ADVERTISEMENT

ഹൃദയസ്പർശിയായ അച്ഛൻ കഥാപാത്രങ്ങൾ നിരവധി ചെയ്തിട്ടുണ്ട് നടൻ മുകേഷ്. എന്നാൽ, അവയിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത ഫിലിപ്സ് എന്ന ചിത്രത്തിലെ കഥാപാത്രം. പല സന്ദർഭങ്ങളിലും അച്ഛൻ ഒ. മാധവനെ ഓർമ വന്നെന്ന് മുകേഷ് പറയുന്നു. ഫിലിപ്സ് എന്ന കഥാപാത്രത്തിന്റെ അനുഭവപരിസരത്തെക്കുറിച്ചും ഇന്നസെന്റുമായുള്ള രസികൻ കോംബിനേഷനെക്കുറിച്ചു മനസു തുറന്ന് മുകേഷ് മനോരമ ഓൺലൈനിൽ. 

അച്ഛനെ മനസിലാക്കിയത് പിന്നീട്

ഒരു രംഗം ചെയ്യാൻ വരുമ്പോൾ, അത് എന്റെ ജീവിതത്തിൽ വന്നിരുന്നെങ്കിൽ ഞാനെങ്ങനെ റിയാക്ട് ചെയ്യും എന്ന് ആലോചിച്ചു ചെയ്യുന്നതാണ് എന്റെ ഒരു ആക്ടിങ് ടെക്നിക്. ഫിലിപ്സിലും ഈ ടെക്നിക് അനുയോജ്യമായിരുന്നു. പല കാര്യങ്ങളിലും എനിക്കെന്റെ അച്ഛനെ റിലേറ്റ് ചെയ്യാൻ പറ്റി. വീട്ടിൽ ഞാനും രണ്ടു സഹോദരിമാരുമാണുള്ളത്. ഫിലിപ്സിൽ എനിക്കു മക്കളായി ഒരു ആൺകുട്ടിയും രണ്ടു പെൺമക്കളുമാണ്. പല സന്ദർഭങ്ങളിലും എനിക്ക് അച്ഛനെ ഓർമ വന്നു. വീട്ടിൽ അച്ഛൻ അധികം സംസാരിക്കില്ല. അമ്മ പിന്നെയും സ്നേഹത്തോടെ പെരുമാറും. 

അച്ഛന്റെ സ്നേഹം വർഷങ്ങൾക്കു ശേഷമാണ് തിരിച്ചറിഞ്ഞത്. വീട്ടിൽ അച്ഛനുണ്ടെങ്കിൽ ഒച്ചത്തിൽ സംസാരിക്കുക പോലുമില്ല. ആ കാലഘട്ടത്തിൽ അങ്ങനെയൊക്കെയായിരുന്നു. സ്നേഹമുണ്ടാകും. പക്ഷേ, അങ്ങനെ പുറത്തു കാണിക്കില്ല. പൈസയൊക്കെ ചോദിച്ചാൽ, ചോദിച്ചതിന്റെ പകുതിയാകും തരിക. ഇത്രയൊക്കെ മതിയെന്നു പറയും. പക്ഷേ, ഫീസ് കൃത്യമായി തരും. അനാവശ്യമായി പൈസ തരില്ല. അന്ന് അച്ഛനോട് ഈർഷ്യയായിരുന്നു. പിശുക്കൻ എന്നൊക്കെ തോന്നിയിരുന്നു. അച്ഛന്റെ അവസ്ഥയിൽ എത്തിയപ്പോഴാണ് പലതും മനസിലായത്. സ്വാതന്ത്ര്യം കൂടുതൽ കൊടുത്താൽ കയ്യീന്ന് വീട്ടു പോയാലോ എന്നൊരു ചിന്ത! എന്റെ ജീവിതവുമായി നല്ല ബന്ധമുള്ള ഒരുപാടു രംഗങ്ങൾ ഫിലിപ്സിലുണ്ട്. 

