ADVERTISEMENT

അധ്യായം: ഒന്ന് 

ഡാവിഞ്ചിയുടെ 'വിട്രൂവിയൻ മനുഷ്യ'നെ അനുസ്മരിപ്പിക്കും വിധമാണ് തന്റെ എഴുത്തുമുറിയുടെ മാർബിത്തറയിൽ ഡോ. മുഹാജിർ ചേതനയറ്റ് കിടന്നത്. അയാളുടെ ദേഹമാസകലം ആഴത്തിലുള്ളതും അല്ലാത്തതുമായ അൻപത്തിയൊന്നോളം വെട്ടുകൾ ഉണ്ടായിരുന്നു. അതൊരു അരുംകൊലയാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തം..! കൊലപാതകത്തിനുപയോഗിച്ച മഴുവും വെട്ടുകത്തിയും മൃതദേഹത്തിനരികെത്തന്നെ കിടപ്പുണ്ടായിരുന്നു. രക്തം തളംകെട്ടി നിന്ന തൂവെള്ളത്തറയിൽ ഒരു പച്ചപ്പുറംചട്ടയുള്ള ഡയറി അനാഥമായിക്കിടന്നു.

പണമോ, ആഭരണങ്ങളോ, മറ്റു വിലയേറിയ വസ്തുക്കളോ അപഹരിക്കപ്പെട്ടിരുന്നില്ല. പക്ഷേ 'മാഗീസ് നെസ്റ്റ്' എന്ന ആ അപ്പാർട്മെന്റിൽ, ഒരു ഘോരസംഘട്ടനം നടന്നതിന്റെ ലക്ഷണങ്ങൾ കാണപ്പെട്ടു. രാജകീയമായ ഫർണീച്ചറുകൾ തകർന്ന് കിടന്നു. വിലകൂടിയ കുഷ്യനുകളും, മിഴിവേറിയ തുന്നൽപ്പണികളുള്ള കർട്ടനുകളും കീറിപ്പറിഞ്ഞ് പലയിടങ്ങളിലായി ചിതറിക്കിടന്നു. പളുങ്കുപാത്രങ്ങളും, ചില്ലുകോപ്പകളും വീണുടഞ്ഞിരുക്കുന്നു. ഷോകേസുകളുടേയും ജാലകങ്ങളുടെയും കണ്ണാടിച്ചില്ലുകൾ പൊട്ടിപ്പോയിരിക്കുന്നു. ലക്ഷ്യം തെറ്റിക്കൊണ്ട മഴുപ്രഹരങ്ങളിൽ ഭിത്തികൾക്ക് വിള്ളൽ സംഭവിച്ചിരിക്കുന്നു. ടാപ്പുകൾ പലതും ഒടിഞ്ഞു തൂങ്ങിയിരുന്നു. അവയിൽ നിന്നും വെള്ളം ചീറ്റിത്തെറിച്ചുകൊണ്ടിരുന്നു.

പ്രാണരക്ഷാർഥം ഡോ. മുഹാജിർ ആ അപ്പാർട്മെന്റിലാകെ ഓടി നടന്നു എന്നത് തീർച്ച. നിർദയം, നിഷ്ക്കരുണം അയാളെ കൊത്തിനുറുക്കിയത് 'മാഗീസ് നെസ്റ്റിന്റെ' പല കോണുകളിൽ വെച്ചാണ് എന്നതിന്റെ തെളിവുകൾ അത്തരമൊരു സാധ്യതയിലേക്കാണ് വിരൽചൂണ്ടിയത്.

മാർഗരറ്റിനെ അവിടെയൊന്നും കാണാനില്ലായിരുന്നു. അവരുടെ മൊബൈൽ ഫോണും വസ്ത്രങ്ങളടക്കമുള്ള സാധനസാമഗ്രികളും തിരിച്ചറിയൽരേഖകളും അലമാരയിൽത്തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് മുൻകൂട്ടി നിശ്ചയിച്ച ഒരു യാത്രയിലാണവരെന്ന് കരുതാനാവില്ല. കൃത്യം നടക്കുമ്പോൾ അവർ അവിടെയുണ്ടായിരുന്നു എന്നതിന്റെ ബയോളജിക്കൽ തെളിവുകൾ ധാരാളമായി ഉണ്ടായിരുന്നു താനും. അതുകൊണ്ടു തന്നെ അവരെവിടെ എന്ന ചോദ്യം ഒരു ചോദ്യമായി അവശേഷിക്കുകയും ദുരൂഹതയായി വളരുകയും ചെയ്തു.

