ADVERTISEMENT

ചരിത്രത്തിൽ ഏറ്റവും ഹിറ്റായ രാഷ്ട്രീയ പ്രസംഗം ‘പ്രിയപ്പെട്ട നാട്ടുകാരേ...’ എന്നു തുടങ്ങുന്നതു തന്നെയായിരുന്നു. സംഗതി റോമിൽ ആയതുകൊണ്ട് ഫ്രണ്ട്സ്, റോമൻസ് ആൻഡ് കൺട്രിമെൻ, എനിക്കു ചെവി തരൂ’  എന്നായിരുന്നു അഭിസംബോധന. പ്രസംഗകൻ മാർക്ക് ആന്റണി ആയിരുന്നു.  ജൂലിയസ് സീസറിനെ കൊന്ന വിമതരെ പ്രസംഗം തീർന്നപ്പോൾ തന്നെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു, തുരത്തി, വധിച്ചു.

തിരഞ്ഞെടുപ്പ് കാലമായി. മൈക്ക് പ്രധാന കഥാപാത്രമായി വരുന്നു. അത് എങ്ങനെ ‘ഓപ്പറേറ്റ് ചെയ്യുന്നു’ എന്നതിലാണ് പ്രസംഗകരുടെ വിരുത്. നമ്മുടെ രാഷ്ട്രീയ രംഗത്തെയും കുലുക്കിത്തിരുത്തിയ ചരിത്ര പ്രസംഗങ്ങൾ ഏറെയുണ്ടല്ലോ.  

‘മാന്യമഹാജനങ്ങളേ...’ എന്നുതന്നെ തുടങ്ങുന്ന ചരിത്രപ്രസംഗം സി.കേശവന്റേതായിരുന്നു. കോഴഞ്ചേരി മൈതാനത്ത് 1935 മേയ് മാസത്തിൽ അദ്ദേഹത്തിന്റെ പ്രസംഗം ദിവാൻ സി.പി.രാമസ്വാമി  അയ്യർക്കെതിരെയായിരുന്നു. പ്രസംഗം രാഷ്ട്രീയ കേരളത്തെ ചലിപ്പിച്ചു.  ഒരു മാസത്തിനുള്ളിൽ തന്നെ കേശവനെ അറസ്റ്റ് ചെയ്തു. രണ്ടു കൊല്ലത്തോളം കഴിഞ്ഞ്, ശിക്ഷ തീരാൻ ആറു ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മോചനം. തുടർന്ന് ആലപ്പുഴയിൽ നടന്ന സ്വീകരണ സമ്മേളനത്തിലും കേശവന്റെ പ്രസംഗം വൻ അലകൾ തീർത്തു.

ആ പ്രസംഗം പക്ഷേ കൃത്യമായ ചരിത്രരേഖയാക്കിയത് ഗവൺമെന്റ് ഷോർട്ട് ഹാൻഡ് റിപ്പോർട്ടറും സിഐഡിയുമായ രാമകൃഷ്ണപിള്ളയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ആ പൊലീസ് റിപ്പോർട്ട് കേരളത്തിന്റെ വിപ്ലവ ചരിത്രരേഖയുമായി!

സി.കേശവന്റെ മകനും ആർഎസ്പി  നേതാവുമായ കെ.ബാലകൃഷ്ണനും ഉജ്വല പ്രഭാഷകനായിരുന്നു. പ്രസംഗം പോലെ പരിഭാഷയും അദ്ദേഹത്തിന് വെള്ളം പോലെ വഴങ്ങി. ജവാഹർലാൽ നെഹ്റു വന്നു നടത്തിയ പ്രസംഗം പരിഭാഷകൻ തെറ്റിച്ചപ്പോൾ സദസ്സിൽ നിന്ന് എഴുന്നേറ്റുപോയി മൊഴിമാറ്റം പൂർത്തിയാക്കിയ ആളാണ് ബാലകൃഷ്ണൻ.

