ADVERTISEMENT

അനുപമ ജനിച്ചുവളർന്ന വീടിന് ഉമ്മറമുണ്ട്. ചാരുപടിയും. അയാൾ ആ ചാരുപടിയുടെ ഒരു ഭാഗം തന്നെയായിരുന്നു. ആ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും സാക്ഷി. ബന്ധുവാണോ സുഹൃത്താണോ കാര്യസ്ഥനാണോ എന്നൊന്നുമറിയില്ല. അയാളവിടെയുണ്ട് എപ്പോഴും. അയാൾക്കു മുമ്പ് അയാളുടെ അച്ഛൻ. അതിനും മുമ്പ് മുത്തച്ഛൻ. കുടുംബത്തിൽ ജനിക്കുന്ന പെൺകുട്ടികളുടെ കാവൽക്കാരനാണ് അയാൾ. അവരുടെ സുരക്ഷ ഉറപ്പാക്കുന്ന നിഴൽ. പെണ്ണുകാണൽച്ചടങ്ങു നടന്നപ്പോൾ തന്നെ വിവാഹം കഴിക്കാനെത്തിയ പുരുഷന്റെ മുഖത്തേക്ക് ഒന്നുനോക്കുക പോലും ചെയ്തില്ല അനുപമ.

P-valsala-books

അവൾക്ക് എങ്ങനെയെങ്കിലും വീട്ടിൽനിന്നു രക്ഷപ്പെട്ടാൽ മതിയെന്നു മാത്രമായിരുന്നു ചിന്ത. ഉമ്മറത്തെ ചാരുപടിയിൽ ഇരുന്ന് തന്നെ തടവുകാരിയെപ്പോലെ നിരീക്ഷിക്കുന്ന ആ മനുഷ്യനിൽനിന്നു രക്ഷപ്പെടണം. അതിനുള്ള മാർഗമാണു വിവാഹം. അതിൽക്കൂടുതലൊന്നും ചിന്തിച്ചില്ല അവൾ. നിഴലുപോലെ പിന്തുടരുന്ന കാവൽക്കാരനിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന അനുപമ പി. വൽസലയുടെ എഴുത്തുജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ട്. സ്വാതന്ത്ര്യം എന്നതു മരീചിക മാത്രമായ ഒരു ലോകത്ത് പിന്തുടരുന്ന നിഴലുകളിൽനിന്നു രക്ഷപ്പെടാൻ വേണ്ടി പുതിയ കൂടുകളിലേക്കും കെണികളിലേക്കും വൃഥാ രക്ഷപ്പെടുന്ന സ്ത്രീകൾ.

മോചനത്തിനുവേണ്ടി അവർ നടത്തുന്ന ചിറകടികളുടെ താളമാണു വൽസലയുടെ കഥകളുടെ കരുത്ത്. എന്നെങ്കിലുമൊരിക്കൽ ലഭിക്കുമെന്ന പ്രതീക്ഷിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നമാണ് വൽസലക്കഥകളുടെ സാമൂഹിക പ്രസക്തി. തങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള പൂർണബോധ്യവും രക്ഷപ്പെടാനുള്ള ആഗ്രഹവും വൽസലയുടെ കഥകളെ മലയാള സാഹിത്യ ചരിത്രത്തിലെ പെൺപക്ഷത്തു നിർത്തുന്നു.അവൾക്കൊപ്പം, അവളോടൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങൾ സാമൂഹികാന്തരീക്ഷത്തിൽ അലയടിക്കുന്നതിനുംമുമ്പേ അവൾക്കൊപ്പം നിലയുറപ്പിച്ച കഥകൾ. അവളുടെ വേദനകളും നിലവിളികളും സാമൂഹിമായ അരക്ഷിതാവസ്ഥയും കലയുടെ കണ്ണാടിയിലൂടെ കാണിച്ചുതരുന്ന എഴുത്തും ജീവിതവും. 

