ADVERTISEMENT

സംഗീതത്തിൽ സ്വന്തം വഴി കണ്ടെത്തിയ പ്രതിഭയായിരുന്നു കെ.ജി ജയൻ. ഇരട്ടസഹോദരനായ വിജയനൊപ്പം അത്യപൂർവമായ സംഗീതയാത്രയാണ് കെ.ജി.ജയൻ നടത്തിയത്. ജീവനും ജീവിതവുമായിരുന്ന ഇരട്ടസഹോദരൻ പാതിവഴിയിൽ വിടപറഞ്ഞപ്പോൾ പതറിപ്പോയ ജയനെ വീണ്ടും സംഗീതവഴിയിലെത്തിച്ചത് കെ.ജെ.യേശുദാസായിരുന്നു. ആ വേർപാടിന്റെ മുറിവുണക്കാൻ ഗാനഗന്ധർവൻ നിർദേശിച്ചതും സംഗീതമെന്ന മരുന്നു തന്നെ! പിന്നീടൊരിക്കലും സംഗീതവഴിയിൽനിന്ന് കെ.ജി.ജയൻ വഴിമാറി നടന്നില്ല. പ്രായാധിക്യത്തിന്റെ അവശതകളെപ്പോലും അവഗണിച്ച് അദ്ദേഹം സംഗീതവേദിയിൽ നിറഞ്ഞുനിന്നു. 

തുടക്കം കർണാടകസംഗീതം

ശ്രീനാരായണ ഗുരുദേവന്റെ പ്രമുഖ ശിഷ്യരിൽ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തിൽ ഗോപാലൻ തന്ത്രിയുടെ ഇരട്ടമക്കൾ ആദ്യം മികവു തെളിയിച്ചത് കർണാടകസംഗീതത്തിലാണ്. കുട്ടിക്കാലത്ത് ആരംഭിച്ച സംഗീതം പഠനം സ്വാതിതിരുനാൾ സംഗീത അക്കാദമി വരെ നീണ്ടു. തുടർന്ന് ചേർത്തലയിലും തുറവൂരും അധ്യാപകരായിരിക്കെയാണ് ആയിടെ വൈക്കത്തെത്തിയ ബാലമുരളീകൃഷ്ണ തുടർപഠനത്തിനായി അവരെ ക്ഷണിക്കുന്നത്. ആകാശവാണിയിൽ മ്യൂസിക് ഡയറക്ടറായിരുന്ന ബാലമുരളീകൃഷ്ണയ്ക്കൊപ്പം വിജയവാഡയിലേക്കും തുടർന്ന് ചെന്നൈയിലേക്കും സംഗീതത്തിന്റെ സാധകവഴിയിൽ ജയവിജൻമാർ യാത്രയായി. ബാലമുരളീകൃഷ്ണയുടെ അനുമതിയോടെ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യൻമാരായും സംഗീതപഠനം. മദ്രാസിലെ എച്ച്എംവി സ്റ്റുഡിയോയുമായുളള ബന്ധം സംഗീതസംവിധാനത്തിലേക്കും എത്തിച്ചു. പി.ലീല പാടിയ അയ്യപ്പഭക്തിഗാനമായിരുന്നു തുടക്കം. തുടർന്ന് യേശുദാസിന്റെ തമിഴിലുളള മുരുകഭക്തിഗാനം. ഇരു ഗാനറെക്കോർഡുകളും ശ്രദ്ധേയമായി. ജയചന്ദ്രന്റെ പ്രസിദ്ധമായ ‘ശ്രീശബരീശാ ദീനദയാലാ’ എന്ന പ്രശസ്തമായ ഗാനം കൂടി പുറത്തുവന്നതോടെ ഭക്തിഗാനശാഖയിൽ ജയവിജയ തരംഗമായി.

jayavijayan-with-p-jayachandran
ജയവിജയന്മാർ ഗായകൻ പി.ജയചന്ദ്രനൊപ്പം (ചിത്രം: മനോരമ ആർകൈവ്സ്)

