ADVERTISEMENT

മണിപ്പുർ സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയ നടൻ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതേ തുടർന്ന് കാക്കനാട് പൊലീസിൽ നടൻ പരാതിയും നൽകുകയുണ്ടായി. ഇപ്പോഴിതാ സുരാജ് നല്‍കിയ പരാതിയുടെ പകർപ്പ് പുറത്തുവന്നിരിക്കുന്നു. തനിക്കു ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലെന്നും ഒരു പ്രത്യേക പാർട്ടിയിൽ അംഗത്വം പോലുമില്ലാത്ത ആളാണ് താനെന്നും സുരാജ് പറയുന്നു. സിനിമ മാത്രമാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

പരാതിയിൽനിന്ന്:

 

‘‘എന്റെ പേര് സുരാജ് വെഞ്ഞാറമൂട് എന്നാണ്.. ഞാൻ കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ അഭിനയരംഗത്തു പ്രവർത്തിക്കുന്നു. എറണാകുളം ഐഎംഎ റോഡിലുള്ള സ്കൈലൈൻ ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസക്കാരനാണ്. ഭരണഘടനയിൽ പറയുന്ന പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം എന്ന അവകാശം ഉൾക്കൊണ്ട്‌ കൊണ്ട്, രാജ്യത്തു നടക്കുന്ന അതിക്രമങ്ങളിൽ ഇരയാക്കപ്പെടുന്നവരെ പിന്തുണച്ചു ഞാൻ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാറുണ്ട്. അവിടെ ഞാൻ രാഷ്ട്രീയമോ മതപരമായ കാര്യങ്ങളോ സംസാരിക്കാറില്ല. ഞാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം ഉള്ള ആളുമല്ല. കല എന്നത് മാത്രമാണ് എന്റെ രാഷ്ട്രീയം.

 

മണിപ്പൂരിൽ വിവസ്ത്ര ആക്കപ്പെട്ട വിഡിയോ കണ്ട ദിവസം ഇവർക്ക് നീതി വൈകികൂടാ എന്നൊരു വാക്ക് ഞാൻ എഴുതിയിരുന്നു. അന്ന് മുതൽ ഇന്നു വരെ എനിക്ക് എതിരെ സംഘടിതമായ സൈബർ ആക്രമണം നടക്കുകയാണ്. ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട രാത്രി മുതൽ എന്റെ ഫോണിലേക്ക് അസഭ്യവും ഭീഷണിയും വന്നു കൊണ്ടിരിക്കുന്നു. ഒരു മിനിറ്റ് ഒരു കോൾ എടുത്തു സംസാരിക്കാൻ പറ്റാത്ത അത്രയും കോളുകൾ വരുന്നു. ഒരു കലാകാരനായ എനിക്ക് പെട്ടെന്ന് നമ്പർ മാറ്റുക എന്നത് ഉചിതമായിരിക്കില്ല. എന്നെ സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്ന നമ്പർ കോൾ താഴെ ചേർക്കുന്നു..

 

കൊന്നു കളയുമെന്ന ഭീഷണി ആണ് ഇതിലൂടെ ഓരോ മിനിറ്റിലും വരുന്നത്. ഇവരൊക്കെ ആരെന്നോ എന്തിനാണ് എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്നോ എനിക്ക് അറിയില്ല. ആയതിനാൽ ഒരു മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള കടന്നു കയറ്റമായി ഇതിനെ കാണുകയും ഇങ്ങനെ കൂട്ട ആക്രമണം നടത്തുന്നവർക്ക് എതിരെ എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണമെന്ന് താഴ്മയായി അഭ്യർഥിക്കുന്നു....

 

സുരാജ് വി.വി.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com