ADVERTISEMENT

എന്തിനാണ് മനുഷ്യമനസ്സുകളിൽ മോഹങ്ങൾ അങ്കുരിക്കുന്നത്? മോഹമായി മാത്രം അവശേഷിക്കുവാനോ?  പൂവണിയാത്ത മോഹങ്ങളുടെ നീണ്ട പട്ടികയുമായി ഈ പ്രപഞ്ചത്തോട് വിട പറയുന്ന എത്രയോ മനുഷ്യർ.

 

മനുഷ്യന്റെ മോഹ സാക്ഷാത്കാരത്തിനു തടസ്സം നിൽക്കുന്നതെന്താണ്? അത് അവനവൻ തന്നെയല്ലേ?

ഇന്ന് മുതൽ എല്ലാ ശനിയാഴ്ചയും വായിക്കാം മനോരമ ഓൺലൈനിൽ ഷുഹൈബ് ഹമീദ് എഴുതുന്ന ഇ–നോവൽ ബക്കറ്റ് ലിസ്റ്റ്.

 

അധ്യായം 01

പൂവണിയാത്ത മോഹപ്പട്ടികയെയാണ് സായിപ്പ് ബക്കറ്റ് ലിസ്റ്റെന്ന് വിളിക്കുന്നത്.

മരിക്കും മുമ്പ് സാക്ഷാത്കരിക്കപ്പെടേണ്ട മോഹപ്പട്ടിക.

ചില മോഹങ്ങൾ ചിലർക്ക് വലിയ താമസമില്ലാതെ സാധിച്ചു കിട്ടുമ്പോൾ

പലർക്കുമവ മോഹഭംഗങ്ങളായി തുടരുന്നു. 

ചെറുതും വലുതുമായ മോഹങ്ങളുള്ള മനുഷ്യർ.

എന്റെ മോഹങ്ങൾ പണ്ടു മുതൽക്കേ വലുതല്ലായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ ഒരു ചൈൽഡ് സൈക്കോളജിസ്റ്റ് ഞങ്ങളോട് ചില കുട്ടിച്ചോദ്യങ്ങൾ ചോദിച്ചു.

നിങ്ങളൊരു വനത്തിലേക്ക് പോകുന്നു. വനമെന്ന് പറയുമ്പോൾ നിങ്ങളുടെ മനസ്സിൽ കടന്നു വരുന്ന വനമേത്? മാനം മുട്ടി നിൽക്കുന്ന മരങ്ങളുള്ള ഘോരവനം? ഇടത്തരം വനം? കുറ്റിക്കാട്?

എന്റെ ഉത്തരം ഇടത്തരമായിരുന്നു. 

വനമെന്നാൽ മനുഷ്യന്റെ മോഹങ്ങളാണത്രേ!

എന്നാൽ റോയൽ എൻഫീൽഡ് ബുള്ളറ്റിലേറി പറക്കണമെന്ന് ഒരു എട്ടുവയസ്സുകാരിക്ക് തോന്നിയത് ഇടത്തരം മോഹമാണോ? അതൊരു മാനംമുട്ടിമോഹമല്ലായിരുന്നോ?

റിട്ടയേർഡ് പട്ടാളക്കാരനായ മാമയുടെ വീട്ടിൽ അവധിക്കു പോയി നിൽക്കുമ്പോൾ എന്നെ മുന്നിലിരുത്തി മാമ ബുള്ളറ്റോടിക്കും. ആദ്യമാദ്യമൊക്കെ "ഭട് ഭട് ഭട് " മുഴക്കുന്ന അതിലിരിക്കുമ്പോൾ വയറിൽ ഒരാന്തലും നെഞ്ചിടിപ്പുമായിരുന്നു. ശീലമായപ്പോളത് മാറി.

മാമ ചിട്ടകളുടെ ആളായിരുന്നു. രാവിലെ എണീൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നതു വരെയുള്ള കാര്യങ്ങൾ ക്ലോക്ക് നോക്കി ചെയ്തിരുന്ന റിട്ടയേർഡ് ആർമി മേജർ.

