ADVERTISEMENT

വൈറൽ പ്രസംഗത്തിനെതിരെ നടന്നത് സംഘടിത സൈബർ ആക്രമണമെന്ന് നടിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഗായത്രി. ബിജെപി രഹസ്യമായി നടപ്പിലാക്കുന്ന സാംസ്കാരിക നയത്തെ തുറന്നു കാണിച്ചതുകൊണ്ടാണ് അതു സംഭവിച്ചത്. പ്രസംഗത്തിൽ നിന്ന് സീരിയലുകളുടെ ഉദാഹരണം അടർത്തിയെടുത്ത് വിമർശിക്കുന്നവർക്കും ഗായത്രി മറുപടി നൽകി. ഇന്നു ഞാനുണ്ട ചോറു മാത്രമല്ല, എന്റെ അടുത്ത തലമുറയും അതിനടുത്ത തലമുറയും ഇതിലും ഭംഗിയായി ചോറുണ്ണണം എന്നുള്ളതുകൊണ്ടാണ് വിമർശനം ഉന്നയിച്ചതെന്ന് മനോരമ ഓൺലൈനിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഗായത്രി തുറന്നടിച്ചു. 

നടന്നത് സംഘടിത സൈബറാക്രമണം
 

എപ്പോഴും ഇടതുപക്ഷ ആശയങ്ങളാണ് പ്രസംഗിക്കാറുള്ളത്. പക്ഷേ, നാദാപുരത്ത് സംസാരിച്ചത് ബിജെപി രഹസ്യമായി നടപ്പിലാക്കുന്ന സമഗ്ര സാംസ്കാരിക നയത്തെക്കുറിച്ചായിരുന്നു. അതിൽ കുറച്ചു പ്രശ്നങ്ങളുണ്ട്. ഇങ്ങനെയൊരു നയമുണ്ടെന്നു പുറംലോകത്തോടു പറയാതെ വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യമായിരുന്നു. അങ്ങനെ ഒളിപ്പിച്ചു വച്ചിരുന്ന കാര്യത്തെ പുറത്തേക്കെടുത്തിട്ടു എന്നു പറയുന്ന രാഷ്ട്രീയ പ്രശ്നം അതിലുണ്ട്. അതുകൊണ്ടാണ് ആ പ്രസംഗം ചർച്ചയായത്. 

പ്രസംഗം വൈറലായപ്പോൾ ആദ്യം ചർച്ചയായത് സീരിയലുകളെക്കുറിച്ച് ഞാൻ നടത്തിയ പരാമർശങ്ങളല്ല. പ്രസംഗത്തിൽ ഉന്നയിച്ച വിഷയമായിരുന്നു. ആദ്യ മണിക്കൂറുകളിൽ പോസിറ്റീവ് പ്രതികരണങ്ങളായിരുന്നു അതിന് ലഭിച്ചതും. പിന്നീടാണ് ആക്രമണ സ്വഭാവമുള്ള കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അതു പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അവ സാധാരണ ജനങ്ങൾ, സാധാരണ രീതിയിൽ നടത്തുന്നൊരു സൈബർ ആക്രമണമല്ല. അതിനൊരു സംഘടിത സ്വഭാവമുണ്ട്. ആ കമന്റുകളുടെ സമയം പോലും നോക്കിയാൽ അതു വ്യക്തമാകും. സമാന സമയത്ത്, സമാന കമന്റുകളാണ് വന്നത്. മോശമായ രീതിയിൽ എന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചതു പോലും ഒരേ സമയത്ത് പല അക്കൗണ്ടിൽ നിന്നായി ഒരേ തരത്തിലുള്ളതാണ്. കേന്ദ്രീകൃതമായ ഒരു ഇടത്തു നിന്ന് കൊടുത്ത കണ്ടന്റ് പോലെയായിരുന്നു അത്. തീർച്ചയായും അതു രാഷ്ട്രീയമായിരുന്നു. പിന്നെ, അവരുടെ ഒരു പൊതുസ്വഭാവം ഭാഷയിലും രീതിയിലും മറ്റൊന്നാണല്ലോ! 

