ADVERTISEMENT

യാത്ര അനുഭവങ്ങളാണ്. അനുഭവങ്ങൾ യാത്രയും. ഒരു യാത്രയും ഒരു നാട്ടിലേക്കു മാത്രമായി പരിമിതപ്പെടുത്താനാവില്ല. ഏതെങ്കിലും ഒരു കാലത്തേക്കും. എത്രയോ നാളായി മനസ്സിൽ തുടരുന്ന യാത്ര ചിലപ്പോൾ മാത്രം യാഥാർഥ്യമാകുന്നു എന്നേ പറയാനാവൂ. അക്ഷരാർഥത്തിലുള്ള യാത്രയ്ക്കു മുൻപും പിൻപും യാത്രയുണ്ട്. അനുഭവങ്ങളും. 

മൂന്നാം ലോകക്കാർ യാത്ര ചെയ്യാറില്ല. അവർക്കു കുടിയേറുന്നതിലാണു താൽപര്യം. മൂന്നാം ലോകത്തു നിന്നുമെത്തി ഒന്നാം ലോകം സ്വന്തമാക്കുന്നവർ. മൂന്നാം ലോകത്തെക്കുറിച്ചുള്ള ഗൃഹാതുരത അടച്ചിട്ട മുറിയിലെ സ്വകാര്യ സംഭാഷണങ്ങൾക്കായി കാത്തുവയ്ക്കുന്നവർ. ഈ മുൻവിധിയെ നേരിട്ടുകൊണ്ടാണ് ഷഹനാസ് ഹബീബ് എന്ന മലയാളി യുവതി യാത്ര ചെയ്തതും യാത്രയെക്കുറിച്ചു വായിച്ചതും എഴുതിയതും. 

‌മൂന്നാം ലോകം എന്ന് ആവർത്തിച്ചു പറയേണ്ടതുണ്ടോ. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾ എന്ന പ്രതീക്ഷാ നിർഭര വാക്കല്ലേ നല്ലത്. മൂന്നാം ലോകം എന്ന വാക്ക് ഉച്ചരിക്കുമ്പോഴുള്ള പുച്ഛവും അപമാനവും ഭാരമായി കൊണ്ടുനടക്കേണ്ടതുണ്ടോ. വേണം. എനിക്കങ്ങനെയാകാതിരിക്കാൻ പറ്റില്ല എന്നാണു ഷഹനാസ് പറയുന്നത്. എന്റെ ആത്മാവ് മൂന്നാം ലോകം ആയിരിക്കുമ്പോൾ എനിക്കെങ്ങനെയാണ് അതൊരു ഭാരമായി കാണാനാവുക. അത് ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവുക. മൂന്നാം ലോകം എന്നു പറയുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്ന, അർഥമാക്കുന്ന എല്ലാ ‘ചെറ്റത്തരങ്ങളും’ എനിക്കു പ്രിയപ്പെട്ടതാണ്. ഞാൻ ആവർത്തിക്കുന്നു മൂന്നാം ലോകം മൂന്നാം ലോകം മൂന്നാം ലോകം! 

കേരളത്തിലെ ഒരു മധ്യവർഗ കുടുംബത്തിൽ നിന്നുമാണ് ഷഹനാസ് യാത്ര തുടങ്ങുന്നത്. യാത്രയേ ഇഷ്ടമല്ലാത്ത പിതാവിന്റെ സ്നേഹത്തിൽ നിന്നും അപരിചിതരെപ്പോലും സുഹൃത്തുക്കളാക്കാൻ ഒരു മടിയുമില്ലാത്ത അമ്മയുടെ സംരക്ഷണത്തിൽ നിന്നും അകന്ന്. ഉന്നത വിദ്യാഭ്യാസം എന്ന മോഹം പുറംപൂച്ച് മാത്രമായിരുന്നോ. അതിനേക്കാളേറെ, ദൂരെ ദൂരെ പോകാനും കാണാനും അറിയാനുമുള്ള ദുഷ്ടലാക്കില്ലാത്ത കൊതി ആയിരുന്നില്ലേ ഷഹനാസിനെ നയിച്ചത്. വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഒന്നാം ലോകത്തെ പൗര എന്ന മേൽവിലാസം സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നാം ലോകത്തേക്ക് ഇടയ്ക്കിടെ തിരിച്ചുവരാറുണ്ട്. എന്നാലും, യാത്ര. അത് തുടരുക തന്നെയാണ്. അനുഭവങ്ങളും അനുഭൂതികളും അവസാനിക്കുന്നുമില്ല. 

മോഹിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ ദൃശ്യങ്ങളുണ്ട്. കേട്ടു കൊതിച്ചു പോയി പ്രതീക്ഷയില്ലാതെ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ, ഇന്നു വന്ന് നാളെ തിരിച്ചുപോകേണ്ട യാത്രക്കാരിയുടെ വേഗമില്ലാതെ, അലസമായി, അലക്ഷ്യമായി, തിരക്കും സംഭ്രമവുമില്ലാതെ കൂനിക്കൂടിയിരുന്നിട്ടുണ്ടോ. അപ്പോൾ, അപ്പോൾ മാത്രം ചില മനുഷ്യരെ പരിചയപ്പെടാനാവും. വായിച്ചിട്ടും കേട്ടിട്ടുമില്ലാത്ത കഥകൾ കേൾക്കാനാവും. ഭൂമിശാസ്ത്രം എന്നാൽ മനഃശാസ്ത്രം എന്നു മനസ്സിലാവും. 

സന്ദർശിച്ച സ്ഥലങ്ങളുടെ പരമ്പരാഗത യാത്രാക്കുറിപ്പുകളല്ല ഷഹനാസ് എഴുതുന്നത്. ആത്മകഥയാണ്. മൂന്നാം ലോകത്തിൽ ആത്മാവിനെ മേയാൻ വിട്ട, ചരിത്രവും സംസ്കാരവും സാഹിത്യവും വായിക്കുന്ന, അറിയുന്ന, ഒരു (അ)സാധാരണക്കാരിയുടെ ജീവചരിത്രം. ചരിത്രം ഇവിടെ അന്യമല്ല; അതിനേക്കാളേറെ ജീവിതവും. 

ഷഹനാസ് സ്വയം വെളിപ്പെടുത്തുമ്പോൾ തെളിയുന്നത് നമ്മളാണ്. യാത്ര ചെയ്യുന്ന, യാത്രകൾക്കേ ഇറങ്ങാത്ത, യാത്ര എന്ന മോഹം ബാക്കിയായ നമ്മുടെ തന്നെ ജീവിതം. നമ്മൾ വായിച്ച പുസ്തകങ്ങൾ. പരിചയപ്പെട്ട മനുഷ്യർ. അവരുടെ കഥകളും ഉപകഥകളും. നമ്മുടെ തന്നെ സങ്കടങ്ങളും തീരാത്ത സന്തോഷങ്ങളും.

ഷഹനാസിന്റെ വിചാരങ്ങളാണ് എയർപ്ലെയിൻ മോഡ്. വികാരങ്ങളുള്ള വിചാരങ്ങൾ. ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവ. വിചാരപ്പെടാൻ അവസരം തരുന്നവ. ഒന്നാം ലോകത്തിനും മൂന്നാം ലോകത്തിനുമിടെ കുടുങ്ങി ലോകമേ നഷ്ടപ്പെട്ട യാത്ര അനിശ്ചിതത്വത്തിലായതിന്റെയും എല്ലാ കടമ്പകളും മറികടന്ന്, പ്രതിസന്ധികളെയും വെല്ലുവിളികളെയും ബാഗിലാക്കി പുറത്തു തൂക്കി എങ്ങോട്ടെന്നില്ലാത്ത ഇറങ്ങിപ്പോക്കും. 

വരൂ ലോകമേ, ഞാൻ ഇതാ വരുന്നു. നമുക്ക് ഒരുമിച്ച് ഇറങ്ങാം. 

Airplane Mode 

Shahnaz Habib 

Westland Books 

Price : 699 Rs

English Summary:

Book ' Airplane Mode ' Written by Shahnaz Habib

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com