ADVERTISEMENT

എല്ലാ വീട്ടിലും ടിവി ഇല്ലാത്ത ഒരു കാലം. മൊബൈൽഫോൺ എന്നൊരു വസ്തു ഈ ഭൂമിയിൽ വരുമെന്നുപോലും ചിന്തിക്കാത്ത കാലം. രാത്രിയൂണു കഴിഞ്ഞ് എല്ലാവരും കുഞ്ഞുറേഡിയോ തുറന്നുവച്ച് റേഡിയോ നാടകം കേൾക്കാൻ ചെവിയോർത്തിരിക്കും. വർഷത്തിലൊരിക്കൽ പത്തുദിവസം നീളുന്ന റേഡിയോ നാടകോത്സവത്തിനായി കലാസ്വാദകർ കാതോർത്തിരിക്കും. നാടകം തുടങ്ങുമ്പോൾ പറയുന്നൊരു പേര് ആ കാലം മുതൽ മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞു കിടപ്പുണ്ട്. ‘‘നാടകരചന... ഹുസൈൻ കാരാടി. ’’ 

 

∙ ആരാധകരുടെ പ്രിയനാടകകൃത്ത്

 

എണ്ണിയാൽ തീരാത്തത്ര റേഡിയോ നാടകങ്ങളും എട്ടോളം നോവലുകളും എഴുതിയിട്ടുള്ള സാഹിത്യകാരനാണ് ഹുസൈൻകാരാടി. എന്നാൽ റേഡിയോയിലൂടെയല്ലാതെ ഹുസൈൻ കാരാടിയെ പൊതുവേദികളിൽ അധികമാരും കണ്ടിട്ടുണ്ടാവില്ല.  എംടിയുടെ ‘രണ്ടാമൂഴ’വും സേതുവിന്റെ ‘പാണ്ഡവപുര’വും യു.എ.ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’യും മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളു’മൊക്കെ ആകാശവാണിക്കുവേണ്ടി റേഡിയോ നാടകമായി രൂപാന്തരപ്പെടുത്തിയത് ഹുസൈൻ കാരാടിയാണ്. ആകാശവാണിക്കുവേണ്ടി ഇത്രയധികം നാടകാവിഷ്കാരങ്ങളെഴുതിയ മറ്റൊരു നാടകകൃത്ത് ഉണ്ടാവില്ല.

 

ഭിന്നശേഷിക്കാരനായ ഹുസൈൻകാരാടി എന്നും എഴുത്തിലും വായനയിലുമാണ് തന്നെ കണ്ടെത്തിയിരുന്നത്. ബഹളങ്ങളിൽനിന്നും ആഘോഷവേദികളിൽനിന്നും അകന്നുനിൽക്കുകയും തന്റേതായ  എഴുത്തുലോകത്തിൽ ഒതുങ്ങിക്കൂടുകയും ചെയ്യുന്ന കറതീർന്ന എഴുത്തുകാരനാണ് ഹുസൈൻ കാരാടി. അന്തർമുഖനായ എഴുത്തുകാരൻ ശബ്ദിച്ചതെല്ലാം പേന കൊണ്ടാണ്.

പുസ്തകങ്ങൾ‍ വായിച്ചു സമയം കളയുന്നതിനുപകരം നാലക്ഷരം പഠിച്ച് ജോലി വാങ്ങണമെന്നാണ് കുട്ടിക്കാലത്ത് എല്ലാവരും ഹുസൈനെ ഉപദേശിച്ചിരുന്നത്. 

 

∙എട്ടാംക്ലാസിലെ എഴുത്തുകാരൻ 

 

എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് 1969 ഓഗസ്റ്റ് 31ന് ആദ്യത്തെ രചന പ്രസിദ്ധീകരിച്ചത്. 1973 ജൂൺ 11നാണ് ഹുസൈൻ എഴുതിയ നിശ്വാസങ്ങളെന്ന നാടകം ആകാശവാണി സംപ്രേഷണം ചെയ്തത്.1974 ഏപ്രിലിൽ താമരശ്ശേരി നവയുഗ ആർട്സിന്റെ ഒന്നാം വാർഷികദിനത്തിൽ 14 നാടകങ്ങളാണ് അരങ്ങിലെത്തിയത്. 

തന്റെ പിതാവും വീട്ടുകാരുമൊക്കെ എഴുത്തുകാരനായിരുന്നുവെന്ന് ഹുസൈൻ കാരാടി തമാശ പറയുന്നു. താമരശ്ശേരി കാരാടിയിൽ പിതാവ് ഒരു ഹോട്ടൽ നടത്തിയിരുന്നു. അവിടെ പറ്റുകാരുടെ കണക്കാണ് പിതാവ് എഴുതിയിരുന്നത്. അങ്ങനെ കിട്ടാത്ത പണത്തിന്റെ കണക്ക് എഴുതിയെഴുതി അവസാനം കടപൂട്ടിയത്രേ. താമസിച്ചിരുന്ന വലിയൊരു വീടുവിറ്റ് സൗകര്യങ്ങളില്ലാത്ത മലമുകളിലേക്ക് താമസം മാറി. തന്റെ വൈകല്യത്തെ മറികടന്നത് വായനയുടെ ലോകത്തുകൂടെയാണെന്ന് ഹുസൈൻകാരാടി പറഞ്ഞു. താമരശ്ശേരി പബ്ലിക് ലൈബ്രറിയായിരുന്നു എക്കാലത്തും ഹുസൈന്റെ ലോകം. 

