ADVERTISEMENT

ഇടുക്കി ജില്ലയിലെ തങ്കമണിയിൽ 1986 ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച ദിലീപ് ചിത്രം ‘തങ്കമണി’ റിലീസിനൊരുങ്ങുകയാണ്. തങ്കമണിയുടെ റിലീസ് വിലക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ‘ഉടൽ’ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത ചിത്രമാണ് തങ്കമണി. മാധ്യമപ്രവർത്തനത്തിൽനിന്ന് എഴുത്തിലേക്കും സിനിമാ സംവിധാനത്തിലേക്കും കടന്നുവന്ന രതീഷ്, തങ്കമണി സംഭവത്തെക്കുറിച്ച് നാലുവർഷത്തോളം പഠനം നടത്തിയതിനു ശേഷമാണ് കഥയും തിരക്കഥയും ഒരുക്കിയത്. തങ്കമണി എന്ന സിനിമ കാണുംമുൻപ് ചിത്രത്തെക്കുറിച്ച് മുൻധാരണയോടെ അസത്യപ്രചാരണങ്ങൾ നടത്തരുതെന്ന് രതീഷ് പറയുന്നു. കേരള മനഃസാക്ഷിയെ പിടിച്ചുലച്ച ‘തങ്കമണി’ സംഭവത്തിന് പിന്നിലെ യഥാർഥ ചിത്രം സിനിമാസ്വാദകരുടെ മുന്നിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അന്ന് നടന്ന രാഷ്ട്രീയ വിവാദങ്ങളൊന്നും സിനിമ ചർച്ചചെയ്യുന്നില്ല എന്നും രതീഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു. 

തങ്കമണിയുടെ രാഷ്ട്രീയം തേടിയിട്ടില്ല 

ഞാൻ ഒരു മാധ്യമ പ്രവർത്തകനായിരുന്നു. അവിടെനിന്ന് എഴുത്തുകാരനിലേക്കും സംവിധായകനിലേക്കും എത്തിയതാണ്. കഥകൾ ആലോചിക്കുമ്പോൾ നമ്മൾ സ്വാഭാവികമായും സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളിലേക്ക് പോകും. കാണുന്നതിലും കേൾക്കുന്നതിലും എല്ലാം സിനിമ തേടുന്ന ഒരാളായിരുന്നു ഞാൻ. എന്റെ ആദ്യ സിനിമയായ ഉടലിനു മുൻപുതന്നെ എഴുതി പൂർത്തിയാക്കിയ തിരക്കഥയാണ് തങ്കമണി. കോവിഡ് വന്നപ്പോഴാണ് ഉടൽ ചെയ്യാമെന്ന് കരുതിയത്. തങ്കമണി സംഭവം എന്താണെന്നു പഠിച്ചു. കൂടുതൽ അറിഞ്ഞപ്പോഴേക്കും ആ സംഭവത്തോട് കൂടുതൽ താൽപര്യം തോന്നി. ഞാൻ മാധ്യമപ്രവർത്തകൻ ആയിരുന്നപ്പോൾ തങ്കമണി സംഭവത്തെപ്പറ്റി കൂടുതൽ പഠിച്ചിട്ടില്ല. ആ ഒരു പേര് മാത്രം ശ്രദ്ധിച്ചിരുന്നു. പിന്നീട് ഒരു ആർട്ടിക്കിൾ വായിച്ചപ്പോൾ അതിനെക്കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി. പിന്നെ നാലുവർഷത്തോളം റിസർച്ച് നടത്തി ഒരു ധാരണ കിട്ടിയതിനു ശേഷമാണ് കഥയിലേക്കും തിരക്കഥയിലേക്കും കടക്കാം എന്ന് തീരുമാനിച്ചത്. നമ്മൾ പുറത്തുകേൾക്കുന്ന എല്ലാ കാര്യങ്ങളും കുത്തിനിറച്ച സിനിമയല്ല ഇത്. തങ്കമണി സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തിലേക്കോ അതിന്റെ വടംവലിയിലേക്കോ ഒന്നും പോയിട്ടില്ല. ആ സംഭവം ആ നാടിനുണ്ടാക്കിയ ട്രോമ ഒരു കുടുംബത്തിലൂടെ പറയുകയാണ് ചെയ്യുന്നത്. 

