ADVERTISEMENT

മമിത ബൈജുവും നസ്‌ലിനും നായികാനായകന്മാരായ പ്രേമലു തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. ഹിറ്റിൽ നിന്ന് ഹിറ്റിലേക്ക് കുതിക്കുന്ന ചിത്രത്തിൽ താരങ്ങളെല്ലാം മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. സിനിമയിൽ മമിതയുടെ കൂട്ടുകാരിയായെത്തിയ അഖില ഭാർഗവൻ ആണ് പ്രേമലുവിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഒരു താരം. ‘അനുരാഗ് എൻജിനീയറിങ് വർക്സ്’ എന്ന ഹിറ്റ് ഷോർട് ഫിലിമിലൂടെ അഭിനയരംഗത്തെത്തിയ അഖിലയുടെ മൂന്നാമത്തെ ചിത്രമാണ് പ്രേമലു. മൈക്രോബയോളജിസ്റ്റ് ആയ അഖില റീൽസ് വിഡിയോകളിലൂടെയാണ് ശ്രദ്ധ നേടിയത്. പ്രേമലുവിന്റെ തിളക്കമാർന്ന വിജയത്തിന്റെ സന്തോഷത്തിൽ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഖില. 

പ്രേമലു മൂന്നാമത്തെ ചിത്രം

അഭിനയം ഇഷ്ടമായിരുന്നു അതുകൊണ്ടാണ് റീൽസ് വീഡിയോകൾ ചെയ്തിരുന്നത് എങ്കിലും ഞാൻ സിനിമയിലെത്തും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. പ്രേമലുവിന്റെ സഹ എഴുത്തുകാരൻ കിരൺ ജോസി സംവിധാനം ചെയ്ത ഷോർട് ഫിലിം ആയ അനുരാഗ് എൻജിനീയറിങ് വർക്സിൽ ആണ് ഞാൻ ആദ്യമായി അഭിനയിച്ചത്. പിന്നീട് പൂവൻ, അയൽവാശി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  പ്രേമലു എന്റെ മൂന്നാമത്തെ സിനിമയാണ്.  

വൈറലായ റീൽസ് 

ഡബ്‌സ്‌മാഷ്, മ്യൂസിക്കലി തുടങ്ങിയ ആപ്പുകൾ പ്രചാരത്തിൽ വന്ന കാലത്ത് ഞാൻ അതിൽ വിഡിയോകൾ ചെയ്യുമായിരുന്നു.  ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ ആര്യ എന്ന താരത്തെ അനുകരിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.  അത് വൈറലായിരുന്നു.  അങ്ങനെ ബഡായി ബംഗ്ളാവ് എന്ന പരിപാടിയിലേക്ക് അതിഥിയായി ക്ഷണം കിട്ടി.  ഒരു എപ്പിസോഡിൽ ഞാൻ പങ്കെടുത്തു.  അതാണ് ആദ്യത്തെ വിഷ്വൽ മീഡിയ അനുഭവം.  അതിനു ശേഷം സിനിമയിലേക്ക് ചില ഓഫറുകൾ വന്നിരുന്നു.  പക്ഷേ പഠനം പൂർത്തിയാക്കിയതിനു ശേഷം നോക്കാം എന്നായിരുന്നു തീരുമാനം.  മൈക്രോബയോളജി ആണ് പഠിച്ചത്. 

akhila-bhargavan-6

പഠനം കഴിഞ്ഞു ജോലിക്ക് കയറി.  കല്യാണവും കഴിഞ്ഞു.  വിവാഹം കഴിഞ്ഞപ്പോൾ ഞാനും ഭർത്താവും കൂടി എ ആർ റീൽസ് എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ ഒരു പേജ് തുടങ്ങി.  സിനിമകളിലെ സീനുകൾ അഭിനയിച്ച് റീൽസ് ചെയ്യുമായിരുന്നു.  ഒരു തമാശക്ക് വേണ്ടി തുടങ്ങിയതാണ്.  അതൊക്കെ കണ്ടിട്ടാണ് അനുരാഗ് എൻജിനീയറിങ് വർക്സ് എന്ന ഷോർട്ട് ഫിലിമിലേക്ക് ക്ഷണിച്ചത്.  അങ്ങനെയാണ് അഭിനയ മേഖലയിൽ എത്തപ്പെട്ടത്.