ബാലരമയിലെ ഒരു കുട്ടികഥ വായിച്ചാൽ പോലും എന്താണാ കഥയിൽ നിന്നു മനസ്സിലായതെന്ന് ചോദിക്കും. ഇഷ്ടപ്പെട്ട കഥയെക്കുറിച്ച് അതിഷ്ടമായതിന്റെ കാരണങ്ങൾ എഴുതി കാണിക്കുവാൻ പറയും. ഇഷ്ടമായില്ലെങ്കിൽ അതും.

 

മാമയുടെ മിലിട്ടറി പച്ച ബുള്ളറ്റിലെന്നെ വെറുതെയൊന്നുമല്ല മാമ കയറ്റുന്നത്.രാവിലെ ഒരു കുഞ്ഞുബക്കറ്റ് തന്നിട്ട് പൈപ്പിൽ നിന്ന് വെള്ളം പിടിച്ചിട്ട് പറമ്പിലെ തെങ്ങുകൾ നനയ്ക്കുവാൻ പറയും. അനിഷ്ടത്തോടെയെങ്കിലും ഞാനത് ചെയ്യും.അതിന്റെ പ്രതിഫലമാണ് ബുള്ളറ്റ് സവാരി.

അങ്ങനെയൊരു യാത്രാവേളയിലാണ് എന്റെ കുഞ്ഞുമനസ്സിലൊരു മോഹം ജനിച്ചത്.

വലുതാവുമ്പോ എനിക്ക് സ്വന്തമായി ഒരു ബുള്ളറ്റ് വാങ്ങണം, അതോടിക്കണം.

എന്റെ കുഞ്ഞു ബക്കറ്റിലെ ആദ്യമോഹം!

ഞാൻ വലുതായി. ബക്കറ്റിലെ മോഹം മോഹമായിത്തന്നെ കിടന്നു.

എനിക്ക് കല്യാണപ്രായമായി.

എന്റെ കല്യാണം ഉറപ്പിച്ചു.

വരൻ അഡ്വക്കേറ്റ് റിയാസ് അഹമ്മദ്. മിടുക്കനായ ഹൈകോർട്ട് അഡ്വക്കേറ്റാണ്. ഞങ്ങളുടെ ഒരകന്ന ബന്ധുവാണ് ആലോചന കൊണ്ടു വന്നത്. റിയാസിന്റെ ബാപ്പ റിയാസിന്റെ ചെറുപ്രായത്തിൽ മരിച്ചു പോയി. വിവാഹിതയായ ഒരു സഹോദരിയും പിന്നെ അമ്മായും അടങ്ങുന്നതാണ് കുടുംബം.

എന്റെ എൽഎൽബി വിജയറിസൽട്ട് വന്ന സമയത്താണ് റിയാസെന്നെ പെണ്ണു കാണുന്നത്. സുമുഖനും ഗൗരവക്കാരനും . ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായതോടെ കല്യാണതീരുമാനമായി.

അവർ സ്ത്രീധനമായി ആവശ്യപ്പെട്ടത് പത്തു ലക്ഷം രൂപ, നൂറ്റൊന്ന് പവൻ സ്വർണവും ഒരു മാരുതി സെന്നും .

പണം ബാങ്കിലൂടെ വേണ്ടെന്നും നേരിട്ടു മതിയെന്നും റിയാസിന്റെ അമ്മാ പറഞ്ഞു. സ്വർണാഭരണങ്ങൾ ലേറ്റസ്റ്റ്‌ ഫാഷനിലുള്ളതാവണം. കാറിന്റെ നിറം കാലിഫോർണിയ ഗോൾഡ് തന്നെയാവണം.

കാലിഫോർണിയ ഗോൾഡ് സ്റ്റോക്കില്ലെന്ന് ഷോറൂമുകാർ അറിയിച്ചപ്പോൾ എന്നാൽ മെറ്റാലിക് സിൽവർ കളറാവട്ടെയെന്ന് റിയാസിന്റെ ഉമ്മച്ചി പറഞ്ഞു. ആ കളർ ഉറപ്പായും കിട്ടിയിരിക്കണമെന്ന് പറഞ്ഞു. തങ്ങളത് സംഘടിപ്പിച്ചു തന്നു കൊള്ളാമെന്ന് ഷോറൂമുകാർ ഉറപ്പു പറയുകയും ചെയ്തു.