വ്യക്തിഹത്യ നടത്തിയതിൽ‌ അതിശയമില്ല

രാഷ്ട്രീയം പറയുമ്പോൾ അതിനെ പ്രതിരോധിക്കാൻ വ്യക്തിഹത്യ നടത്തുന്നതിൽ അദ്ഭുതമില്ലല്ലോ. അവർ ഏതു കാര്യമാണ് രാഷ്ട്രീയമായി പ്രതിരോധിച്ചിട്ടുള്ളത്? ഒന്നും പൊളിറ്റിക്കലല്ല. അവരുടെ ആശയങ്ങൾ പോലും രാഷ്ട്രീയ ആശയമായി മുമ്പോട്ടു വരുന്നില്ല. ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതും ഭരണസംവിധാനത്തെ അഭിമുഖീകരിക്കുന്നതും രാഷ്ട്രീയമായല്ല. മോദി എന്ന വ്യക്തിയെ മുൻനിറുത്തിയാണ് അവർ പാർലമെന്റ് തിരഞ്ഞെടുപ്പിനെ പോലും അഭിമുഖീകരിക്കുന്നത്. ബിജെപിയുടെയോ അതിനെ നയിക്കുന്ന സംഘപരിവാറിന്റെയോ ആശയങ്ങൾ മുമ്പിൽ വച്ചല്ല അവർ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അവർക്കായി എഴുതുന്നവർ സാധാരണക്കാരാണ്. അവർ പൈസ വാങ്ങി ചെയ്യുന്നവരാണ്. അല്ലെങ്കിൽ, ഏതെങ്കിലും തരത്തിൽ പ്രതിഫലം വാങ്ങി ചെയ്യുന്നവരാണ്. 

ഇടതുപക്ഷം കാലഹരണപ്പെട്ടിട്ടില്ല

സത്യാനന്തരകാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു നുണ ആയിരം പ്രാവശ്യം പറയുമ്പോൾ അതു സത്യമായി മാറുകയാണ്. കമ്യൂണിസവും മാർക്സിസവും കാലഹരണപ്പെട്ടെന്ന് പല കോണുകളിൽ നിന്നു കേൾക്കുമ്പോൾ പലർക്കും തോന്നാം അതു സത്യമാണെന്ന്! പത്തു സീറ്റു കുറഞ്ഞെന്നോ 15 ശതമാനം വോട്ടു കുറഞ്ഞെന്നോ പറഞ്ഞ് ഒരു ആശയസംഹിതയെ നാം ഒതുക്കുകയാണ് ചെയ്യുന്നത്. എന്നാൽ, നമ്മുടെ നിത്യ ഇടങ്ങളിൽ ഈ പ്രത്യയശാസ്ത്രം കൃത്യമായി ഇടപെടുകയും പ്രശ്നങ്ങളെ വിശദീകരിക്കുകയു ചെയ്യുന്നിടത്താണ് അതിന്റെ പ്രസക്തി. ഒരു ഭരണാധികാരി ഒരു നയമുണ്ടാക്കുന്നതും ഭരണം നടത്തുന്നതും അവരുടെ പാർട്ടിക്കു വേണ്ടിയല്ല, പൊതുജനങ്ങൾക്കു വേണ്ടിയാണ്.  

ഇങ്ങനെയൊക്കെ മാത്രം ഇടപെടാൻ പറ്റുന്ന വ്യവസ്ഥിതിയിലാണ് നാം ജീവിക്കുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥിതിയാണ്. അതിനകത്തു നിന്നിട്ടേ നമ്മുടെ പ്രത്യയശാസ്ത്രങ്ങൾക്ക് പാർലമെന്ററി സംവിധാനങ്ങളിൽ ഇടപെടാൻ പറ്റൂ. രാഷ്ട്രീയപരമായി, ആശയപരമായി, അവബോധനിർമിതികളാണ് ഇടതുപക്ഷം നടത്തുന്നത്. അത് സാവധാനം നടക്കുന്ന പ്രക്രിയ ആണ്. 

