ADVERTISEMENT

ഒരു രാജകുമാരിയുടെ തിരിച്ചു വരവ്. മലയാള സിനിമയുടെ ‘ക്വീൻ’ മീരാ ജാസ്മിൻ വീണ്ടും മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. എം. പദ്മകുമാറിന്റെ ‘ക്വീൻ എലിസബത്ത്’ മീരാ ജാസ്മിന് ഇനിയും സിനിമയിൽ പലതും ചെയ്യാനുണ്ടെന്ന് തെളിയിക്കുന്ന സിനിമയാണ്.  പതിനഞ്ചു വർഷണത്തിനു ശേഷം ഹിറ്റ് ജോഡിയായ നരേനും മീരാ ജാസ്മിനും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി ക്വീൻ എലിസബത്തിനുണ്ട്.  നിറയെ മനോഹര ഫ്രെയിമുകളും മനസ്സിൽ തട്ടുന്ന മുഹൂർത്തങ്ങളും നിറഞ്ഞ ഒരു ഫീൽ ഗുഡ് സിനിമയാണ് ക്വീൻ എലിസബത്ത്.

മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതെ സ്വന്തമായി തീർത്ത മതിൽക്കെട്ടിനുള്ളിൽ സ്വാർഥമായ ജീവിതം നയിക്കുന്ന സ്ത്രീയാണ് എലിസബത്ത്. വീട്ടുകാരോടോ സുഹൃത്തുക്കളോടോ ഒരു അടുപ്പവുമില്ലാത്ത അവൾ ചെറുപ്പത്തിൽ തന്നെ വളരെ വിജയകരമായ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത അളവറ്റ സമ്പത്തിന്റെ ഉടമയാണ്. ആരോടും അടുപ്പമോ സ്നേഹമോ കാണിക്കാത്ത എലിസബത്ത് ഇഷ്ടപ്പെടാത്തത് കണ്ടാൽ പെട്ടെന്ന് പൊട്ടിത്തെറിക്കും. അതുകൊണ്ടുതന്നെ താമസിക്കുന്ന ഫ്‌ളാറ്റിലും സ്വന്തം കമ്പനിയിലും എലിസബത്തിന് ഒരു വിളിപ്പേരുണ്ട് ഡെവിൾ എലിസബത്ത്. പക്ഷേ ഒരാൾക്ക് മാത്രം അവൾ റാണിയാണ്. 

എലിസബത്തിനെ ഒരു റാണിയായി മനസ്സിൽ കൊണ്ടുനടക്കുന്ന അവളുടെ കമ്പനിയുടെ തൊട്ടടുത്ത് ഷോപ്പ് നടത്തുന്ന അലക്സ് അവളെ ‘ക്വീൻ എലിസബത്ത്’ എന്നാണ് വിളിക്കുന്നത്.  എലിസബത്തിനാകട്ടെ അലക്സിനെ കണ്ണെടുത്താൽ കണ്ടുകൂടാ.  പക്ഷേ എല്ലാവരോടും പിശാചിനെപ്പോലെ പെരുമാറുന്ന എലിസബത്ത് ഒരു സുപ്രഭാതത്തിൽ മാലാഖയായി മാറുകയാണ്.  അവളുടെ അപ്പനും അമ്മയും വീട്ടിലെ ജോലിക്കാരിയും ഫ്‌ളാറ്റിലെ അയൽക്കാരും കമ്പനിയിലെ ജോലിക്കാരും അലക്‌സും ഉൾപ്പടെ അവളുടെ ഭാവമാറ്റത്തിനുള്ള കാരണം തേടുന്നു.  പിന്നെ പിന്നെ അലക്സ് അവളുടെ ഉറ്റസുഹൃത്തായി മാറുന്നെങ്കിലും അലക്സ് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് അവനെ കാത്തിരുന്നത്.

