ADVERTISEMENT

അഞ്ചുതെങ്ങ് കോട്ടയ്ക്കടുത്ത് പൂത്തുറയിൽ കടലൊച്ച കേട്ട് റീന എന്ന വീട്ടമ്മ ഉറങ്ങാതിരിക്കുന്നു. അപ്പുറത്ത് കടൽ തിരയടിക്കുന്നു. ഇപ്പുറത്ത് കായൽ, വീട്ടുതിണ്ണ മാന്തിയെടുക്കുന്നു. ഒരു വരമ്പിലാണ് ഇവിടെ ഏറെ കുടുംബങ്ങളുടെ ജീവിതം. ഇവർ എല്ലായ്പോഴും വോട്ടു ചെയ്യുന്നവരുമാണ്!

‘ആഴിയും തിരയും കാറ്റും ആഴവും പോലെ’ എന്നാണ് മനുഷ്യജീവിത സന്ദർഭങ്ങളെപ്പറ്റി കേരളത്തിന്റെ മഹാചാര്യൻ ശ്രീനാരായണഗുരു ഇവിടെ ശിവഗിരിയിലിരുന്നു പറഞ്ഞുതന്നത്. ഗുരു അന്നു പറഞ്ഞതു തന്നെയാണ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ ജീവിത, രാഷ്ട്രീയ നിലപാടുകളെ ഇന്നും നിർണയിക്കുന്നത്!

ഇടവ മുതൽ പെരുമാതുറ വരെ നൂലുപോലെ ആറ്റിങ്ങലിനെ തൊട്ടുകിടക്കുന്ന കടലോരജീവിതം തന്നെയാണ് വോട്ടു ചോദിക്കാൻ വരുന്നവരോട് ആറ്റിങ്ങലിന്റെ ഉത്തരം. അവിടുത്തെ തിരയും കാറ്റും രാഷ്ട്രീയഫലത്തിന്റെ ആഴം നിർണയിക്കും. മുതലപ്പൊഴി മത്സ്യബന്ധനതീരത്ത് ഇടയ്ക്കിടെ പൊലിഞ്ഞുപോകുന്ന ജീവനുകൾ സൃഷ്ടിക്കുന്ന വൈകാരിക വേലിയേറ്റങ്ങൾ സ്ഥാനാർഥികൾക്കു മുന്നിലെ ചോദ്യങ്ങളാണ്. 

‘താങ്ങുവില’യാണ് മറ്റു പല മണ്ഡലങ്ങളിലെയും വിഷയം. എന്നാൽ, ‘താങ്ങുവല’യാണ് ഇവിടെ ഉയരുന്ന ശബ്ദം. തുറമുഖം അപകടമുക്തമാക്കണം എന്നു മാത്രമാണ് പുതുക്കുറിച്ചി - പെരുമാതുറ യൂണിറ്റ് ‘താങ്ങുവല അസോസിയേഷ’ന് ഓരോ സ്ഥാനാർഥിയോടും പറയാനുള്ളത്.

തിരകൾ ഒരേമട്ടിൽ ആവർത്തിക്കുന്നതുപോലെ, ആറ്റിങ്ങലിന്റെ രാഷ്ട്രീയനിലപാടുകളും എന്നും ഒരു പാറ്റേണിലാണ്. ചിറയിൻകീഴ് മണ്ഡലമായിരുന്ന കാലം മുതൽ പുതുരക്തങ്ങളെയും ആദർശനിലപാടുകളെയും അവർ സ്വീകരിച്ചു. അമ്പരപ്പിക്കുന്ന തരത്തിൽ പലരെയും തള്ളിക്കളയുകയും ചെയ്തു. വയലാർ രവിയെയും കെ.അനിരുദ്ധനെയും ജയിപ്പിച്ചു. ആർ.ശങ്കർ എന്ന വൻമരത്തെ വീഴ്ത്തിയാണ് അനിരുദ്ധനെ സ്വീകരിച്ചത്. അനിരുദ്ധന്റെ മകൻ എ.സമ്പത്തിനെ ജയിപ്പിക്കുകയും തോൽപിക്കുകയും ചെയ്തു. തലേക്കുന്നിൽ ബഷീറിന്റെയും വർക്കല രാധാകൃഷ്ണന്റെയും രാഷ്ട്രീയാതീത നിലപാടുകൾ അവർ സ്വീകരിച്ചു. മണ്ഡലം ആറ്റിങ്ങൽ എന്ന പേരും രൂപവും സ്വീകരിച്ചശേഷം സമ്പത്തിനും അടൂർ പ്രകാശിനുമായിരുന്നു ജയം. 

