ADVERTISEMENT

ഈവ പവിത്രനും ആദിൽ ഇബ്രാഹിമും പ്രധാന കഥാപാത്രങ്ങളായെത്തിയ ഹ്രസ്വ ചിത്രമാണ് ‘എന്നന്നേക്കും’. രാജശ്രീ ബൽറാം കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യുട്യൂബിൽ ട്രെൻഡിങ്ങിലുണ്ട് . പ്രണയത്തിന്റെ പുതിയ ഭാവപ്പകർച്ചയോടെ എത്തിയ ചിത്രത്തിൽ ഈവ പവിത്രൻ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.  ഈവ പവിത്രൻ മലയാള സിനിമയ്ക്ക് അന്യയല്ല.  പവിത്രൻ എന്ന സംവിധാന പ്രതിഭയുടെയും കലാമണ്ഡലം ക്ഷേമവതിയുടെയും രണ്ടുമക്കളിൽ മൂത്തയാളാണ് ഈവ. മിസ് ഇന്ത്യയാകാൻ കൊതിച്ച ഈവ ചെറിയ പൊക്കക്കുറവിന്റെ പേരിൽ പിന്തള്ളപ്പെട്ടപ്പോൾ എത്തിയത് ഫെമിന ഫാഷൻ മാഗസിന്റെ എഡിറ്റിങ് ഡെസ്കിൽ ആയിരുന്നു.  ഒടുവിൽ പൈതൃകം ഈവയെ സിനിമയിലേക്ക് തന്നെ എത്തിച്ചു.  ക്യാംപസ്, റോക്ക്സ്റ്റാർ തുടങ്ങി ഒരുപിടി സിനിമകളിൽ അഭിനയിച്ച ഈവ നല്ല അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.  

രക്തത്തിൽ അലിഞ്ഞു ചേർന്ന കല

ഞാൻ ജനിച്ച് വളർന്നത് ഒരു കലാകുടുംബത്തിൽ ആണ്. എന്റെ അച്ഛൻ വി.കെ. പവിത്രൻ ഉപ്പ്, ഉത്തരം, തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. ഉപ്പ് പവിത്രൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അമ്മ കലാമണ്ഡലം ക്ഷേമാവതി. കല കണ്ടു വളർന്ന ആളാണ് ഞാൻ. ഞാനും എന്റെ അനുജത്തിയും സ്കൂളിൽ നിന്ന് വരുമ്പോൾ വീടിന്റെ ഒരു സൈഡിൽ നൃത്ത ക്ലാസും ഒരു സൈഡിൽ അച്ഛന്റെ തിരക്കഥ ചർച്ചകളും  ആയിരിക്കും. സിനിമയും നൃത്തവും ഞങ്ങളുടെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു. ഒരു നടി  ആകണമെന്ന് ആഗ്രഹിച്ചു വളർന്നതല്ല. എനിക്ക് മോഡലിങ് ആയിരുന്നു താല്പര്യം.  

ഞാൻ മിസ് തൃശൂർ ആയിരുന്നു. പിന്നെ വിഷ്വൽ കമ്യുണിക്കേഷൻ പഠിക്കാൻ കോയമ്പത്തൂർ പോയി. മിസ് ഇന്ത്യാ ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതിനു മത്സരിക്കാൻ അഞ്ചടി ആറിഞ്ച് വേണം എനിക്ക് അതിനേക്കാൾ കുറച്ചു താഴെ ആയിരുന്നു പൊക്കം.

eva-pavithran-family
ഈവ പവിത്രന്റെ കുടുംബം

പിന്നെ ഞാൻ ഫെമിന മാഗസിനിൽ വർക്ക് ചെയ്യാൻ ബോംബെയിലേക്ക്.  ഫെമിനയിലെ അസ്സോസിയേറ്റ് എഡിറ്റർ ആയിരുന്നു. അച്ഛൻ സിനിമയിലായത് കാരണം ഞാൻ സിനിമയിലേക്ക് വരുന്നില്ലേ എന്ന് അച്ഛന്റെ സുഹൃത്തുക്കൾ ചോദിക്കുമായിരുന്നു അവർ പറഞ്ഞിരുന്നത് പഠനം കഴിഞ്ഞിട്ട് അവൾ ഇഷ്ടമുണ്ടെങ്കിൽ ചെയ്യട്ടെ എന്നാണ്. പഠനം ആണ് പ്രധാനം എന്നാണ്  അച്ഛനും അമ്മയും പറഞ്ഞുതന്നത്.  

eva

ഒടുവിൽ സിനിമയിലേക്ക് 

ഞാൻ ഡിഗ്രി അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ സുഹൃത്തായ സംവിധായകൻ മോഹൻ സർ ഓഡിഷൻ ചെയ്യാൻ ഉപദേശിച്ചത്. അച്ഛൻ എന്നോട് ചെയ്തു നോക്കാൻ പറഞ്ഞു. അങ്ങനെയാണ് ‘ക്യാംപസ്’ എന്ന സിനിമയുടെ ഓഡിഷൻ ചെയ്ത് സിനിമയിലേക്ക് വന്നത്.  ഞാൻ ആദ്യമായി അഭിനയിച്ച സിനിമ ക്യാംപസ് ആണ്.  മഞ്ജു വാരിയരുടെ സഹോദരൻ മധു വാര്യർ ആയിരുന്നു അതിലെ നായകൻ. അന്ന് അഭിനയത്തെപ്പറ്റി എനിക്ക് ഒന്നും അറിയില്ലായിരുന്നു.  ആ സിനിമ കഴിഞ്ഞാണ് ഞാൻ ബോംബെയ്ക്കു പോയത്. പക്ഷേ ബോംബെയിൽ ജോലിയിൽ ഇരുന്നപ്പോൾ ഡാൻസ് മിസ് ചെയ്യാൻ തുടങ്ങി.  അമ്മയുടെ കൂടെ ഞാൻ റെഗുലർ ആയി നൃത്തം പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നു.  

