ADVERTISEMENT

ഇതുവരെ കണ്ടതെല്ലാം പൊയ്.. ഇനി കാണാൻപോകുന്നത് നിജം... ടിക്കറ്റെടുത്ത് തിയറ്ററിലേക്കു കയറുന്ന കാണിയെ കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കുകയാണ് ലിജോജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ. ഒപ്പം മോഹൻലാൽ എന്ന മഹാനടന്റെ ഒഴുക്കുള്ള അഭിനയം. തിയറ്ററിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അദ്ഭുതങ്ങളിലൊന്നാണ് പിറന്നുവീണിരിക്കുന്നത്– മലൈക്കോട്ടൈ വാലിബൻ !

മണൽക്കാറ്റിന്റെ മൂളൽ നിറഞ്ഞുനിൽക്കുന്നൊരു ദേശം. അകലെയെവിടെനിന്നോ ഒഴുകിയെത്തുന്നൊരു ഓടക്കുഴൽവിളി. അന്നാട്ടിൽ ‘കണ്ണിനു കണ്ണ്, പല്ലിനുപല്ല്’ എന്ന രീതിയിൽ പരസ്പരം പോരാടുന്ന മല്ലൻമാർ. അവരുടെ കാലത്തെ കഥയാണ് വാലിബൻ പറയുന്നത്. പല ദേശങ്ങൾ താണ്ടി, അവിടങ്ങളിലെല്ലാമുള്ള മല്ലൻമാരെ മൂടോടെ പിഴുതെറിഞ്ഞാണ് വാലിബന്റെ വരവ്. കാമത്തിന്റെയും ചതിയുടെയും പ്രതികാരത്തിന്റെയും വിഷം നിറഞ്ഞ തേളുകൾ ആ മണൽക്കൂനയിൽ ഒളിഞ്ഞിരിപ്പുണ്ട്. മുത്തശ്ശിക്കഥകളുടെ മണമുള്ള ഒരു കഥയാണ് ലിജോ സ്വപ്നം കണ്ടിരിക്കുന്നത്. ഇതു ‘കനവാണോ നിജമാണോ’ എന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള കഥ പറച്ചിൽ രീതിയാണ് പിന്തുടരുന്നത്. 

ആദ്യപകുതിയിൽ ആക്‌ഷൻ കൊണ്ട് മോഹൻലാൽ അമ്പരപ്പിക്കുന്നുണ്ട്. വായുവിലേക്കു പറന്നുപൊങ്ങുന്ന പോരാളി. ഇടംവലം തിരിഞ്ഞുവെട്ടുന്ന അഭ്യാസി. മെയ്യു കണ്ണാക്കിയ പോരാളിയായി ഓരോ ചുവടിലും മോഹൻലാൽ നിറയുകയാണ്. ഓരോ ക്വിന്റൽ ഭാരമുള്ള ഇടികൾ. ആ ഭാരം കാണികൾക്ക് അവിശ്വസനീയമായി തോന്നാത്തത് മോഹൻലാലിന്റെ ആക്‌ഷൻ മികവാണ്. വാലിബന്റെ ആശാനായെത്തുന്ന ഹരീഷ് പേരടിയുടെ അഭിനയം ചിത്രത്തിന്റെ നട്ടെല്ലാണ്. ആശാനാണ് വാലിബനെ സൃഷ്ടിച്ചത്. 

അമ്പത്തൂർ മലൈക്കോട്ടൈയിലേക്കുള്ള വാലിബന്റെ വരവാണ് ചിത്രത്തിന്റെ ആദ്യ പകുതി. അനാഥനായ ഉലകംചുറ്റും വാലിബൻ. ജിപ്സിയെപ്പോലുള്ള നാടോടിജീവിതം. ആശാനും ആശാന്റെ മകനും ഒരു കാളവണ്ടിയുമായാണ് നാടുതോറുമുള്ള യാത്ര. പറങ്കികൾ കയ്യടക്കിയ മലൈക്കോട്ടെയിൽ ചതിയിൽപ്പെട്ടു വീണുപോയെങ്കിലും വാലിബൻ തിരിച്ചടിക്കുകയാണ്. പഴയ കാല തമിഴ് നാടോടി നാടകങ്ങളെ ഓർമിപ്പിക്കുന്ന കഥപറച്ചിൽരീതി ഇന്നത്തെ മലയാളികൾക്ക് അത്ര പരിചയമില്ല. പക്ഷേ ചിലയിടത്ത് പതിഞ്ഞതാളത്തിൽ പതിയെപ്പതിയെയാണ് കഥ പറയുന്നത്.

