ADVERTISEMENT

‘സ്വാമി എപ്പോഴും ഉപദേശിക്കും- തുറന്നു പാടണം. നമുക്ക് തോന്നും, തൊണ്ട തുറന്നു പാടുന്ന കാര്യമാണ് സ്വാമി പറയുന്നത്. അതങ്ങനെയല്ല. തുറക്കേണ്ടത് മനസ്സാണ്. നല്ല സംഗീതം മനസ്സിൽനിന്നാണു വരുന്നത്. മനസ്സു തുറന്നു പാടുമ്പോൾ തൊണ്ടയും തുറന്നുകൊള്ളും. നമ്മൾ വിശേഷിച്ചൊന്നും ചെയ്യേണ്ട. സ്വാമിയുടെ പാട്ടും അങ്ങനെയാണല്ലോ. കൊച്ചു പിള്ളേരുടെ കൂട്ടാണ്. ഒരു കള്ളവും അകത്തുണ്ടാവില്ല. പൂമുള്ളിയിലെ വലിയ തമ്പുരാൻ പറഞ്ഞിട്ടുണ്ട്- ചെമ്പൈയുടെ സംഗീതം വാർപ്പിൽ നിറച്ചുവച്ച പാൽപ്പായസംപോലെയാണ്. ഞങ്ങളും അങ്ങനെയാകണമെന്നു സ്വാമി ആത്മാർഥമായി ആഗ്രഹിച്ചു.’

‘ഗുരുനാഥൻ ആഗ്രഹിച്ച നിലയിലുള്ള പാട്ടുകാരാകാൻ ജയവിജയന്മാർക്കു സാധിച്ചോ?’ 
 

നല്ല പെട കിട്ടേണ്ട ചോദ്യമാണെങ്കിലും ജയേട്ടൻ കുലുങ്ങിച്ചിരിച്ചു. പാട്ടിലെന്നപോലെ ആ ചിരിയിലും വൈദ്യനാഥ ഭാഗവതരെ ഞാൻ കണ്ടു. അതിനുള്ള അവസരം പിന്നെയും നാലഞ്ചു തവണകൂടി തിരുനക്കര തേവർ എനിക്കു തന്നു- അതേ മൈതാനിയിൽ വച്ചുതന്നെ. ജയേട്ടൻ കൺമറയുമ്പോൾ അതിനോടൊപ്പം വൈത്തിയുടെ സംഗീതവും സ്വരൂപവും മങ്ങിപ്പോകുന്നുവോ എന്നുപോലും ഞാൻ ആകുലപ്പെടുന്നു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരെപ്പറ്റി ജയവിജയ എഴുതി, ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച ഒരു കുഞ്ഞു കൃതി പണ്ടേ കണ്ടിരുന്നു. അറുപതിലേറെ വർഷം കർണാടക സംഗീതത്തിൽ താരപ്രഭയുടെ ശോഭിച്ച വൈത്തിയുടെ കലാജീവിതം ഇത്രയും കുറഞ്ഞ താളുകളിൽ ഒതുങ്ങിപ്പോകാമോ? ഞാൻ ചോദിക്കാതിരുന്നില്ല. അതിനുള്ള മറുപടി ജയേട്ടൻ ഇങ്ങനെ തന്നു.

‘സ്വാമിയുടെ ജീവിതം മഹാഭാരതംപോലെയാണ്. എഴുതിയാലും തീരില്ല. വായിച്ചാലും തീരില്ല. പക്ഷേ അതെല്ലാം പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവുണ്ടാകണ്ടേ! അതുമാത്രമല്ല, ഈ എഴുത്തൊന്നും  ഞങ്ങൾക്കു പറഞ്ഞിട്ടുള്ള പണിയല്ല. ഇനി എഴുതാമെന്നുവച്ചാലോ എത്രയോ കഥകളുണ്ട്. കുറച്ചുകാലത്തെ ബന്ധം വല്ലതുമാണോ! എവിടെയൊക്കെ പോയി, എന്തെല്ലാം അനുഭവിച്ചു. അതിൽ നല്ലതും ചീത്തയുമുണ്ട്. പറയാത്തതും ഒരുപാടുണ്ട്. കുറച്ചു ഞാൻ തനിക്കു പറഞ്ഞു തരാം. എഴുതിക്കോ. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ.’

ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു. ജയേട്ടൻ ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. വാക്കുകളിൽ ഒരു മഹാകാലം അഭ്രപാളിയിലെന്നതുപോലെ തെളിഞ്ഞു വന്നു. അതിലൊരെണ്ണം ഓർത്തെഴുതട്ടെ.

മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിക്കാൻ ചെമ്പൈ ഭഗവതർക്കു ക്ഷണം ലഭിച്ചു.  പരിചയക്കാരുടെ മുന്നിൽ പാടാൻ അവസരം വന്നുചേർന്നതിൽ കോട്ടയത്തുകാരായ ജയവിജയന്മാരും സന്തോഷിച്ചു. ഉച്ചയോടെ ചെമ്പൈയും പരിവാരങ്ങളും എത്തി. വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം ഊട്ടുപുരയുടെ വരാന്തയിൽ വിരിച്ച മെത്തപ്പായയിൽ വൈത്തി ഉച്ചമയക്കത്തിനു കിടന്നു. ഗുരു എവിടെയോ അവിടെ ശിഷ്യരും എന്നാണല്ലോ പ്രമാണം. അന്നത്തെ കച്ചേരിയിൽ പാടാനുള്ള ഇനങ്ങൾ പരിശീലിച്ചുകൊണ്ട് ജയവിജയന്മാർ ഗുരുവിനു സമീപം ഇരുന്നു. രണ്ടു മൂന്നു തൂണുകൾപ്പുറത്തായി നാട്ടിലെ ചില കരപ്രമാണിമാർ വട്ടം കൂടിയിരുന്ന് വെറ്റില മുറുക്കുന്നു. ജയവിജയന്മാർ കേൾക്കണം എന്നു  കരുതിയാവണം അവരുടെ വർത്തമാനം ഇത്തിരി ഉച്ചത്തിലായി. ശല്യമാകുമോ, ശിഷ്യർ ഗുരുവിനെ നോക്കി. അദ്ദേഹം നല്ല ഉറക്കത്തിലാണ്. 

ജാതിബാധ ആവേശിച്ച പ്രമാണിമാരുടെ ചർച്ചാവിഷയം സംഗീതമായിരുന്നില്ല. ജാതിയുടെ വലിപ്പച്ചെറുപ്പങ്ങളിൽ അവരുടെ വെടിവട്ടം വട്ടമിട്ടു നിന്നു. അതിനു വിശേഷാൽ കാരണമുണ്ടായിരുന്നു. പഴയ സമ്പ്രദായങ്ങളിലും വിശ്വാസപ്രമാണങ്ങളിലും വേരാണ്ടുകിടന്ന  ചെമ്പൈ, ആയിടെ ജയവിജയന്മാരെ വ്യക്തിപരമായ കാരണങ്ങളാൽ ജാതിപരിവർത്തനം നടത്തി ബ്രാഹ്മണരാക്കി മാറ്റിയതിൽ സവർണ മേലാളന്മാർ അസ്വസ്ഥതപ്പെട്ടിരുന്നു. വേറെയാർക്കും ചേതം വരേണ്ടതല്ലാത്ത വിഷയം  അന്യദേശങ്ങളിൽ ഗൗരവമുള്ള വർത്തമാനങ്ങൾക്കു കാരണമായിരുന്നില്ലെങ്കിലും ചില ദേശവാസികൾ ഇതിനെ അപഹസിച്ചു. ഉച്ചനീചത്വവും ജാതിഭേദങ്ങളും സദാ മനസ്സിൽ വഹിച്ചു കൊണ്ടുനടന്നവർ, ചെമ്പൈയുടെ മഹത്തായ സംഗീതപാരമ്പര്യം അന്യ ജാതിക്കാർ അപഹരിച്ചുകൊണ്ടുപോകുമോ എന്ന ആധിയിൽ  അസൂയകൊണ്ട പാരമ്പര്യവാദികൾ ജയവിജയന്മാരെ ഇടിച്ചു കാട്ടുന്നതിനായി ഒരു പരിഹാസ പ്രയോഗം പ്രചരിപ്പിച്ചു – ‘പാറപ്പുറം ബ്രദേഴ്സ്.’ 

ജയവിജയന്മാരുടെ മനോവീര്യം കെടുത്തുവാൻ അതേ വാക്കുകൾ ഇവിടെയും അരസികന്മാർ എടുത്തു തൊടുത്തു.

‘എടോ താൻ ആലത്തൂർ ബ്രദേഴ്സിന്‍റെ കച്ചേരി കേട്ടിട്ടുണ്ടോ?’

 

അതിനുള്ള മറുപടിപോലെ വേറൊരാൾ പറയുന്നു.

