ADVERTISEMENT

‌ഒരിക്കൽ എം.ടി. വാസുദേവൻ നായർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എതിരെ എകെജി നടന്നുവരുന്നതു കണ്ടു. അപ്പോൾ എകെജി പറ‍ഞ്ഞത്രേ, എനിക്കു പെട്ടെന്ന് ഓർമത വന്നില്ല എന്ന്. ‘ഓർമത’ എന്ന വാക്ക് തലശ്ശേരി ഭാഗങ്ങളിൽ പണ്ട് ഉപയോഗിച്ചിരുന്നെന്ന് ദശാബ്ദങ്ങൾ കഴിഞ്ഞ് എംടി അതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. വാക്കുകൾ സൂക്ഷിച്ചു വയ്ക്കുന്നതിൽ എഴുത്തുകാരൻ പുലർത്തുന്ന ജാഗ്രതയെക്കുറിച്ച് ഇതു നമ്മെ ഓർമിപ്പിക്കുന്നു. അവൾ ‘നിരാശത’യോടെ തിരിച്ചുപോന്നു എന്ന് നാലുകെട്ടിൽ എംടി എഴുതിയിട്ടുണ്ട്. 

Gopakan-AK
എ. കെ. ഗോപാലൻ

സിനിമയ്ക്ക് ഓപ്പോൾ എന്നു പേരിടാമെന്ന് എംടി പറഞ്ഞപ്പോൾ നിർമാതാവ് സംശയം പ്രകടിപ്പിച്ചത്രേ. ഓപ്പോൾ എന്ന വാക്കിന്റെ അർഥം കേരളത്തിന്റെ തെക്കുള്ളവർക്കു പെട്ടെന്നു പിടികിട്ടുമോ എന്ന്. പക്ഷേ, എംടിയുടെ മറുപടി മറ്റൊന്നായിരുന്നു. അവരും മനസ്സിലാക്കട്ടെ അങ്ങനെയൊരു വാക്കുണ്ടെന്ന്. താൻ തിരഞ്ഞെടുത്ത വാക്കിനുമേൽ, അതിനുപകരം വയ്ക്കാൻ മറ്റൊരു വാക്കില്ല എന്ന വിശ്വാസത്തിന്റെ ദാർഢ്യമാണത്. എംടിയുടെ രചനകളിൽ കൂടെക്കൂടെ കടന്നുവരുന്ന ചില വാക്കുകൾ ആ കഥകളിലൂടെയും നോവലുകളിലൂടെയും കടന്നുപോവുന്നവർക്കു ശ്രദ്ധിക്കാതിരിക്കാനാവില്ല. പടവുകൾ എന്നതിന് ഒതുക്കുകൾ എന്നാണ് എംടി എഴുതുക. അവൾ ഒതുക്കുകളിറങ്ങി വന്നു എന്നെഴുതാറുണ്ട് അദ്ദേഹം. വീട്ടിൽ സഹായത്തിനു നിൽക്കുന്നവരെക്കുറിച്ച് അല്ലെങ്കിൽ വീട്ടുജോലിക്കു നിൽക്കുന്നവരെക്കുറിച്ചൊക്കെ എഴുതുമ്പോൾ അവിടെ തുണക്കാരായിട്ട് ചിലരൊക്കെ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം എഴുതുക. തുണക്കാർ എന്നതിനു പകരം ശ്രമക്കാരായിട്ട് എന്നും ഉപയോഗിക്കും. മത്തോക്കിന്റെ പായസമുണ്ടാക്കിത്തരും – എംടിയുടെ കഥകളിലും മത്തോക്ക് കാണാം. കൂടല്ലൂരിലും പരിസരത്തും മരച്ചീനിക്കു മത്തോക്ക് എന്നാണു പറയാറ്. ഇത്രയും സൂചിപ്പിച്ചത് സ്വന്തം നാടിന്റെ ഭാഷയെ എത്രകണ്ട് ചേർത്തുപിടിക്കുന്നോ അത്രകണ്ട് ശക്തമായി ആ എഴുത്തുകാരന്റെ ഭാഷയെ ലോകവും സ്വീകരിക്കുന്നു എന്ന് സ്പഷ്ടമാക്കാനാണ്. 

