ADVERTISEMENT

ആദ്യാവസാനം കാണികളെ ആകാംക്ഷ കൊണ്ട് വലിച്ചുമുറുക്കി മുന്നോട്ടുപോവുന്ന ഒരു ത്രില്ലർ സിനിമ. മലയാളത്തിന് ഒരു മികച്ച പൊലീസ് സ്റ്റോറി സമ്മാനിച്ചുകൊണ്ടാണ് കണ്ണൂർ സ്ക്വാഡിന്റെ വരവ്. ഒരേസമയം ‘കണ്ണൂർ സ്ക്വാഡ്’ മികച്ചൊരു ക്രൈം ത്രില്ലറും മികച്ചൊരു റോഡ് മൂവിയുമാണ്. കുറ്റവാളികളെ വേട്ടയാടാനുള്ള ഓട്ടം. നാടും നഗരവും പിന്നിട്ട് ഓടിക്കിതച്ച് മുന്നോട്ടുപോവുന്ന യാത്ര. കയ്യടക്കമുള്ള അഭിനയവുമായി മമ്മൂട്ടി ‘എഎസ്ഐ ജോർജ് മാർട്ടിനി’ലൂടെ വീണ്ടുമൊരു മികച്ച പൊലീസ് വേഷവുമായി തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കാനിറങ്ങുകയാണ്.

വളരെ വൃത്തിയുള്ള പൊലീസ് കഥയാണ് കണ്ണൂർ സ്ക്വാഡിന്റേത്. ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം സാങ്കേതികത്തികവുള്ളതാക്കാൻ പരമാവധി അധ്വാനിച്ചിട്ടുണ്ട്. അതു സ്ക്രീനിൽ കാണാനുമുണ്ട്. ഒരു കുറ്റകൃത്യം സംഭവിച്ചാൽ സാധാരണയായി പൊലീസ് ക്രൈം സ്ക്വാഡ് പിന്തുടരുന്ന അന്വേഷണരീതികൾ യഥാർഥത്തിൽ എങ്ങനെയാണോ, അതേ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, ഡോക്യുമെന്ററിയിലേക്ക് വഴിമാറിപ്പോവാതെ, വേണ്ട സ്ഥലങ്ങളിൽ കൃത്യമായ ഹീറോയിസം കാണിച്ചു കാണികളെ ത്രില്ലടിപ്പിച്ച് സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും കയ്യടിയർഹിക്കുന്നുണ്ട്. ഏറെ ശ്രദ്ധയോടെ സമയമെടുത്ത് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ലെന്ന് നിസ്സംശയം പറയാം.

കണ്ണൂർ എസ്പിയുടെ കീഴിലുള്ള പ്രത്യേക ക്രൈം സ്ക്വാഡിന്റെ കഥയാണ് കണ്ണൂർ സ്ക്വാഡ് പറയുന്നത്. വിരാജ്പേട്ട അതിർത്തിയിലെ കാട്ടിനകത്തുനിന്ന് ഒരു കൂട്ടം രാഷ്ട്രീയകുറ്റവാളികളെ വേട്ടയാടിപ്പിടിക്കാൻ മമ്മൂട്ടിയുടെ ‘എഎസ്ഐ ജോർജി’ന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം എത്തുന്നിടത്തുനിന്നാണ് ചിത്രം തുടങ്ങുന്നത്.


മുകളിൽനിന്നുള്ള സമ്മർദം കാരണം അതിവേഗം അന്വേഷണം പൂർത്തീകരിക്കേണ്ട കേസുകളെ കണ്ണൂർ സ്ക്വാഡ് അതിവിദഗ്ധമായി അതിവേഗം തെളിയിക്കുന്നുണ്ട്. സാധാരണ പൊലീസുകാരാണ് നാലുപേരും. റാങ്കുകളുടെ പകിട്ടില്ല. ചെകിടടപ്പിക്കുന്ന ഡയലോഗ് ബഹളങ്ങൾക്കോ മാസ് ആക്‌ഷനുകൾക്കോ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സ്ഥാനമില്ലല്ലോ. മാസാമാസം കിട്ടുന്ന ശമ്പളം കൊണ്ട് അരിഷ്ടിച്ചുജീവിക്കുന്ന നാലു പൊലീസുകാർ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തങ്ങളെ എൽപിച്ച ജോലിക്കായി അരയുംതലയും മുറുക്കി ഇറങ്ങുകയാണ്. മുകളിൽനിന്നുള്ള തെറിവിളികൾ കേട്ടും മാനസികസമ്മർദം സഹിച്ചും അവർ കുറ്റവാളികളെ പഴുതടച്ച് പിടികൂടുന്നു. ഇവിടെനിന്നാണ് ചിത്രം തുടങ്ങുന്നത്.