വിനോദയാത്രയിലെ ടെൻഷൻ

വിനോദയാത്രയിൽ ഭാര്യയുടെ സഹോദരൻ വീട്ടിൽ വരുമ്പോൾ എന്റെ കഥാപാത്രത്തിന് ടെൻഷനാണ്. എന്റെ അനിയത്തിയായി പാർവതി തിരുവോത്തും ഭാര്യയുടെ അനുജനായി ദിലീപുമായിരുന്നു അഭിനയിച്ചത്. സഹോദരി വീട്ടിലുള്ളപ്പോൾ ഒരു പയ്യൻ വീട്ടിൽ വന്നു താമസിക്കുന്നത് ചേട്ടന് ടെൻഷനാണ്. ഭാര്യയുടെ സഹോദരൻ ആയാൽ പോലും ടെൻഷനാണ്. ആ ടെൻഷൻ നർമത്തിൽ കലർത്തിയാണ് അവതരിപ്പിക്കുന്നത്. ടെൻഷൻ കൂടുന്തോറും തമാശയും കൂടും. സത്യൻ അന്തിക്കാടിനോടു ഞാൻ പറഞ്ഞു, ഇത് എന്റെ വീട്ടിൽ ഞാൻ അനുഭവിച്ച കാര്യങ്ങളാണെന്ന്! ഫിലിപ്സിലുമുണ്ട് അങ്ങനെയുള്ള ടെൻഷനും അതുമായി ബന്ധപ്പെടുത്തിയുള്ള ചിരികളും. 

അച്ഛനെ പലപ്പോഴും മലയാളികൾ മറക്കും

കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിൽ വഹിക്കേണ്ടി വരുന്ന സ്ത്രീകഥാപാത്രങ്ങളുടെ ത്യാഗോജ്വലമായ കഥകൾ നാം ഒരുപാടു കേട്ടിട്ടുണ്ട്. അങ്ങനെ ജീവിക്കാൻ മറന്നുപോയ ധാരാളം സ്ത്രീകളെ കണ്ടിട്ടുണ്ട്. അവരെപ്പോലുള്ളവരുടെ സിനിമകളും കണ്ടിട്ടുണ്ട്. എന്നാൽ വളരെ അപൂർവമായിട്ടാണ് അങ്ങനെയൊരു അച്ഛൻ കഥാപാത്രത്തെക്കുറിച്ച് സിനിമകൾ സംഭവിച്ചിട്ടുള്ളൂ. എപ്പോഴും മറന്നു പോകുന്ന ഒരാളാണ് അച്ഛൻ. അച്ഛനെയങ്ങ് വിട്ടു കളയും. എന്നാൽ, ഞാൻ കണ്ടിട്ടുള്ള ഒരുപാട് അച്ഛന്മാരുണ്ട്. ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും അവിടെയൊക്കെ കണ്ടുമുട്ടുന്ന മലയാളികളിൽ ഭൂരിഭാഗവും ആണുങ്ങളാണ്. ഏതാനും മിനിറ്റുകൾ മാത്രം നീളുന്ന ഒരു സൗഹൃദസംഭാഷണത്തിൽ അവരിൽ നിന്നു മനസിലാകുന്ന ചില കാര്യങ്ങളുണ്ട്. അവരെല്ലാവരും അവരുടെ കുടുംബത്തിനു വേണ്ടിയാണ് അവിടെ നിൽക്കുന്നതെന്ന്! ഞാൻ കുറച്ചു കഷ്ടപ്പെട്ടാലും വേണ്ടില്ല, എന്റെ കുടുംബം നന്നായി ജീവിക്കണമെന്നു പറയുന്നവരാണ് അവർ. അവരുടെ കാര്യം ആരും ഓർക്കാറില്ല. ഫിലിപ്സ് എന്ന കഥാപാത്രത്തിലൂടെ കടന്നു പോകുമ്പോഴാണ് ഇതു മനസിലാകുന്നത്. മക്കളെ വഴക്കു പറയുന്നതിൽ പോലും അയാളുടെ നിസഹായവസ്ഥയുണ്ട്. 

