ADVERTISEMENT

ഹൃതിക് റോഷനെ പരിഹസിച്ച് കങ്കണ റണൗട്ട്. 2016ൽ നടിക്കെതിരെ ഹൃതിക് നൽകിയ പരാതി സൈബര്‍ സെല്ലില്‍ നിന്ന് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതാണ് കങ്കണയെ ചൊടിപ്പിച്ചത്. ഒരു കാലത്ത് പ്രണയത്തിലാകുകയും പിന്നീട് അകലുകയും ചെയ്ത ഹൃതിക്കിന്റെയും കങ്കണയുടെയും നിയമപോരാട്ടം വലിയ വാർത്തയായിരുന്നു.

 

2016–ല്‍ റജിസ്റ്റര്‍ ചെയ്ത കേസാണ് ഇപ്പോൾ മുംബൈ പൊലീസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണത്തിനെതിരെ ഹൃതിക്കും കേസ് നൽകിയിരുന്നു. എന്നാൽ മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കേസ് മുന്നോട്ടുപോയില്ല.

 

ഈ കേസിലാണ് മുംബൈ പോലീസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.  മുംബൈയിലെ സൈബര്‍ സെല്‍ യൂണിറ്റ് അന്വേഷണം നടത്തിയ കേസ് ക്രൈംബ്രാഞ്ചിലെ ക്രൈം ഇന്റലിജന്റ്‌സ് യൂണിറ്റാണ് അന്വേഷിക്കുക. കേസില്‍ ശരിയായ അന്വേഷണം നടത്താന്‍ പൊലീസിലെ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ കഴിയുമോ എന്ന് ചോദിച്ച് ഹൃത്വിക്കിന്റെ അഭിഭാഷകന്‍ മുംബൈ കമ്മീഷണര്‍ക്ക് കത്തയയ്ക്കുകയായിരുന്നു. 

 

‘ഹൃതിക്കിന്റെ കദനകഥ വീണ്ടും ആരംഭിച്ചിരിക്കുന്നു’ എന്നായിരുന്നു ഇക്കാര്യത്തില്‍ കങ്കണയുടെ പ്രതികരണം. ‘അയാള്‍ വീണ്ടും കരയാൻ തുടങ്ങി. ഞങ്ങള്‍ ബ്രേക്കപ്പ് ആയി. അയാളുടെ വിവാഹബന്ധം വേര്‍പെടുകയും ചെയ്തു. എല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും അയാള്‍ മുമ്പോട്ട് പോയില്ല. മറ്റേതെങ്കിലും സ്ത്രീകളുമായി ഡേറ്റിങിനും തയാറല്ല. എന്റെ സ്വകാര്യജീവിതത്തില്‍ അല്‍പ്പം പ്രതീക്ഷ കണ്ടു തുടങ്ങുമ്പോള്‍ അയാള്‍ പഴയ നാടകവുമായി വീണ്ടും എത്തും. ഒരു ചെറിയ ബന്ധത്തിന്റെ പേരില്‍ ഇത്രയും കരയണോ ഹൃത്വിക്ക്?.’–കങ്കണ ട്വീറ്റ് ചെയ്തു.

 

കങ്കണയുടെ ഇമെയിലില്‍ നിന്നും 2013 - 14 കാലത്ത് തനിക്ക് നൂറു കണക്കിന് മെയിലുകള്‍ വന്നതായാണ് ഹൃതിക്കിന്റെ ആരോപണം. കൈറ്റ്്‌സിലും കൃഷ് 3 യിലുമാണ് കങ്കണയും ഹൃതിക്കും ഒരുമിച്ച് അഭിനയിച്ചത്. കൃഷ് 3 സിനിമയ്ക്ക് ശേഷം ഇരുവരും ഡേറ്റിങിലാണെന്ന രീതിയില്‍ അഭ്യൂഹങ്ങളും പരന്നു. 2013 ല്‍ ഭാര്യ സൂസനുമായുള്ള വിവാഹബന്ധം ഹൃതിക് അവസാനിപ്പിച്ചു.

 

2016–ലായിരുന്നു ഹൃത്വിക്കും കങ്കണയും തമ്മിലുള്ള പോര് തുറന്നയുദ്ധമായി മാറിയത്. ഹൃതിക്കുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹനിശ്ചയം വരെ കഴിഞ്ഞുവെന്നും കങ്കണ അവകാശപ്പെട്ടു. പിന്നീട് പല അഭിമുഖങ്ങളിലും ഹൃതിക്കിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി രംഗത്തുവന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com