ADVERTISEMENT

സിവില്‍ സര്‍വീസ് എന്നോര്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് കടന്നുവരുന്ന മുഖങ്ങളിലൊന്നാണ് ദിവ്യ എസ് അയ്യരുടേത്. ഔദ്യോഗിക ജീവിതം സമ്മാനിക്കുന്ന വിഭിന്നമായ വലിയൊരു സദസ്സിനപ്പുറത്തേക്ക് അവര്‍ പരിചിതമാകുന്നത് സംഗീതവും നൃത്തവും എഴുത്തും പ്രസംഗവും ഒത്തുചേര്‍ന്ന പ്രതിഭകൂടിയുള്ളതുകൊണ്ടാണ്. ദിവ്യ എസ്. അയ്യരുടെ പുതിയ പുസ്തകം ‘കൈയൊപ്പിട്ട വഴികള്‍’ ശ്രദ്ധ നേടുമ്പോള്‍ എഴുത്തിനെ കുറിച്ച് ദിവ്യ സംസാരിക്കുന്നു. മറ്റെല്ലാ കഴിവുകള്‍ക്കുമപ്പുറം, ഐഎഎസ് എന്ന പദവിക്കപ്പുറം ദിവ്യ തന്നെ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ.  

 

എഴുത്ത് ഉള്ളിന്റെയുള്ളില്‍ നിന്ന്...

 

divya-s-iyer-malhar

പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് എന്നത്തേയുമൊരു ആഗ്രഹം തന്നെയായിരുന്നു. പക്ഷേ അതിനു വേണ്ടി മനസ്സിലൊരു പദ്ധതിയും കരുതിയിട്ടില്ല. ഒരിക്കലും ഒരു സമയം മുന്‍കൂട്ടി നിശ്ചയിച്ച് അതിനുള്ളില്‍ എഴുതി തീര്‍ക്കണം എന്നൊന്നും ചിന്തിച്ചിരുന്നില്ല. അങ്ങനെയല്ല എങ്കില്‍ കൂടി എഴുതാനുള്ള ഊര്‍ജ്ജപ്രവാഹം തനിയെ ഉള്ളില്‍നിന്ന് വന്നിരുന്നു എപ്പോഴും. മോന്‍ വന്നതിനു ശേഷമുള്ള അഞ്ചാം നാളില്‍ തന്നെ, ആ വേദനയ്ക്കും ബുദ്ധിമുട്ടിനും ഇടയില്‍ എഴുതാനിരുന്നത് അതുകൊണ്ടാകണം. എഴുത്തിന്റെ കാര്യത്തില്‍ ഇങ്ങനെയാണെങ്കിലും അതൊരു പുസ്തകമായി പ്രസിദ്ധീകരിക്കുക എന്ന പ്രക്രിയ സംഭവിക്കേണ്ട സമയത്ത് സംഭവിക്കും എന്ന് മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു പുഴ ഒഴുകുന്ന പോലെ അങ്ങ് നടന്നു പോകുമെന്നാണ് ഞാന്‍ കരുതുന്നത്, നമ്മുടെ ജീവിതത്തിത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളില്‍ അതും കടന്നുവരട്ടെ എന്നാണ് ഞാനും ചിന്തിച്ചത്. ഈ പുസ്തകത്തിന്റെ പ്രകാശനവും അതാണ് മനസ്സിലാക്കി തന്നത്. ഞാന്‍ എഴുതിയ ഒരു പുസ്തകത്തിന്റെ പ്രകാശനമെന്നത് ഈ വര്‍ഷം നടക്കാനിടയുള്ളത് എന്ന് ഞാന്‍ വിചാരിച്ചിരുന്ന കാര്യങ്ങളുടെ ദൂരപരിധിക്കുള്ളില്‍ ഉണ്ടായിരുന്നതല്ല.