 

1980ൽ പത്രപ്രവർത്തകനായാണ് ഹുസൈൻ കാരാടി ഔദ്യോഗിക ജീവിതം തുടങ്ങിയത്. സർക്കാർ സർവീസിൽ ജോലി ലഭിച്ചു. ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായി. 27 വർഷം ആരോഗ്യവകുപ്പിൽ ജോലി ചെയ്ത ശേഷം ഹെഡ് ക്ലർക്കായി വിരമിച്ചു. താമരശ്ശേരി നവയുഗ ആർട്സിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. 1991 മുതൽ തുടർച്ചയായി താമരശ്ശേരി പബ്ലിക് ലൈബ്രറിയിലെ ഭരണസമിതി അംഗവുമാണ്.

 

∙ വേദനകളെ തോൽപ്പിച്ച എഴുത്തുജീവിതം

 

രോഗം ബാധിച്ചതോടെ പൊടിയും ബഹളവുമൊഴിവാക്കാൻ ഹുസൈൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. വേദന അധികമായപ്പോൾ മരുന്നുവേണോ എന്ന ഡോക്ടറുടെ ചോദ്യത്തെ ഹുസൈൻ ഒരു പുഞ്ചിരിയോടെയാണ് നേരിട്ടത്. തന്റെ വേദനകളെല്ലാം മറക്കാൻ ചികിത്സയുടെ കാലയളവിൽ ഹുസൈൻ എഴുതുകയായിരുന്നു. താമരശ്ശേരിയുടെ കഥ പറയുന്ന ‘മുസാഫിർ’ എന്ന നോവൽ മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഒരു നാട്ടിലെ സാധാരണ ജനങ്ങളുടെ ഇതിഹാസതുല്യമായ കഥനമാണ് ‘മുസാഫിർ’.  മുസാഫിറിനുശേഷം മറ്റൊരു നോവൽകൂടി എഴുതിപ്പൂർത്തിയാക്കി. ഇത് ഉടൻ പ്രസിദ്ധീകരിക്കും.

 

∙ അപൂർവകൈപ്പടകളുടെ ശേഖരവുമായി

 

റേഡിയോ നാടകങ്ങളായി എംടിയുടെ രണ്ടാമൂഴവും മറ്റും മാറ്റിയെഴുതുകയെന്നത് ഏറെ വെല്ലുവിളിയുള്ള കാര്യമാണ്. നോവലിന്റെ പശ്ചാത്തലം പൂർണമായും ശബ്ദനിയന്ത്രണങ്ങളിലൂടെ കേൾവിക്കാരിലെത്തിക്കണം. ആശയങ്ങൾ ചോർന്നുപോവാൻ പാടില്ല.

 

എഴുത്തുകാരുമായി നിരന്തരം കത്തെഴുതുന്നതു പതിവാണ്. എസ്.കെ.പൊറ്റെക്കാട്ടും കുഞ്ഞുണ്ണിമാഷും കോവിലനും ബഷീറും മുകുന്ദനുമടക്കമുള്ള നൂറുകണക്കിനു എഴുത്തുകാരുടെ കൈപ്പടയിൽ തനിക്കുവന്ന കത്തുകൾ ഒരു ഫയലായി ഹുസൈൻകാരാടി സൂക്ഷിച്ചുവച്ചിട്ടുണ്ട്.

 

∙ വീട്ടിലൊരു തിരക്കഥാകൃത്ത്

 

ഭാര്യ ഹസീനയും മകൻ മുനീർഅലിയും മകൾ ഹസീനയുമടങ്ങുന്നതാണ് ഹുസൈൻ കാരാടിയുടെ കുടുംബം. പുതുതലമുറയിലെ കുട്ടികൾക്ക് ഹുസൈന് ‍കാരാടിയെക്കാൾ അദ്ദേഹത്തിന്റെ മകനെയായിരിക്കും പരിചയം. 

ചലച്ചിത്രതാരം സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയെന്ന സിനിമയുടെ തിരക്കഥാകൃത്താണ് ഹുസൈൻ കാരാടിയുടെ മകൻ മുനീർഅലി. ഇച്ചാപ്പിയും ഹസീബുമെന്ന രണ്ടു കുട്ടികൾക്കൊപ്പം ദുൽഖർ സൽമാൻ ഇമ്രാനെന്ന അതിഥി വേഷത്തിലെത്തിയ പറവ സൂപ്പർഹിറ്റായിരുന്നു.

 

അമൽനീരദ് നിർമിച്ച അഞ്ചു സുന്ദരികൾ എന്ന സിനിമയിൽ അഞ്ചു ചെറുസിനിമകളാണുണ്ടായിരുന്നത്. ഇതിൽ ഷൈജുഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന ചിത്രത്തിനു തിരക്കഥ എഴുതിയത് മുനീർ അലിയാണ്. ഫോട്ടോയെടുക്കാമെന്നു പറഞ്ഞ് കുഞ്ഞുപെൺകുട്ടിയെ ഉപദ്രവിക്കുന്ന ഫൊട്ടോഗ്രഫറുടെ കഥ കാണികളെ ഞെട്ടിച്ചതാണ്.

 

കുട്ടിക്കാലത്ത് എഴുതാൻ ഒരു കഴിവുമില്ലാതിരുന്ന തന്റെ മകനോട് നന്നായി വായിക്കണമെന്ന് ഉപദേശിച്ചത് ഹുസൈൻകാരാടിയാണ്. എംടിയും മുകുന്ദനും മുതൽ എല്ലാതരം എഴുത്തുകാരുടെയും പുസ്തകങ്ങൾ വായിച്ചുവായിച്ചാണ് തന്റെ മകൻ എഴുതിത്തെളിഞ്ഞതെന്ന് ഹുസൈൻ കാരാടി പറഞ്ഞു. 

സുമയ്യയാണ് മുനീർ അലിയുടെ ഭാര്യ. ഷിയാസാണ് ഹസീനയുടെ ഭർത്താവ്.

 

Content Summary: Talk with Radio playwright Hussain Karadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com