സിനിമയെക്കുറിച്ച് അവകാശവാദങ്ങൾ ഒന്നുമില്ല 

ഒരു സൂപ്പർ താരം വരുമ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്ക് ഒരു പ്രതീക്ഷ ഉണ്ടാകും. അതുപോലെ ഒരു പടം ചെയ്ത സംവിധായകന്റെ അടുത്ത പടം വരുമ്പോൾ ആളുകൾക്ക് പ്രതീക്ഷ ഉണ്ടാകും. ഇത്തരം സമ്മർദം എടുത്തു തലയിൽ വച്ചാൽ നമുക്ക് പടം ചെയ്യാൻ പറ്റില്ല. അല്ലെങ്കിൽ നമ്മൾ കോംപ്രമൈസ് ചെയ്യേണ്ടിവരും. എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ ചെയ്യുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ആളുകളുടെ പ്രതീക്ഷകൾ, അതിന്റെ സമ്മർദ്ദം ഒന്നും ഞാൻ ശ്രദ്ധിക്കാൻ പോകാറില്ല. ഞാൻ നൂറു ശതമാനവും എനിക്കിഷ്ടപ്പെട്ട സിനിമയാണ് ചെയ്തിരിക്കുന്നത്. ഞാൻ തങ്കമണി സംഭവം എങ്ങനെ പറയാനാണോ ആഗ്രഹിക്കുന്നത്, അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ഈ സിനിമയെക്കുറിച്ച് ഒരു ചർച്ച നടക്കുന്നുണ്ടെന്നും ഒരു വിഭാഗം ആളുകൾ ഈ സിനിമ കാത്തിരിക്കുകയാണെന്നും അറിയാം. പക്ഷേ നമ്മൾ അവരുടെ മുന്നിലേക്ക് ഒരു ഓഫറും വയ്ക്കുന്നില്ല. ഒഴിഞ്ഞ മനസ്സോടെ, മുൻധാരണ ഇല്ലാതെ വരിക. നമ്മൾ ചെയ്ത സിനിമ കണ്ടിട്ട് അതിൽ അഭിപ്രായം പറയുക. ഒരു താരത്തിന്റെയും ആരാധകരെ തൃപ്തിപ്പെടുത്താൻ ഉള്ള സിനിമയല്ല. ഇതിൽ കഥയാണ് പ്രധാനം.

തങ്കമണിയിൽ നടന്നതിന്റെ സത്യസന്ധമായ അവതരണം 

1986 ൽ നടന്ന തങ്കമണി സംഭവമാണ് സിനിമയിൽ പറയുന്നത്. പക്ഷേ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി ആണ് സിനിമ കഥ പറയുന്നത്. അത് ഭാവനയാണ്. അന്ന് നടന്ന സംഭവം എന്താണെന്ന് മനസ്സിലാക്കി അത് അതുപോലെ പറയാൻ ശ്രമിച്ചിട്ടുണ്ട്. പല ഓൺലൈൻ ചാനലുകളിലും പറയുന്ന കഥകൾ അസംബന്ധങ്ങളാണ്. ഒരു സംഭവം അവിടെ നടന്നിട്ടുണ്ട്, അതിനെത്തുടർന്ന് സ്വാഭാവികമായി നടക്കുന്ന ചില കാര്യങ്ങൾ നടന്നിട്ടുണ്ട്. പല കഥകളും രാഷ്ട്രീയ താല്പര്യത്തോടെ പടച്ച് ഉണ്ടാക്കിയതാണ്. എപ്പോൾ ഇതിൽ രാഷ്ട്രീയം കടന്നുവന്നോ അപ്പോൾ ഈ സംഭവം കൈവിട്ടുപോയി. ആറുമാസത്തിനു ശേഷം ഒരു തിരഞ്ഞെടുപ്പ് വരുന്നു എന്ന വാർത്ത വന്നതിനു ശേഷമാണ് കഥ മാറി മറിഞ്ഞത്. എന്തു നടന്നു എന്നതിനെക്കുറിച്ച് ഞാൻ എന്റെ റിസർച്ചിൽനിന്നു മനസ്സിലാക്കിയതാണ് സിനിമയിലുള്ളത്. സമൂഹ മാധ്യമങ്ങളിൽ വരുന്ന കഥകൾക്കിടയിൽ ആണ് സത്യം ഒളിഞ്ഞു കിടക്കുന്നത്.