 

യാത്രകള്‍ക്കിടയിലും രാത്രികളില്‍ കിട്ടുന്ന ഇത്തിരി നേരവും അപൂര്‍വ്വമായി കിട്ടുന്ന ഒഴിവുസമയങ്ങളിലുമൊക്കെ എഴുതാന്‍ തോന്നുന്നുവെങ്കില്‍ ചെയ്തിരുന്ന കുറിപ്പുകളില്‍ നിന്നാണ് ഈ പുസ്തകം വരുന്നത്, അന്നേരങ്ങളില്‍ കുറിച്ചുവച്ച 31 ലേഖനങ്ങള്‍. സര്‍വീസില്‍ കയറിയ കാലം തൊട്ട് നിങ്ങളോട് സംസാരിക്കുന്ന ഈ നിമിഷം വരെ ഒരിക്കലും ഒരു ദിവസത്തെ പോലെ ആയിരുന്നില്ല മറ്റൊരു ദിവസവും. ഓരോ ദിവസവും നമ്മുടെ ജീവിതത്തിലേക്ക് ഒരു അറിവ് അല്ലെങ്കില്‍ തിരിച്ചറിവ് ഒരു ഗുണപാഠം ഒക്കെ പകര്‍ന്ന അനുഭവങ്ങളാണ് ഓരോ ദിവസവും നല്‍കിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എന്നെ തേടി വരുന്നവരും ഞാന്‍ തേടി പൊകുന്നവരും പങ്കിട്ട, അതിനായി കടന്നുപോകുന്ന വഴികളില്‍ നിന്നുമൊക്കെ കിട്ടിയ കാഴ്ചകളില്‍ നിന്നും കിട്ടിയ അനുഭവങ്ങളാണ് പുസ്തകമായത്. എഴുത്ത് ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ സ്വാഭാവികമായും അത് നമ്മള്‍ എഴുതി പോകും. പത്തനംതിട്ടയില്‍ വരുന്നതിനു  മുന്‍പേ തൊട്ട് എഴുതി തുടങ്ങിയതാണ് ഇവിടെ വന്നതിനുശേഷം കുറേ അനുഭവങ്ങള്‍ ഉണ്ടായി. സ്വാഭാവികമായിട്ടും ഒരു കളക്ടറുടെ ജീവിതമെന്നു പറയുന്നത് അവരുടെ സര്‍വീസ് ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ കാലഘട്ടം ആയിരിക്കുമല്ലോ. അങ്ങനെ എഴുത്തിനും വേഗം കൂടി. 

 

divya-s-iyer-book

റേഡിയോ സുഭാഷിതങ്ങള്‍ പോലെ

divaya-s-iyer-book-cover

 

‘സന്ധ്യാലക്ഷ്മികീര്‍ത്തനം പോലെ 

divya-s-iyer-interview

ലളിതസുഭഗമായെന്തെങ്കിലും നല്ല നാലഞ്ചു വാക്കുകളോതി നിറയുക...’ കടമ്മനിട്ടയുടെ, എനിക്കേറെ പ്രിയപ്പെട്ട ശാന്ത, എന്ന കവിതയിലെ ഈ രണ്ടു വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് പുസ്തകത്തെ കുറിച്ചു പ്രകാശനം ചെയ്യാനെത്തിയ എം.ബി. രാജേഷ് സര്‍ സംസാരിച്ചു തുടങ്ങിയത്. ലളിത സുന്ദരമായ സുഭാഷിതങ്ങള്‍ എന്നായിരുന്നു അദ്ദേഹം പുസ്തകത്തിലെ വരികളെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗം പോലെ ലളിത സുന്ദരമായിരുന്നു പുസ്തക പ്രകാശന ചടങ്ങും. 

 

book-divya-s-iyer

പമ്പയാറിന്റെ തീരത്തുളള പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലായിരുന്നു പരിപാടി. കാറ്റും വെളിച്ചവും ചുവരുകളുടെ തടസ്സങ്ങളേതുമില്ലാതെത്തുന്ന തുറന്നയിടത്തെ സായാഹ്നവും അവിടെയെത്തിയ അതിഥികളുടെ പ്രസംഗവും ഇഴചേര്‍ന്ന നേരം ഒരു പ്രത്യേക ഭംഗിയുളളതായിരുന്നു. അതേക്കുറിച്ച് ഇപ്പോഴും എന്നോട് സംസാരിക്കാറുണ്ട് അവിടെയെത്തിയവരൊക്കെ. വായിക്കുന്ന വരികളും കേള്‍ക്കുന്ന വാക്യങ്ങളും നമുക്ക് ചിന്തിക്കാനും പുനര്‍വായന നടത്താനും ഇടംതരുന്നതാണെങ്കില്‍ അത്ര പെട്ടെന്ന് അവ നമ്മുടെ മനസ്സില്‍ നിന്ന് പോകില്ലല്ലോ. അങ്ങനെയൊന്നായിരുന്നു ആ സായാഹ്നവും അതിഥികളുടെ പ്രസംഗവുമെന്നാണ് എനിക്ക് കിട്ടിയ ഓരോ പ്രതികരണങ്ങളും വ്യക്തമാക്കിയത്. പുസ്തകം പ്രകാശനം ചെയ്ത എം.ബി. രാജേഷ് സാറും അതേറ്റു വാങ്ങിയ എന്റെ ഗുരുവും വഴികാട്ടിയുമായ ടി.പി. ശ്രീനിവാസന്‍ സാറും അത്ര ലാളിത്യ ഭംഗിയോടെ, ആഴമുള്ള വാക്കുകളിലൂടെയാണ് സംസാരിച്ചത്. 

