ADVERTISEMENT

ചായ... മാലിനിയുടെ ശബ്ദം നീരജിനെ ഓർമ്മയുടെ കയങ്ങളിൽ നിന്നും കരയ്ക്ക് വലിച്ചിട്ടു. തണുത്ത വെള്ളിയാഴ്ച. പുതപ്പിനുള്ളിലേക്ക് ഒന്ന് കൂടി ചുരുണ്ടു നീരജ്. ആവി പാറുന്ന ചായ കപ്പ്‌. പാതിയുറക്കത്തിൽ മനസ്‌ മന്ത്രിച്ചു. ധർമപുരി! ഓർമയിൽ വല്ലപ്പോഴും ഓടി വരുന്ന പേര്. വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു? അന്നൊരു വൈകുന്നേരം.. എഞ്ചിനീയറിംഗ് കഴിഞ്ഞ് ഇറങ്ങിയതേ ഉള്ളൂ. നീരജിന്റെയും വിനയന്റെയും ആദ്യ ഇന്റർവ്യു ആണ്. ധർമപുരി ആണ് സ്ഥലം. ബാംഗ്ലൂരിൽ നിന്നും ദൂരെ എവിടെയോ ഉള്ള ഉൾ നാടൻ ഗ്രാമം. നാട് വിട്ടുള്ള ആദ്യ യാത്ര.. അറിയാത്ത ദേശങ്ങൾ. അറിയാത്ത ഭാഷ. എറണാകുളം കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ നിന്ന് വൈകുന്നേരത്തെ ബാംഗ്ലൂർ വണ്ടിക്ക് കയറുമ്പോൾ ഒരുപാട് ചിന്തകൾ... പരിചിതമായ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിന്റെ മണം വിട്ടു പൂമാർക്കറ്റുകളുടെയും, ചന്ദനത്തിരികളുടെയും വരണ്ട മണ്ണിന്റെയും മണം ഏറ്റെടുത്തു കണ്ണടച്ച് അവർ ഇരുന്നു. വണ്ടി അവരെയും കൊണ്ട് എങ്ങോട്ടോ പാഞ്ഞുകൊണ്ടിരുന്നു. പാതിരാ കഴിഞ്ഞിരിക്കുന്നു. ഏതോ പെട്രോൾ ബങ്കിൽ ആണെന്ന് തോന്നുന്നു വണ്ടി നിർത്തി. കഴിക്കാം, ഇറങ്ങി നടുവ് നിവർത്താം. ആരൊക്കെയോ ഇറങ്ങുന്നുണ്ട്.

വിനയ്... ഞാൻ ഒന്ന് മൂത്രം ഒഴിച്ച് വരാം.. നീരജ് അതും പറഞ്ഞ് ഇറങ്ങുമ്പോൾ വിനയ് തല മെല്ലെ ചലിപ്പിച്ചു പിന്നെയും ഉറക്കത്തിലേക്ക്. മൂത്രപ്പുരയുടെ അമോണിയ മണം പണ്ടത്തെ കെമിസ്ട്രി ലാബിനെ ഓർമിപ്പിച്ചു. അരണ്ട വെളിച്ചത്തിലും ഇരുണ്ട മഞ്ഞ ചുവരുകൾ. ഓക്കാനത്തിന്റെ ഉൾ പ്രേരണകളെ തടഞ്ഞ് ഒരുവിധത്തിൽ നീരജ് പുറത്തിറങ്ങി. അവിടൊരു തൂണിൽ ചാരി നിൽക്കുന്ന വിനയിനെ തട്ടി വിളിച്ച് ചോദിച്ചു. "നീയും ഇറങ്ങിയോ?" "ചായ കുടിക്കാൻ ഇറങ്ങിയതാണ്, നിനക്കും ഒരെണ്ണം പറയാം." ആവി പാറുന്ന ചായ ചുണ്ടോട് ചേർക്കുമ്പോൾ നീരജ് ചുറ്റിനും പരതി. വണ്ടി എവിടെ? വിനയ്... അവന്റെ ശബ്ദം ഒരു ഞെട്ടലായി.. ഒരു അലർച്ചയായി.. ഓടി പുറത്തേക്ക് നോക്കുമ്പോൾ അങ്ങ് ദൂരെ വളഞ്ഞു പുളഞ്ഞ വഴികൾ താണ്ടി ഒരു സോപ്പ് പെട്ടി പോലെ ഓടി മറയുന്നത് തങ്ങളുടെ വണ്ടി ആണ്. തങ്ങളുടെ ജീവിതമാണ്. തങ്ങളുടെ പ്രതീക്ഷയാണ്. ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപെട്ട രണ്ട് ചെറുപ്പക്കാർ. ആൾക്കൂട്ടത്തിൽ തനിയെ! ഉടുതുണിക്ക് മറുതുണി പോലും ഇല്ലാതെ.. ആ കൊടും തണുപ്പിലും അവർ ഉരുകി ഒലിച്ചു. വിഹുലത നിറഞ്ഞ രാത്രി. തലയ്ക്ക് കൈ കൊടുത്തിരുന്ന നീരജിന്റെ തോളിൽ ഒരു കറുത്ത മെല്ലിച്ച കൈ! ആരെന്നറിയില്ല? 