അച്ഛനെ മിസ് ചെയ്തു

ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും പറഞ്ഞിട്ടുള്ളതും അച്ഛനെക്കുറിച്ചാണ്. അച്ഛനുണ്ടായിരുന്നെങ്കിൽ 'ധൈര്യമായി മുമ്പോട്ടു പോയ്ക്കോളൂ' എന്നാകും ഇടം വലം നോക്കാതെ പറയുക. അച്ഛന്റെ ജീവന്റെ മുഴുവൻ പ്രത്യയശാസ്ത്രവും എന്റെ ജീവന്റെ പാതി പ്രത്യയശാസ്ത്രവുമാണ്. ആ വ്യത്യാസം ഞങ്ങളുടെ തലമുറയിലുണ്ട്. പാതി പ്രത്യയശാസ്ത്രമുള്ള ഞാൻ ഭയമില്ലാതെ എന്റെ പ്രസ്ഥാനത്തിനു വേണ്ടി മൂർച്ചയോടെ, തീക്ഷ്ണതയോടെ മുന്നിലേക്കു വരുന്നുണ്ടെങ്കിൽ, എന്റെയൊപ്പം അച്ഛനുണ്ടെന്ന തോന്നലാണ് അതിനു കാരണം. ഓർക്കാപ്പുറത്താണ് അച്ഛൻ പോയത്. പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു അച്ഛന്റെ മരണം. ക്രിസ്മസിന്റെ അന്ന് വരുമ്പോൾ ഒരു വർഷമാകും. അച്ഛൻ കൂടെയില്ലാതാകുന്ന കാലത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതിന് മുമ്പ് അച്ഛൻ പോയി. എന്റെ അച്ഛനോട് എനിക്കുള്ള കർത്തവ്യങ്ങൾ ചെയ്യുക എന്നതു കൂടി എന്റെ പ്രസ്ഥാനത്തിലുള്ളതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അച്ഛന് അങ്ങനെയായിരുന്നു പ്രസ്ഥാനം. 

അഭിനയം തൊഴിലാകുമ്പോൾ 

സിനിമയിൽ ഇപ്പോൾ ധാരാളം പേർക്ക് അവസരം ലഭിക്കുന്നുണ്ട്. കഥാപാത്രങ്ങൾക്കു യോജിച്ച ആളുകളെയാണ് സംവിധായകൻ കണ്ടെത്തുന്നത്. അതിപ്പോൾ ഒരു ആൾക്കൂട്ടത്തിൽ നിന്നു പോലുമാകാം. അതുകൊണ്ട്, നാടകത്തിൽ നിന്നൊക്കെ ധാരാളം പേർക്ക് അവസരം ലഭിക്കുന്നുണ്ട്. പക്ഷേ, ഈ അവസരങ്ങൾ ഇൻഡസ്ട്രിയിലെ സീനിയർ ആർടിസ്റ്റുകൾക്ക് ലഭിക്കുന്നില്ല. അവർക്ക് രണ്ടു ലക്ഷമോ മൂന്നു ലക്ഷമോ കൊടുക്കുന്നിടത്ത് പുതിയ ആളുകൾക്ക് മൂവായിരമോ അയ്യായിരമോ പ്രതിഫലം കൊടുത്തു വിടുന്ന അന്തരീക്ഷമുണ്ട്. അഭിനയം തൊഴിലായി കൊണ്ടു നടക്കുന്നവർക്ക് അതെപ്പോഴും സ്ട്രഗിൾ തന്നെയാണ്. അഭിനയത്തിലൂടെ ജീവിതമാർഗം കണ്ടെത്തുക എന്നത് വലിയ ചോദ്യചിഹ്നം തന്നെയാണ്. പ്രത്യേകിച്ചും ക്യാരക്ടർ ആർടിസ്റ്റുകൾക്ക്! ഞാൻ 30 വർഷമായി ഇൻഡസ്ട്രിയിൽ വന്നിട്ട്. എന്റെ നിത്യചെലവുകൾ സിനിമാ–സീരിയൽ രംഗത്തെ വരുമാനം കൊണ്ടു നിവർത്തിച്ച ആളല്ല ഞാൻ.  

