ADVERTISEMENT

ആനിയമ്മയെ വിമർശിച്ചവരെ പിന്തുണച്ച് മാലാ പാർവതി സമൂഹമാധ്യമത്തിൽ കുറിച്ചു: ‘ആനിയമ്മ ഓവർ ആക്ടിങ്ങുമാണ്. വെറുപ്പിക്കലുമാണ്. തെറ്റായ ശരികളെക്കുറിച്ച് മാലാ പാർവതി സംസാരിക്കുന്നു.

നെഗറ്റീവ് ആനിയമ്മയ്ക്ക് ആദ്യം  കിട്ടിയതും നെഗറ്റീവ് കമന്റുകളല്ലേ?

ഒക്ടോബർ 25നാണ് ‘മാസ്റ്റർപീസ്’ ഹോട്സ്റ്റാറിൽ റിലീസാകുന്നത്. ഈ സീരീസിനെയും കഥാപാത്രങ്ങളെയും പ്രേക്ഷകർ എങ്ങനെ ഏറ്റെടുക്കുമെന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ടായിരുന്നു. ആദ്യ മൂന്നു ദിവസവും കേട്ടത് നെഗറ്റീവ് കമന്റുകൾ മാത്രം.

‘ആനിയമ്മ വെറുപ്പിക്കലാണ്’,‘രണ്ടാമത്തെ എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും ഞാൻ സീരീസ് കാണുന്നതു നിർത്തി’എന്നിങ്ങനെയുള്ള കമന്റുകൾ കേട്ടു. പക്ഷേ, പിന്നീട്, തങ്ങളുടെ പരിചയത്തിലുള്ള ആനിയമ്മയെക്കുറിച്ചു പറയാൻ കോളുകൾ വന്നുതുടങ്ങി. പോസിറ്റീവ് കമന്റുകൾ വന്നുതുടങ്ങി. സിനിമാ മേഖലയിൽ നിന്ന് സീരീസ് കണ്ട് എന്നെ ആദ്യം വിളിച്ചതു നടി മിയയാണ്.

പുരുഷാധിപത്യത്തെ കൂട്ടുപിടിക്കുന്ന, തന്റെ കാഴ്ചപ്പാട് മാത്രമാണു ശരിയെന്നു പറയുന്ന ആനിയമ്മയാകാൻതയാറെടുപ്പുകൾ ഏറെ വേണ്ടിവന്നോ?

പുരുഷാധിപത്യം അടുത്ത തലമുറയ്ക്കു പറഞ്ഞുകൊടുക്കുന്ന സ്ത്രീകളില്ലേ നമുക്കുചുറ്റും? അത്തരമൊരു വീട്ടമ്മയാണ് ആനിയമ്മ. ‘താലിയിട്ടില്ലേ’? ‘കുട്ടികളായില്ലേ’? ‘ഭർത്താവിനെ പേരെടുത്തു വിളിക്കാമോ’? എന്നുതുടങ്ങി പുരുഷാധിപത്യസമൂഹം പെണ്ണിനു നൽകിയ എല്ലാ കൽപനകളെയും ആനിയമ്മ ആവർത്തിച്ചാവർത്തിച്ചു ചോദിക്കുന്നുണ്ട്.

നാടകങ്ങളിൽ‍ അഭിനയിച്ചിരുന്ന സമയത്ത് കോമഡി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട്, തമാശ എനിക്കു വഴങ്ങുമോയെന്ന ഭയം കുറവായിരുന്നു. പക്ഷേ, ആശങ്കയുണ്ടായിരുന്നത് ആനിയമ്മയെ എങ്ങനെ അവതരിപ്പിക്കും, പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നിവയെക്കുറിച്ച് ആലോചിച്ചാണ്.

ഇതുവരെ ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി, അഭിനേത്രിയെന്ന നിലയിൽ എന്നെ വെല്ലുവിളിക്കുകയും അഭിനയത്തിന് ഏറെ സാധ്യതകൾ തരികയും ചെയ്ത കഥാപാത്രമാണ് ആനിയമ്മ. 

സംവിധായകൻ എൻ.ശ്രീജിത്ത് പറഞ്ഞത് ആനിയമ്മയെ പ്രകടമായിത്തന്നെ അവതരിപ്പിക്കാനാണ്. എസ്.പ്രവീണാണ് തിരക്കഥാകൃത്ത്. വ്യത്യസ്ത തലമുറകളും വ്യത്യസ്ത കാഴ്ചപ്പാടുകളുമാണ് മാസ്റ്റർപീസിന്റെ പ്രധാന ആകർഷണം. ‌ഏതു കഥാപാത്രത്തോടാണ് മാലാ 

പാർവതിക്കു കൂടുതൽ അടുപ്പം തോന്നിയത്?

പഴയതിനോടും പുതിയതിനോടും സമരസപ്പെട്ട് ശരി തിരഞ്ഞെടുക്കാൻ പാടുപെടുന്ന ബാലൻസിങ് ബിനോയ്, ഭാര്യയെ പേടിച്ച് ഒന്നും മറുത്തുപറയാതെ ജീവിക്കുന്ന രഞ്ജി പണിക്കർ അവതരിപ്പിച്ച ചാണ്ടിച്ചായൻ, മതത്തിന്റെ കൂട്ടുപിടിച്ചു പെണ്ണിന്റെ സ്വാതന്ത്ര്യത്തെയും യുക്തിയെയും നിരാകരിക്കുന്ന ഫാദർ സേവ്യർ‍, എല്ലാറ്റിനെയും ചോദ്യംചെയ്തു

തന്റെ ജീവിതം തന്റെ ഇഷ്ടത്തിനു ജീവിക്കുന്ന റിയ, ആഗ്രഹങ്ങളുള്ള എന്നാൽ അതു തുറന്നുപറയാൻ കഴിയാതെ പോയ റോസ്​ലീൻ, മലയാളിയുടെ ഒളിഞ്ഞുനോട്ടം കാണിക്കുന്ന വിജി സർ തുടങ്ങി പുനർവായനകൾ വേണ്ട കഥാപാത്രങ്ങളാണ് മാസ്റ്റർ‍പീസിലുള്ളത്.പക്ഷേ, ശാന്തികൃഷ്ണ അവതരിപ്പിച്ച ലിസമ്മയോടാണ് എന്റെ തലമുറയിൽപെട്ട സ്ത്രീകൾക്കു കൂടുതൽ അടുപ്പം വരിക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com