അനുരാഗ് എൻജിനീയറിങ് വർക്സ് ചെയ്തു തുടക്കം 

കിരൺ ജോസി സംവിധാനം ചെയ്ത അനുരാഗ് എൻജിനീയറിങ് വർക്സ് എന്ന ഷോർട്ട് ഫിലിമിന്റെ പ്രൊഡ്യൂസർ ആയിരുന്നു ഗിരീഷ് എ.ഡി.  പൂവൻ എന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസറും ആയിരുന്നു അദ്ദേഹം.  ഗിരീഷേട്ടൻ പൂവനിൽ അഭിനയിച്ചിട്ടും ഉണ്ട്.  അതുകൊണ്ട് അദ്ദേഹത്തെ പരിചയമുണ്ട്.  ഒരു ദിവസം ഗിരീഷേട്ടൻ എന്നെ വിളിച്ചിട്ട് ഇങ്ങനെ ഒരു പടം ചെയ്യുന്നുണ്ട് ഒരു ഓഡിഷന് വരാമോ എന്ന് ചോദിച്ചു.  ഞാൻ ചെന്നപ്പോൾ കിരൺ ഏട്ടനും ഗിരീഷേട്ടനും ആണ് ഉണ്ടായിരുന്നത്.  പ്രേമലുവിലെ കാർത്തികയുടെ ചില സീൻ ആണ് ചെയ്യിച്ചു നോക്കിയത്.  കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു പറഞ്ഞു ഓക്കേ ആണ് പടത്തിൽ ജോയിൻ ചെയ്യണം എന്ന്.  ഗിരീഷേട്ടനെ പരിചയം ഉണ്ടെങ്കിലും അദ്ദേഹം എന്ന സംവിധായകൻ എങ്ങനെയായിരിക്കും എന്ന് അറിയില്ലല്ലോ.  ഒരു പേടി ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ആ പേടി ഒക്കെ വെറുതെ ആയിരുന്നു എന്ന് സെറ്റിൽ ചെന്നപ്പോ മനസിലായി. 

കൂട്ടുകെട്ടിന്റെ പ്രേമലു 

akhila-bhargavan23

നസ്‌ലിൻ, പൂവൻ എന്ന സിനിമയിൽ ഒരു ദിവസത്തെ ഷൂട്ടിന് വന്നിട്ടുണ്ട്.  അപ്പോൾ കണ്ട പരിചയമുണ്ട്.  പ്രേമലു സിനിമയിലുള്ള വേറെ ആരെയും എനിക്ക് പരിചയമില്ല.  എനിക്ക് കോമ്പിനേഷൻ കൂടുതലുള്ളത് മമിത ബൈജുവിനോപ്പം ആയിരുന്നു.  മമിത പ്രായത്തിൽ എന്നേക്കാൾ ചെറുതാണെങ്കിലും കുറെ മുന്നേ സിനിമയിലെത്തി നല്ല എക്സ്പീരിയൻസ് ആയ ആളാണ്.  അവരൊക്കെ പുതിയ ആളായ എന്നെ എങ്ങനെ സ്വീകരിക്കും എന്ന പേടി ഉണ്ടായിരുന്നു.   എന്നെ ഒരു അടുത്ത സുഹൃത്ത് ആയിട്ടാണ്  മമിത കാണുന്നത്.  നല്ല ബോൾഡ് ആണ് അവൾ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി അനുകരിക്കേണ്ടതാണ്.   