ജോസ്പ്രകാശ് വിളിച്ചു – ജയവിജയ 

തിരുവനന്തപുരത്ത് സംഗീതപഠന കോഴ്‌സ് പൂർത്തിയാക്കി സർക്കാർ സ്‌കൂളുകളിൽ അധ്യാപകരായി ചേർന്നെങ്കിലും ഇരട്ടസഹോദരങ്ങളുടെ മനസ്സ് മുഴുവൻ സംഗീതത്തിലായിരുന്നു. നാടകങ്ങൾക്ക് സംഗീതം പകരാനുള്ള അവസരങ്ങൾ ലഭിച്ചു. ‘പ്രേതലോക’ത്തിൽ എൻ.എൻ. പിള്ള എഴുതി ജയൻവിജയൻമാർ ഈണമിട്ട ‘സുബർക്കത്തിൻ മലക്കെന്തർ കയ്‌ക്കും ബാപ്പ‘, ‘ദളവ’യിലെ ‘കണ്ണനെ കാണാത്ത കണ്ണെന്തിനാ‘ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു. ജോസ്‌പ്രകാശിന്റെ ‘പ്രിയപുത്രൻ’ എന്ന നാടകത്തിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ അദ്ദേഹമാണ് ജയൻ, വിജയൻ എന്നീ പേരുകൾ ചേർത്ത് ജയവിജയ എന്ന പേര് നിർദ്ദേശിച്ചത്.

ചെമ്പൈയുടെ ശിഷ്യത്വം

മഹാന്മാരായ ഗുരുക്കന്മാരുടെ കീഴിൽ അഭ്യസിക്കാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു വിശ്വസിക്കുന്നു ജയൻ.  സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യത്വം സ്വീകരിക്കാൻ വരെ ഭാഗ്യമുണ്ടായി. പത്തു വർഷത്തോളം നീണ്ട ആ സംഗീതാഭ്യസനം ജീവിതത്തിലെ അമൂല്യമായ നാളുകളായിരുന്നുവെന്ന് ഒാർക്കുന്നു ജയൻ. മറക്കാനാവാത്ത എത്രയെത്ര അനുഭവങ്ങൾ. അതിലൊന്ന് ഇങ്ങനെ: ‘‘തഞ്ചാവൂർ രസികരഞ്‌ജിനി സഭയിലെ ഒരു കച്ചേരി കഴിഞ്ഞ് മദ്രാസിലേക്കുളള മടക്കയാത്രയിൽ റയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ വണ്ടി രണ്ടു മണിക്കൂർ വൈകുമെന്നറിയുന്നു. കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന കോസറി നിവർത്തിയിടാൻ പറഞ്ഞു സ്വാമി : ‘സമയമുണ്ടല്ലോ. നമുക്കൊരു കീർത്തനം പഠിക്കാം.’ റെയിൽവേ സ്‌റ്റേഷനിലെ ബഹളമയമായ അന്തരീക്ഷത്തിൽ, ആളുകൾക്ക് ഇടയിലിരുന്ന് അഠാണ രാഗത്തിലുള്ള ചൗക്കകാല കൃതി-എലാ നീ ദയറാഡു- സ്വാമി ഞങ്ങളെ പഠിപ്പിച്ചു. പാട്ട് കേൾക്കാൻ ചുറ്റും വലിയൊരു ആൾക്കൂട്ടവും ഉണ്ടായിരുന്നു.’’

jayavijayan-with-indira-gandhi
ജയവിജയന്മാർ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കൊപ്പം (ചിത്രം: മനോരമ ആർകൈവ്സ്)

