ADVERTISEMENT

അധ്യായം: നാല്  

മൂവർസംഘത്തിൽ പഠിക്കുന്നതായി അഭിനയിക്കാൻ നിളയാണ് ഏറ്റവും മിടുക്കി. മുൻപൊരിക്കൽ കണക്കു പുസ്തകത്തിനുള്ളിൽ ബാലരമ വച്ചുള്ള അവളുടെ പഠിത്തം അച്ഛൻ കയ്യോടെ പൊക്കിയതാണ്. അതിനു ശിക്ഷയായി അവളുടെ ചെവിയിൽ ചെറുതായി ഒന്നു തിരുമ്മിയതിന് അവൾ കരഞ്ഞ കരച്ചിൽ. ഉച്ചത്തിലുള്ള ആ നിലവിളി കേട്ടാൽ എന്തോ വലിയ അത്യാഹിതം സംഭവിച്ചതായേ കേൾക്കുന്നവർക്കു തോന്നൂ. ഏതായാലും അതിനുശേഷം നിള എന്തെങ്കിലും കുസൃതി കാണിച്ചാലും സാധാരണയായി വഴക്കു പറച്ചിലിൽ ശിക്ഷ തീർന്നു. തല്ലിക്കൊല്ലുന്ന പോലുള്ള ഈ നിലവിളി കേൾക്കേണ്ടല്ലോ.

നീലൂട്ടീടെ കാര്യം പറഞ്ഞാൽ അവൾക്ക് പഠിക്കുന്നതിനെക്കാൾ ഇഷ്ടം പുസ്തകങ്ങളിലെ പടങ്ങളിലൊക്കെ കളർ ചെയ്യാനും പുതിയ ഡിസൈനുകൾ വരച്ചു ചേർക്കാനുമൊക്കെയാണ്. ഒരിക്കലും ആരും പരീക്ഷിക്കാത്ത കളർ കോംബിനേഷനുകളാണ് നീലൂട്ടിയ്ക്കിഷ്ടം. ആനയ്ക്ക് അവൾ ഓറഞ്ച് കളറാണ് നൽകുക. എലിഫെന്റ് ബ്യൂട്ടിഫുള്ളാകുന്നത് ആ കളറിലാണത്രേ. പൂച്ചയ്ക്ക് നീലൂട്ടി നൽകുന്ന കളർ പിങ്കാണ്. ഒരു ദിവസം കുഞ്ഞാപ്പിയെ സ്കെച്ചു പെൻകൊണ്ട് പിങ്കിപ്പൂച്ചയാക്കാൻ ഒരു ശ്രമം നടത്തിനോക്കി നീലൂട്ടി. ഉള്ള ജീവനുംകൊണ്ട് ഒരു തരത്തിലാണ് അവൻ ഓടി രക്ഷപ്പെട്ടത്. പിന്നെ കുറച്ചു ദിവസത്തേക്ക് നിലാവിന്റെ നിഴൽവെട്ടം കണ്ടാലേ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കുമായിരുന്നു കുഞ്ഞാപ്പി.

സീരിയസായിട്ട് പഠിച്ചു തുടങ്ങേണ്ട പ്രായമൊന്നും നീലൂട്ടിക്കായിട്ടില്ലല്ലോ. അതുകൊണ്ടു തന്നെ അവളുടെ ഈ പടം വരയ്ക്കും കളറിങ്ങിനുമൊന്നും ആരും ഒരു തടസ്സവും പറയാറില്ല. സ്കെച്ചു പെൻ തീരുന്നതനുസരിച്ച് കൃത്യമായി വാങ്ങിച്ചു കൊടുക്കുവാൻ അച്ഛൻ ശ്രദ്ധിക്കാറുമുണ്ട്. പഠിത്തത്തിന്റെ ടെൻഷനൊക്കെ ചെറുതായെങ്കിലും അറിഞ്ഞു തുടങ്ങിയ ഒരാൾ മഴയാണ്. കണക്കാണ് മഴയ്ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള സബ്ജക്റ്റ്. പക്ഷേ, കണക്ക് പഠിപ്പിക്കുന്ന സോജൻ സാർ നന്നായി പഠിപ്പിക്കുന്ന ഒരു അധ്യാപകനാണ്.