"എന്നാ തമ്പി... പ്രചനം എന്നാ?" ഏതോ ഒരു അപരിചിതൻ.. വാവിട്ട് കരയുന്ന വിനയിനും ഒന്നും പറയാനാകാതിരുന്ന നീരജിനും മുന്നിൽ ദൈവദൂതനെ പോലെ അയാൾ.. വിട്ടു പോയ വണ്ടി, അതിലെ തങ്ങളുടെ സർട്ടിഫിക്കറ്റും തുണിയും അടങ്ങുന്ന ബാഗ്, മറ്റന്നാളത്തെ ഇന്റർവ്യു.. എല്ലാം കേട്ടു. അയാൾ പറഞ്ഞു. "അഴലാതെ" അറിയാത്ത ഭാഷയിലും അത് ഒരു ആശ്വാസവാക്കെന്നു അവർ തിരിച്ചറിഞ്ഞു. അടുത്ത വണ്ടിയിൽ കൊടുക്കാൻ കാശ് ഇല്ലാഞ്ഞിട്ടും ഇരിക്കാൻ സീറ്റ്‌ ഇല്ലാഞ്ഞിട്ടും അയാളുടെ കരുണയിൽ ഇത്തിരി സ്ഥലം തരപ്പെടുത്തി തരുമ്പോൾ അവർ കാണുകയായിരുന്നു.. ദൈവത്തിന്റെ തിളക്കം. ആരുമല്ലാതായിരുന്ന് എല്ലാം ആയി മാറിയ ഒരാൾ! സ്നേഹത്തിന് ഭാഷ വേണ്ടല്ലോ? അയാളുടെ മെല്ലിച്ച പരുക്കൻ കൈ അമർത്തി വണ്ടി കയറുമ്പോൾ അയാൾ പറഞ്ഞു "ഉങ്കളുടെ ലഗേജ് എല്ലാം അങ്കെ താനിരിയ്ക്കു. ബസ് സ്റ്റാൻഡിൽ ഓഫീസിൽ ടിക്കറ്റ് കളക്ടർ പളനി സാമി ചൊല്ലിയാച് എന്ന് പറഞ്ഞാൽ പോതും." മുറുക്കി ചുവപ്പിച്ച അയാളുടെ ചിരി. ഏറ്റവും മനോഹരമായ കാഴ്ച! ആ ബസിലെ ഇത്തിരി വട്ടത്തിലെ യാത്രയുടെ സുഖം പിന്നീട് ഒരിക്കലും ഒരു രാജകീയ യാത്രയ്ക്കും കിട്ടീട്ടില്ല. ബാംഗ്ലൂർ എത്തുമ്പോൾ ഉച്ചയായിരുന്നു. അയാൾ പറഞ്ഞ പോലെ പുലർച്ചെ വന്ന ബസിൽ നിന്നും ബാഗുകൾ എല്ലാം സുരക്ഷിതമായി അവിടെ സൂക്ഷിച്ചിരുന്നു. പളനി സാമിയുടെ ചാർച്ചക്കാർക്ക് ഊഷ്മളമായ സ്വീകരണം ആണ് കിട്ടിയത്. അവർ തന്നെ ധർമപുരിയ്ക്കുള്ള വണ്ടിയിൽ കയറ്റി വിട്ട് തന്നു. 

പിന്നീട് എത്രയോ വട്ടം ആ വഴി വന്നുപോയി. എത്രയോ വട്ടം ആവി പാറുന്ന ചായക്കപ്പിൽ ചുണ്ട് ചേർത്തു..? ഉഴറി നടന്ന കണ്ണിൽ പിന്നീട് ഒരിക്കലും ഓടി മറഞ്ഞ വണ്ടി കണ്ടില്ല. മുറുക്കി ചുവപ്പിച്ച പളനി സാമിയുടെ ചിരി കണ്ടില്ല..! എങ്കിലും ആ യാത്രയുടെ വിഹ്വലത.. ആ യാത്രയുടെ നിസ്സഹായത.. ആ യാത്രയുടെ മധുരമായി ഇന്നും ഓർമയിൽ. പാതി ഉറക്കത്തിൽ മാലിനി വീണ്ടും. "ചായ തണുക്കും, കുടിക്കൂ" ധർമപുരിയിലേക്കുള്ള യാത്രയിലെ തണുത്ത രാത്രിയിലെ ആവി പാറുന്ന ചായ കപ്പും അകന്നുപോയ ബസും ആയിരുന്നു അപ്പോഴും നീരജിന്റെ കണ്ണിൽ.

English Summary:

Malayalam Short Story ' Dharmapuriyilekku ' Written by Sarath Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com