 

divya-s-iyer-book-release

റേഡിയോ സുഭാഷിതങ്ങള്‍ പോലെയൊന്ന് പുസ്തകം വായിച്ച മറ്റൊരാളും പറഞ്ഞത് എനിക്കു വലിയ കൗതുകമായി.  പ്രിയ സുഹൃത്തു കൂടിയായ ബെന്യാമിനും ചടങ്ങില്‍ അതിഥിയായിരുന്നു. സ്വന്തം അനുഭവങ്ങളെ നാളെയ്ക്കുളള വെളിച്ചമാകുന്ന തരത്തില്‍ പകര്‍ത്തിയ രചന എന്നെന്നും ഹൃദയത്തിലും കൈക്കുള്ളിലും കരുതേണ്ട ഒന്നെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

 

divya-s-iyer

സത്യത്തില്‍ പുസ്തകം പുറത്തിറങ്ങിയത് പോലും ഞാനറിഞ്ഞിരുന്നില്ല. പുസ്തക പ്രകാശനത്തിന് രണ്ടു മൂന്നു ദിവസം മുന്‍പ് ഡിസി ബുക്സ് ഈ പുസ്തകം പ്രിന്റ് ചെയ്തു കുറേ സ്റ്റോറുകളില്‍ എത്തിച്ചിരുന്നു അങ്ങനെ വാങ്ങി വായിച്ച ഒരാള്‍ വഴിയാണ് ഞാന്‍ അത് അറിയുന്നത്. ശ്രീനി എന്നാണ് അദ്ദേഹത്തിന്റെ പേര്. വിഭിന്നമായ ജീവിത യാത്രകള്‍ക്ക് വെളിച്ചം വീശുന്ന ഒന്ന് അന്നാണ് അദ്ദേഹം പുസ്തകത്തെ കുറിച്ച് പറഞ്ഞത്. 

 

പുസ്തകത്തെക്കുറിച്ച് കിട്ടിയ ആദ്യത്തെ ഒരു റിവ്യൂ അതാണ്. സത്യം പറഞ്ഞാല്‍ കോളും മെസ്സേജും എനിക്ക് വലിയൊരു സര്‍പ്രൈസ് ആണ,് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സര്‍പ്രൈസുകള്‍ ഒന്ന് എന്ന് വേണമെങ്കില്‍ പറയാം. പുസ്തകം വായിച്ചവരില്‍ പല അഭിപ്രായങ്ങളുളളവര്‍ തീര്‍ച്ചയായും ഉണ്ടാകുമല്ലോ. എങ്കിലും ഇതുവരെ കിട്ടിയ പ്രതികരണങ്ങള്‍ വളരെ പോസിറ്റീവ് ആണ്. പുസ്തകം വായിച്ച പരുമല ആശുപത്രിയിലെ ഒരു കൂട്ടം ഹൃദ്രോഗ വിദഗ്ധര്‍ അവരുടെ കൈയൊപ്പുകളിട്ട ഒരു സമ്മാനം നല്‍കിയതും മറക്കാനാകാത്ത അനുഭവമായി. വാക്കുകള്‍ക്കതീതമായ അനുഭവങ്ങളാണ് അതെല്ലാം. 

 

മലയാളത്തിലൊന്ന്...