ഹോം വർക്ക് ചെയ്യാത്തതിനും ക്ലാസിലിരുന്ന് വർത്തമാനം പറഞ്ഞതിനുമൊക്കെ സോജൻസാർ പല കുട്ടികളെയും വഴക്കു പറഞ്ഞിട്ടുണ്ടെങ്കിലും കണക്കു തെറ്റിയതിന്റെ പേരിൽ ഒരാൾക്കും ഇതുവരെ വഴക്കു കേൾക്കേണ്ടി വന്നിട്ടില്ല. പറഞ്ഞ കാര്യംതന്നെ എത്ര തവണ ആവർത്തിച്ചു പറയുന്നതിനും സോജൻ സാറിന് ഒരു മടിയുമില്ല. ക്ലാസിൽ ശ്രദ്ധിച്ചിരിക്കണം എന്ന നിബന്ധന മാത്രമേയുള്ളൂ. സാർ ഇത്രയധികം സപ്പോർട്ടീവ് ആയതുകൊണ്ടുതന്നെ വരുന്ന എക്സാമിന് കുഴപ്പമില്ലാത്ത മാർക്ക് കണക്കിന് വാങ്ങാനാവുമെന്ന് മഴയ്ക്ക് ആത്മവിശ്വാസമുണ്ട്. മറ്റു വിഷയങ്ങൾക്കാണെങ്കിൽ തൊണ്ണൂറു ശതമാനത്തിലധികം മാർക്ക് അവൾക്കുറപ്പാണ്. അവളുടെ കഴിവിനനുസരിച്ച് അവൾ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ടെന്ന് അച്ഛനും അമ്മയ്ക്കും അറിയാം. അതുകൊണ്ടു തന്നെ ഏതെങ്കിലും പരീക്ഷയ്ക്ക് ഒന്നോ രണ്ടോ മാർക്ക് കുറഞ്ഞാൽ അവളെ വഴക്കു പറയുന്ന രീതിയൊന്നും അവർക്കില്ല.

‘‘തല്ലി പഴുപ്പിച്ചാൽ പഴുക്കില്ല’’ എന്ന് അവർക്ക് നല്ല ബോധ്യമുണ്ട്. മുഴുവൻ സമയവും ടി വി കണ്ടും ഫോണിൽ കുത്തിയും മാത്രം കളയാതെ എന്നും കുറച്ചു നേരം പഠിക്കണം എന്നതൊഴിച്ചാൽ പഠിത്തത്തെ സംബന്ധിച്ച മറ്റു പ്രഷറുകൾ ഒന്നുമില്ലാതെ സന്തോഷത്തോടെ വളർന്നു വരുന്നു സൂര്യകാന്തിയിലെ കുട്ടികൾ.

പഠിത്തവൊക്കെ കഴിഞ്ഞ് ഡിന്നറും കഴിച്ച് എല്ലാവരുംകൂടി വർത്തമാനം പറഞ്ഞിരിക്കുമ്പോ നിലാവ് അച്ഛനോടൊരു സംശയം ചോദിച്ചു;

‘‘അച്ഛാ , അച്ഛൻ പഠിക്കുന്ന ടൈമിലും എന്റെ സെയിം ബുക്സ് തന്നെയാരുന്നോ?’’.