 

‘ആലത്തൂർ ബ്രദേഴ്സിന്‍റെ പാട്ടൊക്കെ ഒരു പാട്ടാണോ. പാറപ്പുറം ബ്രദേഴ്സിന്‍റെ പാട്ടല്ലേ പാട്ട്.’

 

‘ഇവന്മാരെ സ്വാമി എന്തിനാ ഇങ്ങനെ തോളിലിട്ടോണ്ട്‌ നടക്കുന്നത്. സ്വാമിയുടെ നല്ലപേര് കളയാനല്ലാതെ വേറെ എന്തിന്  കൊള്ളാം!’

സഹോദരങ്ങൾ ഹൃദയവേദനയോടെ വിമർശനങ്ങൾ കേട്ടിരുന്നു. പ്രതികരിക്കാൻ പോയില്ല. അവർ പരിഭ്രമത്തോടെ കൂടെക്കൂടെ  ഗുരുനാഥനെയും നിരീക്ഷിച്ചു. അദ്ദേഹം അപ്പോഴും ഗാഢമായ ഉറക്കത്തിൽതന്നെ. ഭാഗ്യം, പരദൂഷകരുടെ വാക്കുകൾ അദ്ദേഹം കേൾക്കുന്നില്ലല്ലോ. എങ്ങാനും കേട്ടിരുന്നെങ്കിൽ നല്ലോണം വിഷമിച്ചുപോകും. ആൺമക്കളില്ലാത്ത ഗുരു അത്രയും കരുതലോടെയല്ലേ ശിഷ്യരെ കൊണ്ടുനടക്കുന്നത്. സ്വന്തം സംഗീതമാർഗം ഇവരിലൂടെ മുന്നോട്ടുപോകാൻ ചെമ്പൈയും താൽപര്യപ്പെട്ടിരുന്നു.  

ദുർഗന്ധം വമിക്കുന്ന പരനിന്ദ അധികനേരം കേട്ടിരിക്കാൻ സാധിച്ചില്ല. രണ്ടുപേരും അവിടെനിന്നു മാറിപ്പോയി. ജയനാണ് പറഞ്ഞത്- നമുക്ക് ഇവിടെ വച്ചു നിർത്താം. ഇനി സംഗീതം വേണ്ട. നമ്മൾ കാരണം സ്വാമിക്കും അപമാനം ഉണ്ടാകാൻ പാടില്ല.  ഒന്നും സ്വാമിയെ അറിയിക്കേണ്ട. വല്ലതും മുട്ടാപ്പോക്കു പറയാം. ഇന്നത്തെ കച്ചേരിയിൽ ഒരു കാരണവശാലും പിൻപാട്ടു പാടരുതെന്നും അവർ ദൃഢമായി തീരുമാനിച്ചു.

രാത്രി പത്തുമണിയോടെ ചെമ്പൈയും സംഘവും തട്ടിൽ കയറി. മുന്നിൽ ആരാധകസേന തിങ്ങി നിറഞ്ഞു. പല ദേശങ്ങളിൽനിന്നു വന്നുചേർന്ന പുരുഷാരത്തിനു മുന്നിൽ ഭാഗവതർ ഒരു ഞടുക്കുന്ന വിളംബരം നടത്തി-  

‘ഇന്നേക്ക് ഞാൻ പാടുന്നില്ല.’

ആളുകൾ ഇളകിമറിഞ്ഞു. അവരെ സമാധാനിപ്പിക്കാൻ ചെമ്പൈ ആവതു ശ്രമിച്ചു. ‘തൊണ്ട അടഞ്ഞിരിക്കുകയാണ്. പാടാൻ സാധിക്കില്ല. അതുകൊണ്ട് എനിക്കു പകരം ഇന്നത്തെ കച്ചേരി ജയനും വിജയനും നടത്തും. ആരും സംശയിക്കേണ്ട. ഇവന്മാർ പുലിക്കുട്ടികളാണ്. നിങ്ങൾ സമാധാനമായി കേട്ടുനോക്ക്.’