കൂട്ടത്തിലൊരാൾ കൈക്കൂലി വാങ്ങിയതിന് പഴി കേൾക്കേണ്ടിവരുന്ന സമയത്താണ് കണ്ണൂർ സ്ക്വാഡിനെ തേടി ഒരു കേസ് എത്തുന്നത്. കടുത്ത രാഷ്ട്രീയസമ്മർദം കാരണം ഈ കേസ് ഉടനെ തെളിയിക്കേണ്ടത് ഭരണകൂടത്തിന് അത്യാവശ്യമാണ്. അഴിമതി ആരോപണങ്ങളെ മറികടക്കാൻ കണ്ണൂർ സ്ക്വാഡിനും ഈ കേസ് ഒരു പിടിവള്ളിയാണ്. പ്രതികളെ പിടികൂടാൻ ആകെ ലഭിക്കുന്നത് പത്തുദിവസമാണ്. കുറഞ്ഞ സമയം കൊണ്ട് പല സംസ്ഥാനങ്ങളിലൂടെ ഓടിക്കിതച്ച് പായുകയാണ് പൊലീസ് സംഘം. ഡിവൈഎസ്പി റാങ്കിൽ കുറഞ്ഞ പൊലീസുകാരന് വിമാനടിക്കറ്റ് എടുത്തുകൊടുക്കാൻ നടപടിക്രമങ്ങളുള്ളതിനാൽ റോഡ് മാർഗം ഒരു സാധാരണ വണ്ടിയോടിച്ച് അവർ യാത്രയാവുകയാണ്.

അതിർത്തികൾ കടന്ന്, ഭാഷയറിയാത്ത നാട്ടിലൂടെ കൊടുംകുറ്റവാളികളെ വേട്ടയാടാനിറങ്ങുന്ന ഒരു കൂട്ടം സാധാരണ പൊലീസുകാർ. കുറ്റവാളികൾ തിങ്ങിപ്പാർക്കുന്ന ഉത്തരേന്ത്യൻ ‍ഗ്രാമങ്ങളിൽ അവർ ചിലസമയം ഇരകളായി മാറുന്നു. പക്ഷേ മുന്നിൽനിന്ന് നയിക്കാൻ ഒരു ലീഡർ തലയുയർത്തിപ്പിടിച്ചുനിൽക്കുന്നതു കൊണ്ട് മാത്രം അവർ പ്രതിസന്ധികളെ അതിജീവിക്കുകയാണ്. അവരുടെ കൈവശം ആത്മവിശ്വാസം മാത്രമാണുള്ളത്.

സംവിധായകൻ റോബിയുടെ സഹോദരൻ കൂടിയായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാലംഗ സ്ക്വാഡിൽ മമ്മൂട്ടിയുടെ കൂടെ ഒരംഗമായി റോണി ഡേവിഡും എത്തുന്നുണ്ട്. ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നീ മറ്റു രണ്ടുപേരും മികച്ച പ്രകടനമാണ് നടത്തുന്നത്.

മലയാളികളെ ഇളക്കിമറിക്കുന്ന സംഗീതസംവിധായകനായ സുഷിൻ ശ്യാം കണ്ണൂർ സ്ക്വാഡിനുവേണ്ടി തികഞ്ഞ പക്വതയോടെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും എഡിറ്റിങ്ങുമടക്കം എല്ലാ മേഖലയിലും ഒന്നിനൊന്നു മികച്ച സാങ്കേതികപ്രവർത്തകരെയാണ് അണിനിരത്തിയിരിക്കുന്നത്. മുഹമ്മദ് റാഹിലിന്റെ ക്യാമറ കഥയ്ക്കൊപ്പം അനായാസമായി ഒഴുകി നടക്കുകയാണ്.

മമ്മൂട്ടിയിലെ യഥാർഥ പൊലീസുകാരനെ കണ്ടെത്തിയത് ‘യവനിക’യിലൂടെ കെ.ജി. ജോർജ് ആണെന്ന് പല നിരൂപകരും പറയാറുണ്ട്. കണിശതയാർന്ന കുറ്റാന്വേഷകനായ പൊലീസുകാരൻ. കെ.ജി.ജോർജ് ഓർമയായി ഏതാനും ദിവസങ്ങൾക്കകം തിയറ്ററിലെത്തിയ ‘കണ്ണൂർ സ്ക്വാഡി’ലും മമ്മൂട്ടിയിലെ പൊലീസ് അതേ അളവിലും അനുപാതത്തിലും കത്തിക്കയറുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ പേരും ‘ജോർജ്’ എന്നായത് ആക്സമികമായിരിക്കാം.

English Summary: Kannur Squad Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com