‘‘അല്ല നീലൂട്ടി, ഇത്രേം ബുക്സ് അച്ഛൻ പഠിക്കുമ്പോ ഉണ്ടാരുന്നില്ല’’

നീലൂട്ടീടെ ചോദ്യം അച്ഛനെ ബാല്യത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

‘‘ബുക്സ് മാത്രവല്ല, നീലൂട്ടിക്കുള്ള പോലത്തെ സ്കെച്ചു പെന്നോ സ്കൂബീ ഡേ ബാഗോ ഒന്നും അച്ഛേടെ കുട്ടിക്കാലത്ത് ഉണ്ടാരുന്നില്ല. ഒന്നോ രണ്ടോ ബുക്കേ ഉണ്ടാവൂ. അതില് പെൻസില് കൊണ്ടാണെഴുതുക.പിന്നെ ഒരു സ്ലേറ്റും. സ്ലേറ്റിലെഴുതാൻ കല്ലു പെൻസിലുണ്ടാവും’’. നീലൂട്ടി അച്ഛന്റെയീ കുട്ടിക്കാല വിശേഷങ്ങളൊക്കെ അത്ഭുതത്തോടെ കേട്ടിരിക്കുകയാണ്.

ബാഗും കളർബുക്കും സ്കെച്ചുപെന്നും ഒന്നുമില്ലാത്ത ഒരു ലോകം അവൾക്ക് സങ്കൽപ്പിക്കാനാവുന്നില്ല.

‘‘അപ്പോ, അന്നൊക്കെ എങ്ങനാ അച്ഛാ സ്കൂളിൽ പോയിരുന്നേ?’’ ആ ചോദ്യം നിളയുടേതായിരുന്നു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

‘‘അന്നു നടന്നാണ് നിളമോളേ ഞങ്ങളൊക്കെ സ്കൂളിൽപ്പോയിരുന്നേ’’ 

‘‘നടന്നോ? അത്ര അടുത്തായിരുന്നോ അച്ഛന്റെ സ്കൂൾ?’’ 

‘‘അത്ര അടുത്തൊന്നും ആയിരുന്നില്ല. അഞ്ചു കിലോമീറ്റർ ദൂരമുണ്ടായിരുന്നു കൊച്ചേ’’ 

‘‘ഫൈവ് കിലോമീറ്റേഴ്സോ? അപ്പോ അങ്ങോട്ടും ഇങ്ങോട്ടുംകൂടെ ടെൻ കിലോമീറ്റേഴ്സ്!’’.

നിളയ്ക്ക് അച്ഛൻ പറയുന്നത് വിശ്വസിക്കാനാവുന്നില്ല.

‘‘അച്ഛൻ മാത്രവല്ലടാ, അന്നെല്ലാരും നടന്നു തന്നെയാ സ്കൂളിൽ പോയ്ക്കൊണ്ടിരുന്നേ. ഇന്നത്തെപോലെ ടാറിട്ട റോഡോ ഇത്രേം വണ്ടികളോ ഒന്നും അന്നില്ല. എല്ലാരുംകൂടെ ഒരുമിച്ച് വർത്തമാനവൊക്കെ പറഞ്ഞ്, ഹാപ്പിയായിട്ടങ്ങ് നടക്കും. എല്ലാരും അവരുടെ വീട്ടിലുള്ള ഓരോ സാധനങ്ങൾ കഴിക്കാനായിട്ട് കൊണ്ടുവരും.ചാമ്പങ്ങ, നെല്ലിയ്ക്ക, മാമ്പഴം, ഞാവൽപ്പഴം അങ്ങനെയങ്ങനെ. അതുപോലെ കീറിപ്പോയ തുണികളും ചാക്കും ഒക്കെ തുന്നികെട്ടി ഞങ്ങൾ ഫുട്ബോൾ ഉണ്ടാക്കും. ഈ ബോളും തൊഴിച്ച് ചാമ്പങ്ങയും നെല്ലിക്കയും ഒക്കെ കഴിച്ചാണ് നടപ്പ്’’.

‘‘ഹായ്, എന്തു ബ്യൂട്ടിഫുള്ളാ അല്ലേ ആ കാലവൊക്കെ.അങ്ങനെതന്നെ മതിയാരുന്നു. ഈ റോഡും വെഹിക്കിൾസും ഒന്നും ഇല്ലേലും കുഴപ്പവില്ലാരുന്നു’’. നിള അഭിപ്രായപ്പെട്ടു.

