ADVERTISEMENT

പ്രായംകൊണ്ടും പൊതുപ്രവർത്തനപരിചയംകൊണ്ടും ഇരുത്തംവന്നവരെ മുതിർന്ന നേതാക്കളെന്നു പരിഗണിച്ചു ബഹുമാനിക്കുന്ന കേരളത്തിലാണ് പൊതുമണ്ഡലത്തിലേക്കു നിരന്തരം മാലിന്യം തള്ളുന്ന ജനപ്രതിനിധിയും ജീവിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിന്റെ ഉന്നതനും മുൻമന്ത്രിയുമായ ഈ നേതാവ്, ലോക്സഭാംഗവും പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായ മറ്റൊരു പൊതുപ്രവർത്തകനെയാണ് കഴിഞ്ഞദിവസം അശ്ലീലവും അമാന്യവുമായ വാക്കുകളാൽ പരസ്യമായി അപമാനിച്ചത്. 

നിലവിട്ട പ്രസംഗത്തിന്റെ പേരിൽ ജയിലിൽവരെ പോകേണ്ടിവന്ന ഈ നേതാവ് വാതുറക്കുമ്പോൾ മലയാളികളാകെ അപമാനിതരാവുന്ന സ്ഥിതിയാണ്. മറ്റുള്ളവർക്കുമേൽ ചെളിതെറിപ്പിച്ച് അദ്ദേഹം വേദികളിൽ മതിമറക്കുകയാണെന്നത് നമ്മുടെ രാഷ്ട്രീയസംസ്കാരം എത്തിച്ചേർന്നിട്ടുള്ള ആശങ്കാജനകമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. 

പൊതുപ്രവർത്തകൻ പാലിക്കേണ്ട സാമാന്യമര്യാദവിട്ട് ഇദ്ദേഹം പെരുമാറുന്നത് ആദ്യമായിട്ടല്ല. ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ 2007ൽ നടന്ന മൂന്നാർ ഒഴിപ്പിക്കലിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ അപമാനിച്ചത് അന്നു വിവാദമായിരുന്നു. തന്റെ നേതൃത്വത്തിൽ നടത്തിയ കൊലപാതകങ്ങളെപ്പറ്റി പരസ്യമായി 2012ൽ വീമ്പു പറഞ്ഞതിനെത്തുടർന്ന് ജയിലിലാവുകയും പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താകുകയും ചെയ്തു. 

പിന്നീടു പാർട്ടിയിലും അധികാരത്തിലും അദ്ദേഹത്തിനു വച്ചടി വച്ചടി കയറ്റമാണ് ഉണ്ടായതെന്നതും ശ്രദ്ധേയം. 2015ൽ വനിതകൾ നടത്തിയ പെമ്പിളൈ ഒരുമൈ സമരത്തെ ലൈംഗികച്ചുവയുള്ള ഭാഷയിൽ അധിക്ഷേപിച്ചതു മന്ത്രിയായിരുന്ന കാലത്താണ്. അന്നു മുഖ്യമന്ത്രിക്കുതന്നെ അതിനെ തള്ളിപ്പറയേണ്ടി വന്നു. ഇടുക്കി ജില്ലയിലെ വനിതാ പ്രിൻസിപ്പലിനെതിരെ സദാചാരലംഘന പരാമർശം നടത്തിയതും ഇക്കാലത്താണ്. കേന്ദ്രത്തിലെ വനിതാമന്ത്രിയെയും പരസ്യമായി അവഹേളിച്ചു. ഇടുക്കി ജില്ലയിൽ നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന കലക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി ഗവർണർമാരെവരെ വാക്കുകളുടെ അമേധ്യവർഷത്തിൽ കുളിപ്പിക്കാൻ ഇദ്ദേഹം മടിച്ചിട്ടില്ല. ഇറങ്ങിനടക്കാൻ സമ്മതിക്കില്ല, കൈകാര്യം ചെയ്യും തുടങ്ങിയ ഭീഷണികൾ ഇല്ലാതെ ഈ നേതാവ് പ്രസംഗം പൂർത്തിയാക്കാറില്ല. ഇദ്ദേഹത്തിനെതിരെ പൊലീസിനു പലതവണ കേസ് റജിസ്റ്റർ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിയമസഭയും പലവട്ടം ഇദ്ദേഹത്തിന്റെ പരാമർശങ്ങൾ രേഖകളിൽനിന്നു നീക്കി. 