ചെമ്പൈ സ്ഫുടം ചെയ്തെടുത്ത പ്രതിഭ

ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ച് ഹൃദയസ്പർശിയായ മറ്റൊരു അനുഭവം കെ.ജി.ജയൻ പങ്കുവച്ചതിങ്ങനെ: ‘‘ജിടി എക്‌സ്‌പ്രസിന്റെ രണ്ടാംക്ലാസിലാണ് അന്നു ഞങ്ങളുടെ ഡൽഹിയാത്ര. മദിരാശിയിൽനിന്നു വണ്ടി ഡൽഹിയിലെത്തുമ്പോഴേക്കും കരിയും പുകയും കൊണ്ട് ദേഹമാകെ കറുത്തിരിക്കും. ഞങ്ങളുടെ ഗുരുനാഥൻ ചെമ്പൈ ഫസ്‌റ്റ്‌ക്ലാസിലുണ്ട്. പത്തുനൂറു കിലോമീറ്റർ പിന്നിടുമ്പോൾ ഏതെങ്കിലും സ്‌റ്റേഷനിൽ വണ്ടി നിർത്തിയാലുടൻ വിജയൻ ഇറങ്ങിയോടി അദ്ദേഹത്തിനരികിലെത്തും. എനിക്കു നടക്കാനിത്തിരി ബുദ്ധിമുട്ടുണ്ട്. അതിനാൽ, സ്വാമി സീറ്റിൽ നിന്നനങ്ങരുത് എന്നാണ് ശാസന. സ്വാമി എന്ന വിളിയിൽ എന്നോടുള്ള വാൽസല്യമാണ്.

kg-jayan-with-manoj-k-jayan
കെ.ജി.ജയൻ മകൻ മനോജ് കെ.ജയനൊപ്പം (ചിത്രം: മനോരമ)

എം.എസ്. ഗോപാലകൃഷ്‌ണൻ, ടി.വി.ഗോപാലകൃഷ്‌ണൻ, ആലങ്കുടി രാമചന്ദ്രൻ തുടങ്ങി പക്കവാദ്യക്കാരായ പ്രഗത്ഭരുടെ ഒരുനിരതന്നെ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ആകാശവാണിയുടെ സംഗീതസമ്മേളനമാണു ലക്ഷ്യം. യാത്രാമധ്യേ അടുത്ത സ്‌റ്റേഷനിൽ രണ്ടുപേരും ചെല്ലാൻ നിർദേശം വന്നു. ഹംസനന്ദി രാഗത്തിൽ രൂപകതാളത്തിലുള്ള ‘പാവനഗുരുപവനപുരാധീശമാശ്രയേ’ എന്ന കീർത്തനം പഠിപ്പിക്കാനായിരുന്നു ആ വിളി.

File photo of singer K G Jayan
ജയവിജയന്മാർ ഗുരു ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം (ചിത്രം: മനോരമ ആർകൈവ്സ്)

പ്രൗഢഗംഭീരമായിരുന്നു ആകാശവാണിയുടെ ചടങ്ങ്. തിങ്ങിനിറഞ്ഞ വലിയഹാളിൽ അനൗൺസ്‌മെന്റിനു പിന്നാലെ ശങ്കരാഭരണത്തിൽ അദ്ദേഹം തുടങ്ങിയപ്പോഴേക്കും നിലയ്‌ക്കാത്ത കയ്യടി. കച്ചേരി കഴിഞ്ഞ് ഹോട്ടലിലെത്തിയപ്പോൾ ഞങ്ങളെ അരികിൽ വിളിച്ചു പറഞ്ഞു: ‘വെളുപ്പിനെ കുളിച്ചു റെഡിയാകണം, ഹരിദ്വാരംവരെ പോകണം.’ അഞ്ചരയ്‌ക്കു ഞങ്ങൾ കാറിൽ പുറപ്പെട്ടു. ആൺമക്കളില്ലാത്തവർ മരണാനന്തര കർമങ്ങൾ സ്വയംചെയ്യുന്ന രീതിയുണ്ട്. അതിനാണ് അദ്ദേഹത്തിന്റെ പുറപ്പാട്. പൂജ കഴിഞ്ഞ് ഞങ്ങളിരുവരെയും അരികിൽ വിളിച്ചു: ‘നിങ്ങളെയൊന്ന് സ്‌ഫുടം ചെയ്‌തെടുക്കാൻ പോകുവാ’ എന്നായിരുന്നു ആമുഖം. ഗംഗാജലം തലയിലൊഴിച്ച് മന്ത്രങ്ങൾ ചൊല്ലി അറിയിച്ചു: ‘നിങ്ങൾ ബ്രാഹ്‌മണരായിരിക്കുന്നു. ഇനി മൽസ്യമാംസാദികൾ കൂട്ടരുത്. ഗായത്രി ജപിക്കണം. എപ്പോൾ വേണമെങ്കിലും എനിക്കൊപ്പം ഭക്ഷണമാകാം.’ 