'ആരാധനാ ഗ്രൂപ്പ്' പണിതീർത്ത ആ അപ്പാർട്മെന്റ് സമുച്ചയത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതലയും മേൽനോട്ടവും വഹിക്കുന്ന വ്യക്തിയാണ് മൃതദേഹം ആദ്യം കണ്ടത്. അയാൾ ബഹളം വെച്ച് ആളെക്കൂട്ടുകയും ആരോ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. അവധി ദിനമായിരുന്നതിനാൽ പതിനെട്ട് നിലകളുള്ള ആ കെട്ടിടത്തിന്റെ ഏതാണ്ടെല്ലാ അപ്പാർട്മെന്റുകളിലും ആളുണ്ടായിരുന്നു. ആ കെട്ടിടത്തോട് ചേർന്ന് വേറെയും ഫ്ലാറ്റുകളും വീടുകളുമുണ്ടായിരുന്നു. നിരത്തിൽ കച്ചവടക്കാരുണ്ടായിരുന്നു. ഓട്ടോ ഡ്രൈവർമാരുണ്ടായിരുന്നു. പക്ഷേ മൂന്നാം നിലയിൽ നടന്ന നിഷ്ഠൂരവും കിരാതവുമായ കൊലപാതകം ആരുമറിഞ്ഞില്ല.! ഒരാളും ഒരു ചെറിയ നിലവിളി പോലും കേട്ടില്ല. തിരക്കേറിയ ഒരു ജനവാസമേഖലയിൽ, പകൽ വെളിച്ചത്തിൽ, ഇരുചെവിയറിയാതെ ഒരു കൊലപാതകം നടന്നിരിക്കുന്നു എന്ന വസ്തുത ആ പ്രദേശത്തുള്ളവരില്‍ ഏല്‍പ്പിച്ച ആഘാതവും അരക്ഷിതാവസ്ഥയും ചെറിയ തോതിലായിരുന്നില്ല. കുരുതിക്കളമായി മാറിയ 'മാഗീസ് നെസ്റ്റി'ലേക്ക് ജനമൊഴുകിക്കൊണ്ടിരുന്നു. അവരെ നിയന്ത്രിക്കാൻ പോലീസ് നന്നെ ബുദ്ധിമുട്ടി. മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് തമ്പടിച്ചു.

enovel-abdul-basith
വര – ശ്രീകാന്ത്

ചാനലുകളും സാമൂഹ്യമാധ്യമങ്ങളും അതിനകം തന്നെ സംഭവമേറ്റെടുത്ത് കഴിഞ്ഞിരുന്നു. കാരണം പൈശാചികമായി കൊല ചെയ്യപ്പെട്ടത് ഒരു സാധാരണക്കാരനല്ല. മറിച്ച് അറിയപ്പെടുന്നൊരു സാഹിത്യകാരനാണ്. ചിന്തകനും അധ്യാപകനും വാഗ്മിയുമായ ഒരാളാണ്. സാമൂഹ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ മനുഷ്യന്‍. അക്കാദമി പുരസ്ക്കാരം ലഭിച്ച വ്യക്തി. യുവസമൂഹം ആരാധിക്കുന്ന തൂലികയാണയാളുടേത്. അവർ നെഞ്ചേറ്റിയ ആശയങ്ങളാണ് അയാളുടേത്. തിരോഭവിച്ചിരിക്കുന്നത് ഒരു സാധാരണക്കാരിയല്ല എന്നതും ആ സംഭവത്തിന് മറ്റൊരു മാനം നൽകി. മാർഗരറ്റ് ഒരു എഴുത്തുകാരിയാണ്. പ്രസാധകയാണ്. നിരവധി ഇംഗ്ലീഷ് നോവലുകൾ മലയാളത്തിലേക്ക് തർജമ ചെയ്ത വിവർത്തകയാണ്. ഉയർന്ന ശ്രേണിയിലുള്ള ഔപചാരിക വിദ്യാഭ്യാസമൊന്നും അവകാശപ്പെടാനില്ലെങ്കിലും വായനയുടെയും പഠനത്തിന്റെയും നൈരന്തര്യത്തിലൂടെ അത്തരം കഴിവുകൾ ആർജിച്ചെടുത്ത ഒരു സ്ത്രീയാണ്.

പതിവ് പോലെ ആഭ്യന്തരവകുപ്പ് ട്രോളുകളുടെ പ്രളയത്തിൽ മുങ്ങി. പ്രതിപക്ഷ കക്ഷികൾ തൊട്ടടുത്ത ദിവസം ഹർത്താൽ പ്രഖ്യാപിച്ചു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത ആഭ്യന്തര മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. അവരുടെ അണികൾ നഗരചത്വരങ്ങളിലേക്കൊഴുകി. സൗമ്യനും നിരുപദ്രവകാരിയുമായ ഒരു യുവസാഹിത്യകാരന്റെ ദാരുണമായ കൊലക്കു പിന്നിലെ വൈതാളീകരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി അവർ മുഷ്ടി ചുരുട്ടി. ശബ്ദമുയർത്തി. എന്നാൽ പ്രതിപക്ഷം രാഷ്ട്രീയ ലാക്കോടുകൂടിയാണ് വിഷയത്തിലിടപെടുന്നതെന്ന് അധികാരകേന്ദ്രങ്ങൾ കുറ്റപ്പെടുത്തി.

രാഷ്ട്രീയ കേരളം പ്രക്ഷുബ്ദമായപ്പോൾ സാംസ്ക്കാരിക കേരളം ഒന്ന് ശബ്ദിക്കാൻ പോലുമാകാതെ വിറങ്ങലിച്ചു നിന്നു. ഡോ. മുഹാജിറിന്റെ മൃതശരീരം പോലീസിന്റെ നടപടിക്രമങ്ങൾ അവസാനിക്കുന്നതിനായി കാത്തുകിടന്നു. നഗരപ്രാന്തത്തിലെ ഒരു ചെറിയ വീട്ടിൽ ഒന്നുറക്കെ കരയാൻ പോലുമാവാതെ ഡോ. മുഹാജിറിന്റെ വൃദ്ധരായ മാതാപിതാക്കൾ മരവിച്ചിരുന്നു. ആ സെന്റിമെന്റൽ എലമെന്റിന്റെ മാർക്കറ്റ് വാല്യൂ ബോധ്യപ്പെട്ട് എക്സ്ക്ലൂസീവ് സ്റ്റോറി ചെയ്യാൻ മാധ്യമപ്പട അങ്ങോട്ട് കുതിച്ചു.

(തുടരും)

Content Highlights:  E-novel | Charamakkolangalude Vyakaranam | Malayalam Literature 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com