ADVERTISEMENT

‘പുതിയ സിനിമ, അതാണു പിറന്നാൾ വിശേഷം’ – ഫാസിൽ പറയുന്നു. പിറന്നാൾ ദിനമായ ഇന്ന് ആഘോഷമൊന്നുമില്ല. ആസ്വാദകരുടെ ഹൃദയം പതിച്ചുവാങ്ങിയ ‘മണിച്ചിത്രത്താഴി’ലെ കൂട്ടാളി മധു മുട്ടം   എനിക്കുവേണ്ടി എഴുത്തു തുടങ്ങിയിട്ടുണ്ട്. അതു മാത്രമാണ് ഇപ്പോൾ ചിന്ത’

ആലപ്പുഴ ബീച്ചിൽ അസ്തമയക്കടൽ നോക്കി നിൽക്കുന്ന യുവാവ്. ബിഎ ഇക്കണോമിക്സ് പരീക്ഷ നന്നായി എഴുതിയതിന്റെ ആത്മവിശ്വാസം. ഇനിയെന്ത് എന്ന ചിന്തയും മുഖത്തു നിഴലിക്കുന്നുണ്ട്.

പല ആലോചനകൾക്കു ശേഷം ഒന്നിൽ ഉറയ്ക്കുന്നു: സിനിമ. പിന്നെ സിനിമയിൽ എന്ത് എന്ന ചിന്ത. അതും ഉറപ്പിക്കുന്നു: സംവിധാനം.

അഞ്ചരപ്പതിറ്റാണ്ടിനു ശേഷം.

ആലപ്പുഴയിലെ വീട്ടുവരാന്തയിലിരുന്ന്, ഹൃദയത്തിൽ യുവത്വം ഒട്ടും ചോരാതെ പുതിയൊരു തീരുമാനം ഉറപ്പിക്കുന്നു: ഈ എഴുപത്തഞ്ചാം വയസ്സിൽ അടുത്ത സിനിമ ചെയ്തിരിക്കും. ‘പുതിയ സിനിമ, അതാണു പിറന്നാൾ വിശേഷം’ – ഫാസിൽ പറയുന്നു. പിറന്നാൾ ദിനമായ ഇന്ന് ആഘോഷമൊന്നുമില്ല. ആസ്വാദകരുടെ ഹൃദയം പതിച്ചുവാങ്ങിയ ‘മണിച്ചിത്രത്താഴി’ലെ കൂട്ടാളി മധു മുട്ടം നഗരത്തിലെ ഹോട്ടൽ മുറിയിൽ എഴുത്തു തുടങ്ങിയിട്ടുണ്ട്. അതു മാത്രമാണ് ഇപ്പോൾ ചിന്ത.

കുടുംബത്തിനൊപ്പം ഫഹദ് ഫാസിലും നസ്രിയയും
കുടുംബത്തിനൊപ്പം ഫാസിൽ

എഴുപത്തഞ്ചു വയസ്സിലും ഫാസിൽ ചെറുപ്പമാണ്. ജനങ്ങൾ സ്വീകരിച്ച പുതിയ സിനിമകൾ കാണുന്നു. ചിലരുടെ അമ്പരപ്പിക്കുന്ന പ്രകടനത്തെപ്പറ്റി വാചാലനാകുന്നു. അടുത്ത സിനിമയ്ക്കായി പുതിയ രീതികൾ പഠിക്കുന്നു. മലയാളത്തിൽ ഫാസിലിന്റെ 21ാമത്തെ സിനിമയാണു വരുന്നത്. ‘എഴുത്തുകാരി ലതാലക്ഷ്മിയുടേതാണു മൂലകഥ. കേട്ടപ്പോൾ മധു മുട്ടത്തിനു താൽപര്യമായി. എഴുതാൻ ഞാൻ മധുവിനോടു പറഞ്ഞു. ഞാൻ കൂടി ഇരിക്കണമെന്നു മധു. ചർച്ചകളും എഴുത്തും നടക്കുന്നു. അത് ഏതൊക്കെ വഴിയേ പോകുമെന്ന് അറിയില്ല.’