ദിലീപ് എന്ന നടനെ ഏറെ ഇഷ്ടം 

ഞാൻ ഈ തിരക്കഥ എഴുതുന്ന സമയം മുതൽ ഇതിലെ നായകൻ ദിലീപ് ആയിരിക്കും എന്നുതന്നെയാണ് കരുതിയത്. ദിലീപ് എന്ന അഭിനേതാവിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നമ്മൾ ഒരു കഥപറയാൻ തുടങ്ങുമ്പോൾ അത് ആളുകൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ അഭിനയിക്കുന്ന ഒരു ആള് വേണമെന്ന് ആഗ്രഹിക്കുമല്ലോ. അങ്ങനെ എനിക്ക് വിശ്വാസം തോന്നിയ താരമാണ് ദിലീപ്. ഉടൽ കണ്ടിട്ട് ദിലീപ് എന്നെ ഇങ്ങോട്ട് വിളിച്ചു. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഇങ്ങനെ ഒരു പടമുണ്ട് എന്ന് ഞാൻ പറയുകയും അത് ചെയ്യാം എന്ന് അദ്ദേഹം പറയുകയും ചെയ്തു. 

സിനിമ റിലീസ് ചെയ്യുന്നതിന് മുൻപുള്ള ഡീഗ്രേഡിങ് 

തങ്കമണി ചർച്ചകൾ തുടങ്ങിയപ്പോൾ മുതൽ പ്ലാൻ ചെയ്തുള്ള ഡീഗ്രേഡിങ് തുടങ്ങിയതാണ്. അത് ഇപ്പോഴും നടക്കുന്നുണ്ട്. നിങ്ങൾ സിനിമ കാണൂ, അതിനു ശേഷം അഭിപ്രായം പറയൂ എന്നാണ് എനിക്ക് പറയാനുള്ളത്. ആരൊക്കെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും നല്ല സിനിമയാണെങ്കിൽ വിജയിക്കും എന്ന് എനിക്കുറപ്പുണ്ട്. പിന്നെ ഞാൻ എന്റെ മനസ്സിൽ കണ്ട തങ്കമണി ഇതാണ്, മുൻധാരണ ഒന്നുമില്ലാതെ പടം കാണാൻ വരിക. അത് കണ്ടിട്ട് അഭിപ്രായം പറയുക. മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നതൊക്കെ ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. ട്രോൾ ഒക്കെ ആസ്വദിക്കുന്ന ആളാണ് ഞാൻ, മോശം പരാമർശങ്ങളൊന്നും എന്നെ ബാധിക്കാറേയില്ല.

ദിലീപിന്റെ എക്സ്പീരിയൻസ് സഹായിച്ചു 

തങ്കമണി ഒരു പീരിയഡ് സിനിമയാണ്. അന്നത്തെ കാലം പുനഃസൃഷ്ടിക്കുക ചെറിയ ചാലഞ്ച് ആയിരുന്നു. തങ്കമണി സംഭവം നടക്കുന്ന 1986 ൽ അവിടെ ഏലം ഇല്ല. അങ്ങനെ ഒരു ലൊക്കേഷൻ കണ്ടെത്താൻ ബുദ്ധിമുട്ടി. അവിടെ ഒരു സെന്റ് സ്ഥലം ഉണ്ടെങ്കിൽ പോലും അവർ ഏലം നട്ടുപിടിപ്പിക്കും. പിന്നെ ഒരുപാട് ഏക്സ്‌പീരിയൻസ് ഉള്ള ദിലീപ് കൂടെ ഉള്ളത് ഒരു വലിയ കാര്യമായിരുന്നു. അദ്ദേഹത്തിന്റെ അനുഭവ പരിചയം എന്നെ ഒരുപാട് സഹായിച്ചു. സെറ്റിൽ ഉള്ള സഹതാരങ്ങളെയും മറ്റുളളവരെയും കംഫര്‍ട്ടബിൾ ആക്കാൻ അദ്ദേഹം നന്നായി ശ്രമിക്കും. പിന്നെ എന്നെപ്പോലെ ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ച് കൂടെ നിൽക്കുക എന്നുള്ളതും വലിയ കാര്യമാണ്. 

