ADVERTISEMENT

കൊല്ലം ∙ ലോകം ഇന്നു പുസ്തക ദിനം ആഘോഷിക്കുമ്പോൾ, വായനയ്ക്ക് ഇതു വസന്തകാലം. വായന മരിക്കുന്നതിന്റെ രോദനമല്ല. കരുത്തോടെ തിരിച്ചു വന്നതിന്റെ തലയെടുപ്പിലാണു വായനാ മുറികൾ. തിരക്കുകൾ മൂലം വായന മാറ്റി വച്ചിരുന്നവർ വീണ്ടും പുസ്തകങ്ങൾ കയ്യിലെടുക്കുന്ന ലോക് ഡൗൺ കാലം. 

 

വാങ്ങി വച്ചിരുന്നവ കൂടാതെ സുഹൃത്തുക്കളുടെയും അയൽവാസികളുടെയും ഒക്കെ ഗ്രന്ഥപ്പുരകളിലെ പുസ്തകങ്ങളും പരസ്പരം കൈമാറിയാണ് വായനയുടെ വലിയ ലോകത്തേക്കു മനസ്സുകൾ മാറിയത്.

 

വിശ്വ സാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ ജനനവും മരണവും ഏപ്രിൽ 23ന് ആണ്. 1995ൽ യുനെസ്കോ ലോക പുസ്തക ദിനമായി ഏപ്രിൽ 23 തിരഞ്ഞെടുത്തപ്പോൾ പരിഗണിച്ച പ്രധാന പ്രത്യേകത ഇതായിരുന്നു. 

 

 

ഈ ദിനത്തിൽ മലയാളത്തിന്, പ്രത്യേകിച്ചു കൊല്ലത്തിനു വലിയൊരു പ്രത്യേകതയുണ്ട്.ഷേക്സ്പിയറുമായി കൊല്ലത്തിന് ‘ബന്ധ’ മുണ്ട്. ഷേക്സ്പിയറിന്റെ ക്ലാസിക് കൃതികളായ ഒഥല്ലോയും റോമിയോ ആൻഡ് ജൂലിയറ്റും മക്ബത്തും വിദ്യാഭ്യാസം നേടാത്ത മലയാളിക്കുപോലും മനഃപ്പാഠമാക്കി കൊടുത്തതു കാഥികൻ വി.സാംബശിവൻ ആണ്.

 

അതേക്കുറിച്ച് പറഞ്ഞു കേട്ട കഥ, അച്ഛന്റെ പിൻഗാമിയായി കഥാപ്രസംഗ വേദികളിൽ നിറഞ്ഞു നിൽക്കുന്ന ഡോ. വസന്തകുമാർ സാംബശിവൻ ഓർത്തെടുത്തു: ‘‘ഒരിക്കൽ രണ്ടു സുഹൃത്തുക്കൾ സംസാരിക്കവെ ഒരാൾ ചോദിച്ചു, ‘ ഈ ഷേക്സ്പിയർ ആരാടേ...? രണ്ടാമത്തെയാളുടെ മറുപടി: ‘ അതറിയില്ലേ, നമ്മുടെ സാംബശിവനു കഥയൊക്കെ എഴുതിക്കൊടുക്കുന്ന ആളാണ്. കൊല്ലത്തുകാരനാണെന്നാ പറയുന്നേ...’

 

 

സാംബശിവന്റെ 24–ാം ചരമവാർഷിക ദിനമാണ് ഇന്ന്. തനി നാടൻജീവിത മുഹൂർത്തങ്ങളിൽ നിന്നു രൂപപ്പെടുത്തിയ ഹാസ്യം കൂടി ചേർത്തായിരുന്നു വിശ്വസാഹിത്യത്തെ സാംബശിവൻ മലയാളിക്കു വിളമ്പിയത്. 1949 സെപ്റ്റംബർ 17 നാണു സാംബശിവൻ ആദ്യമായി കഥ പറഞ്ഞത്- ചവറ ഗുഹാനന്ദപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ചങ്ങമ്പുഴയുടെ ദേവത എന്ന കഥ അവതരിപ്പിച്ചു. 

 

 

അങ്ങനെ അൻപതിലേറെ കഥകളുമായി ആയിരക്കണക്കിനു വേദികളിൽ സാംബശിവൻ വിസ്മയം കാട്ടി. 1996 മാർച്ച് 7നു ആറ്റിങ്ങൽ പാങ്കുളം മാടൻ നടയിൽ ‘ ഏഴു നിമിഷങ്ങൾ’ എന്ന കഥയോടെ കഥാപ്രസംഗ ജീവിതത്തിനു തിരശ്ശീലയിട്ടു. മറ്റൊരു അഭിമാനംകൂടി പുസ്തകദിനത്തിൽ കൊല്ലത്തിന് ഉണ്ടെന്നു പ്രസാധകൻ ആശ്രാമം ഭാസി പറയുന്നു. 

 

ഏഴാംമുദ പതിപ്പിച്ച എഴുത്തിലൂടെ ഉഷ്ണമേഖലയും പറങ്കിമലയും കമ്പോളവും കടന്ന് ഉച്ചയില്ലാത്ത ദിവസവും കണ്ണാടിവീടും കാട്ടിത്തന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കാക്കനാടന്റെ 85–ാം ജന്മദിനമാണ് ഇന്ന്. പറഞ്ഞും പാടിയും എഴുതിയും മലയാളിയെ രസിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത രണ്ടു മഹാരഥന്മാർ ഷേക്സ്പിയറിനോടൊപ്പം ചേർന്നു നിൽക്കുന്ന ദിനം.

 

English Summary : In Memories Of Shakespear And Sambashivan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com