valsala-book

വിവാഹിതയാണ് അനുപമ. മിസ്സിസ് രാജഗോപാൽ. അനുപമ എന്ന പേരുതന്നെ അവളും ചുറ്റുമുള്ളവരും മറന്നിരിക്കുന്നു. അപ്രതീക്ഷിതമായി അനുപമയ്ക്ക് ഒരു കത്തുകിട്ടുന്നു. വിലാസത്തിൽ അനുപമ എന്നു മാത്രം. പക്ഷേ, ആ കത്തും അവൾക്കെത്തിച്ചുകൊടുത്തത് അയാളാണ്. ചാരുപടിയിലെ ഉമ്മറത്തിന്റെ ഒരു ഭാഗം തന്നെയായ കാവൽക്കാരൻ. വിവാഹിതയായി പുതിയ വീട്ടിലേക്കു പോകുന്നതോടെ അയാളിൽനിന്നു രക്ഷപ്പെടാമെന്ന അനുപമയുടെ മോഹം വെറുതെയായിരുന്നു. പുതിയ വീട്ടിൽ ഉമ്മറത്തിനു പകരം മുൻതളമുണ്ട്. അതയാൾക്കുവേണ്ടി നിർമിക്കപ്പെട്ടതാണെന്നു തോന്നുന്നു. ആരുടെ കത്താണെന്ന് അയാളുടെ ചോദ്യം.

ഒരു പഴയ കൂട്ടുകാരന്റെ എന്ന് അനുപമയുടെ ഉത്തരം. നാട്ടിൽ ഉൽസവം. ഇത്തവണ പോകണം. അയാളില്ലാതെ, അയാളുടെ നിഴലില്ലാതെ ഉൽസവത്തിൽ പങ്കെടുക്കണം. ചെരിപ്പില്ലാതെ, കാലിൽ മണ്ണിന്റെ ചൂടും തണുപ്പും അറിഞ്ഞ്, കുറ‍ഞ്ഞ വിലയ്ക്കു വാങ്ങിച്ച നാടൻ പരുത്തിച്ചേല അണിഞ്ഞ് ആൾക്കൂട്ടത്തിലൂടെ ഒഴുകണം. അയാളോടു പറയാതെ അവൾ ട്രെയിൻ കയറുകയാണ്.

ഓടിത്തുടങ്ങിയ ട്രെയിനിന്റെ പിന്നാലെ വന്ന് അയാൾ പലഹാരപ്പൊതി നീട്ടുമ്പോൾ, തറവാട്ടിൽ ചെന്നു വാതിൽ തുറക്കുമ്പോൾ അവൾ ഒരിക്കൽക്കൂടി ബന്ധനസ്ഥയാകുന്നു. അയാളുണ്ട് കൂടെ. ഒടുവിൽ വീടു വൃത്തിയാക്കുന്ന അയാളെ വീടിനകത്താക്കി പൂട്ടി താക്കോൽ വലിച്ചെറിഞ്ഞു നടക്കുകയാണ് അനുപമ. അപ്പോൾ ഏറെനാൾ ഉറങ്ങിക്കിടന്ന മൊട്ടുപോലെ വിരിയാൻ തുടങ്ങുന്നു അനുപമയുടെ മുഖം. ചാകാൻ കൂട്ടാക്കാത്ത കാവൽക്കാരനെ കൊലപ്പെടുത്തിയ സന്തോഷത്തിന്റെ നിറവ്. 

കഥയിൽ നിന്നു ജീവിതത്തിലേക്ക് ഇറങ്ങിനടക്കുന്ന അനുപമ ഒരു കഥയിലോ നോവലിലോ മാത്രമല്ല പ്രത്യക്ഷപ്പെടുന്നത്; വത്സലയുടെ കലാജീവിതത്തിന്റെ പ്രതീകം തന്നെയാണ്. 