dileep-34

എല്ലാ കാര്യത്തിലും അദ്ദേഹം സഹകരിക്കുകയും പൂർണമായി എന്റെ സിനിമ ഞാൻ പ്ലാൻ ചെയ്ത രീതിയിൽ പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്‌തു. ഇതൊരു വേറിട്ട സിനിമയാണ്. മനോജ് പിള്ളയെപ്പോലെ ഒരു ക്യാമറാമാൻ, ബാഹുബലി പോലെയുള്ള സിനിമകളിൽ പ്രവർത്തിച്ച മനു ജഗദിനെപോലെയുള്ള കലാസംവിധായകൻ, റോഷനെപ്പോലെയുള്ള ഗംഭീര മേക്കപ്പ് മാൻ, അങ്ങനെ സിനിമയിൽ ഒപ്പം പ്രവർത്തിച്ചവർ മിക്കവാറും ലെജൻഡ്സ് ആണ്. അതിന്റെ ഒരു സമാധാനം വലുതാണ്. പ്രേക്ഷകർ അധികം കടക്കാത്ത മുഖങ്ങൾ സിനിമയിലേക്ക് കൊണ്ടുവരുക എന്നതായിരുന്നു പുതിയ താരങ്ങളെ കൊണ്ടുവന്നതിന്റെ ഉദ്ദേശ്യം. പ്രണിതയെ കാസ്റ്റ് ചെയ്തത് അതുകൊണ്ടാണ്. നിതയും അത്ര ഫെമിലിയർ അല്ല. നന്നായി അഭിനയിക്കുന്ന താരങ്ങളെ കിട്ടുന്നതും ഭാഗ്യമാണ്. 

മുൻവിധികളില്ലാതെ സിനിമ കാണാൻ വരിക 

ഒരു തരത്തിലുള്ള മുൻവിധികളും അമിത പ്രതീക്ഷകളും ഇല്ലാതെ തെളിഞ്ഞ മനസ്സോടെ തങ്കമണി കാണാൻ വരുക, സിനിമ ആസ്വദിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക എന്നാണ് എനിക്ക് പ്രേക്ഷകരോട് പറയാനുള്ളത്. യാതൊരു അവകാശ വാദങ്ങളും നമുക്കില്ല. തിയറ്ററിൽ എത്തി സിനിമ കണ്ട് അറിയുക. ഇത്രനാളും ഞങ്ങളുടെ കയ്യിലിരുന്ന സിനിമ നിങ്ങൾക്ക് മുന്നിലേക്ക് വയ്ക്കുകയാണ്. ആദ്യദിനം കണ്ടവർ പറയുന്ന അഭിപ്രായങ്ങൾ കേൾക്കാതെ, വന്നു കണ്ട് അഭിപ്രായം പറയുക എന്നുമാത്രമാണ് പറയാനുള്ളത്. 

പോസ്റ്റർ
പോസ്റ്റർ

ഉടലിനു പ്രചോദനമായത് കാരണവർ വധക്കേസ് 

നമുക്ക് ചുറ്റും നടക്കുന്ന ജീവിതമാണ് സിനിമകൾ ആക്കപ്പെടുന്നത്. ജീവിതം ഇല്ലാത്ത ഒരു കഥ പറഞ്ഞിട്ട് കാര്യമില്ല. എന്നെ സംബന്ധിച്ച് അത് പാടാണ്. നടന്ന സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ സിനിമ ചെയ്യുന്നത്. ഉടൽ എന്ന ചിത്രവും അങ്ങനെ തന്നെ ആയിരുന്നു. പണ്ട് നടന്ന ഒരു കാരണവർ വധക്കേസ് ഉണ്ട്. അതാണ് ഉടലിനു പ്രചോദനം ആയത്. ആ കേസിലെ പ്രതിയായ സ്ത്രീ എന്റെ നാട്ടിൽ ഉള്ളതാണ്. ആ സംഭവവും ഭാവനയും ചേർത്താണ് ഉടൽ എന്ന തിരക്കഥയായി മാറിയത്. കോവിഡ് കാലത്ത് നിയന്ത്രണങ്ങളോടെ ഷൂട്ടിങ് അനുവദിച്ചപ്പോൾ ചെയ്ത ആദ്യത്തെ സിനിമയായിരുന്നു ഉടൽ. ഉടലിനു നല്ല സ്വീകരണവും പ്രതികരണങ്ങളും ആണ് ലഭിച്ചത്. സാമ്പത്തികമായിട്ടും ഉടൽ വിജയിച്ചു. ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. ഉടലിന്റെ ഹിന്ദി റീമേക്ക് ഉണ്ടായേക്കും.

English Summary:

Chat With Ratheesh Reghunandan Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com