ADVERTISEMENT

കോടതി വ്യവഹാരങ്ങളുടെ നൂലാമാലകളും കാലതാമസവും മൂലം ജീവിതം തന്നെ കൈവിട്ടുപോകുന്ന മനുഷ്യരുടെ കഥകൾ പ്രമേയമായ നിരവധി ചിത്രങ്ങളാണ് അടുത്തിടെ ശ്രദ്ധേയമായത്.  എന്നാൽ കോടതിയിലെ നൂലാമാലകൾ ആക്ഷേപഹാസ്യരൂപത്തിൽ ഏറെ വ്യത്യസ്തമായി ഒരുങ്ങിയ ചിത്രമാണ് ‘ജലധാര പമ്പ്സെറ്റ് സിൻസ്‌ 1962’.  വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ആഷിഷ് ചിന്നപ്പയുടെ ആദ്യ സംവിധാന സംരംഭമാണ്. ഏവരെയും നിഷ്പ്രഭമാക്കുന്ന അസാമാന്യ പ്രകടനവുമായി ഉർവശിയുടെ ഒറ്റയാൾ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

 

മാതൃകാധ്യാപകരായി വിരമിച്ച ചന്ദ്രൻ മാഷിന്റെയും മൃണാളിനി ടീച്ചറുടെയും വീട്ടിലെ പമ്പുസെറ്റ് മോഷണം പോകുന്നതും അത് പിന്നെ ടീച്ചറുടെ ജീവിതത്തിലെ ഒഴിയാബാധയായ കേസായി മാറുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.  ഏഴുവർഷം എടുത്ത പമ്പുസെറ്റ് മോഷണകേസ് കൊടുത്തതിന്റെ അടുത്ത വര്ഷം തന്നെ ചന്ദ്രൻമാഷ് ടീച്ചറെ വിട്ടുപിരിയുകയും കേസ് നടത്തിപ്പ് ടീച്ചറുടെ ചുമലിലാവുകയും ചെയ്തു.  ഏവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ടീച്ചർ വിശന്ന് പൊരിഞ്ഞ് കോടതി വരാന്തയിരിക്കുന്നവർക്കായുള്ള പൊതിച്ചോറും കുമ്പിളപ്പവുമൊക്കെയായി ആഘോഷമായി സ്വന്തം കാറിൽ ഡ്രൈവറെ വച്ചാണ് കോടതിയിൽ പോകുന്നത്.   വിവാഹപ്രായമായ മകൾ ചിപ്പി അമ്മയുടെ കേസ് നടത്തിപ്പിന് എതിരാണ്.  മറുവശത്താകട്ടെ കള്ളൻ മോട്ടാർ മണിയുടെ ചീത്തപ്പേരുകാരണം സ്വന്തം മകൾ പോലും വഴിമാറി നടക്കുന്ന അവസ്ഥയിലാണ്.  മാഷ് തുടങ്ങിവച്ച കേസിൽ മണി കുറ്റം സമ്മതിക്കണമെന്ന് ടീച്ചർ ആഗ്രഹിക്കുമ്പോൾ കള്ളൻ എന്ന വിളിപ്പേര് മാറ്റണം എന്നാണു മാണിയുടെ ആഗ്രഹം.  ഇതിനിടയിൽ വാദപ്രതിവാദങ്ങളുമായി രവി വക്കീലും സ്വാമി വക്കീലും അരങ്ങു തകർക്കുന്നുണ്ട്.  

 

ചിരിയും ആക്ഷേപഹാസ്യവും ചിന്തോദ്ദീപകമായ കഥപറച്ചിലും വാഗ്‌ദാനം ചെയ്യുന്ന ഒരു ഇമോഷണൽ ഫാമിലി എന്റർടൈനർ ആണ് ജലധാര പമ്പുസെറ്റ്. കോടതിയിലെ വലിഞ്ഞുമുറുകിയ അന്തരീക്ഷത്തിനു പകരം സൗഹാർദ്ദപരവും രസകരവുമായ മുഹൂർത്തങ്ങളാണ് ചിത്രം നൽകുന്നത്.  പാലക്കാടിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയത് സാനു കെ. ചന്ദ്രനും തിരക്കഥ ഒരുക്കിയത് പ്രജിൻ എംപിയും ആശിഷ് ചിന്നപ്പയും ചേർന്നാണ്. പാലക്കാടൻ ഗ്രാമത്തിന്റെ മനോഹാരിത ഒപ്പിയെടുത്ത സജിത്ത് പുരുഷന്റെ ഛായാഗ്രഹണം മികച്ചു നിൽക്കുന്നു. കൈലാസിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ മൊത്തത്തിലുള്ള മൂഡിന് ഭംഗിയേകുന്നുണ്ട്.  ബി.കെ. ഹരിനാരായണനും മനു മഞ്ജിത്തും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.

 

സൂപ്പർ താരം ഉർവശിയുടെ കലക്കൻ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്.  അഭിനയ മികവ് കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചിട്ടുള്ള മലയാളത്തിന്റെ പ്രിയ നടി ഉര്‍വശി ജലധാര പമ്പുസെറ്റും അനുപമ പ്രകടനംകൊണ്ട് വേറൊരു തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്.  പ്രതിഭാധനനായ ഇന്ദ്രൻസിന്റെ കഴിവ് സംവിധായകൻ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.  ബാലതാരമായി മലയാളത്തിലെത്തിയ സനുഷ ഒരു ഇടവേളക്ക് ശേഷം മലയാളത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.  രവി വക്കീലായി ടി.ജി. രവി അഭിനയിച്ചു തകർത്തപ്പോൾ എതിരാളിയായ സ്വാമി വക്കീലായി എത്തിയത് ജോണി ആന്റണിയാണ്. വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവാജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, നിഷാ സാരംഗ്, സ്നേഹ ബാബു, അഞ്ജലി സുനിൽകുമാർ തുടങ്ങിയ മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്.

 

ജലധര പമ്പ്സെറ്റ് സിൻസ്‌ 1962 ചിരിയും ആക്ഷേപഹാസ്യവും ഗൗരവമായ കഥയും വാഗ്‌ദാനം ചെയ്യുന്ന ഒരു സിനിമാറ്റിക് അനുഭവമാണ്.  ഏറെ ഗൗരവമുള്ള വിഷയം നർമ്മത്തിൽ പൊതിഞ്ഞ് കയ്യടക്കത്തോടെ അവതരിപ്പിച്ചതിൽ സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്. ഓണക്കാലത്ത് കുടുംബത്തോടൊപ്പം തീയറ്ററിൽ എത്തി ആസ്വദിക്കാൻ പറ്റിയ ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് ജലധാര പമ്പ്സെറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com