കാലത്തിന്റെ വണ്ടി നീങ്ങിയപ്പോൾ മുള്ളും മുനയും കുസൃതികളും നിറഞ്ഞ  പുതിയ രാഷ്ട്രീയപ്രസംഗങ്ങൾ വന്നു.  പ്രസംഗം തിരഞ്ഞെടുപ്പു പ്രചാരണ കലയാക്കിയ പ്രതിഭയായിരുന്നു സിപിഐ നേതാവ് കണിയാപുരം രാമചന്ദ്രൻ. മുനവച്ച ഹാസ്യം ആയുധമാക്കിയുള്ള കണിയാപുരം പ്രസംഗങ്ങൾ സാംബശിവന്റെ കഥാപ്രസംഗം പോലെ ജനകീയ വേദികളിൽ ഓളമുണ്ടാക്കിയിരുന്നു.

തിരുവനന്തപുരത്തുനിന്നു പല പല വേദികളിൽ പ്രസംഗിച്ചു തൃശൂർ എത്തിയ കണിയാപുരത്തിന് തൊണ്ടവേദനയായി. അതുകണ്ട് ഡ്രൈവർ പറഞ്ഞത്രേ: ‘‘അടുത്ത വേദിയിൽ ഞാൻ പ്രസംഗിക്കാം, സാർ വിശ്രമിക്ക്’’. ഇത്രയും ഓട്ടത്തിനിടയ്ക്ക് കണിയാപുരത്തിന്റെ തമാശകൾ ഡ്രൈവർക്ക് കാണാപ്പാഠമായിക്കഴിഞ്ഞിരുന്നു!

എതിർവശത്ത് കോൺഗ്രസ് നേതാവ് എൻ.പീതാംബരക്കുറുപ്പും ചരിത്ര രേഖകളിലുണ്ട്. സ്വന്തം രാഷ്ട്രീയ ഗുരു കെ.കരുണാകരൻ രാജി വയ്ക്കേണ്ടി വന്നപ്പോൾ കോൺഗ്രസ് ദേശീയ അധ്യക്ഷനും പ്രധാനമന്ത്രിയുമായ നരസിംഹ റാവുവിനെ വാചകം കൊണ്ട് തരിപ്പണമാക്കി നീണ്ട പ്രസംഗം കുറുപ്പിന്റെ പല ഹിറ്റുകളിൽ ഒന്നാണ്.

രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അരങ്ങുകളായിരുന്നു വഴിയോര പ്രസംഗങ്ങൾ. കാലം ഹൈടെക് ആവുമ്പോൾ ഈ വഴിവർത്തമാനങ്ങളുടെ ‘റീച്ച്’ സംശയത്തിലാണ്. പ്രസംഗത്തട്ടുകൾ ചാനൽ തർക്കവേദികളിലേക്കു മാറുമ്പോൾ അതുവഴി പുതു നേതാക്കൾ ഉദയം ചെയ്യുന്നു. വഴികൾ വീതി കൂടി പരമ്പരാഗത കവലകൾ ഇല്ലാതാകുന്നതും ഈ പ്രതിഭാസത്തിന് കാരണമായി എന്ന് സംശയിക്കണം!

പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെ കാലത്ത് പഴയ പരിഹാസങ്ങൾക്കും വിശേഷണങ്ങൾക്കും വിലങ്ങുവീണിരിക്കുന്നു. എയ്തുവിട്ട വാക്ക് തിരിച്ചെടുക്കാൻ കഴിയില്ലെന്ന ചൊല്ലിന് പ്രസക്തി കൂടുന്നു. പ്രസംഗം വഴിവിട്ടാൽ പണി കൈയോടെ കിട്ടും. സെൽഫി യുഗത്തിലെ പുതുതലമുറ നേതാക്കൾ വൈറലാകാൻ ശേഷിയുള്ള പുതുവഴികൾ തേടുന്നതും അതുകൊണ്ടുതന്നെ!

English Summary:

B Murali's Paper Weight Column about Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com