ഒന്നോ രണ്ടോ തവണയല്ല എന്നതുകൊണ്ടുതന്നെ ഇതിനെ നാക്കുപിഴയെന്നു നിസ്സാരമാക്കി തള്ളാനാവില്ല. മറ്റുള്ളവരെ അവരുടെ ശരീരവുമായി ബന്ധപ്പെട്ട് അധിക്ഷേപിക്കുന്ന ‘ബോഡി ഷെയ്മിങ്’ കുറ്റകൃത്യമായ നാട്ടിലാണ് ഇതു സംഭവിക്കുന്നത്. അതേനിലവാരത്തിൽ മറുപടി പറയാൻ കഴിയാതെ മറ്റുള്ളവർ പകച്ചുനിൽക്കുന്നതു മിടുക്കായി അദ്ദേഹം കരുതുന്നുണ്ടോ എന്നു സംശയിക്കണം. 

ഗ്രാമ്യഭാഷ, വാമൊഴി വഴക്കം തുടങ്ങിയ വാക്കുകളിൽ പൊതിഞ്ഞ് ഈ അധമശൈലിയെ വെള്ളപൂശുന്നവരുണ്ട്. അവർ നമ്മുടെ സംസ്കാര സമ്പന്നമായ ഭാഷയെ വീണ്ടും അപമാനിക്കുകയാണെന്നേ പറയാനാകൂ. ‘മിതം ച സാരം’ എന്ന രീതിയിൽ കുറച്ചുവാക്കുകൾകൊണ്ട് സാരവത്തായി കാര്യങ്ങൾ പറയുന്ന ഉജ്വല വാഗ്മികളാൽ സമ്പന്നമാണ് നമ്മുടെ രാഷ്ട്രീയ കേരളം. അവരിൽ പലരും എളിയനിലയിൽനിന്ന് ഉയർന്നുവന്നവരുമാണ്. 

ദീർഘകാലമായി തുടരുന്ന ഈ പ്രതിഭാസം പ്രതിക്കൂട്ടിലാക്കുന്നത് ഈ നേതാവിന്റെ പാർട്ടിയെക്കൂടിയാണ്. പാർട്ടി സംരക്ഷണം എന്ന രക്ഷാകവചത്തിന്റെ ബലത്തിലാണ് ഇതെല്ലാം നടക്കുന്നതെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ നിഷേധിക്കാൻ കഴിയുമോ? എതിരാളികളെ അപമാനിക്കാൻ പാർട്ടിനേതൃത്വം തന്നെ ലൈസൻസ് കൊടുത്ത് ഇറക്കിവിട്ടതാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. തിരഞ്ഞെടുപ്പുവേളയിൽ ഉന്നയിക്കുന്ന അഴിമതി അടക്കമുള്ള വിഷയങ്ങളിൽനിന്നു ജനശ്രദ്ധ തിരിക്കാനുള്ള നീക്കം കൂടിയായി പ്രതിപക്ഷം ഇതിനെ കാണുന്നു. എതിരാളികളെ ഇങ്ങനെ അധിക്ഷേപിച്ചശേഷം പാർട്ടിക്കൂറു തെളിയിക്കുന്നതു രാഷ്ട്രീയ യോഗ്യതയായി നേതൃത്വം കാണുകയാണോ? അങ്ങനെയല്ലെങ്കിൽ ഈ നേതാവിനെ നിയന്ത്രിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം പാർട്ടി ഏറ്റെടുക്കണം. 

‘നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം’ എന്നു വിദ്യാലയങ്ങളിൽ ചൊല്ലിപ്പഠിച്ചുവരുന്ന യുവതലമുറ ഇതാണോ രാഷ്ട്രീയമെന്നു ചോദിച്ചാൽ എന്തു മറുപടിയാണ് നമുക്കു പറയാനുണ്ടാകുക?

English Summary:

Editorial about hate speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com