ഇത്രയും പറഞ്ഞതിനുശേഷം ചെമ്പൈ രണ്ടുപേരോടും മുമ്പോട്ടു നീങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകുന്നതിനു മുമ്പേ രണ്ടുപേരുടെയും മുമ്പിൽ മൈക്ക് സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. ഗുരു പറഞ്ഞാൽ മറുവാക്കില്ലല്ലോ. ജയവിജയന്മാർ വിയർത്തു. പിന്നിലിരുന്ന് പാടിയിട്ടുള്ളതല്ലാതെ അരങ്ങു പരിചയമൊന്നുമില്ല. ഗുരുവിന്റെ പാട്ടു കേൾക്കാൻ വന്നവരുടെ മുമ്പാകെ പകരക്കാരായി പാടുന്ന കാര്യം ആലോചിക്കാൻപോലും സാധിക്കുമായിരുന്നില്ല, അതും ഗുരുവിന്റെ സാന്നിധ്യത്തിൽ! പക്ഷേ നിവൃത്തി മാർഗങ്ങളില്ല. ഉഗ്രശാസനയാണ്. അവർ പിന്നെ ഒന്നും നോക്കിയില്ല. ദീക്ഷിതരുടെ വാതാപിക്കു പകരം ലളിതദാസരുടെ കൃതിയിൽ കച്ചേരി തുടങ്ങി - ‘പാവനഗുരു പവനപുരാധീശമാശ്രയേ.’ 

ഓരോ ഇനം കഴിയുമ്പോഴും സദസിൽനിന്നു ഹർഷാരവങ്ങൾ മുഴങ്ങി. ചെമ്പൈ വിടാതെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പന്തുവരാളിയിലെ 'ശംഭോ മഹാദേവ ശങ്കര ഗിരിജാ രമണ' വിശദമായി പാടിയ കച്ചേരി മൂന്നു മണിക്കൂർ നീണ്ടുനിന്നു. മംഗളം പാടുന്നതിനു തൊട്ടു മുമ്പായി ചെമ്പൈ ഒരു ചെറിയ പ്രസംഗം നടത്തി. സാരാംശം ഇതായിരുന്നു.

‘ചില അരസികന്മാരും അസൂയക്കാരുമൊക്കെ പറയും, ജയവിജയന്മാരുടെ പാട്ട് പാറപ്പുറത്ത് ചെരട്ട ഒരയ്ക്കുന്നതുപോലെയാണ്. ആ അഭിപ്രായമുള്ളവർ ഇവിടെയും ഇരിപ്പുണ്ട്. അവർ ഒരു കാര്യം ഗ്രഹിച്ചാൽ കൊള്ളാം, ഈ പിള്ളേരുടെ സംഗീതത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അതു മുഴുവൻ എന്റെ സംഗീതത്തിലുമുണ്ട്. ഇന്നൊര് വിഷയം ശൊൽറേൻ. ശുദ്ധമാന തണ്ണി എങ്കിരുന്ത് വരുത്? പെരിയ പാറൈയിൻ ഉള്ളെയിരുന്ത് താൻ വരുത്!

ആകാശം പിളർക്കുമാറുള്ള കയ്യടിയിൽ ജയവിജയന്മാർ ആനന്ദക്കണ്ണീർ പൊഴിച്ചു. അവർ സ്വാമിയുടെ കാൽക്കൽ വീണു. അവരെ അനുഗ്രഹിച്ചുകൊണ്ടും വേദിയുടെ കോണിൽ മാറിനിന്ന പരദൂഷണക്കാരെ ഉന്നമിട്ടുകൊണ്ടും ഭാഗവതർ പറഞ്ഞു.

‘മനിതനിക്ക് ജാതി ഉണ്ട്. മനിതൻ ഇരുക്കുംവരൈ ജാതിയും ഇരുക്കും. ആനാ സംഗീതത്തിക്ക്‌ ജാതി ഇല്ലൈ. യാര് വേണാലും പാടട്ടും. പാട്ട് മട്ടും ശുദ്ധമായിരുക്കണും.’

ചെമ്പൈ ഭാഗവതർ കൊടുത്ത ഉപദേശം ജയവിജയ ജീവിതത്തിലുടനീളം പാലിച്ചു. യാദൃച്ഛികമെന്നു കരുതട്ടെ, അവസാനമായി തൃപ്പൂണിത്തുറയിൽ വച്ചു കണ്ട സന്ധ്യയിൽ ജയേട്ടൻ പറഞ്ഞു നിർത്തിയ വാക്യത്തിലും ഇതേ ആദർശം ഞാൻ വ്യക്തതയോടെ  കേട്ടു –

'എങ്ങനെ വേണോ പാടിക്കോ. പക്ഷേ പാട്ട് ശുദ്ധമാകണം'  

(ലേഖകൻ മഹാരാജാസ് കോളജിലെ പ്രഫസറും ചലച്ചിത്ര ഗാനരചയിതാവുമാണ്)

English Summary:

Madhu Vasudevan remembers KG Jayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com