ADVERTISEMENT

ബെംഗളൂരുവില്‍ നടി ഹർഷിക പൂനച്ചയ്ക്കും കുടുംബത്തിനും നേരെ അ‍ഞ്ജാതരുടെ ആക്രമണം. പുലികേശി നഗറിലുള്ള ഭക്ഷണ ശാലയിൽനിന്നും ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ തനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ നടി വെളിപ്പെടുത്തി.  രാത്രി ഭക്ഷണം കഴിച്ചു പുറത്തിറങ്ങി വാലേ പാർക്കിൽ നിന്ന് കാർ എടുത്തു പുറത്തേക്ക് നീങ്ങിയ തനിക്കും കുടുംബത്തിനും നേരേ ഒരു സംഘം അക്രമികൾ ചാടിവീണ് ആക്രമിച്ചെന്നും വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും വാഹനം നശിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് ഹർഷിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സംഭവത്തിന്റെ വിഡിയോയും അക്രമികളുടെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.  പൊലീസ് ഡിപ്പാർട്മെന്റിലെ സുഹൃത്തുക്കളും കുടുംബങ്ങളും ഈ സംഭവം പുറത്തുപറയേണ്ട എന്നാണ് ഉപദേശിച്ചതെന്നും പക്ഷേ ബംഗളുരുവിലെ സാധാരണക്കാരായ ജനങ്ങൾ ഇത്തരമൊരു സംഭവത്തെപ്പറ്റി അറിഞ്ഞിരിക്കണം എന്നുളളതുകൊണ്ടാണ് ഇതിനെക്കുറിച്ച് എഴുതുന്നതെന്നും ഹർഷിക പറയുന്നു

നടിയുടെ കുറിപ്പിൽ നിന്നുളള പ്രസക്ത ഭാഗങ്ങൾ:

‘‘നമ്മുടെ ബെംഗളൂരുവിൽ നാട്ടുകാരായ നമ്മൾ എത്രത്തോളം സുരക്ഷിതരാണ്? 

പ്രിയപ്പെട്ടവരേ, ഒരുപാട് ആലോചനകൾക്കു ശേഷമാണ് രണ്ട് ദിവസം മുമ്പ് ബെംഗളൂരുവിൽ വച്ച് എനിക്കുണ്ടായ ഭയാനകമായ ഒരു അനുഭവം പങ്കുവയ്ക്കാൻ തീരുമാനിച്ചത്. എന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പൊലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ചില പരിചയക്കാരോടും സംസാരിച്ചതിനു ശേഷം ഇതു പുറത്തു പറയേണ്ട എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ബെംഗളൂരുകാരുടെ നന്മയ്ക്കായി ഞാൻ ഒടുവിൽ എന്റെ അനുഭവം പോസ്റ്റു ചെയ്യാൻ തീരുമാനിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫ്രേസർ ടൗൺ ഏരിയയ്ക്ക് സമീപമുള്ള പുലികേശി നഗറിലെ റെസ്റ്ററന്റിൽ വൈകുന്നേരം എന്റെ കുടുംബത്തോടൊപ്പം ഡിന്നർ കഴിക്കാൻ പോയിരുന്നു. അത്താഴം കഴിഞ്ഞ് വാലേ പാർക്കിങിൽ നിന്ന് ഞങ്ങളുടെ വാഹനം എടുത്ത് പോകാൻ തുടങ്ങുമ്പോൾ ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവർ സീറ്റിന്റെ വിൻഡോയ്ക്ക് സമീപം പെട്ടെന്ന് 2 പേർ പ്രത്യക്ഷപ്പെട്ടു.

