ADVERTISEMENT

യാത്ര പോകാൻ ഒരു പ്രായമുണ്ടോ? അങ്ങനെയൊരു പ്രായമില്ലെന്ന് ഒഴുക്കൻ മട്ടിൽ പറയാം. പക്ഷേ, പത്തെൺപതു വയസ്സു കഴിഞ്ഞവർ ഒറ്റയ്ക്കൊരു യാത്ര പോകണമെന്നു പറഞ്ഞാൽ നൂറായിരം കാരണങ്ങൾ പറഞ്ഞ് അവരെ അതിൽനിന്നു പിന്തിരിപ്പിക്കാനാകും ഭൂരിപക്ഷം പേരും ശ്രമിക്കുക. അങ്ങനെ യാത്ര പോകാൻ ആഗ്രഹിക്കുന്ന ഒരു 82 കാരന്റെയും അയാളുടെ ചേരുംപടി ചേരാത്ത കുടുംബത്തിന്റെയും രസകരമായ കഥയാണ് നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമി. ഒരു ഓഫ് ബീറ്റ് ഫൺ ഫിലിം!

അൽപസ്വൽപം ബാധ്യതകളും അതിനേക്കാളേറെ ഈഗോയും കൊണ്ടുനടക്കുന്ന ഒരു ശരാശരി മലയാളി കുടുംബത്തിന്റെ നേർപതിപ്പാണ് ഫാലിമിയിലെ ചന്ദ്രന്റെ കുടുംബം. ഒരു മേൽക്കൂരയ്ക്കു കീഴിൽ കഴിയുന്നുണ്ടെങ്കിലും കുടുംബാംഗങ്ങൾ തമ്മിൽ വലിയ ഇഴയടുപ്പമില്ല. എവിടെയോ എന്തോ തകരാറുണ്ടെന്ന് സ്വയം ബോധ്യമുള്ളതു മാത്രമാണ് അവർക്ക് ആകെ സ്വരചേർച്ചയുള്ള ഒരേയൊരു കാര്യം. ഒരു പ്രത്യേക സാഹചര്യത്തിൽ കുടുംബാംഗങ്ങളെല്ലാവരും ചേർന്നൊരു യാത്ര പോകുന്നു. ആ യാത്രയും അതിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 

ബേസിൽ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, മീനരാജ് പള്ളുരുത്തി, സന്ദീപ് പ്രദീപ് എന്നിവരുടെ ഗംഭീര പ്രകടനമാണ് ഫാലിമിയിലേക്ക് പ്രേക്ഷകരെ കണക്ട് ചെയ്യുന്നത്. അത്രയും മികവോടെയാണ് ഓരോരുത്തരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യകാഴ്ചയിൽ സിനിമയിലെ നായകൻ ബേസിലിന്റെ അനൂപ് ചന്ദ്രനാണെന്ന് തോന്നിക്കുമെങ്കിലും യഥാർത്ഥ നായകനെ പ്രേക്ഷകർ തിരിച്ചറിയുന്നത് പിന്നീടാണ്. മീനരാജ് പള്ളുരുത്തി അവതരിപ്പിക്കുന്ന അപ്പൂപ്പനാണ് സിനിമയുടെ ഷോ സ്റ്റോപ്പർ. എണ്‍പത്തിരണ്ടുകാരനായ ജനാർദനൻ എന്ന കഥാപാത്രം നമ്മുടെ വീടുകളിലെ പല പ്രായമായവരെയും ഓർമിപ്പിക്കും. ‘എങ്ങോട്ടെങ്കിലും പോകുന്നുണ്ടെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞിട്ടു പോയിക്കൂടെ?’ എന്ന് പലതവണ ആവർത്തിക്കുന്ന ഒരു ചോദ്യമുണ്ട് ഈ സിനിമയിൽ. അതിനൊരു മറുപടി മീനരാജിന്റെ കഥാപാത്രം നൽകുന്നില്ല. പക്ഷേ, ഈ സിനിമ അതിനുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. 

സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് ബേസിൽ ജോസഫിന്റെ അനൂപ്. വലിയ ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരു ശരാശരി മലയാളി യുവാവിന്റെ അരക്ഷിതജീവിതവും നിരാശയും വീർപ്പുമുട്ടലുമെല്ലാം രസകരമായി ബേസിൽ ജോസഫ് അവതരിപ്പിക്കുന്നു. സിനിമയിൽ ചിരികളും പൊട്ടിച്ചിരികളും സമ്മാനിക്കുന്നത് ബേസിലിന്റെ കഥാപാത്രമാണ്. പ്രത്യേകിച്ചും ജഗദീഷുമായുള്ള കോംബിനേഷൻ രംഗങ്ങളിൽ. കുടുംബത്തോട് യാതൊരു ഉത്തരവാദിത്തവും കാണിക്കാത്ത, ഉശിരില്ലാത്ത അച്ഛൻ കഥാപാത്രമായി ജഗദീഷ് മികവാർന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഞാനാണ് ഈ വീടിന്റെ ഗൃഹനാഥനെന്ന് ആവർത്തിച്ചു പറയുകയും എന്നാൽ ചുമതലകളൊന്നും ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്ന കഥാപാത്രം രസികൻ കാഴ്ചാനുഭവമാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ഒരു അഭിനേത്രി എന്ന നിലയിൽ തന്റെ ഗ്രാഫ് മുകളിലേക്കു തന്നെയെന്ന് വിളിച്ചു പറയുന്ന കഥാപാത്രമാണ് മഞ്ജു പിള്ളയുടെ രമ. നാല് ആണുങ്ങളുള്ള വീട്ടിലെ ഏക സ്ത്രീസാന്നിധ്യം. പ്രേക്ഷകർക്കു പെട്ടെന്നു കണക്ട് ചെയ്യാനാകുന്ന കഥാപാത്രമാണ് അത്. 

ചെറിയൊരു കഥാതന്തു രസകരമായി അവതരിപ്പിക്കാനാണ് സംവിധായകൻ നിതീഷ് സഹദേവ് ശ്രമിച്ചിരിക്കുന്നത്. അതിനെ കളർഫുൾ ആക്കുന്നത് ബബ്‍ലു അജുവിന്റെ ക്യാമറയാണ്. വിഷ്ണു വിജയ്‌യുടെ സംഗീതം ഫാലിമിയുടെ യാത്രകളെ ചടുലവും രസകരവുമാക്കുന്നു. പ്രത്യേകിച്ചും, കഥാപാത്രങ്ങളുടെ മൂഡും യാത്രയുടെ ഫീലും കൊണ്ടു വരുന്നതിൽ വിഷ്ണു വിജയ്‌യുടെ സംഗീതം നിർണായക പങ്കു വഹിക്കുന്നുണ്ട്. 

ഫാമിലി എന്റർടെയ്നർ എന്ന തരത്തിൽ ഒരു ശരാശരി അനുഭവമാണ് സിനിമ. വലിയൊരു ഇമോഷനൽ ഇംപാക്ട് പ്രേക്ഷകർക്കു സമ്മാനിക്കാൻ കഴിയാതെ പോകുന്നതിന്റെ കാരണം ദുർബലമായ തിരക്കഥയാണ്. ഒറ്റക്കാഴ്ചയിൽ ചിരി പൊട്ടുന്ന നിമിഷങ്ങളെ, ഓർത്തു വയ്ക്കാൻ പാകത്തിൽ പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ സിനിമയ്ക്കു കഴിയാതെ പോകുന്നതിന്റെ കാരണവും മറ്റൊന്നല്ല. എങ്കിലും, ഈ സിനിമ സമ്മാനിക്കുന്ന ചില നിമിഷങ്ങളുണ്ട്. സിനിമ കണ്ടിറങ്ങുമ്പോൾ നാലു ചുവരുകൾക്കുള്ളിൽ, മക്കളുടെയും പേരക്കുട്ടികളുടെയും നിർദേശങ്ങൾക്കും വിലക്കുകൾക്കും ഇടയിൽ ഒരു ജനലിലൂടെ മാത്രം പുറംലോകം കാണാൻ വിധിക്കപ്പെടുന്ന വീട്ടിലെ ചില മുതിർന്നവരെ നമ്മളോർക്കും. അവർക്കൊപ്പം ഒരു യാത്രയെങ്കിലും പോകാൻ ആഗ്രഹിക്കും. അതാണ് ഫാലിമി നൽകുന്ന ഫാമിലി ഫൺ കിക്ക്! ചുരുക്കത്തിൽ, കുടുംബവുമൊത്ത് ഒരു ഫൺ ഫിലിം കാണാൻ താൽപര്യമുള്ളവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. 

English Summary:

Falimy Movie Review: Directed by Nithish Sahadev. Starring Basil Joseph, Jagadish, Manju Pillai, Sandeep Pradeep.

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com