ADVERTISEMENT

നാൻ റെഡിതാ, വരവാ? അണ്ണൻ നാൻ ഇറങ്ങി വരവാ...??? സൂപ്പർസ്റ്റാർ സിംഹാസത്തിൽനിന്നും ഫോർമുല മസാല സിനിമയിൽ നിന്നും ദളപതി വിജയ് മണ്ണിലേക്ക് ഇറങ്ങിവന്നപ്പോൾ പ്രേക്ഷകർ ഒന്നാകെ പറയുന്നു– ബ്ലഡി സ്വീറ്റ് ദളപതി. ആക്‌ഷനും ഡ്രാമയും ഇമോഷനുകളും മാസും ചേരുംപടി ചേർത്ത ഒരു ലോകേഷ് സ്പെഷൽ ബിരിയാണി– അതാണ് ‘ലിയോ’. ദളപതിയുടെ ഇതുവരെ കാണാത്തത്ര മികച്ച അഭിനയരംഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ബ്ലഡി സ്വീറ്റ് എന്ന സിഗ്നേച്ചർ ഡയലോഗിനോടു നീതി പുലർത്തുന്നുണ്ട് സിനിമയെങ്കിലും ആദ്യ പകുതിയുടെ അത്ര രണ്ടാം പകുതി എത്തിയില്ല എന്നതാണ് വാസ്തവം.

ഐ ആം വെയിറ്റിങ്ങും, ഇൻഡ്രോ സോങ്ങും ഇല്ലാതെ പക്കാ ലോകേഷ് സ്റ്റൈലിലാണ് ലിയോ എത്തിയതെങ്കിലും പടമാകെ ദളപതി വിജയ്‍യുടെ ഷോയാണ്. എന്നാൽ ദളപതി എന്ന താരത്തേക്കാളും വിജയ്‍ എന്ന നടനാണ് ചിത്രത്തിൽ ഒരൽപം മുന്നിലെന്ന് പറയേണ്ടിവരും. ഇതുവരെ കാണാത്ത ഒരു വിജയ്‌യെ ആണ് ലിയോയിൽ ലോകേഷ് അവതരിപ്പിക്കുന്നത്. 

ഭാര്യയോട് കൊഞ്ചിയും മക്കൾക്ക് കൂട്ടുകാരനായും വിഷമഘട്ടത്തിൽ പൊട്ടിക്കരഞ്ഞും കുടുംബത്തിലെത്തുന്ന അപകടത്തിൽ നിസ്സഹായനായും സൂപ്പർസ്റ്റാർ പട്ടങ്ങൾ അഴിച്ചുവച്ച് വിജയ് ചെയ്ത രംഗങ്ങൾ കരിയറിന്റെ വഴിത്തിരിവാകുമെന്നുറപ്പ്.  ഡിസി കോമിക്സിന്റെയും ഇംഗ്ലിഷ് ആക്‌ഷൻ സിനിമകളുടെയും ആരാധകനായ ലോകേഷ് കനകരാജ്, ലോകത്തിലേറ്റവും അധികം റിമേക്ക് ചെയ്യപ്പെട്ട ‘ഹിസ്റ്ററി ഓഫ് വയലൻസ്’ എന്ന കോമിക് മൂലകഥയെ തന്റെ തനത് ശൈലിയിൽ പറിച്ചുനടതാണ് ‘ലിയോ’. കൂടാതെ കുറച്ചേറെ സസ്പെൻസ് കഥാപാത്രങ്ങളും സന്ദർഭങ്ങളും ഈസ്റ്റർ എഗ്ഗുകളും ലോകേഷ് ലിയോയിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

