‘അയോഗ്യ’ ശർക്കര, പപ്പടം ഉടൻ നീക്കാൻ നിർദേശം
Mail This Article
കൊച്ചി∙ വിവിധ ഡിപ്പോകളിലും ഔട്‌ലെറ്റുകളിലും കെട്ടിക്കിടക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കരയും പപ്പടവും ഉടൻ നീക്കം ചെയ്യണമെന്നുകാട്ടി സപ്ലൈകോ ക്വാളിറ്റി അഷുറൻസ് വിഭാഗം മാനേജർ, ഡിപ്പോ മാനേജർമാർക്കും വകുപ്പു മേധാവികൾക്കും വിജിലൻസ് ഓഫിസർക്കും കത്തയച്ചു. ഓണക്കിറ്റിലേക്കായി എത്തിയ ശർക്കരയും പപ്പടവും ഭക്ഷ്യയോഗ്യമല്ലാതെ വിവിധ ഡിപ്പോകളിലും ഔട്‌ലെറ്റുകളിലും കെട്ടിക്കിടക്കുന്നതു മറ്റു സാധനങ്ങളെക്കൂടി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവ നീക്കം ചെയ്യാനുള്ള അനുമതി തേടി വിവിധ ഡിപ്പോകൾ നേരത്തേ അപേക്ഷ സമർപ്പിച്ചിരുന്നു.
ഭക്ഷ്യയോഗ്യമല്ലാത്തതിന്റെ പേരിൽ റേഷൻ കടകളിൽനിന്നു തിരികെ വന്നതും ഗുണനിലവാര വ്യതിയാനം കണ്ടെത്തിയതിനെത്തുടർന്ന് സപ്ലൈകോ പിൻവലിച്ചതുമായ ശർക്കര, പപ്പടം എന്നിവ വിതരണക്കാർ തിരികെ എടുക്കാത്തതിനാലാണ് കെട്ടിക്കിടക്കുന്നത്. ഇവയുടെ കണക്കെടുത്ത് സപ്ലൈകോ ഹെഡ് ഓഫിസിലെ ക്വാളിറ്റി അഷുറൻസ്, പർച്ചേസ് വിഭാഗങ്ങൾക്ക് റിപ്പോർട്ട് നൽകണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. കിറ്റ് വിതരണത്തിനു ശേഷം ബാക്കി വന്ന ഉൽപന്നങ്ങളുടെയും കണക്കുകളും ഇതോടൊപ്പം സമർപ്പിക്കണം. ഉൽപന്നങ്ങൾ 10 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നാണു നിബന്ധന.ഓണക്കിറ്റിലേക്കായി എത്തിയ ശർക്കരയ്ക്കു ഗുണനിലവാരമില്ലെന്ന വാർത്ത മനോരമയാണു പുറത്തുകൊണ്ടുവന്നത്. ഇതേത്തുടർന്നാണു ശർക്കര സാംപിളുകൾ പരിശോധിച്ചതും പല ഡിപ്പോകളിൽ നിന്നും ഗുണനിലവാരമില്ലാത്ത ശർക്കര പിൻവലിച്ചതും.