akhila-bhargavan3

മമിതയെ കണ്ടു ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു. ഷൂട്ടിങ്ങിനു മുൻപ് കുറച്ചു ദിവസം വർക്ക് ഷോപ്പ് ഉണ്ടായിരുന്നു.  ആ സമയത്ത് ഞങ്ങൾ എല്ലാം ഒരുറിച്ച് കൂടി പരിചയപ്പെട്ടു, കുറച്ചു സീനുകൾ റിഹേഴ്സൽ ചെയ്തു നോക്കി.  തിരുവനന്തപുരത്തും കൊച്ചിയിലും കുറച്ചു സീനുകൾ എടുത്തു. അപ്പോഴേക്കും ഞങ്ങൾ സുഹൃത്തുക്കൾ ആയി.  ഹൈദരാബാദിൽ എത്തിയപ്പോഴാണ് ഞങ്ങൾ നന്നായി അടുത്തത്.  ഞാനും മമിതയും മീനാക്ഷിയും ഒരുമിച്ചാണ് താമസിച്ചത്.  ഷൂട്ടിങ് കഴിഞ്ഞു ഞങ്ങളും നസ്‌ലിനും ശ്യാം ഏട്ടനും സംഗീത് ഏട്ടനും  ഒരുമിച്ച് കൂടും.  പിന്നെ ഫുഡ് ഉണ്ടാക്കി കഴിച്ച് വിശേഷങ്ങൾ പങ്കുവച്ച് അടിച്ചു പൊളിച്ച് സമയം ചെലവഴിക്കും.  പിന്നെ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.  ഒരു കുടുംബം പോലെയാണ് ഞങ്ങൾ അവിടെ കഴിഞ്ഞത്.

കാർത്തികയാകാനുള്ള തയാറെടുപ്പ്

akhila-bhargavan-4

കാർത്തിക എന്ന കഥാപാത്രം നല്ല ബോൾഡ് ആണ്, പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന ആളാണ്.  എന്റെ സ്വഭാവം നേരെ തിരിച്ചാണ്.  ഞാൻ ഒതുങ്ങി കൂടുന്ന ടൈപ്പ് ആണ്.  ഞാൻ മുൻപ് ചെയ്ത രണ്ടു സിനിമകളിലെയും കഥാപാത്രങ്ങൾ നാടൻ പെൺകുട്ടിയുടേത് ആയിരുന്നു. കാർത്തിക കുറച്ച് മോഡേൺ ആയ കുട്ടിയാണ്.  ഞാൻ തീരെ മെലിഞ്ഞിട്ടായിരുന്നു.  കുറച്ചുകൂടി തടി വക്കണം എന്ന് ഗിരീഷേട്ടൻ പറഞ്ഞു.  കാർത്തിക ഐടി ഫീൽഡിൽ ജോലി ചെയ്യുന്ന ആളാണ്.  എനിക്ക് പരിചയമില്ലാത്ത ഫീൽഡ് ആണ് അത്.  ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് ഉള്ള ചില മാനറിസം ഉണ്ട് ഞാൻ അതൊക്കെ നിരീക്ഷിച്ച് മനസ്സിലാക്കി ചെയ്യാൻ ശ്രമിച്ചു.  

പ്രതികരണങ്ങൾ അതിശയിപ്പിക്കുന്നു

ആദ്യമായി മുഴുനീള വേഷം ചെയ്ത സിനിമയാണ് പ്രേമലു, അത് ഹിറ്റ് ആയതിൽ വലിയ സന്തോഷമുണ്ട്.  വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം സിനിമ ഇഷ്ടപ്പെട്ടു.  എല്ലാവരും മെസേജ് അയക്കുന്നുണ്ട്.  പരിചയമില്ലാത്ത പലരും നമ്പർ തേടിപ്പിടിച്ചും ഇൻസ്റ്റഗ്രാമിലും ഒക്കെ മെസ്സേജ് അയച്ച് നല്ല അഭിപ്രായം പറയുന്നു .  ഒരുപാട് സന്തോഷമുണ്ട്.  കാർത്തികാ കാർത്തൂ എന്നൊക്കെയാണ് വിളിക്കുന്നത്.  നമ്മൾ ചെയ്ത കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത് സന്തോഷമാണ്.  സിനിമയിൽ ഉള്ള ഒരുപാടുപേര് വിളിച്ചു. 

