ADVERTISEMENT

ഇതുവരെ കാണാത്തൊരു അവതാരത്തിൽ ധനുഷ്. ഒപ്പത്തിനൊപ്പം വെടിക്കെട്ട് പെർഫോമൻസുമായി ശിവ രാജ്കുമാർ. ഹൃദ്യമായ കാമിയോ വേഷത്തിൽ സുന്ദീപ് കിഷൻ. സംവിധായകൻ അരുൺ മാതേശ്വരൻ പൊങ്കൽ റിലീസായി തീയറ്ററിലെത്തിച്ച ‘ക്യാപ്റ്റൻ മില്ലർ’ ധനുഷ് ആരാധകർക്ക് ആറാടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കൗബോയ് ക്ലാസിക് സിനിമകളെ ഓർമിപ്പിക്കുന്ന കഥപറച്ചിൽ ശൈലിയിൽ തമിഴ് ജനതയുടെ പോരാട്ടകഥ പറയുകയാണ് ക്യാപ്റ്റൻ മില്ലറിൽ.

ബ്രിട്ടിഷ് അധിനിവേശകാലത്ത് നാട്ടുരാജാവിന്റെ ഭരണത്തിനു കീഴിലുള്ള ഒരു ഗ്രാമത്തിന്റെ കഥയാണ് ക്യാപ്റ്റൻ മില്ലർ പറയുന്നത്. മേൽജാതിക്കാരുടെ കൈവശമുള്ള ക്ഷേത്രം. തദ്ദേശീയരായ മേലാളരുടെയും ബ്രിട്ടിഷുകാരുടെയും അടിച്ചമർത്തലുകൾ അനുഭവിക്കേണ്ടിവരുന്ന പാവപ്പെട്ട ഗ്രാമീണർ. സ്വന്തം നാടിന്റെ വിശ്വാസങ്ങളും സമ്പത്തും തട്ടിയെടുക്കാൻ ശ്രമിക്കുമ്പോൾ ഗ്രാമീണരിലൊരാൾ രക്ഷകനായി എത്തുകയാണ്. ചോര ചിന്തുന്ന വിപ്ലവത്തിൽ കോർത്തെടുത്ത കഥയാണ് ക്യാപ്റ്റൻ മില്ലർ പറയാൻ ശ്രമിക്കുന്നത്.

പ്രതീക്ഷകൾക്കൊത്തുയരാതെ പോയ വാത്തി മാത്രമാണ് കഴിഞ്ഞ വർഷം ധനുഷിന്റേതായി തിയറ്ററിലെത്തിയത്. മൂന്നു വർഷത്തെ അധ്വാനമാണ് ക്യാപ്റ്റൻ മില്ലർ. ആ പ്രതീക്ഷയുമായി തിയറ്ററിലെത്തുന്ന ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം എന്തോ, എവിടെയോ ഒരു ‘മിസ്സിങ്’ അനുഭവപ്പെടുന്നുമുണ്ട് ! 

600 വർഷം പഴക്കമുള്ള അയ്യനാർ കോരനാർ ശിവക്ഷേത്രത്തിന്റെ കഥ പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. അനലീസൻ എന്ന ഈസയുടെ അമ്മ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി ആദിമജനതയ്ക്ക് ലഭിച്ചത് എങ്ങനെയാണെന്ന കഥ പറയുകയാണ്. ദലിതർ‍ക്കു നേരെയുള്ള വിവേചനങ്ങളിൽ മനംമടുത്ത് തന്റെ അഭിമാനരക്ഷാർഥം ഈശ പട്ടാളത്തിൽ ചേരാൻ പോവുന്നു. പട്ടാളക്യാംപിലെ പരിശീലനങ്ങൾക്കൊടുവിൽ അധികൃതർ ഈശയ്ക്ക് പട്ടാള യൂണിഫോം കൈമാറുന്നു. അതിനൊപ്പം അവർ നൽകിയ പേരാണ് ‘മില്ലർ’. സ്വാതന്ത്ര്യസമര സേനാനിയായ സ്വന്തം സഹോദരൻ നയിക്കുന്ന സമരത്തിനുനേരെ വെടിവയ്പ് നടത്താനാണ് മില്ലറും സംഘവും ആദ്യമായി നിയോഗിക്കപ്പെടുന്നത്. 

captain-miller-sivarajkumar

വെടിയേറ്റു മരിച്ച ഗ്രാമീണരെ ഒരുമിച്ച് കൂട്ടിയിട്ട് കത്തിക്കുമ്പോൾ നെഞ്ചുപൊട്ടി മില്ലർ ഓടിരക്ഷപ്പെടുകയാണ്. അവിടെനിന്നങ്ങോട്ട് ഈശയെന്ന മില്ലർ ബ്രിട്ടിഷുകാർക്കും മേലാളൻമാർക്കുമെതിരെ നടത്തുന്ന പോരാട്ടം തുടങ്ങുകയാണ്. ഇത്തരമൊരു കഥാപശ്ചാത്തലത്തിൽ ഇതിഹാസതുല്യമായ കഥാകഥന ശൈലി പ്രതീക്ഷിക്കുന്നിടത്ത് ആ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയുന്നില്ല എന്നതാണ് ചിത്രം നേരിടുന്ന വെല്ലുവിളി. 

dhanush

തന്റെ ആദ്യ സിനിമകളായ ‘സാനികായിധ’വും ‘റോക്കി’യും പോലെ വയലൻസിന്റെ വിളയാട്ടമാണ് ക്യാപ്റ്റൻ മില്ലറിലും അരുൺ മാതേശ്വർ ഒരുക്കിയിരിക്കുന്നത്. സിനിമാറ്റോഗ്രഫിയിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാറില്ല. അത് മില്ലറിലും തുടരുന്നുണ്ട്. ടാരന്റിനോ സിനിമകളെ ഓർമിപ്പിക്കുന്ന കഥപറച്ചിൽ ശൈലിയിൽ രണ്ടാംപകുതിയിൽ കിൽ–ബിൽ എവിടെയൊക്കെയോ ഓർമിപ്പിക്കപ്പെടുന്നുണ്ട്. വളരെ പതുക്കെ കഥപറയുന്ന ശൈലി ആദ്യപകുതിയിൽ ചിത്രത്തിന്റെ പോക്ക് വളരെ മെല്ലെയാക്കുന്നുണ്ടെങ്കിലും രണ്ടാംപകുതി ചടുലമായാണ് കടന്നുപോവുന്നത്.

ധനുഷ്
ധനുഷ്

ആദ്യാവസാനം പക്കാ ധനുഷ് സിനിമയാണ് ക്യാപ്റ്റൻ മില്ലർ. അഭിനയത്തിൽ വ്യത്യസ്തത തേടുന്ന ധനുഷ് തെന്നിന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാൾ‍ താനാണെന്ന് അടിവരയിട്ടു പറയുകയാണ്. 

ക്യാപ്റ്റൻ മില്ലറിൽ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന മറ്റൊരാൾ സംഗീതസംവിധായകൻ ജി.വി.പ്രകാശ്കുമാറാണ്. ഇതുവരെ കാണാത്ത ജി.വി.പ്രകാശ്കുമാറിനെ ക്യാപ്റ്റൻ മില്ലറിൽ കേൾക്കാം. സിദ്ധാർഥ നൂനിയുടെ ക്യാമറയും നഗൂരൻ രാമചന്ദ്രന്റെ എഡിറ്റിങ്ങും ചിത്രത്തിന് പിരിമുറുക്കം നൽകുന്നുണ്ട്.

English Summary:

Captain Miller Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com