 

മലയാളത്തില്‍ എന്റെതായ ഒരു പുസ്തകം വേണം എന്നത് ഒരു ആഗ്രഹമായിരുന്നു. തമിഴ് മാതൃഭാഷയായിരിക്കുമ്പോഴും മലയാളത്തോടുണ്ടായിരുന്ന ഒരു പ്രത്യേക അടുപ്പമാണ് പുസ്തക രചനയിലേക്ക് മനസ്സ് വലിച്ചടുപ്പിച്ചത്. അതിന്റെ സാക്ഷാത്കാരമാണ് കൈയ്യൊപ്പിട്ട വഴികള്‍ എന്ന പുസ്തകം. സ്വന്തം ചിന്തകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും എഴുതിയുണ്ടാക്കുന്ന പുസ്തകം മലയാളത്തില്‍ പുറത്തിറക്കണമെന്ന് എന്നും വലിയ ആവേശത്തോടെ മനസ്സില്‍ നിന്നിരുന്ന കാര്യങ്ങളിലൊന്നാണ്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതോടു കൂടി കേരളത്തില്‍ നിന്ന് തന്നെ പോവുകയാണുണ്ടായത്. പിന്നീടുള്ള മെഡിസിന്‍ പഠനവും തുടര്‍ പഠനവും എല്ലാം കേരളത്തിന് വെളിയില്‍ ആയതുകൊണ്ട് തന്നെ മലയാളത്തില്‍ എഴുത്തിനോ വായനയ്ക്കോ ഒന്നും അധികം സമയം കിട്ടിയിരുന്നില്ല അവിടെ ആണെങ്കിലും നമ്മള്‍ എല്ലാം കൈകാര്യം ചെയ്തത് ഇംഗ്ലീഷ് ഭാഷയില്‍ ആണ്, എഴുത്തും ഇംഗ്ലീഷിലാണ്. രോഗികളും മറ്റുള്ള മനുഷ്യരും തമിഴ് ആയിരുന്നു സംസാരിച്ചിരുന്നത്. മറ്റ് കാര്യങ്ങളില്‍ ശ്രദ്ധചെലുത്താന്‍ ഉള്ള സമയവും സാവകാശവും അധികം കിട്ടിയിരുന്നില്ല വീട്ടില്‍ വരുമ്പോഴും തമിഴ് ഭാഷയിലായിരുന്നു സംസാരം. അങ്ങനെ കുറേ വര്‍ഷമായി മലയാളവുമായിട്ടുള്ള അടുപ്പം കുറഞ്ഞിരുന്നു. സര്‍വീസില്‍ കയറിയതോടെയാണ് അത് തിരിച്ചുവന്നത്. അപ്പോഴേക്കം മനുഷ്യരോട് പങ്കുവയ്ക്കാന്‍ പാകത്തിലുള്ള ഒരുപാടനുഭവങ്ങളും ജീവിതത്തിലേക്ക് കൂടിച്ചേരാന്‍ തുടങ്ങി. പേനയെടുത്തെഴുതാനുള്ള ഊര്‍ജ്ജവും തനിയെ വന്നു. സിവില്‍ സര്‍വീസിനായുള്ള പഠനത്തിനിടയില്‍ പ്രസിദ്ധീകരിച്ച പുസ്തകവും ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ കയറിയ സമയത്ത് എഴുതി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണെങ്കിലും ഇംഗ്ലീഷിലുള്ളതായിരുന്നു. അദീച്ചിയുടെ ‘Dear Ijeawele, or A Feminist Manifesto in Fifteen Suggestions’ എന്ന പുസ്തകം എത്രയും പ്രിയപ്പെട്ടവള്‍ക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ എന്ന പേരില്‍ തര്‍ജ്ജിമ ചെയ്തതായിരുന്നു മലയാളത്തില്‍ ആദ്യമായി എന്റെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകം. എന്റെ സ്വന്തം രക്തവും ചിന്തയും അക്ഷരങ്ങളായത് ഈ പുസ്തകത്തിലൂടെയാണ്.