akhila-bhargavan-44

ആർഡിഎക്സിന്റെ സംവിധായകൻ നഹാസ് ചേട്ടൻ, ആദർശ് ചേട്ടൻ, ഗ്രേസ് ആന്റണി, വിൻസി തുടങ്ങി നിരവധി താരങ്ങൾ മെസേജ് അയച്ചു അഭിനന്ദനം അറിയിച്ചു.  സിനിമ ഇപ്പോഴും ഹൗസ് ഫുൾ ആയി ഓടുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം.  ഭാവന സ്റ്റുഡിയോ നിർമിക്കുന്ന സിനിമ, ഗിരീഷ് എ.ഡി.യുടെ സംവിധാനം അതുകൊണ്ടു തന്നെ സിനിമയെ കുറിച്ച് പ്രതീക്ഷ ഉണ്ടായിരുന്നു.  പക്ഷേ ഈ വിജയം എന്റെ പ്രതീക്ഷക്ക് അപ്പുറമാണ്.  എന്റെ ചേട്ടനും ഭർത്താവിനും ഒക്കെ വലിയ സന്തോഷമാണ്.

കലാകാരിയാകണമെന്ന് ആഗ്രഹിച്ചത് ചേട്ടൻ 

akhila-bhargavan-husband
അഖില ഭാർഗവനും ഭർത്താവ് രാഹുലും

എന്റെ വീട് കണ്ണൂരിൽ പയ്യന്നൂർ ആണ്.  അച്ഛനും അമ്മയും ഏട്ടനും ആണ് എനിക്കുള്ളത്.  എം എസ് സി മൈക്രോബയോളജി ആണ് പഠിച്ചത്.  അതിനു ശേഷം മൈക്രോബയോളജിസ്റ്റ് ആയി ജോലി നോക്കിയിരുന്നു.  ഭർത്താവ് രാഹുൽ. അദ്ദേഹം ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റിൽ  ഓഫീസർ ആയി ജോലി ചെയ്യുന്നു.   വീട്ടിൽ  എന്നെ കലാപരമായ കാര്യങ്ങളിൽ പിന്തുണക്കുന്നത് എന്റെ ചേട്ടൻ ആയിരുന്നു.  ഞാൻ നൃത്തം പഠിച്ചിട്ടുണ്ട്.  നൃത്തം ചെയ്യാൻ ഇഷ്ടമാണ്.  ഞാൻ കലാപരമായി വളരണം എന്ന് ചേട്ടന് വലിയ ആഗ്രഹമായിരുന്നു. 

പ്രേമലുവിൽ എന്റെ ഭാവിവരനായി എത്തുന്നത് ഭർത്താവ് തന്നെയാണ്. അനുരാ​ഗ് എൻജിനിയറിങ് വർക്സിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിന് മുൻപ് വികാസിന്റെ റോൾ രാഹുൽ ചെയ്യുമോ എന്ന് ​ഗിരീഷേട്ടൻ ചോദിച്ചിരുന്നു. രാഹുലേട്ടന് അഭിനയിക്കാനൊക്കെ ഇഷ്ടമാണ്.

ഞാൻ ഇവിടെ വരെ എത്താൻ കാരണവും രാഹുലേട്ടനാണ്. ഒരേ നാട്ടുകാരാണ്‌, ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു. പ്രണയവിവാഹമെന്ന് പറയാൻ കഴിയില്ല. അദ്ദേ​ഹത്തിന്റെ സപ്പോർട്ട് കാരണമാണ് ഞാനിവിടെ നിൽക്കുന്നത്.  വിവാഹം കഴിഞ്ഞപ്പോൾ എനിക്ക് പിന്തുണ തരാൻ എന്റെ ഭർത്താവ് കൂടിയുണ്ട് എന്നത് സന്തോഷമാണ്.  എന്റെ കുടുംബവും രാഹുലിന്റെ കുടുംബവും എല്ലാ പിന്തുണയുമായി കൂടെയുണ്ട്.

akhila-bhargavan-445

സിനിമയിൽ തുടരണം 

പ്രേമലു ഇറങ്ങിയിട്ട് സിനിമയെക്കുറിച്ച് സീരിയസ് ആയി ചിന്തിക്കണം എന്നാണു കരുതിയത്.  ഇപ്പോൾ കിട്ടുന്ന പ്രതികരണങ്ങൾ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.  നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യണം.  അഭിനയത്തിൽ തന്നെ തുടരണം എന്നാണ് ആഗ്രഹം, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ എന്നെത്തേടി വരുമെന്ന് പ്രതീക്ഷിക്കുന്നു.

English Summary:

Chat with Premalu Actress Akhila Bhargavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com