കഴിഞ്ഞതവണ സമ്പത്തിനെ തോൽപിച്ച അടൂർ പ്രകാശ് വീണ്ടും മത്സരരംഗത്ത്. സിപിഎം ജില്ലാ സെക്രട്ടറി എന്ന അധിക യോഗ്യതയോടെ, നടപ്പ് എംഎൽഎ വി.ജോയിയാണ് മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷയുമായി എതിർപക്ഷത്ത്. കഴിഞ്ഞ തവണത്തെ ബിജെപി തിരയേറ്റത്തിന്റെ തുടർചലനത്തിൽ കണ്ണുനട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ മുൻകൂട്ടിത്തന്നെ തിരഞ്ഞെടുപ്പു കൃഷിനിലം ഒരുക്കാൻ രംഗത്തിറങ്ങിക്കഴിഞ്ഞിരുന്നു.

മൂവരുടെയും വോട്ടുബാങ്കുകളിൽ അക്കൗണ്ട് നില കൃത്യമാണ്: ആറ്റിങ്ങലിന് എന്തിനാണ് ഒരു ബൈപാസെന്ന് അബദ്ധത്തിൽ ചോദിച്ചു വിമർശനം വാങ്ങിയ മുൻ എംപിയുടെ നിലപാടിനു വിരുദ്ധമായി, പാർലമെന്റിൽ വാദിച്ചു ‘വഴി’ യാഥാർഥ്യമാക്കിയ അടൂർ പ്രകാശ്, പാർട്ടി യന്ത്രത്തിന്റെ പിന്തുണയ്ക്കൊപ്പം യുവവോട്ടർമാരുടെ തലോടൽകൂടി പ്രതീക്ഷിച്ച് വി.ജോയ് എംഎൽഎ, കേന്ദ്ര പദ്ധതികളുടെയും റെയിൽവേ വികസനത്തിന്റെയും തിളക്കങ്ങൾ തനിക്കൊപ്പം നിൽക്കുമെന്ന ശുഭചിന്തയിൽ കേന്ദ്രമന്ത്രി മുരളീധരനും.

നഷ്ടങ്ങളുടെ ജീവിതചിത്രങ്ങളാണ് ആറ്റിങ്ങലിൽ പൗരനു പറയാനുള്ളത്. അതു കായലിന്റെയും കയറിന്റെയും സങ്കടങ്ങളാണ്. കടയ്ക്കാവൂർ, പെരുമാതുറ, ചിറയിൻകീഴ് കായലോരങ്ങളിലെ കയർ നിർമാണരംഗം ഇടിഞ്ഞുപോയിരിക്കുന്നു. പ്രയത്നത്തിനു കൂലി കിട്ടാതെ ഇറങ്ങിപ്പോയവർ കെട്ടിട നിർമാണത്തൊഴിലിലേക്കും മറ്റും കളം മാറി. എങ്കിലും കയർ റാട്ടുകൾ ദുർബലമായി ഇവിടങ്ങളിൽ ഇപ്പോഴും ചലിക്കുന്നു. ഈ നഷ്ടസ്വപ്നങ്ങളും യാഥാർഥ്യങ്ങളും വോട്ടിന്റെ മാറ്റു നിർണയിക്കും. ഇലകമൺ, മടവൂർ, പള്ളിക്കൽ ദേശങ്ങളിലെ കശുവണ്ടി ഫാക്ടറികൾ സർക്കാരുകളുടെ അവഗണനയിൽ അടഞ്ഞുപോയിരിക്കുന്നു. പാളയംകുന്നിലെ അടഞ്ഞ ഫാക്ടറി അനാഥ പ്രതീകമായി നിൽക്കുന്നു. കാരേറ്റ്, കല്ലമ്പലം, നെടുമങ്ങാട്, കാട്ടാക്കട പ്രദേശങ്ങൾക്കു റബർ– കാർഷികവിളകളുടെ വീഴ്ചയാണ് വോട്ടിനെപ്പറ്റി ചിന്തിക്കുമ്പോൾ ഓർമ വരിക.

കഴിഞ്ഞ ദിവസമാണ് സുന്ദരതീരമായ വർക്കലയിലെ ‘പൊങ്ങുപാലം’ കടലിലേക്കു പൊളിഞ്ഞുവീണത്. തീരം കാണാനെത്തിയ സഞ്ചാരികളെ കടൽ ഒന്നും ചെയ്തില്ല, കരുണയോടെ കരയിലെത്തിച്ചു.

ഈ കടലും തിരയും കാറ്റും സ്ഥാനാർഥികളെ ഏതു തീരത്തടുപ്പിക്കും? വ്യക്തമായ രാഷ്ട്രീയബോധ്യമുള്ള വോട്ടർമാരാണ് കപ്പിത്താൻമാർ!

English Summary:

Lok Sabha Election 2024 |, Attingal Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com