ഞങ്ങളുടെ വണ്ടി വളരെ വലുതാണെന്നും വണ്ടി എടുത്താൽ അത് അവരെ സ്പർശിക്കുമെന്നും പറഞ്ഞ് തർക്കിക്കാൻ തുടങ്ങി. ‘‘ഞങ്ങൾ ഒട്ടും നീങ്ങിയിട്ടില്ല, ദയവായി നിങ്ങൾ മാറിനിൽക്കൂ എന്നിട്ടേ ഞങ്ങൾ വണ്ടി എടുക്കൂ’’ എന്ന് ഭർത്താവ് പറഞ്ഞു.  അവർ വണ്ടി അവരെ മുട്ടും എന്ന വിദൂര സാധ്യതയെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്, അങ്ങനെ പറയുന്നതിൽ ഒരു അർഥവുമില്ല എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. എന്റെ ഭർത്താവ് ഞങ്ങളുടെ വണ്ടി വളരെ സൂക്ഷിച്ച് ഒരൽപം മുന്നോട്ട് നീക്കി. ഉടനെ തന്നെ ഈ പറഞ്ഞ 2 പേർ അദ്ദേഹത്തെയും എന്റെ കുടുംബത്തെയും അവരുടെ ഭാഷയിൽ 'ഈ കന്നഡക്കാരെ ഒരു പാഠം പഠിപ്പിക്കണം' എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും എന്റെ ഭർത്താവിന്റെ മുഖത്തടിക്കാൻ ശ്രമിക്കുകയും ചെയ്തു.  

ഭർത്താവ് അവരോട് പ്രതികരിക്കാതെ ക്ഷമയോടെ ഇരിക്കുന്നത് കണ്ടിട്ട് ശരിക്കും ഞാൻ ആശ്ചര്യപ്പെട്ടു, കാരണം അദ്ദേഹം യഥാർഥത്തിൽ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ് അദ്ദേഹം.  പെട്ടെന്ന് തന്നെ അവരുടെ സംഘത്തിലെ 20 - 30 ആളുകൾ സ്ഥലത്തെത്തി. അവരിൽ 2 പേർ ചേർന്ന് എന്റെ ഭർത്താവിന്റെ സ്വർണമാല പിടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു.  ഭർത്താവ് ഇത് കൃത്യസമയത്ത് മനസ്സിലാക്കി അവരുടെ കയ്യിൽ നിന്ന് അത് പിടിച്ചുവാങ്ങി എന്റെ കയ്യിൽ തന്നു. ഇതോടെ അവർ കൂടുതൽ ക്ഷുഭിതരാവുകയും ഞങ്ങളെ ചീത്ത വിളിക്കാൻ ആരംഭിക്കുകയും ചെയ്തു.  അവർ ഞങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളും സ്വർണവും അപഹരിക്കാൻ ശ്രമിച്ചു.  ഒന്നും കയ്യിൽ കിട്ടാതെയായപ്പോൾ ഞങ്ങളുടെ കാറിനു കേടുവരുത്തുകയും ഞങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിനിടയിൽ തന്നെ ഞങ്ങൾ അവരോട് മോശമായി പെരുമാറി എന്ന അവർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.  ഞങ്ങളുടെ കാറിൽ സ്ത്രീകളും മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നതിനാൽ ഭർത്താവ് അവരോട് കൂടുതൽ പ്രതികരിച്ചില്ല.’’– ഹർഷിക പൂനാച്ച കുറിച്ചു.  

harshika-poonacha-3

സഹപ്രവർത്തകരും ആരാധകരും ഉൾപ്പടെ നിരവധിപ്പേരാണ് വിഷയത്തിൽ നടിക്കു പിന്തുണയുമായി എത്തുന്നത്. ഈ വിഡിയോ തീർത്തും ഭയപ്പെടുത്തുന്നതാണെന്നും എന്തു സുരക്ഷയാണ് ഒരു കുടുംബത്തിന് ബെംഗളൂരില്‍ ഉള്ളതെന്നും ആളുകൾ കമന്റിലൂടെ ചോദിക്കുന്നു. അക്രമികൾക്കെതിരെ കർശനമായ നടപടി എടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

പതിനഞ്ചാം വയസ്സിൽ പിയുസി എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഹർഷിക പൂനാച്ച. നടൻ ഭുവന്‍ പൊന്നപ്പയാണ് ഹർഷികയുടെ ഭർത്താവ്. 

കേംബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന്  ഇലക്ട്രിക്കലിൽ എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയ ഹർഷിക സോഫ്റ്റ്‍വയർ എൻജിനീയറാണ്. മലയാളത്തിൽ ചാർമിനാർ എന്ന സിനിമയിലും നായികയായി എത്തി. ‘ഉൻ കാതൽ ഇരുന്താൽ’ എന്ന തമിഴ് ചിത്രത്തിലാണ് ഹർഷിക ഒടുവിൽ അഭിനയിച്ചത്. 

English Summary:

Harshika Poonacha and family attacked over alleged language dispute in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com