അങ്ങനെ കഷ്ടപ്പെട്ടല്ല പണിയെടുക്കേണ്ടത്

സീരിയലുകളെ വിമർശിച്ചപ്പോൾ പലരും ചോദിച്ചും, ഇത്രയും കാലം ഉണ്ട ചോറല്ലേ, എന്ന്! ഇങ്ങനെ തലയും വാലും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടേണ്ട മേഖല അല്ല ഇത്. അതിനേക്കാൾ ഈ മേഖലയ്ക്ക് സാധ്യതകളുണ്ട്. ഒരു ഡോക്ടറോ എൻജിനീയറോ അധ്യാപകരോ ആകുന്ന പോലെ കലാകാരന്മാർക്ക്, ആശയങ്ങളുള്ളവർക്ക്, കഴിവുള്ളവർക്ക് ഈ രംഗത്ത് വന്ന് പണിയെടുത്ത് വരുമാനമുണ്ടാക്കാനുള്ള അന്തരീക്ഷം ഇന്നില്ല. ആരൊക്കെയോ എന്തൊക്കെയോ ഇങ്ങനെ കഴിഞ്ഞു പോകുന്നുണ്ട്. ഇന്നു ഞാനുണ്ട ചോറു മാത്രമല്ല, എന്റെ അടുത്ത തലമുറയും അതിനടുത്ത തലമുറയും ഇതിലും ഭംഗിയായി ചോറുണ്ണണം എന്നുള്ളതുകൊണ്ടാണ് ഞാനിതു പറയുന്നത്. അതിനുവേണ്ടി പറയുമ്പോൾ, ഇന്നലെ വരെ ഉണ്ട ചോറ് ഇതല്ലേ എന്നു ചോദിക്കുന്നത് നിർത്ഥകമല്ലേ? അതിനു മറുപടി പറയേണ്ട ആവശ്യമില്ല. 

ഡബ്ല്യുസിസി സ്റ്റാർഡം വെടിയണം

ഡബ്ല്യുസിസിയുടെ വരവ് എത്രമാത്രം തയാറെടുപ്പോടെ ആയിരുന്നുവെന്നതിൽ സംശയമുണ്ട്. പെട്ടെന്നുണ്ടായ പ്രശ്നത്തിൽ, പെട്ടെന്നുണ്ടായ കൂടിച്ചേരൽ എന്ന രീതിയിൽ നല്ലതായിരുന്നു. സൗഹാർദ്ദപരമായി വേണ്ട ഒരു സമയത്ത് വേണ്ടപ്പെട്ട ഒരാളെ കൂടെ നിർത്തുക എന്നത് നല്ലതാണ്. പക്ഷേ, എവിടെയാണ് പ്രയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച് ഡബ്ല്യുസിസിക്ക് വേണ്ടത്ര ധാരണ ഉണ്ടായില്ല. തൽക്കാലത്തേക്ക് ഒരു കാരവൻ കിട്ടി. ചില സംവിധാനങ്ങൾ കിട്ടി, ഐസിസി കിട്ടി... എന്നു പറയുന്നതല്ല. അടിസ്ഥാനപരമായി ഇൻഡസ്ട്രിയുടെ കെട്ട് മാറണം. 

ഇൻഡസ്ട്രിയുടെ എല്ലാ തലങ്ങളിലും വിശ്വാസ്യത, വ്യക്തത, മുമ്പോട്ടു പോകുമെന്ന പ്രതീക്ഷ, ഉറപ്പ്, ക്രിയാത്മകത, സമൂഹത്തിന് നൽകുന്ന സന്ദേശം എന്നിവയെല്ലാം അഭിസംബോധന ചെയ്യുന്നതിനൊപ്പം തുല്യ വേതനം, തുല്യ ജോലി, കൃത്യമായ തൊഴിൽ സമയങ്ങൾ, ഓവർ ടൈമിന് വേതനം, പദവി പരിഗണനകൾ തുടങ്ങിയ പറയാനും കൂടി നമ്മൾ വളരണം. അതിലേക്ക് ഡബ്ല്യുസിസി എത്തുന്നില്ല. മാത്രമല്ല, അത്തരം സംഭാഷണങ്ങളിൽ നിന്നു പിൻവാങ്ങുന്ന സമീപനം പലരിൽ നിന്നും കണ്ടു. തൊഴിലാളിവർഗ ബോധത്തോടെ കടക്കുമ്പോൾ ആരും കൂടെ നിൽക്കുന്നില്ല. അവർ അവരുടെ ഗ്ലാമർ മുഖത്തിന് വില കൽപിച്ചാണ് നിൽക്കുന്നത്. പലരും അങ്ങനെയൊരു സ്റ്റാർഡം സൂക്ഷിക്കുന്നുണ്ട്. തൊഴിലാളിവർഗ സമരത്തിൽ ഏർപ്പെടുമ്പോൾ അത് അങ്ങനെ ആയിരിക്കണം. ആശയപരമായും പ്രായോഗികതലത്തിലും അതുണ്ടാകണം. അങ്ങനെയൊരു സംഘടിത സ്വഭാവം അതിനു വേണം.  

English Summary:

Chat With Gayathri Varsha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com