ADVERTISEMENT

പ്രിയ സുഹൃത്തേ, 

മലയാള മനോരമ ദിനപത്രത്തിന്റെ (18 ജനുവരി 2024) ഒന്നാം പേജിലെ വാർത്തകളിലൊന്നിന്റെ തലക്കെട്ട് ഇങ്ങനെയാണ്: 'എംടിയെ പ്രസംഗിപ്പിച്ചതോ എന്നു രഹസ്യാന്വേഷണം'. മുഖ്യമന്ത്രി വേദിയിലിരിക്കെ വിമർശനാത്മകമായി എഴുതിത്തയാറാക്കിയ പ്രസംഗത്തിനുപിന്നിൽ മറ്റേതെങ്കിലും ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടോ എന്ന സംശയമാണ് അന്വേഷണത്തിനു പിന്നിലെന്നാണ് വാർത്തയിൽനിന്നു മനസിലാകുന്നത്. ഇവിടെ പ്രധാനമായും നാം ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഉണ്ടെന്നു തോന്നുന്നു. ഒന്ന്: മറ്റുള്ളവരാൽ സ്വാധീനക്കപ്പെട്ട് എന്തെങ്കിലും പറയുന്ന ഒരാളാണോ എംടി? രണ്ട്: അങ്ങനെയൊരു സംശയമുണ്ടാകുവാൻ കാരണം അദ്ദേഹത്തിന്റെ പ്രായാധിക്യമാണോ? മൂന്ന്: എഴുത്തുകാരുടെ എതിർവാക്കുകൾക്ക് പിന്നിൽ അദൃശ്യനായൊരു കലാപകാരിയെ സൃഷ്ടിക്കുവാനുള്ള തീരുമാനമുണ്ടോ? നാല്: എതിർവാക്ക് മിണ്ടുന്നവരെല്ലാം നിരീക്ഷണത്തിലാണന്ന പരോക്ഷ സൂചനയാണോ ഇത്?

M-T-Vasudevan-Nair-2-
എം.ടി

കേന്ദ്രസർക്കാരിനെതിരായി നിലപാടെടുത്തവരെ 'അർബൻ നക്സലൈറ്റു'കളായി മുദ്ര ചാർത്തുകയും അതിൽ പലരെയും യുഎപിഎ ചുമത്തി ജയിലിൽ അടക്കുകയും ചെയ്തത് നാം കണ്ടു. ഇനിയുമത് തുടരാം. ഭരണകൂടത്തിന് അനിഷ്ടമായതെന്തും നിശ്ശബ്ദമാക്കുക എന്നതാണ് ഏകാധിപത്യത്തിന്റെ സ്വഭാവം. നാളെ നമുക്കിടയിലെ ഒരു എഴുത്തുകാരനോ പത്രപ്രവർത്തകനോ ഈ ദുര്യോഗം ഉണ്ടായേക്കാം. എംടിയുടെ പ്രസംഗത്തിനു പിന്നിലെ ഗൂഢശക്തിയെക്കുറിച്ചുള്ള ഭരണാകൂടാന്വേഷണത്തെ നാം മനസിലാക്കേണ്ടത് ജനാധിപത്യത്തിന്റെ അവസാനത്തെ ശ്വാസവും കൈവിടുന്നു എന്ന തിരിച്ചറിവിലായിരിക്കണമെന്ന് തോന്നുന്നു.

എന്നാൽ നിരന്തരമായി ബൗദ്ധിക പോരാട്ടത്തിൽ ഏർപ്പെട്ടിട്ടുള്ള ചിലരെങ്കിലും നമുക്കിടയിലുണ്ട് എന്നത് ആശ്വാസകരവുമാണ്. സാമൂഹ്യ നിരീക്ഷകനായ പരകാല പ്രഭാകറെ ആ ഗണത്തിൽ ഉൾപ്പെടുത്താം. അദ്ദേഹത്തിന്റെ 'ആരൂഢം വളഞ്ഞ നവ ഇന്ത്യ' (ചിന്ത പബ്ലീഷേഴ്സ്. പരിഭാഷ: റ്റി. എ. രാജശേഖരൻ) എന്ന ലേഖനസമാഹാരം ഇന്നത്തെ ഇന്ത്യനവസ്ഥയോടുള്ള പ്രതികരണമാണ്. 

