ADVERTISEMENT

ഉദയനിധി സ്റ്റാലിന്റെ ഉമസ്ഥതയിലുള്ള നിർമാണ കമ്പനിയായ റെഡ് ജയന്റ്‌സ് മൂവീസിനെതിരെ നടന്‍ വിശാല്‍. ‘മാർക്ക് ആന്റണി’ തിയറ്ററുകളിൽ റിലീസ് ചെയ്യാതിരിക്കാനുള്ള ശ്രമം നടന്നുവെന്നും അന്ന് താൻ നേരിട്ടിറങ്ങി പ്രശ്നമുണ്ടാക്കിയാണ് ചിത്രം റിലീസ് ചെയ്തതെന്നും വിശാൽ പറയുന്നു. ‘രത്നം’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്സിന്റെ പേരെടുത്തുപറഞ്ഞ് വിശാൽ രൂക്ഷവിമർശനം നടത്തിയത്.

‘‘ഒരു സിനിമ മാറ്റിവയ്ക്കണം എന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. തമിഴ് സിനിമ എന്റെ കയ്യിലാണ് എന്ന് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നവര്‍ വിജയിച്ച ചരിത്രമില്ല. എസി മുറിയിലിരുന്ന് ഫോണെടുത്ത് പടം റിലീസ് ചെയ്യ്, വേറാരുടേയും സിനിമ പ്രദര്‍ശിപ്പിക്കേണ്ട എന്ന് പറയുന്നവരല്ല എന്റെ സിനിമാ നിര്‍മാതാക്കള്‍.

പണം പലിശയ്ക്ക് എടുത്ത് വിയര്‍പ്പൊഴുക്കി, ഞങ്ങളെപ്പോലുള്ളവര്‍ രക്തവും ചിന്തി ഒരു സിനിമ എടുത്ത് കൊണ്ടുവന്നാല്‍, ‘അങ്ങോട്ട് മാറിനില്‍ക്ക്’ എന്ന് പറയാന്‍ ആരാണ് ഇവര്‍ക്കെല്ലാം ഇതിനുള്ള അധികാരം കൊടുത്തത്? നിങ്ങള്‍ ഇതൊരു കുത്തകയാക്കി വച്ചിരിക്കുകയാണോ എന്ന് ഞാന്‍ റെഡ് ജയന്റ്‌സ് മൂവീസിലെ ഒരാളോട് ചോദിച്ചിട്ടുണ്ട്. ഞാന്‍ തന്നെയാണ് അയാളെ ഉദയനിധിയുടെ അടുത്തെത്തിച്ചത്.

മാര്‍ക്ക് ആന്റണിക്ക് 65 കോടിയായിരുന്നു ബജറ്റ്. വിനായക ചതുര്‍ത്ഥിക്ക് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസിന് ഒരാഴ്ച മുന്നേ തിയറ്റര്‍ തരാന്‍ കഴിയില്ലെന്ന് ഇവര്‍ പറഞ്ഞു. ദേഷ്യം വന്നിട്ട് ഞാന്‍ അതിനെ ചോദ്യം ചെയ്തു. എന്റെ നിർമാതാവ് 50 കോടിക്കു മുകളിൽ മുടക്കിയെടുത്ത സിനിമ എപ്പോള്‍ ഇറക്കണം, ഇറക്കേണ്ട എന്ന് തീരുമാനിക്കാന്‍ ഇവരൊക്കെ ആരാണ്? കടം വാങ്ങിയിട്ടാണ് ആ പ്രൊഡ്യൂസര്‍ പടം ചെയ്തത്.

അന്ന് പ്രശ്‌നമുണ്ടാക്കിയിട്ടാണ് ‘മാര്‍ക്ക് ആന്റണി’ റിലീസ് ചെയ്തത്. ഭാഗ്യവശാല്‍ ആ ചിത്രം വിജയിക്കുകയും നിര്‍മാതാവിന് ലാഭമുണ്ടാവുകയും ചെയ്തു. സംവിധായകന്‍ ആദിക്കിന് ഒരു നല്ല ഭാവിയും എനിക്ക് ഒരു വിജയവും കിട്ടി. അന്ന് ഞാന്‍ വെറുതേ ഇരുന്നെങ്കില്‍ ‘മാര്‍ക്ക് ആന്റണി’ ഇന്നും റിലീസ് ആവില്ലായിരുന്നു. എന്റേതായി ഇനി റിലീസ് ആവാനിരിക്കുന്ന ‘രത്‌ന’ത്തിനും ഇതേ പ്രശ്‌നം വരും.

ഇവരോടൊക്കെ എതിര്‍ത്ത് പറയാന്‍ ആര്‍ക്കും ധൈര്യമില്ല. നിർമാതാക്കള്‍ക്ക് ധൈര്യമുണ്ടാവണം. മൂന്ന് നേരത്തെ ആഹാരത്തിന് അധ്വാനിക്കുന്നവരാണ് ഞങ്ങളെ പോലുള്ളവര്‍. നിങ്ങളെ പോലുള്ളവര്‍ക്ക് അങ്ങനെയല്ല. ‘രത്‌നം’ ഇറങ്ങുമ്പോള്‍ എന്തെങ്കിലും തടസം സൃഷ്ടിച്ചാല്‍ തിരിച്ചടിക്കാന്‍ റെഡിയാണ്. സിനിമ ആരുടേയും കാല്‍ക്കീഴില്‍ അല്ല.’’ വിശാല്‍ പറയുന്നു.

English Summary:

Vishal makes a bold statement against Reg Giant banner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com