ഹിമാചൽപ്രദേശിലെ ഒരു ഗ്രാമത്തിൽ ആനിമൽ റസ്ക്യൂവറും കോഫി ഷോപ്പ് ഉടമയുമാണ് പാർഥിപൻ എന്ന പാർഥി. 20 വർഷങ്ങൾക്കു മുമ്പ് ഇവിടെ എത്തിയ പാർഥിപന്റെയും കുടുംബത്തിനെയും ചുറ്റിയാണ് ലിയോയുടെ കഥ പറയുന്നത്. അച്ഛനായും ഭർത്താവായും സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന പാർഥിപന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവം കാര്യങ്ങളാകെ മാറ്റി മറിക്കുന്നു. ആ സംഭവത്തോടെ പാർഥി നാട്ടിലെ ഒരു ഹീറോയാകുന്നു. അവിടെ നിന്ന് കഥയുടെ ഗതിയും മാറുകയാണ്. 20 വര്‍ഷങ്ങൾക്കു മുമ്പ് മരിച്ചുപോയ ലിയോ എന്ന ഗാങ്സ്റ്ററാണ് പാർഥിപൻ എന്ന സംശയത്തോടെ ദാസ് ആൻഡ് കോ എന്ന് പുകയിലെ മാഫിയയിലെ ഡോൺ ആന്റണി ദാസ് ഹിമാചലിലെത്തുന്നതോടെ ‘ലിയോ’ ഹൈ ആക്‌ഷൻ ഗിയറിലേക്ക് മാറുന്നു. ആരാണ് ലിയോ? എന്താണ് ലിയോയും പാർഥിപനും തമ്മിലുള്ള ബന്ധം? ആന്റണി ദാസും അനിയൻ ഹറോൾഡ് ദാസും ലിയോയെ തേടി വരുന്നത് എന്തിന്? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് സെക്കൻഡ് ഹാഫ്. 

പാർഥിപൻ എന്ന കോഫിഷോപ് ഉടമയായി വിജയ്‌യും ഭാര്യ സത്യയായി തൃഷ കൃഷ്ണനും മകനായി മലയാളത്തിൽ നിന്ന് മാത്യുസും ആന്റണി ദാസായി സഞ്ജയ് ദത്തും ഹറോൾഡായി ആക്ഷൻ കിങ് അർജുനും തിളങ്ങി. ഹിമാചലിന്റെ ഭംഗിയൊപ്പിയെടുക്കുകയും ഒപ്പം ആക്‌ഷൻ രംഗങ്ങളുടെ തീവ്രത ചോരാതെ ഫ്രെയിമുകൾ ഒരുക്കുകയും ചെയ്ത മനോജ് പരമഹംസ, ഇതുവരെ കാണാത്തത്ര മികവിൽ സംഘട്ടനരംഗങ്ങളൊരുക്കിയ അൻപറിവ് മാസ്റ്റേഴ്സും കയ്യടി അർഹിക്കുന്നു.

ബീറ്റുകളും സീറ്റിൽനിന്ന് എഴുന്നേൽപ്പിച്ച് കയ്യടിപ്പിക്കുന്ന ബിജിഎമ്മും ഒരുക്കിയ റോക്ക്സ്റ്റാർ അനിരുദ്ധാണ് സിനിമയുടെ ജീവൻ. ഒരുഘട്ടത്തിലും താഴെപ്പോകാതെ പടത്തെ താങ്ങിനിർത്തിയതും ലോകിയുടെ സ്റ്റൈലിഷ് മേക്കിങ്ങിന് കൂടുതൽ ഫ്രഷ് ലുക്ക് കിട്ടിയതും അനിരുദ്ധിന്റെ സംഗീതവും ചേർന്നപ്പോഴാണ്. 

ലിയോയുടെ ഗ്രാഫിക്സ് എടുത്തുപറയേണ്ടതാണ്. വിഎഫ്എക്സ് രംഗങ്ങൾ, ഒറിജനലിനെ വെല്ലുന്ന തരത്തിൽ മികച്ചതായ ഹൈനയുടേത് ഉൾപ്പെടെയുള്ള ഗ്രാഫിക്സ്, ഇന്റർവെൽ ബ്ലോക്കിലെ കാർചേസിങ് സീക്വൻസിന്റെ വിഎഫ്എക്സ് അത് എടുത്തിരിക്കുന്ന രീതി എല്ലാം ഒരുപാട് ചർച്ച ചെയ്യപ്പെടുമെന്ന് ഉറപ്പ്. ദളപതിയുടെ ഗൺ ഫയറിങ് സീനുകൾ എല്ലാം വിസിൽവർത്തിയാണ്. 