നമ്മളിൽ ചിലർക്കെങ്കിലും ഓർമയുള്ള ഒരു സംഭവം ആവർത്തിക്കട്ടെ: 1952-ൽ ജന്മനാടായ മയ്യനാട് ഉൾപ്പെട്ട ഇരവിപുരത്താണ് മുഖ്യമന്ത്രിയായിരിക്കെ സി. കേശവൻ മത്സരിച്ചത്. എതിർ സ്ഥാനാർത്ഥി ആർഎസ്‌പി നേതാവ് കെ.പി. രാഘവൻ പിള്ള. ആർഎസ്‌പി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രസംഗിക്കുവാൻ നിയോഗിക്കപ്പെട്ടത് കെ ബാലകൃഷണനായിരുന്നു (കൗമുദി ബാലകൃഷ്ണൻ) സി. കേശവന്റെ മകനായ കെ. ബാലകൃഷ്ണനോട് സി.എൻ. ശ്രീകണ്ഠൻ നായർ പറഞ്ഞു, "എനിക്ക് ഇക്കാര്യത്തിൽ നിന്നെ ഉപദേശിക്കാൻ സാധ്യമല്ല. രാഷ്ട്രീയം വേണോ ഗാർഹിക ബന്ധം വേണോ എന്ന് നീ തന്നെയാണ് തീരുമാനിക്കേണ്ടത്".

CKesavan
സി. കേശവൻ

ബാലകൃഷ്ണന്റെ വാഗ്‌വൈഭവത്തിൽ സി. കേശവൻ എന്ന രാഷ്ട്രീയ പ്രതാപി ആൾക്കൂട്ടത്തിനു മുന്നിൽ നിഷ്പ്രഭമായി. സി. കേശവൻ ഭാര്യയോടും മക്കളോടും പറഞ്ഞു "ഇനി അവനോട് ആരും മിണ്ടരുത്. ഒരു ബന്ധവുമില്ല." എന്നാൽ വീട്ടിലെത്തിയ ബാലകൃഷ്ണനോട് എല്ലാ നിശ്ശബ്ദതയും മുറിച്ചുകൊണ്ട് അമ്മ വാസന്തി പറഞ്ഞു, "പ്രസംഗിക്കുന്നുവെങ്കിൽ ഇങ്ങനെ വേണം". ഇത് കേൾക്കേ പോരാട്ടങ്ങൾ ഏറെക്കണ്ട സി. കേശവന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു (പ്രഭാതരശ്മി മാസിക. 2021 മാർച്ച് 15 ).

വീടിനുള്ളിൽ വ്യത്യസ്ത രാഷ്ട്രീയമാവാം എന്നും ഭർത്താവിന്റെ ആജ്ഞയോട് എതിരിടുന്ന സ്ത്രീ ഇവിടെ ഉണ്ടെന്നും ദേഷ്യം മറന്ന് ചിരിക്കാനാവുമെന്നും ഈ അനുഭവം നമ്മോട് പറയുന്നു. ഇവിടെ ഇത് ഓർമിപ്പിക്കുവാൻ കാരണം പരകാല പ്രഭാകർ നിർമലാ സീതാരാമന്റെ ഭർത്താവായിരിക്കുമ്പോൾത്തന്നെയാണ് ബിജെപി വിരുദ്ധ ആർഎസ്എസ് വിരുദ്ധ നിലപാടുകൾ എടുക്കുന്നത്. അധികാര ഭൂരിപക്ഷത്തിലും സാമ്പത്തിക കെട്ടുറപ്പിലും ഗർവ്വോടെ വാഴുന്ന ഒരു പ്രസ്ഥാനത്തെ ഈ വിമർശനങ്ങൾ ബാധിക്കില്ല എന്നതുകൊണ്ടോ താങ്കളെ ഞങ്ങൾ വെറുതെ വിടുന്നു എന്ന ഔദാര്യത്തിലോ ആവണം അദ്ദേഹത്തിന് ഇന്നും ഭരണകൂട വിമർശകനായി തുടരാൻ കഴിയുന്നത്. അതെന്തുമാവട്ടെ ഭർത്താവും ഭാര്യയുമായിരിക്കേ ഒരേ കുടുംബത്തിൽ നിന്നും രാഷ്ട്രീയമായി ധ്രുവദൂരങ്ങളിൽ നിൽക്കാൻ കഴിയുക എന്നത് കൗതുകകരമാണ്. അതേസമയം ജനാധിപത്യപരവുമാണ്.  