കുട്ടിക്കാലത്തു സ്കൂളിലെ ചുവരിൽ സ്വന്തം പേരെഴുതി വയ്ക്കുന്ന പതിവുണ്ട് ആൺകുട്ടികൾക്ക്. പെൺകുട്ടികൾ കൈത്തണ്ടയിലോ പുസ്തകത്തിലോ ആണ് എഴുതാറുള്ളത്. അനുപമ ഒരിക്കൽ ശ്രമിച്ചു ചുവരിൽ എഴുതാൻ. അ എന്നെഴുതിയപ്പോഴേക്കും ബലമില്ലാത്ത കമ്പ് ഒടിഞ്ഞുപോയി. അതാരെങ്കിലും പൂർത്തിയാക്കിയോ. അതിനുമുകളിലൂടെ കുമ്മായം വലിച്ചുവോ. അനുപമയ്ക്ക് അറിയില്ല. പൂർത്തിയാക്കാത്ത പേരുമായി ജീവിക്കുന്ന അനുപമമാർ. അവരുടെ അവസാനിക്കാത്ത കഥകളാണ് വത്സലയുടെ സർഗാത്മക ലോകം. 

p-valsala-novels

അടിവാരങ്ങളിൽനിന്നു വന്നവർ എന്ന കഥയിലെ കാമുകി കാത്തുനിൽക്കുകയാണ്. 11 വർഷമായി. ഇത്രയും നാൾ എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് കാത്തുനിൽക്കുകയായിരുന്നു എന്നാണ് ഉത്തരം. കാമുകനെ സന്ധിക്കാൻ നിൽക്കുന്ന അവളുടെ കയ്യിൽ കുറച്ചു പാക്കറ്റുകളുണ്ട്. ഭർത്താവിന് അണ്ടർവെയറുകൾ. മക്കൾക്കു കുപ്പായങ്ങൾ. കളിക്കോപ്പുകൾ. ചായപ്പെൻസിലുകൾ. ചിത്ര പുസ്തകങ്ങൾ.ജനാലവിരികൾ. രണ്ടുപേർക്കു മാത്രമായി നിർമിച്ച വാതിലുകളില്ലാത്ത കാറിൽ ആ കാമുകനും കാമുകിയും പോകുന്നു കടൽത്തീരത്തെ വിനോദ മന്ദിരത്തിലേക്ക്. അഞ്ചാം നിലയിലെ മട്ടുപ്പാവിൽ. മുറികളില്ല. കതകുകളില്ല. തിരശ്ശീലകളില്ല. ദിവസത്തെയും നിമിഷത്തെയും കാൽച്ചുവട്ടിലാക്കി എല്ലാറ്റിനും പുറം തിരിഞ്ഞ്. അവർക്കു പിരിയാനുള്ള സമയമാകുന്നു. തിരക്കിൽ ബസിൽ ശിരസ്സിനു മുകളിലെ ഒരേയൊരു കമ്പിയിൽ പിടിച്ചുനിൽക്കുമ്പോൾ കണ്ടക്ടറുടെ ചോദ്യം: അടിവാരത്തേക്കല്ലേ? 

അതേ എന്ന കാമുകിയുടെ ഉത്തരത്തിലുണ്ട് പൂവായി വിരിഞ്ഞിട്ടും പുഴു തിന്നു തീർത്ത പെൺജീവിതത്തിന്റെ നിരാശ. വിഫലമായ മോഹങ്ങൾ. പൂർത്തിയാകാത്ത സ്വപ്നങ്ങൾ. ആഗ്രഹസാഫല്യമില്ലാതെ വന്നയിടത്തേക്കുതന്നെ തിരിച്ചുപോകുന്ന സ്ത്രീകളാണ് വൽസലയുടെ കഥാപാത്രങ്ങൾ. നിഴൽപോലെ പിന്തുടരുന്ന കാവൽക്കാരെ ഇല്ലാതാക്കുന്നതിൽ ചിലർ വിജയിക്കുന്നുണ്ടെങ്കിലും സദാ പുരുഷൻമാരുടെ കാവൽക്കണ്ണുകളുടെ വലയത്തിലാണവർ. അവരെ സാഹിത്യചരിത്രത്തിലേക്ക് ക്ഷണിച്ച് നടത്തിയ കലാപമാണ് വൽസലയുടെ കഥകളും നോവലുകളും. ഒരു കാലഘട്ടത്തിലെയല്ല എല്ലാ കാലത്തെയും സ്ത്രീയൂടെ സാമൂഹികമായ അടയാളപ്പെടുത്തൽ. കലയെ ബലി കൊടുക്കാതെ നടത്തിയ അക്ഷരവിപ്ലവം. 

English Summary:

Breaking Chains: The Pursuit of Freedom in Valsala's Malayalam Chronicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com