അഭിനേതാക്കളുടെ കരുത്തുറ്റ പ്രകടനമാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്.  മീരാ ജാസ്മിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തെ മുന്നോട്ട്നയിക്കുന്നത്.  മീരയുടെ അയത്നലളിതമായ അഭിനയശൈലിക്ക് വർഷങ്ങൾക്ക് ശേഷവും ഒട്ടും കോട്ടം തട്ടിയിട്ടില്ല എന്ന് ക്വീൻ എലിസബത്ത് തെളിയിക്കുന്നു. അനായാസമായ അഭിനയ ശൈലികൊണ്ട് കരുത്തുറ്റ പ്രകടനവുമായി നരേൻ മീരക്കൊപ്പമുണ്ട്.  ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമായ വേഷമാണ് നരേന് ഈ ചിത്രത്തിലുള്ളത്.  ഇരുവരുടെയും കോംബോ തന്നെയാണ് ചിത്രത്തെ മനോഹരമാക്കുന്നത്. നീന കുറുപ്പ്, വി കെ പി, രമേശ് പിഷാരടി, ജൂഡ് ആന്റണി, ശ്രുതി രജനീകാന്ത്, മഞ്ജു പത്രോസ്, മല്ലിക സുകുമാരൻ, കൃഷ്ണപ്രഭ,  വിനീത് വിശ്വം തുടങ്ങിയവർക്കൊപ്പം ശ്വേതാ മേനോൻ ചിത്രത്തിൽ അതിഥി താരമായെത്തുന്നുണ്ട്.    

ബ്രില്യന്റ് ഫിലിം മേക്കറാണെന്ന് പലവട്ടം തെളിയിച്ച എം. പദ്മകുമാറിന്റെ സംവിധാനത്തിന്റെ മേന്മ ഒരിക്കൽക്കൂടി സിനിമാപ്രേമികൾ ക്വീൻ എലിസബത്തിലൂടെ അനുഭവിച്ചറിയുകയാണ്. അർജുൻ ടി. സത്യന്റെ തിരക്കഥ ആവശ്യപ്പെടുന്നതിലധികം മികവോടെ പദ്മകുമാർ ക്വീൻ എലിസബത്തിനെ ഒരുക്കിയിട്ടുണ്ട്. രക്ഷാധികാരി ബൈജുവിന്റെ കഥയും സന്തോഷത്തിന്റെ തിരക്കഥയും എഴുതിയ അർജുൻ ടി. സത്യനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചത്. കൊച്ചിയുടെ തിരക്കും ഹൈറേഞ്ചിന്റെ മനോഹാരിതയും മിഴിവോടെ ഒപ്പിയെടുത്ത ജിത്തു ദാമോദരന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. മനോഹരമായ ഫ്രെയ്മുകളാൽ സമ്പന്നമാണ് ക്വീൻ എലിസബത്ത്. രഞ്ജിൻ രാജിന്റെ ഈണങ്ങൾ ചിത്രത്തെ സംഗീതാർദ്രമാക്കുന്നു.  നിരവധി മനോഹര ഗാനങ്ങളും പശ്ചാത്തല സംഗീതവും കൊണ്ട് സമ്പന്നമാണ് ചിത്രം.  'ആ പാദം പൂക്കും ഏകാന്തത' എന്ന ഗാനം പാടിയിരിക്കുന്നത് സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബാണ്.  

സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട് ക്വീൻ എലിസബത്ത്. വളരെ സീരിയസായ വിഷയം ഹാസ്യത്തിന്റെ അകമ്പടിയോടെ മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. കുടുംബ ബന്ധങ്ങളും സൗഹൃദവും ഒരുപോലെ ചേർത്തുപിടിച്ചുകൊണ്ട് ആരെയും നോവിക്കാതെ ജീവിതം ആസ്വദിക്കണം എന്നൊരു മെസ്സേജ് കൂടി ചിത്രം പ്രേക്ഷകർക്ക് പകർന്നുകൊടുക്കുന്നുണ്ട്. ബ്ലൂ മൗണ്ട് പ്രൊഡക്ഷന്സിനു വേണ്ടി രഞ്ജിത്ത് മണംബ്രക്കാട് ശ്രീറാം മണംബ്രക്കാട് എന്നിവർക്കൊപ്പം എം. പദ്മകുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  കുടുംബ പ്രേക്ഷർക്ക് ക്രിസ്മസ്–ന്യൂഇയർ ആഘോഷിക്കാൻ വേണ്ട ചേരുവകകൾ നിറഞ്ഞ ഒരു ഫീൽ ഗുഡ് മൂവി തന്നെയാണ് ക്വീൻ എലിസബത്ത്.

English Summary:

Queen Elizabeth Movie Review: Meera Jasmine Steals The Show

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com