M-T-Vasudevan-Nair
എം. ടി. വാസുദേവൻ നായർ

ഭാഷ വളരുന്നത് നാട്ടുഭാഷാ വഴക്കങ്ങൾ, മിത്തുകൾ, പുരാവൃത്തങ്ങൾ, പുതിയ വാക്കുകൾ, ഭാഷയിൽനിന്ന് അന്യം നിന്നു പോവാതെ സംരക്ഷിക്കേണ്ട പദങ്ങൾ എന്നിവയൊക്കെ ചേരുമ്പോഴാണ്. തകഴിയുടെ രണ്ടിടങ്ങഴിയിൽ കുഞ്ഞപ്പിയും ചേന്നനും ഉൾപ്പെടെയുള്ള കർഷകത്തൊഴിലാളികൾ  നെടുവീർപ്പെടുന്നത് അവർക്കു കിട്ടിയിരുന്ന ആനുകൂല്യങ്ങൾ കൃഷിക്കാരിൽനിന്ന് ഇപ്പോൾ കിട്ടാത്തതിനെച്ചൊല്ലിയാണ്. ഒരു ചെറുമട്ടി, ഒരു മലിയ മട്ടി, ഒരു ചെറുപുട്ട, ഒരു മലിയ പുട്ട, രണ്ടു കറ്റ, പതം, ചീവാട്, പിടിനെല്ല്, കുത്തുപതം, അളക്കെട, കളംതീർപ്പ്, പാക്ക, ചീക്ക, കാവക്കറ്റ, കളംതീർപ്പ് കറ്റ... ഇങ്ങനെ പോവുന്നു ആ വാക്കുകൾ. ഇവിടെ കാലത്തെ പിന്നിലേക്ക് വിട്ടുകൊണ്ട് തകഴി നോവലിനെ ഭാവിയിലേക്ക് നയിക്കുന്നു. എഴുത്തിനെ കുട്ടനാട്ടിലെ കൃഷിക്കാരുടെ വാക്കുകൾ കൊണ്ടുള്ള ഒരു പ്രദർശനശാലയാക്കുന്നു.

thakazhi
തകഴി ശിവശങ്കര പിള്ള

ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നിറയെ ‘പുതിയൊരു പഴയ പദാവലി’ വായനക്കാരെ ഇന്നും കാത്തിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിൽനിന്ന് വിജയൻ ‘ഇതിഹാസത്തിന്റെ ഇതിഹാസം’ എഴുതിയിട്ടും ഖസാക്ക് നിഘണ്ടു മറ്റൊരു സാധ്യതയായി നിലനിന്നു. കൊട്ടപ്പാല് (ആവണക്കിന്റെ കറ) കൊട്ത്ത്ട്ട്ണ്ട് സാർ, അവ്ണീശ് (എസെൻസ്) പോലെയാണ് സാർ, അതാണ് അയ്യാളിന്റെ പാഷ് (രൂപസാദൃശ്യം) കൊണ്ടടക്ക്ണ്, കുപ്പണിപ്പട (ഈസ്റ്റിന്ത്യക്കമ്പനിയുടെ വെള്ളപ്പട) എന്നിങ്ങനെ പോകുന്നു ആ ഖസാക്ക് ശബ്ദതാരാവലി.

OV-Vijayan
ഒ. വി. വിജയൻ

മരുമക്കത്തായമോ മക്കത്തായമോ നല്ലത് എന്നു ചോദിച്ചപ്പോൾ ഇതുരണ്ടുമല്ല അയൽപ്പക്കത്തായമാണ് എന്ന് ശ്രീനാരായണഗുരു അരുളിച്ചെയ്തപ്പോൾ ഭാഷയും സമൂഹവും അദ്ദേഹത്തെ പ്രണമിച്ചു. ഗൃഹാതുരത്വം എന്നതിനു പൊഞ്ഞാറ് എന്ന് ഒരഞ്ഞൂറുവട്ടം ഉപയോഗിച്ച് വാക്കുകളുടെ മൃതസഞ്ജീവനിയാവാൻ നമുക്കു കഴിയേണ്ടേ?  പൊഞ്ഞാറ് എന്ന നാട്ടുഭാഷാനിഘണ്ടു പുറത്തിറക്കി നമ്മെ ഇത് ഓർമിപ്പിച്ചത് കാഞ്ഞങ്ങാട് നെഹ്റു കോളജ് അധ്യാപകരും വിദ്യാർഥികളുമാണ്. അയാൾ ഒന്നും മിണ്ടിയില്ല എന്നതിന് അയാൾ ഒരു ‘നിശ്ശബ്ദതാരാവലി’യായി എന്നെഴുതിയ എഴുത്തുകാരനു സ്തുതി പാടുക നാം. ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്നതിന് കൂട്ടാന്തതയുടെ നൂറുവർഷങ്ങൾ എന്നു മാറിച്ചിന്തിച്ച കവി എം.ബി.മനോജിനു കൊടുകൈ. എറേച്ചി എന്ന പേരിൽ നോവലെഴുതിയത് വി.ടി.ജയദേവനാണ്.

manoj-jayadevan
എം. ബി. മനോജ്, വി. ടി. ജയദേവൻ

എറേച്ചി എന്നതിന് എറായം അഥവാ ഇറായം എന്ന് പലദേശപ്പേരുകൾ. ഓലമേ‍ഞ്ഞ വീടിന്റെ മുന്നിൽ ഓലയുടെ അറ്റത്തുനിന്ന് മഴവെള്ളം മണ്ണിൽ വിരൽപ്പാടുകൾ വീഴ്ത്തുന്ന സ്ഥലം. അതാണ് എറേച്ചി. ഈ വാക്കുകളൊക്കെ മരിച്ചുപോവാതിരിക്കാനും പുതിയ പദക്കൂട്ടുകളുടെ സംരക്ഷണത്തിനും ഒരു നാട്ടുഭാഷാപള്ളിക്കൂടം നമുക്കു വേണ്ടതല്ലേ?

Content Summary: New words contributed to the language by Malayalam Writers - International Mother Language Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com