KBalakrishnan
കെ. ബാലകൃഷ്ണൻ

ഈ പുസ്തകത്തിന്റെ ആമുഖ ലേഖനത്തിലേക്ക് വരാം. മതേതരത്വം, ഉദാരത, ബഹുസ്വരത, ജനാധിപത്യം എന്നീ മൂല്യങ്ങളിൽ നിന്നും നമ്മുടെ രാജ്യം അകന്നു പോവുന്നു എന്ന പ്രസ്താവം രണ്ടാം ഖണ്ഡികയിൽ വായിക്കാം. 2014ൽ ബിജെപി അധികാരത്തിൽ വന്നശേഷമാണ് ഈ പ്രക്രിയയ്ക്ക് തിരിച്ചു വരുവാനാവാത്തവിധം വേഗത ലഭിച്ചത് എന്നും എഴുതുന്നു. പുതിയ ഇന്ത്യയെക്കുറിച്ച് വിമർശനമുന്നയിക്കുന്ന പുസ്തകത്തിന്റെ പ്രസാധനത്തിൽ നിന്നും പല ഇംഗ്ലീഷ് പ്രസാധകരും പിൻമാറി. ഒടുവിൽ 'സ്പീക്കിംഗ് ടൈഗറാ'ണ് പ്രസാധനം ഏറ്റെടുത്തത്.

PTI11_26_2022_000230A
നിർമലാ സീതാരാമന്‍, Image Credit: PTI-SHAILENDRA-BHOJAK

ഭരണകൂട വിമർശനങ്ങളടങ്ങിയ ഒരു കൃതിക്ക് പ്രസാധകരെ ലഭിക്കുക എന്നത് എത്ര പ്രയാസമെന്ന് ഈ കൃതിയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട അനുഭവത്തിൽ നിന്നും വ്യക്തമാവുമല്ലോ. പരകാല പ്രഭാകർ ആവർത്തിക്കുന്നതും വായിച്ച ശേഷം നമുക്കുള്ളിൽ മുഴങ്ങുന്നതുമായ പ്രസ്താവം ഇതായിരിക്കും: നമ്മുടെ ജനാധിപത്യം പ്രതിസന്ധിയിലാണ്. നമ്മുടെ സാമൂഹികഘടനയിൽ കീറൽ വീണുകഴിഞ്ഞു. നമ്മുടെ സമ്പദ്ഘടന ദുരന്തത്തിന്റെ വക്കിലാണ്; ആ പഴയ ഇരുണ്ട നാളുകളിലേക്ക് നാം വലിച്ചിഴയ്ക്കപ്പെടുന്നു. 

ഈ ലേഖന സമാഹാരത്തിലെ രണ്ട് ലേഖനങ്ങളെക്കുറിച്ച് മാത്രം ഇവിടെ എഴുതാം. ഒന്ന്: 'മോദി, മോദിക്കെതിരെ'. പരകാല പ്രഭാകർ പ്രധാനമന്ത്രിയെ വിമർശിക്കുവാൻ സ്വീകരിച്ച രീതിയാണ് ഈ ലേഖനത്തിന്റെ സവിശേഷത. സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ പണ്ട് തൊട്ടേ കേൾക്കുന്നത് ഒരു പൊളിറ്റിക്കൽ എക്കോണമിസ്റ്റ് എന്ന രീതിയിൽ അദ്ദേഹത്തിന്റെ പഠനശീലത്തിന്റെ ഭാഗമായിരുന്നു. ഇന്റർനെറ്റ് പൂർവനാളുകളിൽ വിദേശത്തായിരുന്ന പരകാല പ്രഭാകർ അവിടുത്തെ നയതന്ത്രകാര്യാലയത്തിൽ പോയായിരുന്നു പ്രസംഗം കേട്ടിരുന്നത്.

PTI01_31_2022_000153A
നിർമലാ സീതാരാമന്‍, Image Credit: MANVENDAR-VASHIST-PTI

ഇവിടെ 2014 മുതൽ 2021 വരെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളെ വിശകലനം ചെയ്യുകയാണ് അദ്ദേഹം. 2014ൽ നരേന്ദ്രമോദി സ്വയം വിശേഷിപ്പിച്ചത് 'പ്രധാനസേവകൻ' എന്നാണ്. തന്റെ മുൻഗാമികളായ പ്രധാനമന്ത്രിമാരിൽ അദ്ദേഹം ശത്രുക്കളെയോ, ബലിയാടുകളെയോ തേടിയിരുന്നില്ല. അവരുടെ സംഭാവനകളെ മാനിക്കുകയും ചെയ്തിരുന്നു (പേജ് 40) എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ എങ്ങനെ ഈ നിലപാട് കൈമോശം വന്നു എന്നും അതൊടുവിൽ 'ഹിന്ദുത്വ' ഇന്ത്യയ്ക്കായുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് പരിണമിച്ചു എന്നുമാണ് വിശകലനം ചെയ്യുന്നത്. 

