൽ അവശേഷിക്കുന്നവയും ഓർത്തുപറയുന്ന തോറ്റം. ദേശത്തെക്കുറിച്ചാണെഴുതുന്നത്. അതു ദേശക്കാരെക്കുറിച്ചാണ്. തന്നെക്കുറിച്ചാണ്. താനുൾപ്പെടുന്ന ലോകത്തെക്കുറിച്ചാണ്. നിഷ്കളങ്കതയും നർമവും മുതൽ വിമർശനവും ആക്ഷേപഹാസ്യവും വരെ ഈ എഴുത്തിലുണ്ട്. എല്ലാറ്റിനുമുപരി, ഷഹ്റാസാദിനെപ്പോലെ, വിഷകന്യകയെ തേടിപ്പോയ ആദ്യത്തെ കുടിയേറ്റക്കാരനെപ്പോലെ, ആവശ്യകതയും അനിവാര്യതയും ഇഴുകിച്ചേരുന്ന മാന്ത്രികത. 

കരിക്കോട്ടക്കരിയിൽ നിന്ന് ഈ അതിരുകളെല്ലാം നോക്കിക്കണ്ടുകഴിയുമ്പോൾ ഞാൻ ആലോചിക്കുകയാണ് ഇത് കരിക്കോട്ടക്കരിയുടെ മാത്രം അതിരുകളാണോ. എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ട ലഹരിയാൽ ശിഥിലമായ കു‌ടുംബങ്ങൾ, ആസക്തിയാൽ നയിക്കപ്പെട്ട നരജീവിതങ്ങൾ മലയോരത്ത് മാത്രമാണോ ഉള്ളത് ? അലയുന്ന, കുത്തിയിരിക്കുന്ന, നിൽക്കുന്ന, തളർന്നുവീണുപോയ ആദിവാസികൾ ഊ മലയോരത്തിന്റെ മാത്രം കാഴ്ചയാണോ. ചരിത്രത്തിന്റെ അടയാളങ്ങളെ മറ്റൊരു നിറം കൊണ്ട് മറച്ച് പൈതൃകങ്ങളെക്കുറിച്ച് അഹങ്കാരികളാകുന്നത് ഞങ്ങൾ മാത്രമാണോ ? ആധുനിക നവോത്ഥാനം മുതൽ അടിസ്ഥാന രഹിതമെന്ന് ആയിരംവട്ടം പറഞ്ഞിട്ടും പഠിച്ചിട്ടും തെളിയിക്കപ്പെട്ടിട്ടും ജാതിയുടെ പേരിൽ വേർതിരിക്കപ്പെടുന്നവർ ഈ പ്രദേശത്തു മാത്രമാണോ ഉള്ളത് ? അല്ല എങ്കിൽ കരിക്കോട്ടക്കരിയുടെ അതിരുകൾ എത്ര വിശാലമാണെന്നു ആലോചിച്ചുനോക്കൂ. 

അശ്ലീലമെന്നും ഇങ്ങനെയൊക്കെ പറയാമോ എന്നും അദ്ഭുതപ്പെട്ടവരോടും പുശ്ചിച്ചു പുറംതള്ളിയവരോടുമാണ് വിനോയ് ചോദിക്കുന്നത്. ഉത്തരം പറയാനുള്ള ബാധ്യത വിമർശകർക്കുണ്ട്. ഇരിട്ടിയിൽ നിന്ന് 12 രൂപ ബസിനു കൊടുത്താൽ ചെന്നിറങ്ങുന്ന സ്ഥലം മാത്രമല്ല കരിക്കോട്ടക്കരി. മലയോരത്തെ ചെറുപട്ടണം മാത്രവുമല്ല. കേരളമാകെ വ്യാപിച്ചുകിടിക്കുന്ന, രാജ്യത്തു വേരോടിയ, ലോകത്തിന്റെ ചെറുപതിപ്പ് തന്നെയാണ്. അശ്ലീലവും അസഭ്യവും അഗമ്യഗമനവുമെല്ലാം ഒരു ദേശത്തു മാത്രവും അവയെക്കുറിച്ച് എഴുതുന്നതിന്റെ കുത്തക ഒരു എഴുത്തുകാരനിൽ മാത്രം ഒതുക്കുന്നതും കണ്ണടച്ച് ഇരുട്ടാക്കുന്ന നീതികേടാണെന്നുള്ള ഓർമപ്പെടുത്തൽ കൂടിയാണ്. ‌

പറച്ചിലിന്റെ കഥയിലും സിനിമ കാണാൻ പോയ വഴികളിലും മലയോരത്തെ പഴയ കല്യാണങ്ങളെക്കുറിച്ചുള്ള കുറിപ്പിലും തെളിയുന്ന നൈർമല്യവും നിഷ്കളങ്കതയും നാടിന്റെ തനിമയും കാണാതിരിക്കാനുമാവില്ല. 

നമ്മുടെയൊക്കെ കാലത്ത് മലയോരത്ത് ജീവിച്ചവരുടെ ആഹ്ലാദങ്ങളുടെ സൂചികകളിലൊന്ന് ഇറച്ചി തന്നെയാണ്. നല്ല ചോരയിറ്റുന്ന പോത്തിറച്ചിയും കന്നുകാലിയിറച്ചിയും. അത് ഞങ്ങളുടെ വളരെ പഴയ അസുര പാരമ്പര്യത്തിൽ നിന്ന് കിട്ടിയതായിരിക്കും. ഞങ്ങളെ സംബന്ധിച്ച് സനാതനമായ ആഹ്ലാദം. ആ ആഹ്ലാദങ്ങൾ നിഷേധിക്കാൻ ആഗ്രഹിക്കുന്നവർ ആരാണ്? മനുഷ്യരോ ദൈവമോ ...? ഇങ്ങനെയുള്ള ചോദ്യങ്ങളും വിനോയ് ചോദിക്കുന്നുണ്ട്. 

പച്ചയ്ക്കുള്ളവർ 

വിനോയ് തോമസ് 

കറന്റ് ബുക്സ്, തൃശൂർ 

വില 125 രൂപ 

English Summary:

Book Review of malayalam book Pachaykkullavar written by Vinoy Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com