‘‘അതു വെറുതെ തോന്നുന്നതാ നിളമോളേ’’, അച്ഛൻ അവളുടെ അഭിപ്രായം തിരുത്തുകയാണ്.

‘‘ഈ റോഡും വെഹിക്കിൾസും ഒന്നും ഇല്ലാത്തോണ്ട് ഒരുപാട് ബുദ്ധിമുട്ടുണ്ടായിരുന്നു അന്ന്. ആർക്കെങ്കിലും ഒരസുഖം വന്നാ, ആശുപത്രീൽ കൊണ്ടുപോകാനൊക്കെ എന്തു ബുദ്ധിമുട്ടായിരുന്നെന്നറിയാവോ, ഒന്നാമത് അന്നിന്നത്തെപ്പോലെ അടുത്തടുത്ത് ആശുപത്രികളൊന്നുമില്ല. മൂന്നാലു പേരുകൂടി വയ്യാത്ത ആളെ കട്ടിലിൽ ചുമന്ന് ഒരുപാട് നടന്നൊക്കെയാ ആശുപത്രീലൊക്കെ എത്തിച്ചിരുന്നേ. മഴ വല്ലോം ആണേൽ ഭയങ്കര ബുദ്ധിമുട്ടാകും. മുഴുവൻ ചെളീം കുഴീം, റോഡേതാ, പുഴയേതാന്ന് അറിയാൻ പറ്റാത്ത അവസ്ഥ. അതൊക്കെ വച്ചു നോക്കുമ്പോ ഇന്നത്തെക്കാലം എത്ര ബെറ്ററാ’’.

അച്ഛന്റെ ആ അഭിപ്രായം ശരിയാണെന്നു കുട്ടികൾക്കും തോന്നി.

‘‘അതു മാത്രവല്ല മക്കളേ, ഇപ്പോ കൊറോണ വന്ന് സ്കൂൾ ഒക്കെ രണ്ടു വർഷം അടച്ചിട്ടില്ലേ, ഓൺലൈൻ ക്ലാസ് ഉണ്ടായിരുന്നോണ്ട് ആ ടൈം വെറുതെ കളയാതെ നിങ്ങൾക്ക് പഠിക്കാൻ പറ്റി. എന്റെയൊക്കെ ചെറുപ്പത്തിലാ കൊറോണ വന്നിരുന്നേലോ, അന്നു മൊബൈൽ ഫോൺ ഒന്നും കണ്ടുപിടിച്ചിട്ടു കൂടിയില്ല. രണ്ടു വർഷം വെറുതെ വീടിനകത്ത് അടച്ചു പൂട്ടി ഇരിക്കാന്നല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല’’.

‘‘അതു ശരിയാ, അങ്ങനെ നോക്കുമ്പോ ഇതാണല്ലേ അച്ഛാ, ഏറ്റവും നല്ല കാലം?’’ നിള ചോദിച്ചു.

‘‘അങ്ങനെ ചോദിച്ചാ, കുറേ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായിരുന്നേലും അച്ഛന്റെ കുട്ടിക്കാലോം നല്ല കാലം തന്നെയായിരുന്നു. അച്ഛനാ സമയോം നന്നായി എൻജോയ് ചെയ്തിട്ടുണ്ട്. ഈ സമയവും എൻജോയ് ചെയ്യുന്നുണ്ട്. എല്ലാക്കാലവും നല്ലതാ കുഞ്ഞുങ്ങളേ, എല്ലാ കാലത്തിനും അതിന്റേതായ നന്മകളുണ്ട്’’, അച്ഛൻ പറഞ്ഞു നിർത്തി.

(തുടരും)

English Summary:

Mazha, Nila, Nilavu Children's Novel written by M J Jins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com