‘എഴുപത്തഞ്ചാം വയസ്സിൽ സംവിധാനം ചെയ്യുമ്പോൾ സമകാലിക സിനിമയെപ്പറ്റി നല്ല ധാരണ വേണം. ന്യൂ ജനറേഷൻ സിനിമ എന്നതു യാഥാർഥ്യവും മിഥ്യയും കൂടിച്ചേർന്നൊരു സംഗതിയാണ്. ‘ന്നാ താൻ കേസ് കൊട്, ജയജയജയ ജയ ഹേ, ജാൻ എ മൻ തുടങ്ങിയ സിനിമകൾ നോക്കൂ. ഇതൊന്നും ന്യൂ ജനറേഷൻ ചിന്തയിൽനിന്നല്ല. പക്ഷേ, നന്നായി ഓടിയവയാണ്. 2018 സിനിമ വിജയിക്കാൻ കാരണം ഒരുപാടു വൈകാരിക മുഹൂർത്തങ്ങൾ അതിലുള്ളതിനാലാണ്.

fahadh-faasil-nazriya

‘അതിൽ ലാലിന്റെ മരുമകളായി അഭിനയിച്ച കുട്ടിയുടെ പ്രകടനം കണ്ടു ഞാൻ ഷോക്കായി. അവരുടെ പേരുപോലും എനിക്കറിയില്ല. ഠ വട്ടത്തിൽ വടി പോലെ നിന്നു അഭിനയിക്കുമ്പോഴും അതിൽ ശരീരഭാഷ കൊണ്ടുവരാൻ കഴിയുമെന്ന് ആ കുട്ടി എന്നെ പഠിപ്പിച്ചു.

ഇറങ്ങിയപ്പോൾ ജനം സ്വീകരിക്കാത്തവയുണ്ട് എന്റെ പടങ്ങളിൽ. എന്നെന്നും കണ്ണേട്ടന്റെ, മാനത്തെ വെള്ളിത്തേര്, ഞാൻ നിർമിച്ച സുന്ദര കില്ലാടി തുടങ്ങിയവ. ഇപ്പോൾ അവ ജനം ആസ്വദിക്കുന്നു. ‘തിയറ്ററിലെ ആദ്യ പ്രേക്ഷകരായ ചെറുപ്പക്കാർക്ക് സിനിമ ഇഷ്ടപ്പെടണം എന്നതാണ് ഒടിടി കാലത്തെ വലിയ വെല്ലുവിളി. അവരാണു കുടുംബങ്ങളെ തിയറ്ററിൽ എത്തിക്കേണ്ടത്. യുവജനങ്ങൾ ലിഫ്റ്റ് ചെയ്ത സിനിമ ആഘോഷിക്കാൻ കുടുംബങ്ങൾ വരുന്നു എന്നതാണു സത്യം.

പല ഫാസിൽ ചിത്രങ്ങളിലും ഒരു മിത്തുണ്ടാകുമെന്ന് ഒരു നിരീക്ഷണമുണ്ട്?

മുൻ മുഖ്യമന്ത്രി കെ.കരുണാകരനിൽനിന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്ന ഫാസില്‍ (ഫയൽ ചിത്രം: മനോരമ)
മുൻ മുഖ്യമന്ത്രി കെ.കരുണാകരനിൽനിന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്ന ഫാസില്‍ (ഫയൽ ചിത്രം: മനോരമ)

അതങ്ങനെ സംഭവിക്കുന്നതാണ്. അറിയാതെ ചില വസ്തുക്കൾ കഥാപാത്രങ്ങളാകുന്നു. നോക്കെത്താദൂരത്ത് കണ്ണുംനട്ടിലെ കണ്ണട ഒരു മിത്ത് പോലെയായി, കോളിങ് ബെൽ കഥാപാത്രം പോലെയായി. മാമാട്ടിക്കുട്ടിയമ്മ തന്നെ മിത്താണ്. ആ സിനിമയിലെ പെട്ടിയും ഒരു കഥാപാത്രമാണ്. മണിവത്തൂരിലെ ആയിരം ശിവരാത്രികളിൽ ആ മരവും ഷോളുമൊക്കെ കഥാപാത്രങ്ങളാണ്.

സിനിമകളിലേക്കു വീട്ടിൽനിന്നു സംഭാവന ഉണ്ടായിട്ടുണ്ടോ?

