ADVERTISEMENT

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി നടി നിവേദ പേതുരാജ്. തമിഴ്‌നാട് കായികമന്ത്രിയും മുന്‍നടനുമായ ഉദയനിധി സ്റ്റാലിന്‍ ദുബായില്‍ നടിക്ക് 50 കോടി വിലമതിക്കുന്ന ആഡംബര വസതി വാങ്ങി നല്‍കിയെന്നും അവിടെയാണ് നടി താമസിക്കുന്നതെന്നുമായിരുന്നു പ്രചാരണം. യൂട്യൂബര്‍ സവുക്കു ശങ്കറാണ് വിവാദ പരാമർശം നടത്തിയത്. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു. ദുബായില്‍ വര്‍ഷങ്ങളായി കുടുംബസമേതം താമസിക്കുന്ന വ്യക്തിയാണ് താനെന്നും ഒരു കുടുംബത്തിന്റെ പ്രശസ്തി നശിപ്പിക്കുന്നതിന് മുമ്പ് കൃത്യമായ വിവരങ്ങൾ പരിശോധിക്കണമെന്നും നടി മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.

‘‘എനിക്ക് വേണ്ടി ആരോ ഉദാരമായി പണം ചെലവഴിക്കുന്നു എന്ന ഒരു വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതുവരെ ഞാന്‍ മൗനം പാലിക്കുകയായിരുന്നു, കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നതിന് മുന്‍പ് അത് സത്യമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള മനുഷ്യത്വം എല്ലാവരും കാണിക്കുമെന്ന് ഞാന്‍ വിചാരിച്ചുപോയി.

കുറച്ചു ദിവസങ്ങളായി ഞാനും കുടുംബവും കടുത്ത സമ്മർദത്തിലായിരുന്നു. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ. ഞാൻ വളരെ മാന്യമായ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. 16 വയസ്സ് മുതൽ ഞാൻ സാമ്പത്തികമായി സ്വതന്ത്രയും സ്ഥിരതയുള്ളവളുമാണ്. എൻ്റെ കുടുംബം ഇപ്പോഴും ദുബായിലാണ് താമസിക്കുന്നത്. ഞങ്ങൾ 20 വർഷത്തിലേറെയായി ദുബായിൽ ഉണ്ട്.

ഞാൻ ഒരിക്കലും ഒരു നിർമാതാവിനോടും സംവിധായകനോടും നായകനോടും എന്നെ കാസ്റ്റ് ചെയ്യാനോ സിനിമ അവസരങ്ങൾ തരാനോ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ 20 ലധികം സിനിമകൾ ചെയ്തിട്ടുണ്ട്. അതെല്ലാം ഞാന്‍ സ്വപ്രയത്‌നം കൊണ്ട് കണ്ടെത്തിയതാണ്. പണത്തോടോ സിനിമയോടോ ഇതുവരെ ആര്‍ത്തി കാണിച്ചില്ല.

എന്നെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങള്‍ സത്യത്തില്‍നിന്ന് ഏറെ അകലെയാണ്.  2002 മുതൽ ഞങ്ങൾ ദുബായിൽ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. കൂടാതെ, 2013 മുതൽ റേസിങ് എന്റെ അഭിനിവേശമാണ്. ചെന്നൈയില്‍ റേസിങ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. വളരെ ലളിതമായ ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അതിജീവിച്ച ശേഷമാണ് മാനസികമായും വൈകാരികമായും മികച്ച അവസ്ഥയില്‍ ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നത്. നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലെ മാന്യവും സമാധാനപരവുമായ ജീവിതം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. 

നിയമപരമായി യാതൊരു നടപടിയും ഞാന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മാധ്യമപ്രവര്‍ത്തനത്തില്‍ അല്‍പം മനുഷ്യത്വം ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെക്കുറിച്ച് എന്തെങ്കിലും വാര്‍ത്ത കൊടുക്കുന്നുവെങ്കില്‍ എന്റെ കുടുംബത്തിന്റെ മാന്യത തകര്‍ക്കുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് അന്വേഷിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ കുടുംബത്തെ മാനസികാഘാതത്തിലൂടെ കൊണ്ടുപോകരുത്. എന്നോടൊപ്പം നിന്നവര്‍ക്കും എനിക്ക് വേണ്ടി ശബ്ദിച്ചവര്‍ക്കും നന്ദി. സത്യം എന്നും നിലനിൽക്കട്ടെ.’’–നിവേദയുടെ വാക്കുകൾ.

ടിക് ടിക് ടിക്, സങ്കത്തമിഴന്‍, ഒരു നാള്‍ കൂത്ത് തുടങ്ങിയ സിനിമകളിലൂടെ സുപരിചിതയായ നടിയാണ് നിവേദാ പേതുരാജ്. ഫസ്റ്റ് ലെവല്‍ ഫോര്‍മുല കാര്‍ റേസിങ്ങില്‍ യോഗ്യത നേടിയ ഡ്രൈവര്‍ കൂടിയാണ് താരം.

English Summary:

Did Udhayanidhi Stalin Buy Nivetha Pethuraj A Home In Dubai? Actor Clarifies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com