എന്റെ കല്യാണത്തിന് ഇരുപതു ദിവസം മുമ്പ് ദുബായിലെ ജോലിയിൽ നിന്ന് ഒരു മാസത്തെ ലീവെടുത്ത് എന്റെ അക്കച്ചിയെത്തി.

കല്യാണത്തിന്റെ നാൾവഴികൾ അമ്മി വിവരിച്ചു കൊടുത്തു.

"ഭയങ്കര ഡിമാന്റാണല്ലോ!" എല്ലാം കേട്ടിട്ട് അക്കച്ചി അഭിപ്രായപ്പെട്ടു.

അതു ശരി വയ്ക്കും പോലെ അമ്മിയൊന്ന് നെടുവീർപിട്ടു.

"എന്തു ഡിമാന്റ്? അവരല്ലേ കാറുപയോഗിക്കുന്നത്? അതിന്റെ കളറിനെക്കുറിച്ചവർക്ക് അഭിപ്രായം കാണില്ലേ?"

അപ്പ അക്കച്ചിയെ കൗണ്ടർ ചെയ്തു.

" അപ്പോ ചെക്ക് വേണ്ട ക്യാഷ് മതിയെന്ന് പറഞ്ഞതോ? ഇരുന്നു പഴകിയ സ്വർണം വേണ്ട, പുതുപുത്തൻ വേണമെന്ന് പറഞ്ഞതും?" അക്കച്ചി വിട്ടില്ല.

അപ്പേടേം അമ്മീടേം രണ്ടു മക്കളിൽ ഇളയവളായ ഞാൻ ചെറുപ്പം മുതൽക്കേ പൂച്ചക്കുട്ടിയായിരുന്നു. ഒരു നിർബന്ധവുമില്ല. പ്രത്യേകിച്ച് അഭിപ്രായങ്ങളില്ല , അഭിപ്രായമില്ലാത്തതിനാൽ കാര്യമായ എതിർപ്പുകളുമില്ല.എന്നാലക്കച്ചി എന്റെ നേരെ എതിരായിരുന്നു. ഏതു കാര്യത്തിനും അവൾക്കഭിപ്രായമുണ്ട്.

അക്കച്ചി ചെറുപ്പം മുതലേ അങ്ങനെയാണ്. അവൾക്കൊരു കാര്യം ബോധിച്ചില്ലെങ്കിൽ അനിഷ്ടം മറച്ചു വെക്കില്ല. അതിൽ പിടിച്ചു തൂങ്ങിക്കൊണ്ടിരിക്കും. എത്ര വഴക്കും തല്ലും പിച്ചുമാണ് അപ്പേടേം അമ്മീടേം കയ്യീന്ന് അതിന്റെ പേരിൽ മേടിച്ചു കൂട്ടിയിരിക്കുന്നത്.

"അവർക്കങ്ങനെ മതിയെന്ന് പറയാനുളള അവകാശമില്ലേ?" അപ്പ ചോദിച്ചു.

"എന്റെ കല്യാണം നടന്നപ്പോൾ ഇങ്ങനത്തെ ആചാരങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ഓർമിപ്പിക്കുന്നു. "

മറുപടിയായി അപ്പ അവളെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നപ്പോൾ ഞാനിടപെട്ടു.

" പ്രേമക്കല്യാണത്തിൽ എന്ത് ക്യാഷ് , എന്ത് കാർ അല്ലേടി അക്കച്ചീ?" 

"എന്ത് ഗോൾഡെന്നു കൂടി പറയെടാ"ന്ന് പറഞ്ഞവളതിനെയും കൗണ്ടർ ചെയ്തു.

"അതേയ്, നിനക്കുള്ളതെല്ലാം ഞങ്ങൾ മാറ്റി വച്ചിട്ടുണ്ട്. എപ്പോ വേണമെന്ന് പറഞ്ഞാ മതി " അമ്മി ചർച്ചയിലിടപെട്ടു.

"എനിക്കെങ്ങും വേണ്ട. എനിക്കായി മാറ്റി വച്ചിരിക്കുന്നത് കൂടി ആർത്തി മൂത്തവർക്ക് കൊടുക്ക്. "

പറഞ്ഞു കൊണ്ടിരിക്കെ അപ്പയുടെ സെൽഫോൺ മുഴങ്ങി.