PIC
PIC

വീടിന്റെ അന്തരീക്ഷം കഥാചർച്ചയെ സഹായിക്കുമെന്നാണ് എന്റെ തോന്നൽ. 42 വർഷത്തെ സിനിമാ ജീവിതത്തിൽ ഭാര്യ റുസീന (റോസി) മൂന്നു തവണ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒന്ന് – അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനെ നായകനാക്കണം. രണ്ട് – ആ സിനിമയിലേക്ക് ഒരു പാട്ടിന്റെ ചർച്ച നടക്കുമ്പോൾ ആ ഈണത്തിന് ഓക്കെ പറയണോ വേണ്ടയോ എന്ന സംശയത്തിൽ ഞാനതു വീട്ടിലും മൂളിനടന്നു. ഇതു കൊള്ളാമെന്നു റോസി പറഞ്ഞു. അതാണ് എന്നും നിന്നെ പൂജിക്കാം എന്ന പാട്ട്. മൂന്ന് – ഒരു സിനിമയുടെ ചർച്ച വീട്ടിൽ നടക്കുന്നു. അപ്പുറത്തുനിന്ന് അതു കേട്ട റോസി ഇതു കൊള്ളാം, എടുക്ക് എന്നു പറഞ്ഞു. അതാണു റാംജിറാവ് സ്പീക്കിങ്.

കോളജിൽനിന്നുള്ള കൂട്ടാണ് നെടുമുടി വേണു. പക്ഷേ, ഫാസിൽ സിനിമകളിൽ അദ്ദേഹത്തെ അധികം കണ്ടിട്ടില്ല?

എന്റെ ആത്മസുഹൃത്താണു വേണു. പക്ഷേ, വേണുവിനായി ഒരു കഥാപാത്രമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നതാണ് എന്റെ ദുഃഖം. എന്നാൽ, തിലകനു വേണ്ടി ഒട്ടേറെ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. മാമാട്ടിക്കുട്ടിയമ്മയിലെ അച്ചനാണ് അദ്ദേഹത്തിനു ബ്രേക്കായത്.

അഭിനയിച്ചു കാണിച്ചുകൊടുക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്?

manichitrathazhu

അടിസ്ഥാനപരമായി ഞാനും നടനാണല്ലോ. ചില മാനറിസങ്ങൾ കാണിച്ചുകൊടുക്കും. നാഗവല്ലിയുടെ വിരൽചൂണ്ടലിനെപ്പറ്റി ശോഭന അടുത്തിടെ പറഞ്ഞു. എന്റെ മനസ്സിലുള്ള നാഗവല്ലിയുടെ മാനറിസമാണ് ആ വിരൽചൂണ്ടൽ.

നിർമാതാവായ ഫാസിൽ?

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണു പ്രധാനം. റാംജിറാവ് സ്പീക്കിങ് വരുമ്പോൾ ഏക ആകർഷണം ‘ഫാസിൽ അവതരിപ്പിക്കുന്ന’ എന്ന ടൈറ്റിലായിരുന്നു. ആ സിനിമയിൽ പലരും പുതുമുഖങ്ങളായിരുന്നു. എന്റെ അസോഷ്യേറ്റായിരുന്ന മുരളീകൃഷ്ണയെ സംവിധായകനാക്കാൻ സുന്ദര കില്ലാഡി നിർമിച്ചു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ കമലിനു വലിയ ബ്രേക്കായ സിനിമയാണ്.

കൊതിപ്പിച്ച സംവിധായകൻ?

മലയാളത്തിൽ ഏറ്റവും സ്വാധീനിച്ചത് എ.വിൻസന്റ് മാഷാണ്. എന്റെ മാനസിക ഗുരു. അദ്ദേഹം സംവിധാനം ചെയ്യുന്നതു 11 ദിവസം ഞാൻ നോക്കിനിന്നിട്ടുണ്ട്. അടൂർ ഭാസി സംവിധാനം ചെയ്ത ‘അച്ചാരം അമ്മിണി ഓശാരം ഓമന’യുടെ സെറ്റിൽ ബോബൻ കുഞ്ചാക്കോയെ കാണാൻ പോയതാണ്. 11 ദിവസത്തെ ഷെഡ്യൂൾ ചെയ്യുന്നതു വിൻസന്റ് മാഷ്. അന്നത്തെ ചർച്ചകളിൽ ഞാനും ഉൾപ്പെട്ടു. ബോബൻ പറഞ്ഞു: നാളെ മുതൽ ഇവൻ ഇവിടെയൊക്കെ ചുറ്റിപ്പറ്റിയുണ്ടാകും, സംവിധാനം കണ്ടു പഠിക്കാൻ. ആ 11 ദിവസമാണ് എന്റെ സിനിമ സർവകലാശാല.