ബാബു ആന്റണി, മാത്യുസ്, ഗൗതം വാസുദേവ മേനോന്‍, പ്രിയ ആനന്ദ്, മൻസൂർ അലിഖാൻ എന്നിങ്ങനെ ഒരുപിടി താരങ്ങൾ ലിയോയിൽ ഇടംപിടിച്ചിട്ടുണ്ട്. 

കയ്യടിപ്പിക്കുന്ന ഒന്നാം പകുതിയും രോമാഞ്ചത്തിന്റെ കൊടുമുടികയറ്റുന്ന ഇന്റർവെൽ ബ്ലോക്കും അൽപം മുഷിപ്പിക്കുന്ന ഫ്ലാഷ്ബാക്ക് സ്റ്റോറിയും ആക്‌ഷൻ തീപാറിച്ച ക്ലൈമാക്സുമാണ് ലിയോയുടേത്. ലിയോ എന്ന കഥാപാത്രത്തിന്റെ ബാക്ക്സ്റ്റോറി കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു. എന്നാൽ നാൻ റെഡി പാട്ടും ആക്‌ഷൻ ബ്ലോക്കുകളും സർപ്രൈസ് കഥാപാത്രങ്ങളും ഈ ഭാഗത്തെ മുഷിപ്പില്ലാതെ കണ്ടിരിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ട്. എങ്കിലും ലോകേഷ് എന്ന എഴുത്തുകാരനേക്കാളും ലോകേഷ് എന്ന സംവിധായകൻ സിനിമയിൽ മുന്നിട്ടുനിൽക്കുന്നു. ഊഹിക്കാവുന്ന കഥാഗതിയിലൂടെയാണ് രണ്ടാം പകുതി മുന്നോട്ടുപോകുന്നത്. ആദ്യ പകുതിയിൽ പ്രേക്ഷകനു ലഭിച്ച ആ കിക്ക് രണ്ടാം പകുതിയിൽ നഷ്ടപ്പെടുന്നു.

കൈതി, വിക്രം പോലുള്ള സിനിമകളിൽ കണ്ട ചടുലമാർന്ന തിരക്കഥ ലിയോയിലെത്തുമ്പോൾ അപ്രത്യക്ഷമാണ്. ഹിസ്റ്ററി ഓഫ് വയലൻസ് എന്ന കോമിക് ബുക്കിന്റെയും സിനിമയുടെയും കഥാതന്തു തന്നെയാണ് ലിയോ. ലോകേഷ് പറഞ്ഞതുപോലെ ട്രെയിലറിൽ എന്താണോ കാണുന്നത് അത് തന്നെയാണ് ഈ സിനിമ. ട്രെയിലർ ഇഷ്ടപ്പെട്ടവർക്ക് ലിയോ ഇഷ്ടപ്പെടും.

വിജയ് എന്ന താരത്തെയും വിജയ് എന്ന നടനും ഒരുപോലെ ആഘോഷിക്കാനാവുന്ന സിനിമ കൂടിയാണിത്.ആരാധകർക്ക് മാത്രമല്ല, കമേഴ്സ്യൽ സിനിമാ പ്രേമികളും നിശ്ചയമായും തിയറ്ററിൽ അനുഭവിച്ചറിയേണ്ട് സിനിമാറ്റിക് എക്സിപീരിയൻസ് ലോകേഷ് ഒരുക്കിയിട്ടുണ്ട്. 

(ടെയ്ൽ എൻഡ്: ലിയോ, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ആണോ എന്നത് നേരിട്ട് കണ്ടറിയുകതന്നെ വേണം. അൽപം വിസലടിയും കയ്യടിയും അതിനായി മാറ്റി വച്ചേക്കൂ..)

English Summary:

Leo Movie First Review Malayalam

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com