ഡിസ്പ്ലേ നോക്കി " കാറിന്റെ ഷോറൂമീന്നാ "ണെന്ന് പറഞ്ഞ് അപ്പ കോളെടുത്തു.

അപ്പുറത്ത് നിന്ന് കേട്ട വാർത്ത ശുഭകരമല്ല. അപ്പയുടെ മുഖം വലിഞ്ഞു മുറുകുന്നു.

"നിങ്ങൾ ഉറപ്പു തന്നതല്ലേ? ഈ സമയത്തിങ്ങനെ പറഞ്ഞാലെങ്ങനാ? ആ കളറങ്ങനെയെങ്കിലും സംഘടിപ്പിച്ചു തരണം. "

കുറച്ചു നേരം അവർക്ക് പറയാനുളളത് കേട്ടിട്ട് അപ്പ കോൾ ദേഷ്യത്തോടെ കട്ട് ചെയ്തു.

" അപ്പയെന്തിനാ ഇത്രയ്ക്ക് ടെൻഷനാവുന്നെ? നമ്മുടെ കുഴപ്പമല്ലല്ലോ? കാര്യം റിയാസിനെ വിളിച്ച് പറ. ഇനി അപ്പയ്ക്ക് പറയാൻ ബുദ്ധിമുട്ടുണ്ടേൽ ഞാൻ പറയാം. "

ഫോണിനായി കൈ നീട്ടിയ അക്കച്ചിയെ ദേഷ്യത്തോടെ നോക്കിയിട്ട് അപ്പ റിയാസിന്റെ വീട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞു. മറുതലയ്ക്കൽ നിന്നും റിയാസിന്റെ അമ്മായുടെ മറുപടി കേട്ടു കൊണ്ടിരിക്കെ അപ്പയുടെ മുഖത്ത് ദേഷ്യമിരമ്പി. 

" എന്നാൽ പിന്നെ നമുക്കിതിവിടെ അവസാനിപ്പിക്കാം. ഞങ്ങൾക്കീ ബന്ധത്തിന് താത്പര്യമില്ല. "

അപ്പ കോൾ കട്ട് ചെയ്തു.

"കല്യാണം മാറ്റി വയ്ക്കാനെന്ന്! അവര് ഡിമാന്റ് ചെയ്ത കളറിലുള്ള കാറ് കിട്ടിയിട്ട് പുതിയ തീയതി തീരുമാനിക്കാമെന്ന്."

ഞങ്ങൾക്ക് വിശദീകരണം തന്നിട്ട് വാതിൽ വലിച്ചടച്ച് അപ്പ ഇറങ്ങിപ്പോയി.

എന്നാൽ വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നാണല്ലോ?

റിയാസിന്റെ സഹോദരി അപ്പയെ വിളിച്ച് ക്ഷമ പറഞ്ഞു. അവർക്ക് കാർ തന്നെ വേണ്ടെന്ന് പറഞ്ഞു. ഞങ്ങൾ ഇരുവർക്കും ഇടയിൽ നിന്ന ബന്ധു വീട്ടിൽ വന്ന് അപ്പയെ തണുപ്പിച്ചു.

അങ്ങനെ നിശ്ചയിച്ച തീയതിയിൽ തന്നെ രണ്ടായിരാമാണ്ടിൽ ഞങ്ങളുടെ വിവാഹം നടന്നു.

" റിയാസ് വെഡ്സ് സബിത " എന്ന് തെർമോകോൾ കൊണ്ട് പിൻചില്ലിലെഴുതിയ തൂവെള്ള സെന്നിന്റെ ചാവി എന്റെ ഭർത്താവ് എന്റെ അപ്പയിൽ നിന്നേറ്റു വാങ്ങിയപ്പോൾ നടത്തിയ പല്ലു കാണിച്ചുള്ള ചിരി അദ്ദേഹത്തിന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരാഗ്രഹസാക്ഷാത്കാരസന്തോഷം കൊണ്ടാവാം.

എന്നാലെന്റെ ആഗ്രഹസാക്ഷാത്കാരത്തിന് വർഷങ്ങൾ വീണ്ടും ബാക്കിയായിരുന്നു.

 

(തുടരും...)

അടുത്ത ഭാഗം വായിക്കാം അടുത്ത ശനിയാഴ്ച

 

Content Summary: Bucket List, e novel by Shuhaib Hameed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com