manichitrathazhu-mohanlal-suresh-gopy

മലയാളത്തിലെ വലിയ സംവിധായകനാകുമെന്ന് എന്നെപ്പറ്റി വിൻസന്റ് മാഷ് മകൻ ജയനൻ വിൻസന്റിനോടു പറഞ്ഞതായി പിന്നെയറിഞ്ഞു. രണ്ടു ഗുണങ്ങൾ ഞാൻ അദ്ദേഹത്തിൽനിന്ന് അപ്പാടെ പകർത്തിയിട്ടുണ്ട്. നടീനടൻമാരിൽനിന്ന് അഭിനയം പിടിച്ചെടുക്കുന്നതും ഗാനചിത്രീകരണവും. 

പുതുമകളുടെയും പുതുമുഖങ്ങളുടെയും വക്താവെന്നാണ് അറിയപ്പെടുന്നത്?

പുതുമയ്ക്കായി എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആരും ചിന്തിക്കാത്ത സമയത്താണ് നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന നായികാ പ്രാധാന്യമുള്ള പടമെടുത്തത്. പക്ഷേ, അപ്പോഴും എന്റെ കളി ഇമോഷനൽ ഡ്രാമയിലായിരുന്നു. 40 വർഷത്തിനു ശേഷം കരൺ ജോഹറിന്റെ കളിയും അതുതന്നെ. ചങ്ങമ്പുഴയുടെ ‘ശ്യാമളേ സഖീ’ എന്ന വരികളെടുത്ത് ഞാൻ ‘ആയിരം കണ്ണുമായ്’ എന്ന പാട്ടുണ്ടാക്കുമ്പോൾ കരൺ ജോഹർ ‘അഭി ന ജാവോ’ അതേപടി ഉപയോഗിക്കുന്നു. ഇഡ്ഡലിയും ദോശയും പോലെ കാലാതീതമാണ് മെലഡിയും വൈകാരികതയും നാടകീയതയും.

പൃഥ്വിരാജിനെയും അസിനെയും ആദ്യമായി അഭിനയിപ്പിക്കാൻ ആലോചിച്ചതു ഞാനാണ്. ഈ വീട്ടിലാണ് അവർ ആദ്യം വന്നത്. പക്ഷേ, ആ സിനിമ എഴുതാൻ കഴിഞ്ഞില്ല. നയൻതാരയെയും ആദ്യം വിളിച്ചതു ഞാനാണ്. ഫഹദിന്റെ നായികയാക്കാൻ പ്രിയാമണിയെ ഞാൻ ഇന്റർവ്യൂ ചെയ്തിരുന്നു. ഫഹദിനെ അഭിനയിപ്പിച്ചത് എന്റെ മകനായതുകൊണ്ടല്ല. കഴിവു കണ്ടിട്ടാണ്. അവനെയും ഞാൻ ഇന്റർവ്യൂ ചെയ്തിരുന്നു. അതിന്റെ വിഡിയോ മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെ കാണിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്കു ശേഷം ഗ്യാപ്പുണ്ടായപ്പോൾ, അവൻ തിരിച്ചു വന്നിരിക്കും എന്നു ഞാൻ പറഞ്ഞിരുന്നു.

പുതിയ സിനിമയിൽ ഫഹദ് ഉണ്ടാകുമോ എന്ന ചോദ്യത്തിൽ ഗൗരവത്തിന്റെ കെട്ടഴിഞ്ഞു, പൊട്ടിച്ചിരി പകരം വന്നു: ‘അവനെയും ഉൾപ്പെടുത്തണമെന്നു ശുപാർശ ചെയ്യാൻ അവൻ എന്റെയൊരു സുഹൃത്തിനോടു പറഞ്ഞിട്ടുണ്ട്.’ ശേഷം, ‘വരട്ടെ, നോക്കാം’ എന്ന ഭാവംകൊണ്ടു സംവിധായകൻ ചിരിക്കു കട്ട് പറയുന്നു.

English Summary:

Fazil at 75

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com