eva-pavithran-husband
ഭർത്താവ് പ്രദീഷ് വർമയ്‌ക്കൊപ്പം

എന്റെ അടുത്ത സുഹൃത്ത് രാജശ്രീ ബൽറാം എഴുതിയ റോക്ക്സ്റ്റാർ എന്ന സിനിമയിൽ സംവിധായകൻ വി.കെ. പ്രകാശ് സർ എന്നെ കാസ്റ്റ് ചെയ്തു.  ആ സിനിമ വലിയ ഒരു പ്രതീക്ഷയായിരുന്നു. പക്ഷേ പ്രതീക്ഷിച്ച പ്രതികരണം ആ സിനിമയ്ക്ക് തിയറ്ററിൽ കിട്ടിയില്ല. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇപ്പോഴും ആ സിനിമ കാണുന്നവരുണ്ട്. അതിനു ശേഷം ‘റോക്‌സ്‌റ്റാർ ആക്ടർ’ എന്നാണ് അറിയപ്പെടുന്നത്. പിന്നീട് ലോനപ്പന്റെ മാമോദീസാ എന്ന സിനിമയിൽ ജയറാമേട്ടന്റെ സഹോദരിയായി അഭിനയിച്ചു. പക്ഷേ ഞാൻ പ്രതീക്ഷിച്ചത് പോലെ അവസരങ്ങൾ ഒന്നും കിട്ടിയില്ല.  ഇതിനിടയിൽ കോവിഡ് ആയി കുറെ വർഷങ്ങൾ കയ്യിൽ നിന്ന് പോയല്ലോ. 

അതിനു ശേഷമാണ് റോക്ക്സ്റ്റാറിന്റെ എഴുത്തുകാരി രാജശ്രീ ബൽറാം എഴുതി സംവിധാനം ചെയ്ത ‘എന്നന്നേക്കും’ എന്ന ഹ്രസ്വചിത്രം ചെയ്തത്. എന്റെ ഭർത്താവ് ക്യാമറാമാൻ പ്രദീഷ് വർമയാണ് ആ ചിത്രത്തിന്റെ ക്യാമറാമാൻ. അതിൽ ജാസ്മിൻ ആയി അഭിനയിച്ച ശ്രദ്ധ ഷെട്ടി എന്റെ ജൂനിയർ ആയി വർക്ക് ചെയ്ത കുട്ടി ആണ്. യഥാർഥ ജീവിതത്തിലും ഞാൻ ആ കുട്ടിയുടെ ബോസ് ആയിരുന്നു. തമ്മിൽ അറിയുന്ന കുറേപേർ ഒരുമിച്ച് ചെയ്ത ഒരു ഷോർട് മൂവി ആയിരുന്നു എന്നന്നേക്കും.

"എന്നന്നേക്കും" പ്രിയപ്പെട്ടതായി

"എന്നന്നേക്കും" ഒരുപാട് പേര് വിളിച്ച് നല്ല അഭിപ്രായം പറഞ്ഞ ഒരു വർക്ക് ആണ്.  നമ്മൾ ഒരുപാട് കേട്ടുമറന്ന കഥയാണെങ്കിലും ആ ഹ്രസ്വചിത്രം ഒത്തിരിപേർക്ക് ഇഷ്ടപ്പെട്ടിരുന്നു.  ആ ചിത്രത്തിന്റെ കമന്റ്സ് നോക്കിയാൽ മുഴുവൻ പോസിറ്റീവ് ആണ്.  പ്രണയകഥയ്ക്ക് ഇന്നും സ്കോപ്പ് ഉണ്ട് എന്ന് ആ ചിത്രം തെളിയിച്ചു. എല്ലാവരും വിളിച്ച് ആ ഫിലിമിന്റെ രണ്ടാം ഭാഗം ഉണ്ടോ എന്ന് ചോദിക്കാറുണ്ട്.  പക്ഷേ അങ്ങനെ ഒന്നും രാജശ്രീ പ്ലാൻ ചെയ്തിട്ടില്ല. ആ ചിത്രത്തിന് ഞങ്ങൾ അധികം പരസ്യം ഒന്നും കൊടുത്തിരുന്നില്ല, ആളുകൾ പറഞ്ഞുകേട്ട് ആണ് അത് കൂടുതൽ പേര് കണ്ടത്. ഇപ്പോൾ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം അത് എടുക്കാൻ തയാറായി വന്നിട്ടുണ്ട്.

eva-pavithran2

സിനിമ എന്റെ ലക്‌ഷ്യം 

ഞാൻ മുംബൈയിൽ ആയതുകൊണ്ട് മലയാളം സിനിമ ചെയ്യാൻ താല്പര്യം ഉണ്ടാകില്ല എന്ന് പലരും കരുതുന്നുണ്ട്.  പക്ഷേ അവസരം കിട്ടിയാൽ എനിക്ക് സിനിമകൾ ചെയ്യാൻ താല്പര്യമുണ്ട്. മുംബൈയിൽ ആയതുകൊണ്ട് സിനിമയുമായി വലിയ ബന്ധമില്ലാതെ ഇരിക്കുകയാണ്. ഓഡിഷനുകളിൽ പങ്കെടുക്കാനും സിനിമകളുടെ ഭാഗമാകാനും താൽപര്യമുണ്ട്. ഈ വർഷം കൂടുതൽ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം.

English Summary:

Actress Eva Pavithran Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com