ആ റോൾ വിട്ടു കളയരുതെന്ന് പറഞ്ഞു

ഇന്നസന്റ് ഏട്ടന്റെ വിയോഗം ഒരു തീരാനഷ്ടമാണ്. ആ സൗഹൃദവും സംസാരവും ബന്ധവും  വളരെ ആഴമേറിയതായിരുന്നു. ഞങ്ങൾ പരിചയപ്പെടുന്ന സമയത്ത് അദ്ദേഹം ഹ്യൂമർ റോളുകൾ ചെയ്യുന്നുണ്ടെങ്കിലും വലിയ റോളുകൾ ചെയ്തു തുടങ്ങിയിരുന്നില്ല. റാം ജി റാവു സ്പീക്കിങ്ങിന്റെ ചർച്ചകൾ നടക്കുന്ന സമയം. മത്തായിച്ചനായി സിദ്ദീഖ് ലാൽ മനസിൽ കണ്ടത് ഇന്നസന്റേട്ടനെ ആയിരുന്നു. പക്ഷേ, അദ്ദേഹത്തിന് ഡേറ്റില്ലെന്നു പറഞ്ഞെന്ന് ഞാനറിഞ്ഞു. വേറെ ഏതോ സിനിമയ്ക്ക് അഡ്വാൻസ് വാങ്ങിച്ചെന്നാണ് പറഞ്ഞത്. ആ സമയത്ത് എന്റെ മദ്രാസിലെ വീട്ടിൽ ഇന്നസന്റേട്ടൻ ഭക്ഷണം കഴിക്കാൻ വന്നു. സൗഹൃദസംഭാഷണത്തിനിടെ റാംജി റാവു സ്പീക്കിങ് സിനിമയും ചർച്ചയിൽ വന്നു. ഞാൻ പറഞ്ഞു, "ചേട്ടാ... ഇത് ലൈഫ്ടൈം റോളായിരിക്കും." എന്നിട്ട്, ഞാനാ കഥാപാത്രത്തിന്റെ രൂപരേഖ പങ്കുവച്ചു. അതോടെ അദ്ദേഹം ആ വേഷം ചെയ്യാമെന്നേറ്റു. എന്റെ വീട്ടിൽ വച്ചാണ് ഇന്നസന്റേട്ടൻ ഫാസിൽ സാറിനെ വിളിച്ച് ഇക്കാര്യം പറയുന്നത്. അങ്ങനെയാണ് വലിയ ചരിത്രമായ മാന്നാർ മത്തായി എന്ന കഥാപാത്രം ഇന്നസെന്റ് ചെയ്യുന്നത്. 

മുകേഷ്, ഇന്നസന്റ്
മുകേഷ്, ഇന്നസന്റ്

കുറച്ചു പിള്ളേരും ഫിലിപ്സും

റാംജി റാവു സ്പീക്കിങ്ങിൽ സംഭവിച്ച പോലൊരു കാര്യം ഫിലിപ്സിലും നടന്നു. വയ്യായ്ക ഉള്ളതുകൊണ്ട് ഇന്നസന്റേട്ടൻ അങ്ങനെ സിനിമകളൊന്നും കാര്യമായി ചെയ്യുന്നുണ്ടായിരുന്നില്ല. ആ സമയത്താണ് ഫിലിപ്സിന്റെ ടീം ഇരിങ്ങാലക്കുടയിൽ പോയി അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം ആദ്യം അഭിനയിക്കുന്നില്ലെന്നാണ് പറഞ്ഞത്. എന്നിട്ട്, എന്നെ വിളിച്ചു. "കുറച്ചു പിള്ളേര് വന്നിട്ടുണ്ടെടാ... ഞാനൊന്നുമില്ല," എന്നു പറഞ്ഞു. ഒന്നൂടെ ആലോചിക്കാൻ ഞാൻ പറഞ്ഞു. ന്യൂജനറേഷൻ പിള്ളേരെ പേടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ കാരണവും രസകരമാണ്. മുമ്പൊക്കെ ഒരു ടേക്ക് ഓകെ ആയിക്കഴിഞ്ഞാൽ പിന്നെ ആ ഡയലോഗ് വേറെ എടുക്കില്ല. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. വേറെ ആംഗിളിൽ നിന്ന് ആ ടേക്ക് ഒന്നൂടെ പോകാമെന്നു പറയും. 

കുറെ ടേക്ക് ആകുമ്പോൾ ഇന്നസെന്റേട്ടന് ദേഷ്യം വരും. ഇവരും അങ്ങനത്തെ ആൾക്കാരാണോ എന്നാണ് ഇന്നസന്റേട്ടന്റെ ടെൻഷൻ. ഞാൻ പറഞ്ഞു, ഇവർ‌ അങ്ങനത്തെ ആളുകളല്ല. എന്നിട്ട്, ഞാൻ രണ്ടു സീനുകൾ വിവരിച്ചു കൊടുത്തു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഉടനെ പറഞ്ഞു, "ഞാൻ ഈ സിനിമ ചെയ്യാം"! ഒരുപാടു കഥാപാത്രങ്ങൾ ഇനിയും ചെയ്യേണ്ടിയിരുന്ന ഒരു കലാകാരനായിരുന്നു. പക്ഷേ, പ്രകൃതി ഇത്രയേ അനുവദിച്ചുള്ളൂ.

English Summary:

Chat With Actor Mukesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com