 

എഴുത്ത് വന്നത് അപ്പയില്‍ നിന്ന്

 

ഞാന്‍ വളര്‍ന്ന ചുറ്റുപാടുകളില്‍ നൃത്തവും സംഗീതവും  നമ്മുടെ ജീവിതത്തിന്റെ  ഭാഗമാണ്. അത് പെണ്‍ കുട്ടികളെ പഠിപ്പിക്കാറുണ്ട്, അതൊരു പതിവാണ്. പക്ഷേ എഴുത്തില്‍ കുഞ്ഞിലേ പരിശീലനം നല്‍കുന്ന പതിവില്ല. നമുക്കെല്ലാം അറിയാമത്. കഥയും കവിതയും എഴുതാന്‍ പഠിപ്പിച്ചു കൊടുക്കാനാകില്ലല്ലോ. എഴുത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. എനിക്കും അങ്ങനെ തന്നെ. എനിക്ക് തോന്നുന്നു അപ്പയില്‍ നിന്നാണ് എനിക്ക് എഴുത്തിലെ കഴിവും അതിന്റെയൊരു രസവും പകര്‍ന്നു കിട്ടിയത്. അപ്പ ഐഎസ്ആര്‍ഒ യിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു. അപ്പ മേലുദ്യോഗസ്ഥര്‍ക്കായി ഓരോ കുറിപ്പുകളൊക്കെ തയ്യാറാക്കി കൊടുക്കുമ്പോള്‍ അഭിനന്ദനങ്ങള്‍ നേടിയിരുന്നു. പുതിയ വാക്കുകള്‍ പരിചയപ്പെടാനും പഠിക്കാനും അത് പ്രയോഗിക്കാന്‍ അത്രയ്ക്ക് വലിയ ഇഷ്ടമായിരുന്നു അതേപടി എനിക്കും ആ ശീലം കിട്ടിയിട്ടുണ്ട് സാധാരണ കുഞ്ഞിലേ കുട്ടികള്‍ക്ക് വായനാശീലമുള്ള കുട്ടികള്‍ക്ക് അച്ഛനും അമ്മയും വാങ്ങിച്ചു കൊടക്കുന്നത് വായിക്കുന്നതും ലൈബ്രറിയില്‍നിന്ന് വായിക്കുന്നതും ഒക്കെ കഥയും കവിതയുമൊക്കെ ആയിരിക്കും. എനിക്കും അങ്ങനെ തന്നെ. പക്ഷേ എനിക്ക് അതിനോടൊപ്പം വിചിത്രമായ ഒരു ശീലം എനിക്കുണ്ടായിരുന്നുന. അധികം പേരില്‍ ഞാനത് പറഞ്ഞു കട്ടേിട്ടില്ല. കഥാ പുസ്തകങ്ങള്‍ വാകിക്കുന്ന പോലെ ഞാന്‍ വായിച്ചിരുന്ന ഒന്നായിരുന്നു ഇംഗ്ലീഷ് മലയാളം ഡിക്ഷണറി. അത് വായിച്ച്, പുതിയ വാക്കുകള്‍ കണ്ടെത്തി ഓര്‍മയില്‍ സൂക്ഷിച്ചുവയ്ക്കും. അത് പ്രസംഗങ്ങളിലും എഴുത്തിലും ഉള്‍ക്കൊള്ളിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പ്രസംഗത്തില്‍ ആയിരുന്നു കൂടുതലും ശ്രദ്ധ. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു അതുപോലെ സ്‌കൂളിലും കോളേജിലും ഒക്കെ മാഗസിനുകളുടെ എഡിറ്റര്‍ പ്രവര്‍ത്തിക്കാന്‍ ഒക്കെ സാധിച്ചിരുന്നു. പിന്നീട് നമ്മള്‍ ഒരു പ്രൊഫഷണല്‍ ഡിഗ്രി നേടാനുള്ള ഓട്ടപ്പാച്ചിലില്‍ എഴുത്തിനെ കൂടുതല്‍ പരിപോഷിപ്പിക്കാന്‍ സാധിച്ചിരുന്നില്ല . എഴുതാനും അതിനുവേണ്ടി ഇരിക്കാനും ഒരു പ്രത്യേകതരം അന്തരീക്ഷം വേണമല്ലോ മനസ്സിനും അതിനു പുറത്തുള്ള പരിസ്ഥിതിയിലും.