manoj-moses-vaaliban

ആ മെല്ലെപ്പോക്കിനെ, ഈ സിനിമ ‘മലയാളം’ തന്നെയാണോ പറയുന്നതെന്ന് വെറുതെയൊന്നു കയ്യിൽ നുള്ളിനോക്കേണ്ടിവരും. അത്രയേറെ ലോകനിലവാരമുള്ള ‘മെയ്ക്കിങ്’ വല്ലപ്പോഴുമാണ് ഇവിടെ സംഭവിക്കുന്നത്. അകിര കുറസോവയെപ്പോലുള്ള മാസ്റ്റർ ക്രാഫ്റ്റ്സ്മാൻമാർ രൂപംകൊടുത്ത ജാപ്പനീസ് സാമുറായ് സിനിമകളോടും അനേകം വെസ്റ്റേൺ സിനിമകളോടും തോളോടുതോൾ ചേർന്നു നിൽക്കാൻ ശേഷിയുള്ള സൃഷ്ടിയാണ് മലൈക്കോട്ടൈ വാലിബൻ. 

mohanlal-vaaliban

ലളിതമായ ഒരു കഥ. അതിനെ കഥപറച്ചിലിന്റെ മാജിക്ക് കൊണ്ട് ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആമേനിൽ കൂട്ടെഴുത്തുകാരനായിരുന്ന പി.എസ്.റഫീഖാണ് ഇത്തവണയും ലിജോയുടെ കൂട്ട്.

sonali-vaaliban

ഇത്ര മനോഹരമായ വിഷ്വലുകൾ ആ മനസ്സിൽ എങ്ങനെ രൂപം കൊണ്ടുവെന്ന് ഒരു നിമിഷമെങ്കിലും ആരും അദ്ഭുതപ്പെട്ടുപോകും. കഥ പറഞ്ഞു പറഞ്ഞ് ലിജോ ജോസ് ലോകത്തെ ഞെട്ടിച്ചുകൊണ്ടേയിരിക്കും. എന്തൊക്കെ തകർച്ചകൾ സംഭവിച്ചാലും ലോകത്തിനു മുന്നിൽ മലയാള സിനിമ ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനിലൂടെ തലയുയർത്തി നിൽക്കും.

vaaliban-3

മധു നീലകണ്ഠന്റെ ക്യാമറക്കണ്ണിലൂടെയാണ് വാലിബന്റെ കാഴ്ചകൾ ഒപ്പിയെടുത്തിരിക്കുന്നത്. വലിയ കാൻവാസുകൾ. ആവേശം കൊള്ളിക്കുന്ന നിറവിന്യാസങ്ങൾ. കയ്യടിയർഹിക്കുന്ന കൈത്തഴക്കമാണ് മധു നീലകണ്ഠന്റേത്. പശ്ചാത്തലസംഗീതം തിയറ്റർ വിട്ടിറങ്ങിയാലും മനസ്സിലങ്ങനെ അലയടിച്ചുകൊണ്ടിരിക്കും.

മാസ് മസാല എന്റർടെയിനർ മാത്രം കണ്ടുശീലിച്ച്, അതിൽ ആവേശം കൊള്ളുന്ന പ്രേക്ഷകർ അർഹിക്കുന്ന സിനിമയേയല്ല മലൈക്കോട്ടൈ വാലിബൻ. മാസ് സിനിമകളുടെ മീറ്റർ സ്കെയിൽ വച്ച് അളന്ന് എത്രയെല്ലാം കുറ്റങ്ങൾ പറയാൻ ശ്രമിച്ചാലും അതിനെല്ലാം മേലെ ലിജോയുടെ ക്രാഫ്റ്റ് ഉയർന്നുതന്നെ നിൽക്കും. ഭരതന് വൈശാലിയും ഹരിഹരന് വടക്കൻ വീരഗാഥയും പോലെ ലിജോയ്ക്ക് അഭിമാനിക്കാവുന്ന സൃഷ്ടിയാണ് വാലിബൻ. ആരെയും ഇംപ്രസ് ചെയ്യാനല്ല താൻ സിനിമയെടുക്കുന്നതെന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ തുറന്നുപറച്ചിൽ നൂറുശതമാനം സത്യമാണ്. 

danish-vaaliban

ക്ലൈമാക്സിൽ തന്റെ ആരാധകർക്കായി ലിജോജോസ് പെല്ലിശ്ശേരി ഒരു അമ്പരപ്പ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഇനി കാണാനിരിക്കുന്നത് നിജമായിരിക്കുമോ? കാത്തിരിക്കാം.

English Summary:

Malaikottai Vaaliban Movie Review And Rating

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com