പരകാല പ്രഭാകർ, (Photos: X@parakala)
പരകാല പ്രഭാകർ, (Photos: X@parakala)

രണ്ട്: 'ജെഎൻയു വ്യത്യസ്തമായി നിലനിൽക്കണം'. പരകാല പ്രഭാകർ ജെ എൻ യുവിൽ പഠിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യ നിർമല സീതാരാമനും ഇവിടെ നിന്നാണ് പഠിച്ചിറങ്ങിയത്. ഇന്ത്യയിലെ മഹത്തായ ഈ കലാലയം ലോകത്തിന് സംഭാവന ചെയ്ത എത്രയോ മികച്ച ബുദ്ധിജീവികളുണ്ടെന്ന് നമുക്കറിയാം. രാപകലുകളില്ലാത്ത സംവാദങ്ങളിലൂടെയും രാഷ്ട്രീയ സമരങ്ങളിലൂടെയും ജെഎൻയു ഇന്ത്യയിലെ ഏതൊരു കലാലയത്തിനും മാതൃകയായി. ഈ സ്ഥാപനം ഇന്ന് ഭരണകൂടത്തിന്റെ പലതരം നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുന്നു.

ഹോസ്റ്റലിൽ ആവശ്യത്തിന് വെള്ളം കിട്ടാതിരുന്നപ്പോൾ' ഇന്ത്യയിലെ എല്ലാ ഗ്രാമത്തിലും വെള്ളം കിട്ടാതിരിക്കുന്നിടത്തോളം കാലം ഞങ്ങൾ ജെ.എൻ.യുവിൽ വെള്ളമേ ആവശ്യപ്പെടില്ല' എന്ന് താൻ പഠിച്ച കാലത്തെ വിദ്യാർത്ഥികളുടെ നിലപാട് പരകാല പ്രഭാകർ ഓർമിക്കുന്നുണ്ട്. ഈ രാഷ്ട്രീയ ബോധ്യമാണ് ജെഎൻയുവിൽ പതിയിരിക്കുന്ന അപകടമെന്ന് ഇന്ത്യൻ ഭരണകൂടത്തിന് നന്നായി അറിയാവുന്നതുകൊണ്ടാണ് അവിടുത്തെ വിദ്യാർത്ഥികളെ ദേശവിരുദ്ധരാക്കിക്കൊണ്ട് തടവിലാക്കുന്നത്. നമ്മുടെ സമൂഹത്തിൽ അസമത്വം നിലനിൽക്കുന്നിടത്തോളം കാലം യൂണിവേഴ്സിറ്റികൾ വഴിമാറി നടക്കണമെന്ന് അദ്ദേഹം എഴുതുന്നു. 

M-T-Vasudevan-Nair-3-
എം.ടി

സൂക്ഷ്മമായ രാഷ്ട്രീയ സാമൂഹ്യ വിമർശനമാണ് ഈ ലേഖനങ്ങളുടെ കാതൽ. സമകാലിക ഇന്ത്യയെ വിശകലനം ചെയ്യുവാൻ ഈ പുസ്തകം ഒരു വഴിയാണ്. ആദ്യം പറഞ്ഞ ചില കാര്യങ്ങളിലേക്ക് മടങ്ങി വരട്ടെ. എംടിയുടെ വിമർശനത്തെ അല്ലെങ്കിൽ ഏതൊരു ആരോഗ്യപരമായ വിമർശനത്തെയും തുറന്ന മനസോടെ കാണാനും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുകയല്ലേ ജനാധിപത്യ ബോധമുള്ള ഇടതുപക്ഷം ചെയ്യേണ്ടത്? അതിന് വിപരീതമായി സ്റ്റാലിന്റെ കാലത്തെ പോലീസിനെപ്പോലെ രഹസ്യാന്വേഷണം നടത്തുകയാണോ വേണ്ടത്?

സ്നേഹപൂർവം  

UiR

English Summary:

MT and Parakala Prabhakar Critiques for Democracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com