 

വായനയും സമയവും

 

ആധുനിക ലോകത്ത് ഏറ്റവുമധികം പ്രചാരം നല്‍കപ്പെടുന്ന ഒന്നാണല്ലോ ടൈം മാനേജ്മെന്റ്. സമയം എങ്ങനെയൊക്കെ വിദഗ്ധമായി ഉപയോഗിക്കാം എന്നതിനെ കുറിച്ച് പറയുന്ന ഈ സംഗതിയോട് എനിക്ക് വിയോജിപ്പാണ്. സമയം ഓരോന്നിനും വിഭജിച്ചുവച്ച് അത് നേടിയെടുക്കാനുള്ള ഓട്ടപ്പാച്ചില്‍ പ്രായോഗികമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരു ദിവസം ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുക, അല്ലെങ്കില്‍ പൂര്‍ത്തിയാക്കാനുള്ള കാര്യങ്ങള്‍ മനസ്സില്‍ കുറിച്ചുവച്ച് ചെയ്തു തീര്‍ക്കുക എന്നതാണ് എന്റെ രീതി. അതിനുള്ള ഊര്‍ജ്ജം ഞാന്‍ കണ്ടെത്തുന്നതും സഹജീവിതകളില്‍ നിന്നാണ്. മനുഷ്യരോട് നിരന്തരം സംവദിക്കുമ്പോഴാണ് ഞാന്‍ ഊര്‍ജ്ജസ്വലയാകുന്നത്. മെഡിസിന്‍ പഠനം തിരഞ്ഞെടുത്തതു തന്നെ ഇക്കാരണം കൊണ്ടാണ്. സിവില്‍ സര്‍വീസ് അതിനുള്ള ഏറ്റവും വലിയൊരിടമാണ്. എന്നെ കാണാനെത്തുന്ന ഓരോ മനുഷ്യരില്‍ നിന്നും ഞാന്‍ ഊര്‍ജ്ജമുള്‍ക്കൊള്ളാറുണ്ട്. അതിലൂടെയാണ് ജീവനും ജീവിതവും മുന്നോട്ടു പോകുന്നത്. ആ ഊര്‍ജ്ജമാണ് സര്‍വീസ് ജീവിതത്തിനപ്പുറം ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ള കാരണം. അതല്ലാതെ മറ്റൊന്നുമില്ല.

 

 

പെണ്ണായാലെന്താ കുഴപ്പം

 

എഴുത്തിലും അതിനായുള്ള പ്രയത്നങ്ങളിലും വനിത എന്നതൊരു തടസ്സമോ പിന്‍വിളിയോ ആയിരുന്നില്ല ഒരിക്കലും. ഒരുപക്ഷേ എന്റെ പ്രൊഫഷന്‍ അതിനൊരു കാരണമായിരിക്കാം. പെണ്ണായി പിറന്നത് സിനിമയിലോ സംഗീതത്തിലോ എഴുത്തിലോ തടസ്സമാകേണ്ട ഒന്നല്ല. ആര് അതിനു വേണ്ടി ശ്രമിച്ചാലും നമ്മള്‍ അതിനു കൂട്ടുനില്‍ക്കരുത്, അതില്‍ വീഴുകയുമരുത്. തിരുത്തലുകളില്‍ ഭാഗമാകണം. എന്റെ ഓഫിസില്‍ ഓരോ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ നിന്ന് ഒരുപാട് കേട്ടിട്ടുള്ള ഒരു വാചകമാണ്, എനിക്ക് രണ്ട് പെണ്‍കുട്ടികളാണ് മാഡം എന്ന്. രണ്ട് പെണ്‍കുട്ടികളുള്ളതു കൊണ്ട് അവര്‍ക്ക് നീതി കിട്ടേണ്ടവര്‍ക്കിടയില്‍ മുന്‍ഗണനയുണ്ടെന്ന തരത്തിലാണ് സംസാരം. ആ ഒരു കാര്യം പറഞ്ഞില്ലെങ്കിലും നീതിക്ക് അര്‍ഹതയുള്ളവരായിരിക്കും. പക്ഷേ പെണ്‍കുട്ടികളുടെ കാര്യം കൂടി പറയും, അതെന്തോ ഒരു ഭാരമാണെന്ന മട്ടില്‍. സമയം ഇല്ലെങ്കിലും ആ ചിന്ത തിരുത്താന്‍ അവരോട് എന്നെക്കൊണ്ട് കഴിയുന്ന പോലെ ഞാന്‍ സംസാരിച്ചിട്ടേ വിടാറുള്ളൂ.

 

Content Summary: Divya S Iyer speaks on her new book Kaiyoppitta Vazhikal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com