ADVERTISEMENT

ഭാവഗായകൻ എന്നത് മലയാളികൾക്ക് ഭംഗിയുള്ള വാക്ക് മാത്രമല്ലാതാക്കി മാറ്റിയത് പി.ജയചന്ദ്രനാണ്. അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ നമ്മളിലേക്ക് ഒഴുകിയെത്തിയ ആ ശബ്ദത്തിന് എൺപതു വയസ്സിന്റെ ചെറുപ്പം പിന്നിടുന്നു... നമ്മുടെയൊക്കെ അഞ്ച് പതിറ്റാണ്ടു കാലത്തെ പ്രണയത്തെ, കാത്തിരിപ്പിനെ, വിരഹത്തെ, വേദനയെ നഷ്ടബോധത്തെ ഒക്കെ സ്വന്തം ശബ്ദം കൊണ്ട് അദ്ദേഹം ഭാവസാന്ദ്രമാക്കിക്കൊണ്ടേയിരിക്കുന്നു... ആർദ്രവും ശാന്തവും തീക്ഷ്ണവുമായ തന്റെ ശബ്ദം കൊണ്ട് അദ്ദേഹം കേൾവിക്കാരെ എത്തിക്കുന്നത് അനുഭൂതിയുടെ മറ്റൊരു ലോകത്തിലാണ്.

Read Also: മുഖം നോക്കാതെയുള്ള തുറന്നുപറച്ചിലുകൾ, സത്യസന്ധമായ ഇടപെടൽ; അന്നുമിന്നും ഒരേയൊരു ജയേട്ടൻ: സുജാത

യേശുദാസും ജയചന്ദ്രനും സംഗീത ലോകത്തെത്തിയത് സമകാലികരായാണ്. മലയാള സംഗീത ലോകം അതുവരെ കാണാത്ത പ്രതിഭകളായതു കൊണ്ട് തന്നെ താരതമ്യങ്ങൾ, ഫാൻ ഫെയ്റ്റുകൾ ഒക്കെ ഇവരുടെ പേരിൽ അന്ന് മുതൽ ഇന്ന് വരെ തുടർന്നു കൊണ്ടിരിക്കുന്നു. പക്ഷേ അവർ തമ്മിലുള്ള വ്യത്യസ്തതയാണ് ഇവിടുത്തെ ഗാന ശാഖയെ ഇത്ര സമ്പന്നമാക്കിയത്. ജയചന്ദ്രൻ പാടിയ അനുരാഗ ഗാനം പോലെയോ, രാജീവ നയനയോ, മഞ്ഞലയിൽ മുങ്ങിതോർത്തിയോ, നീലഗിരിയുടെ സഖികളോ സ്വയം വര ചന്ദ്രികയോ, നീയൊരു പുഴയായോ, തേരിറങ്ങും മുകിലെയോ ഒന്നും മറ്റൊരാൾക്ക്‌ അതുപോലെ കേൾവിക്കരിലേക്ക് എത്തിക്കാനാവില്ല എന്നതു കൊണ്ട് തന്നെ താരതമ്യങ്ങൾക്കൊന്നും അർഥമേയില്ല...

ചില പ്രതിഭകളെ കുറിച്ച് പറയാറുണ്ട്, അവർ അവരോടു തന്നെ മത്സരിക്കുകയാണെന്ന്. ജയചന്ദ്രന്റെ കാര്യത്തിൽ അത് എന്നും ശരിയാണ്... അദ്ദേഹത്തിന്റെ കൾട്ട് ക്ലാസ്സിക്‌ ആയ മഞ്ഞലയിൽ മുങ്ങിതോർത്തിയും ഏതാണ്ട് അര നൂറ്റാണ്ട് കഴിഞ്ഞു പുറത്തിറങ്ങിയ ഉറങ്ങാതെ രാവുറങ്ങിയും അതിനുള്ള തെളിവാണ്. ധനുമാസ ചന്ദ്രിക തെളിഞ്ഞു വരുന്നതും അഴിഞ്ഞു കിടന്ന പുടവയായി നിലാവിനെ മടിയിൽ വ‌യ്ക്കുന്നതുമൊക്കെ ഇത്ര ഭംഗിയായി കേൾക്കുന്നവരിലേക്കെത്തിക്കാൻ ജയചന്ദ്രന്റെ ശബ്ദത്തോളം മറ്റൊന്നിനും ആവില്ല. അദ്ദേഹം പാടിയതു പോലെ കേവല മർത്യഭാഷ കൊണ്ട് ആ ശബ്ദത്തെയും അതുണ്ടാക്കുന്ന ഭാവത്തെയും വർണിക്കുക ഒട്ടും എളുപ്പമല്ല. അയത്നലളിതമായി പാട്ടും കേൾക്കുന്നയാളും തമ്മിൽ ഒരു ബന്ധമുണ്ടാക്കാൻ മാത്രം ശക്തിയുണ്ടതിന്. ശില്പ ഭദ്രതക്കും ചട്ടകൂടുകൾക്കും അപ്പുറം പാട്ട് ഹൃദയത്തെ തുളഞ്ഞു പോകുന്ന അനുഭൂതിയാണ് അതുണ്ടാക്കുന്നത്. സ്വപ്നം പോലെ മനോഹരമായ യഥാർഥ്യമാണ് അദ്ദേഹത്തിന്റെ ശബ്ദം. കാലം മാറ്റം വരുത്താത്ത ഭാവമാണ് അതിന്റെ നിലനിൽപ്. സിനിമാ സംഗീതത്തിൽ നിന്ന് പതിനഞ്ച് വർഷം അദ്ദേഹം വിട്ടു നിന്നു. ഭക്തി ഗാനങ്ങളും ഗാനമേളയും ഒക്കെയായി അദ്ദേഹം പോപ്പുലർ മ്യൂസിക്കിന്റെ ഏതോ ഓരത്ത് നിന്നു. പക്ഷേ അതിന് മുന്നേയും പിന്നെയും അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. അത് നമ്മൾ അദ്ഭുതത്തോടെ കേട്ടു. മലയാളത്തിൽ നിന്ന് തമിഴിലേക്കും സിനിമയിൽ നിന്നു ലളിത ഗാനത്തിലേക്കും ഭക്തി ഗാനത്തിലേക്കുമെല്ലാം അദ്ദേഹം ചുവടു മാറ്റിക്കൊണ്ടേയിരുന്നു... പക്ഷേ മാറാതെ ആ ഭാവം അദ്ദേഹത്തിനു കൂട്ടിരുന്നു.

ജയചന്ദ്രന് 80 വയസ്സായിരിക്കുന്നു. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന് അറുപതിലേറെയാണ് പ്രായം. ഇതിനിടയിൽ സിനിമ മാറി, പാട്ട് മാറി, ഈണം മാറി, കേൾവിക്കാർ മാറി... പക്ഷേ ജയചന്ദ്രന്റെ പാട്ടു കേട്ട് നിശബ്ദമായി ഇരിക്കുന്ന തലമുറകളോട് അദ്ദേഹം ആർദ്രമായി പാടുന്നു , "കാവ്യ പുസ്തകമല്ലോ ജീവിതം... ഇതിൽ കണക്കെഴുതാൻ ഏടുകളെവിടെ... "

English Summary:

P Jayachandran and his superhit songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com