നാല് പേർക്ക് കോവിഡ്; രജനിയുടെ ‘അണ്ണാത്തെ’ ചിത്രീകരണം നിർത്തിവച്ചു
Mail This Article
രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ചിത്രീകരണം കോവിഡ് ബാധയെ തുടർന്ന് നിർത്തിവെച്ചു. സിനിമാ സംഘത്തിലെ നാല് പേർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് നടപടി. രജനീകാന്ത് അടക്കമുള്ളവർ നിരീക്ഷണത്തിൽ മാറിയിരിക്കുകയാണ്.
ആളുകൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രജനീകാന്ത്, നയൻതാര അടക്കമുള്ളവർക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ടെസ്റ്റിൽ രജനീകാന്തും നയൻതാരയും കോവിഡ് നെഗറ്റീവ് ആയിരുന്നു. രണ്ടാഴ്ച്ച സംഘത്തിലെ എല്ലാവരും ക്വാറന്റീനിലേക്ക് മാറുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. നിലവിൽ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലുള്ള രജനികാന്ത് ചെന്നൈയിലേക്ക് തിരിച്ചെത്തുമോ എന്ന് വ്യക്തമല്ല
ഡിസംബർ പതിനാലിനാണ് അണ്ണാത്തേയുടെ ചിത്രീകരണം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. നയൻതാരയും കീർത്തി സുരേഷുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സിരുതൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകൻ.
നയൻതാരയ്ക്കും കീർത്തി സുരേഷിനും പുറമേ മീന, ഖുഷ്ബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡിസംബർ 12 ന് എഴുപതാം പിറന്നാൾ ആഘോഷിച്ചതിന് പിന്നാലെയാണ് രജനീകാന്ത് അണ്ണാത്തെയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിൽ എത്തിയത്.
2021 ജനുവരിയിലാണ് നേരത്തേ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതെങ്കിലും രജനീകാന്തിന്റെ ആവശ്യപ്രകാരമായിരുന്നു ഈ വർഷം തന്നെ ആരംഭിച്ചത്. പ്രകാശ് രാജ്, സൂരി, സതീഷ് എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.