ഒരു പാത്രത്തിൽ ഗംഗാജലം ശേഖരിച്ച് വീട്ടിലേക്കു കൊണ്ടുപോകാനും നിർദേശിച്ചു. അതുകൊണ്ട് അച്‌ഛനമ്മമാരുടെ കാൽകഴുകി അതിൽനിന്നു മൂന്നുതുള്ളി വീതം സ്വന്തം നാവിൽ ഇറ്റിക്കണമെന്നും അവർ പൊഴിക്കുന്ന ആനന്ദാശ്രുക്കൾ കലാജീവിതത്തിൽ എന്നും അനുഗ്രഹം ചൊരിയുമെന്നും അദ്ദേഹം ഉപദേശിച്ചു. വീട്ടിലെത്തി അങ്ങനെ ചെയ്‌തപ്പോൾ അച്‌ഛനും അമ്മയും കരയുക തന്നെ ചെയ്‌തു. ശിഷ്യരുടെ നന്മ മാത്രം ആഗ്രഹിക്കുന്ന ആ വലിയ മനസ്സ് ഞങ്ങളറിഞ്ഞു. മഹാമനസ്‌കനായ ആ ഗുരുനാഥനെ മനശഅസാ വരിച്ചവരെത്ര; അരികിലെത്താനായത് ഞങ്ങളുടെ മഹാഭാഗ്യം. മഹാനുഭാവനാണ് ഞങ്ങളുടെ ഗുരുനാഥൻ.’’

kg-jayan-with-mammootty-and-mohanlal
കെ.ജി.ജയൻ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം (ചിത്രം: മനോരമ ആർകൈവ്സ്)

പിരിഞ്ഞിട്ടും ഒപ്പമുണ്ട് വിജയൻ

1988 ജനുവരിയിലായിരുന്നു ഇരട്ടസഹോദരൻമാരിൽ വിജയന്റെ അപ്രതീക്ഷിത വിയോഗം. തൃശിനാപ്പള്ളിയിൽ കച്ചേരിക്കുളള യാത്രയ്ക്കിടടെ ഹൃദ്രോഗം മൂലം കുഴഞ്ഞുവീണ അനുജൻ ജയന്റെ കയ്യിൽകിടന്നാണ് മരിച്ചത്. ജീവിതത്തിൽ വിവരിക്കാനാവാത്ത ഒരു ശൂന്യത അനുഭവപ്പെട്ട നാളുകളായിരുന്നു ജയന് ആ കാലഘട്ടം. സംഗീതവേദിയിലേക്ക് ഇനി ഇല്ലെന്നു തീരുമാനിച്ചു. എന്നാൽ പാടാതിരിക്കുന്നത് അനിയന്റെ ആത്മാവിനോട് ചെയ്യുന്ന നിന്ദയാവില്ലേ എന്നാരോ മനസ്സിലിരുന്നു പറയുന്ന പോലെ തോന്നി. സംഗീതത്തിനു ഉണക്കാൻ കഴിയാത്ത മുറിവുകളില്ലെന്നു ബോധ്യപ്പെട്ട ജയൻ നീറുന്ന ഹൃദയവുമായി വേദിയിലേക്ക് തിരിച്ചുവരികയായിരുന്നു. വിജയൻ ഇപ്പോഴും തന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അതു വെറുമൊരു വിശ്വാസമായിരുന്നില്ല. ആത്മാവിൽ അലിഞ്ഞു ചേർന്ന ബോധ്യമായിരുന്നു. കെ.ജി.ജയൻ എന്ന പേരിനേക്കാൾ അദ്ദേഹം ഇഷ്ടപ്പെട്ടതും 'ജയവിജയ' എന്ന വിളിയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com